ലോഹിതദാസിനെ വിസ്മൃതിക്ക് വിട്ടുകൊടുക്കരുത്

അങ്ങിനെയൊക്കെ ആവുമ്പോഴും സിനിമ സംവിധായകന്റെയോ, എഴുത്തുകാരന്റേയോ, താരത്തിന്റേയോ എന്നചോദ്യവും പ്രസക്തമായി തുടരുന്നു. കാരണം വിജയസിനിമകളുടെ അവകാശം സൂപ്പര്‍താരത്തിന് ചാര്‍ത്തികൊടുത്ത് ശീലിച്ച സ്വഭാവം നിലനില്‍ക്കുന്നുണ്ട്. സിനിമയില്‍ താരം മാത്രം വിലപിടിപ്പുള്ളവനായതും അതുകൊണ്ട്മാത്രം. ജനസംഖ്യയുടെ പാതിയിലേറെ സ്ത്രീജനങ്ങളായിട്ടും ഒരു നായികപോലും ഇവിടെ അവിഭാജ്യഘടകമായിരുന്നില്ല.
നായകതാരങ്ങള്‍ മാത്രമല്ല സിനിമയുടെ വിജയത്തിനുപിന്നില്‍ എന്ന്‌തെളിയിച്ച ചിലരെ നമ്മള്‍ പെട്ടെന്ന് വിസ്മരിക്കുകയും ചെയ്യുന്നു. മലയാളസിനിമയില്‍ ഒന്നരപതിറ്റാണ്ട് നിറഞ്ഞുനിന്ന കാര്യക്ഷമമായ് സിനിമാരംഗത്തെപിടിച്ചു നിര്‍ത്തിയ വരില്‍ ഒരാളായ ലോഹിതദാസ് വീണ്ടും ഒരോര്‍മ്മപ്പെടുത്തലിന്റെ ഭാഗമാവുകയാണ്. സിനിമ നല്കിയ സൌഭാഗ്യങ്ങള്‍ കൊണ്ട് വളരുകയും അതേ സിനിമ ഏല്പിച്ച ദൗര്‍ഭാഗ്യം
കൊണ്ട് അസ്തമിക്കുകയും ചെയ്ത ലോഹിതദാസിന്റെ മൂന്നാം ചരമവാര്‍ഷികം ചില ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് വേദിയാവേണ്ടതുണ്ട്.
തിരക്കഥാകൃത്തായി സിനിമയില്‍ വന്നുദിച്ച ലോഹിതദാസ് സംവിധായകനായ് നിറഞ്ഞുനില്ക്കുകയും നിര്‍മ്മാതാവായപ്പോള്‍ നിലനില്ക്കാനുള്ള സാമ്പത്തിക കെല്‍പ് നഷ്ടപ്പെട്ടുപോവുകയും ചെയ്ത പ്രതിഭാശാലിയാണ്. ഉദയാസ്തമനങ്ങള്‍ക്കിടക്ക് ലോഹിതദാസ് ഇവിടെ തീര്‍ത്ത ചില നിത്യസ്മാരകങ്ങളുടെ സിനിമകളുടെ പ്രഭാവലയം മലയാളസിനിമയെ ജ്വലിപ്പിച്ചുനിര്‍ത്തുന്നുണ്ട് ഇന്നും.
മലയാളത്തിലെ പ്രഗല്ഭതാരങ്ങളുടെ ഏറ്റവും നല്ല കഥാപാത്രങ്ങള്‍ ഉണ്ടായതും കാലാതീതമായ് നിലനില്‍ക്കുന്നതും ഈ തൂലികയുടെ ശക്തി കൊണ്ടുകൂടിയാണെന്ന സത്യം വല്ലാതെ വിസ്മരിക്കപ്പെട്ടു തുടങ്ങിയിരുന്നു. അവാര്‍ഡുകള്‍ക്ക് ഒരു കളിപ്പാട്ടത്തിന്റെ വിലപോലുമില്ലാത്ത ഇക്കാലത്ത് അംഗീകാരങ്ങള്‍ക്ക് ആരും വിലകല്പിക്കുന്നുണ്ടാകില്ല.
എങ്കിലും ഇതൊക്കെ ആഘോഷങ്ങളായി മാറുകയും കൊണ്ടാടപ്പെടുകയും ചെയ്യുന്നത് വിപണിയുടെ നിലനിനല്‍പ്പുതന്ത്രങ്ങളാണെന്ന്
ഇനിയും തിരിച്ചറിയാനായിട്ടില്ല. യഥാര്‍ത്ഥപ്രതിഭകള്‍ വേണ്ടരീതിയില്‍ തിരിച്ചറിയപ്പെടാതെ പോകുന്നതും ഇവിടെയാണ്. ലോഹിതദാസില്‍നിന്നും കോടികള്‍ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. അതുപോലെ നിരവധിമണ്‍മറഞ്ഞ പ്രതിഭകളില്‍നിന്നും അവരെയൊക്കെ വേണ്ടരീതിയില്‍ ഓര്‍മ്മിക്കപ്പെടുകയും റഫറന്‍സ് ചെയ്യപ്പെടുകയും വേണ്ടതല്ലേ.
സിനിമയിലേക്ക് കടന്നുവരുന്ന പുതിയ തലമുറയ്ക്ക് കുറഞ്ഞകാലങ്ങള്‍ക്കപ്പുറം ഇവരൊക്കെ ആരാണെന്ന് പോലും ഓര്‍ക്കാനവസരമുണ്ടാവില്ല ഇങ്ങനെ പോയാല്‍. സിനിമയുടെ ഒരു സംഘടനകളും മുന്‍പേ നടന്നവര്‍ക്കുവേണ്ടി ഒന്നും ക്രിയാത്മകമായി ചെയ്യുന്നുമില്ല. സിനിമയുടെ ഗുണകരമായ ഭാവിയെ ഉത്തരവാദിത്വത്തോടെ നോക്കികാണുന്നില്ല എന്നതുതന്നെയാണിതിന് പിന്നില്‍.
ചലച്ചിത്ര അക്കാഡമിയും സാംസ്‌ക്കാരികവകുപ്പും കെ.എഫ്.ഡി.സിയും ഈ അവഗണനയ്ക്ക് കൃത്യമായി കൂട്ടുനില്‍ക്കുന്നു.തനിയാവര്‍ത്തനം മുതല്‍ നിവേദ്യം വരെ എഴുതിയും എഴുതി സംവിധാനം ചെയ്തും ലോഹിതദാസ് അടയാളപ്പെടുത്തിയ നാല്പതിലധികം ചിത്രങ്ങള്‍
വൈവിധ്യങ്ങള്‍കൊണ്ടും പ്രമേയഗുണം കൊണ്ടും ഏറെ പ്രസക്തമാണെന്ന് തിരിച്ചറിയുന്ന ഒരു പ്രേക്ഷകസമൂഹം ഇവിടെയുണ്ട്.
ഇത് നിലനിര്‍ത്താന്‍ ലോഹിതദാസ് ഉയര്‍ത്തികൊണ്ടുവന്ന താരങ്ങള്‍, സംവിധായകര്‍, സര്‍വ്വോപരി നിര്‍മ്മാതാക്കള്‍ എന്തെങ്കിലും ചെയ്യേണ്ടതല്ലേ എന്ന് ആലോചിക്കാന്‍ ഇനിയും വൈകിയിട്ടില്ല. കാപട്യങ്ങളില്ലാതെ സിനിമ പറഞ്ഞ ലോഹിതദാസിന്റെഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രണാമങ്ങള്‍.


Click it and Unblock the Notifications











