twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ഞാനും കരഞ്ഞുപോയി, പലരേയും ആ രം​ഗം സ്പർശിച്ചു'-ജയസൂര്യ

    |

    ജീവിതത്തിൽ നഷ്ടബോധവും ഒറ്റപ്പെടലും അനുഭവിച്ചവർക്കും ജീവിതത്തോട് മടുപ്പ് തോന്നുന്നവർക്കുമെല്ലാം ചെറുതായെങ്കിലും പ്രചോദനം നൽകിയ ഒരു കൊച്ചു ചിത്രമായിരുന്നു സണ്ണി. പുതിയൊരു കാഴ്ചാനുഭവം തന്നെയായിരുന്നു ജയസൂര്യയുടേതായി അടുത്തിടെ പുറത്തിറങ്ങിയ സണ്ണി എന്ന സിനിമ. ഒന്നര മണിക്കൂറിന് മുകളിൽ നീളുന്ന ചിത്രത്തിൽ ഒറ്റ കഥാപാത്രം മാത്രമാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെല്ലാം ശബ്ദത്തിലൂടെയായിരുന്നു അഭിനയിച്ചിരുന്നത്. ഒരു പക്ഷെ ജയസൂര്യ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ പിറന്ന സിനിമകളിൽ ഏറ്റവും ചലഞ്ചിങ്ങായ ഒരു സിനിമ കൂടിയായിരിക്കണം സണ്ണി.

    സണ്ണയിൽ താൻ‍ നേരിട്ട ഏറ്റവും വലിയ ചലഞ്ചിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ നടൻ ജയസൂര്യ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് തന്നെ കരയിച്ച സണ്ണിയിലെ രം​ഗത്തെ കുറിച്ചും സിനിമക്കായി നേരിട്ട വെല്ലുവിളികളെ കുറിച്ചും ജയസൂര്യ മനസ് തുറന്നത്. സെപ്റ്റംബർ 23ന് ആമസോൺ പ്രൈമിലൂടെയായിരുന്നു സണ്ണി പ്രേക്ഷകരിലേക്ക് എത്തിയത്.

    പരിമിതികൾക്കുള്ളിൽ പിറന്ന സണ്ണി

    പ്രേതം 2 എന്ന സിനിമയുടെ ശരാശരി വിജയത്തിന് ശേഷം ജയസൂര്യ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ടിൽ വന്ന ചിത്രമാണ് സണ്ണി. ഈ കൊവിഡ് കാലത്ത് പരിമിതികൾക്കുള്ളിൽ നിന്ന് ആസ്വാദകന് ലഭിക്കാവുന്ന മികച്ച ഒരു സിനിമാനുഭവമായിരുന്നു സണ്ണിയെന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെട്ടത്. ജയസൂര്യ എന്ന നടൻ മാത്രം സ്‌ക്രീനിൽ അരങ്ങേറുമ്പോൾ അദ്ദേഹം മികച്ച പ്രകടനം തന്നെ കാഴ്ചവെക്കുമെന്ന് നേരത്തെ ആരാധകർ ഉറപ്പിച്ചിരുന്നതാണ്. അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. കോ ആർട്ടിസ്റ്റ് ഇല്ലെന്ന കുറവൊന്നും പ്രേക്ഷന് അദ്ദേഹത്തിന്റെ പ്രകടനം തോന്നിപ്പിക്കുന്നില്ല. ജയസൂര്യ മാത്രമാണ് മുഴുനീള ചിത്രത്തിലെ ഏക അഭിനേതാവ്. മറ്റ് കഥാപാത്രങ്ങളൊക്കെ വെറും ശബ്‍ദത്തിലൂടെ പ്രേക്ഷകനിലേക്ക് എത്തും. രഞ്ജിത്ത് ശങ്കറിന്റെ തന്നെയാണ് തിരക്കഥയും. വെള്ളത്തിന് ശേഷം ജയസൂര്യയുടേതായി റിലീസിനെത്തിയ സിനിമ കൂടിയായിരുന്നു സണ്ണി.

    സണ്ണിയുടെ ക്വാറന്റൈൻ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന കഥ

    കടബാധ്യത മൂലം വിദേശത്ത് നിന്നും നാട്ടിലെത്തുന്ന സണ്ണി എന്ന യുവാവ് നാട്ടിലെത്തിയ ശേഷം ഒരു ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുന്നു. ആ ഏഴ് ദിവസത്തെ അദ്ദേഹത്തിന്റെ ചിന്തകളിലൂടെയും ജീവിത സാഹചര്യങ്ങളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. ലോക്ക് ഡൗണു കൊവിഡുമെല്ലാം ഇടയ്ക്കിടെ സിനിമയിൽ ചർച്ചയാക്കപ്പെടുന്നുണ്ട്. എല്ലാം അവസാനിച്ചു എന്ന് തോന്നുന്നിടത്ത് നിന്ന് എവിടുന്നൊക്കയോ ലഭിക്കുന്ന ഊർജത്താൽ സണ്ണി വീണ്ടും ജീവിതത്തിലേക്ക് മടങ്ങിവരാൻ തീരുമാനിക്കുന്നിടത്താണ് സണ്ണി അവസാനിക്കുന്നത്. വൺമാൻ ഷോ ഒരു സിനിമയിൽ ചെയ്ത് ഫലിപ്പിക്കുക എന്നത് അഭിനേതാവിനും സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർക്കും ഒരുപോലെ വെല്ലുവിളി നിറഞ്ഞതാണ്. സണ്ണിയുടെ ഷൂട്ടിങ് സമയത്ത് തനിക്ക് ഏറ്റവും ചലഞ്ചിങ്ങായി തോന്നിയ സന്ദർഭങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണിപ്പോൾ നടൻ ജയസൂര്യ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സണ്ണിയിലെ അനുഭവങ്ങളെ കുറിച്ച് വിവരിച്ചത്.

    ജയസൂര്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി

    ചിത്രീകരണ സമയത്ത് അതിഥിയുടെ ശബ്ദമായി ഒരു ആര്‍ടിസ്റ്റ് അവിടെ ഉണ്ടായിരുന്നില്ലെന്ന് ജയസൂര്യ പറയുന്നു. അതിഥി, ഇന്നസെന്റ്, അജു, വിജയരാഘവന്‍ അങ്ങനെ എല്ലാവരുടെയും ശബ്ദം ഡബിങ് സമയത്താണ് ചേർത്തതെന്നും അഭിനയിക്കുന്ന സമയത്ത് അതുവളരെ ചലഞ്ചിങായിരുന്നുവെന്നും ജയസൂര്യ കൂട്ടിച്ചേർക്കുന്നു. അസിസ്റ്റന്റ് ഡയറക്ടറുടെ ശബ്ദത്തിലൂടെയാണ് ഇവരുടെയല്ലാം ഡയലോ​ഗുകൾ കേട്ടിരുന്നതെന്നും അതുകൊണ്ട് തന്നെ അഭിനയിച്ച് ഫലിപ്പിക്കുക എന്നത് ചലഞ്ചിങ്ങായിരുന്നുവെന്നുമാണ് ജയസൂര്യ പറയുന്നത്. സണ്ണിയുടെ ഡബ്ബിങിന് ശേഷം അതിഥിയായ കഥാപാത്രത്തെ ലിഫ്റ്റിൽ വെച്ച് കാണുന്ന സംഭവം കണ്ടപ്പോൾ അറിയാതെ കണ്ണുനിറഞ്ഞുപോയിയെന്നും ജയസൂര്യ കൂട്ടിച്ചേർക്കുന്നു. സിനിമ കണ്ട പലരും തങ്ങളേയും ആ രം​ഗം സ്പർശിച്ചിരുന്നുവെന്ന് പറഞ്ഞതായും ജയസൂര്യ പറയുന്നു.

    കണ്ണുനിറഞ്ഞ നിമിഷം

    'ഓരോരുത്തരോടും സംസാരിക്കുമ്പോള്‍ ആ ഇമോഷനിലേക്ക് എത്തണം. ഭാര്യയുടെ ഡയലോഗുകള്‍ അസിസ്റ്റന്റ് വായിക്കുമ്പോള്‍ ഭാര്യയായും, ഡോക്ടറുടെ ഡയലോഗുകള്‍ വായിക്കുമ്പോള്‍ അത് ഡോക്ടറായും എനിക്ക് ഫീല്‍ ചെയ്യണം. ചലഞ്ചിങ് ആയിരുന്നെങ്കിലും ആസ്വദിച്ചാണ് ഞാന്‍ അത് ചെയ്തത്. ഡബിങ്ങിന് ശേഷം എല്ലാ ശബ്ദങ്ങളും വന്നപ്പോള്‍ അത് റിയല്‍ ആയി മാറി. അതിഥിയെ ലിഫ്റ്റില്‍ കാണുന്ന രംഗം ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തതിന് ശേഷം കണ്ടപ്പോള്‍ സത്യമായും കണ്ണ് നിറഞ്ഞുപോയി. താന്‍ ആദ്യം വിളിച്ചത് ശ്രിതയെയാണ്. ഉഗ്രന്‍ സീക്വന്‍സായി തോന്നുന്നുവെന്ന് ശ്രിതയോട് പറഞ്ഞു. പലര്‍ക്കും ആ രംഗം വളരെയധികം സ്പര്‍ശിച്ചെന്ന് പറഞ്ഞു കേട്ടു'. ജയസൂര്യ പറയുന്നു.

    ജയസൂര്യയിൽ നിന്നും മാറി ചിന്തിക്കൂ...

    സണ്ണി പ്രഖ്യാപിച്ച സമയത്ത് ഏറ്റവും കൂടുതൽ വിമർശങ്ങൾ നേരിട്ടത് സംവിധായകൻ തന്നെയായിരുന്നു. 'എല്ലാ സിനിമകളിലും ജയസൂര്യയെ നായകനാക്കാതെ മാറി ചിന്തിക്കൂ എന്നായിരുന്നു നേരിട്ട വിമർശനങ്ങളിൽ ഏറെയും'. സണ്ണി ജയസൂര്യയ്ക്ക് വേണ്ടി എഴുതിയതല്ലായിരുന്നുവെന്നും അവസാനം സണ്ണി ജയസൂര്യയിലേക്ക് എത്തിച്ചേരുകയായിരുന്നുവെന്നും രഞ്ജിത്ത് സങ്കർ വ്യക്തമാക്കിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് സണ്ണിയെ കുറിച്ച് പരസ്പരം സംസാരിച്ചിരുന്നുവെന്ന് മാത്രമേയുള്ളൂവെന്നും എന്നാൽ ചർച്ചകൾ എല്ലാം നായകനായി ജയസൂര്യ എന്നതിലേക്ക് എത്തിച്ചേരുകയായിരുന്നുവെന്നും രഞ്ജിത്ത് ശങ്കർ പറയുന്നു. സംവിധായകൻ-നടൻ എന്ന കോമ്പോ മാത്രമല്ല. ഇരുവരും സിനിമ മേഖലയിലെ നല്ല സുഹൃത്തുക്കൾ കൂടിയാണ്.

    Recommended Video

    Jayasurya's journey so far
    നൂറാമൻ സണ്ണി

    ജയസൂര്യയുടെ നൂറാമത്തെ സിനിമയായിരുന്നു സണ്ണി. സണ്ണി പ്രഖ്യാപിച്ചപ്പോൾ ജയസൂര്യ എഴുതിയത് ഇങ്ങനെയായിരുന്നു. സിനിമയിൽ 20 വർഷം. അഭിമാനത്തോടെ എന്റേത് എന്ന് വിളിക്കുന്ന ഒരു വ്യവസായത്തിൽ 20 വർഷം. മികച്ച സംവിധായകർ, നിർമാതാക്കൾ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ എന്നിവരോടൊപ്പം 20 വർഷത്തെ ജോലി, 20 വർഷത്തെ വളർച്ച, നിങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ട് ധന്യമായ 20 വർഷം...' എന്നായിരുന്നു ജയസൂര്യ കുറിച്ചത്. സണ്ണി.. തന്റെ മറ്റേതൊരു കഥാപാത്രത്തെയും പോലെ പ്രത്യേകതയുള്ളതാണെങ്കിലും സമാനകളില്ലാത്ത ആശയമായതിനാൽ ഇതിന് എന്റെ ഹൃദയത്തിൽ കുറച്ചുകൂടി പ്രത്യേക സ്ഥാനമുണ്ടെന്ന് തനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നും ജയസൂര്യ കുറിച്ചിരുന്നു. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ, ജയസൂര്യ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ഛായാഗ്രഹണം മധു നീലകണ്ഠനായിരുന്നു. സാന്ദ്ര മാധവിന്റെ വരികൾക്ക് ശങ്കർ ശർമ സംഗീതം പകർന്നു.

    English summary
    actor jayasurya open up about unknown facts in sunny movie shooting time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X