'അവസാനമായി കണ്ടത് അന്ന്... പ്രിയപ്പെട്ട സുഹൃത്തായിരുന്നു', മോനിഷയുടെ ഓർമകളിൽ മനോജ്.കെ.ജയൻ
മലയാളത്തിന്റെ മഞ്ഞള്‍പ്രസാദമായിരുന്ന മോനിഷ ഉണ്ണി നമ്മെ വിട്ടുപോയിട്ട് ഇന്നേക്ക് ഇരുപതിയെട്ട് വർഷം പിന്നിട്ടിരിക്കുന്നു. അഭിനയമികവിന്റെ ഉര്‍വശിപ്പട്ടം സ്വന്തമാക്കിയ നടിയായിരുന്നു മോനിഷ. ഇന്നും സിനിമാപ്രേമികളുടെ ഹൃദയത്തിൽ ജീവിക്കുന്ന കലാകാരി. മോനിഷ നാല് ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 21ആം വയസിൽ മോനിഷ മരിക്കുമ്പോൾ 25 സംവിധായകരോട് ഒപ്പമുള്ള 25 സിനിമകളുടെ പ്രവർത്തിപരിചയം അവൾക്കുണ്ടായിരുന്നു.
1986ല്‍ എം.ടി കഥയും ഹരിഹരന്‍ സംവിധാനവും നിര്‍വഹിച്ച നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് കടന്നുവരികയും ക്ഷണനേരം കൊണ്ട് തന്റെ പ്രതിഭ തെളിയിച്ച് മറഞ്ഞുപോവുകയും ചെയ്ത താരമാണ് മോനിഷ. ആദ്യ സിനിമയില്‍ തന്നെ തന്റെ പ്രതിഭ തെളിയിച്ചാണ് മോനിഷ ഉണ്ണിയുടെ രംഗപ്രവേശനം. സിനിമ കണ്ടവരുടെ മനസില്‍ മാത്രമല്ല ആദ്യ ചിത്രത്തില്‍ തന്നെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കി മോനിഷ.

മലയാളത്തില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ അവാര്‍ഡ് നേടിയെടുത്ത താരം കൂടിയായി അവര്‍. പൂക്കള്‍ വിടും ഇതള്‍ എന്ന നഖക്ഷതങ്ങളുടെ റീമേക്കിലൂടെ തമിഴിലും താരമായി. ദ്രാവിഡന്‍ എന്ന തമിഴ് ചലച്ചിത്രത്തിലും രാഘവേന്ദ്ര രാജ്കുമാര്‍ നായകനായി അഭിനയിച്ച ചിരംജീവി സുധാകര്‍ എന്ന കന്നട ചിത്രത്തിലും മോനിഷ അഭിനയിച്ചു. ഒമ്പത് വയസുള്ളപ്പോള്‍ നൃത്തത്തില്‍ അരങ്ങേറ്റം കുറിച്ച് 1985ല്‍ കര്‍ണ്ണാടക സർക്കാരിന്റെ ഭരതനാട്യ നര്‍ത്തകര്‍ക്കായുള്ള കൗശിക അവാര്‍ഡ് കരസ്ഥമാക്കി.

ബാംഗ്ലൂരിലെ സെന്റ് ചാള്‍സ് ഹൈസ്‌കൂളില്‍ നിന്നും ബിഷപ്പ് കോട്ടണ്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നുമായി പ്രാഥമിക വിദ്യാഭ്യാസവും മൗണ്ട് കാര്‍മല്‍ കോളജില്‍ നിന്ന് സൈക്കോളജിയില്‍ ബിരുദവും നേടിയിട്ടുണ്ട്. 21 വയസുള്ള സമയത്ത് അഭിനയരംഗത്ത് സജീവമായി നില്‍ക്കുമ്പോള്‍ 1992 ഡിസംബര്‍ 5ന് ചെപ്പടിവിദ്യ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതിനിടയില്‍ മോനിഷയും, അമ്മയും സഞ്ചരിക്കുകയായിരുന്ന കാര്‍ ആലപ്പുഴക്കടുത്തുള്ള ചേര്‍ത്തലയില്‍ വെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തലച്ചോറിനുണ്ടായ പരിക്കുമൂലം മോനിഷ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അമ്മ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇരുപത്തിയെട്ട് വർഷങ്ങൾ പിന്നിടുമ്പോഴും മോനിഷയെന്ന നടിയെ കുറിച്ചുള്ള ഓർമകൾ ആസ്വാദകനിൽ നിന്ന് മായുന്നില്ല എന്നത് തന്നെയാണ് ഈ നടിയുടെ വിജയം. മൺമറഞ്ഞുപോയ തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകയെ ഓര്‍ക്കുകയാണ് ഇപ്പോൾ നടന്‍ മനോജ്.കെ.ജയന്‍. മോനിഷയ്ക്ക് ഒപ്പമുള്ള പഴയ കാലചിത്രങ്ങളും മനോജ്.കെ.ജയൻ പങ്കുവെച്ചിട്ടുണ്ട്. 'മോനിഷ... എന്നും നൊമ്പരമുണർത്തുന്ന ഓർമ.... എൻറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു... സഹപ്രവർത്തകയായിരുന്നു. 1990ൽ പെരുന്തച്ചന് ശേഷം സാമഗാനം എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിലെ ഫോട്ടോസ് ആണിത്. 1992ൽ കുടുംബസമേതത്തിൽ അവസാനമായി കണ്ടു... യാത്ര പറഞ്ഞു...' മനോജ്.കെ.ജയൻ കുറിച്ചു.
Recommended Video

1990ലായിരുന്നു പെരുന്തച്ചൻ റിലീസ് ചെയ്തത്. എം.ടി വാസുദേവൻ നായർ രചന നിർവഹിച്ച ഈ ചിത്രം സംവിധാനം ചെയ്തത് അജയനാണ്. പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമായ പെരുന്തച്ചനും, മകനും തമ്മിലുള്ള അന്തർസംഘർഷങ്ങളാണ് ചിത്രത്തിൽ അവതരിപ്പിച്ചത്. തിലകനായിരുന്നു കേന്ദ്രകഥാപാത്രമായിരുന്നത്. മോനിഷയ്ക്കൊപ്പം മനോജ്.കെ.ജയനും ചിത്രത്തിന്റെ ഭാഗമായി. കുഞ്ഞാക്കാവു തമ്പുരാട്ടി എന്നായിരുന്നു മോനിഷ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ഉണ്ണി തമ്പുരാൻ എന്നായിരുന്നു മനോജ്.കെ.ജയന്റെ കഥാപാത്രത്തിന്റെ പേര്. പിന്നീട് ഇരുവരും സീരിയലുകളിലൂടെയാണ് ഒരുമിച്ച് പ്രവർത്തിച്ചത്. തെന്നിന്ത്യൻ സിനിമാമേഖലയെ ഒന്നാകെ ഞെട്ടിച്ച ദുരന്തമായിരുന്നു മോനിഷയ്ക്ക് സംഭവിച്ചത്. വിടർന്ന കണ്ണുകളുള്ള ശാലിനസുന്ദരിയെ മലയാളി ഹൃദയത്തിലായിരുന്നു സൂക്ഷിച്ചിരുന്നത്. രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവനിലാണ് അവസാനമായി മനോജ്.കെ.ജയൻ അഭിനയിച്ചത്. ഇനി റോഷൻ ആൻഡ്രൂസ് ദുൽഖർ സൽമാൻ കൂട്ടുകെട്ടിലൊരുങ്ങുന്ന സല്യൂട്ടിലും മനോജ്.കെ.ജയൻ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











