'അദ്ദേഹത്തിന് അൽപ്പം അഹങ്കരിക്കാം'!! യേശുദാസിനെ പിന്തുണച്ചും വിമർശിച്ചും പ്രമുഖ താരങ്ങൾ...
യേശുദാസിന് അല്‍പ്പം അഹങ്കരിക്കാനുള്ള അവകാശമുണ്ട്, അതില്‍ ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ല
സാംസ്കാരിക ലോകത്തെ ചൂട് പിടിച്ച ചർച്ച വിഷയം ദേശീയ അവാർഡ് വിതരണവും പിന്നീട് അതിനെ ചുറ്റിപ്പറ്റി നടന്ന വിവാദങ്ങളുമാണ്. രാഷ്ട്രപതി അവാർഡ് നൽകാത്തതിൽ പ്രതിഷേധിച്ച് ഒരു വിഭാഗം കലാകാരൻമാർ അവാർഡ് വിതരണ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. മലയാളത്തിൽ നിന്ന് ഗായകൻ യേശുദാസ് സംവിധായകൻ ജയരാജ്, എന്നിവർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഇതിനെ ചൊല്ലിയുള്ള വിവാദങ്ങൾ കത്തി കയറുമ്പോൾ മറ്റൊരു വിവാദം അവിടെ തലപൊക്കിയിരുന്നു. സെൽഫി എടുത്ത ആരാധകനിൽ നിന്ന് ഗായകൻ യേശുദാസ് മൊബൈൽ പിടിച്ചു വാങ്ങി ഫോട്ടോ ഡിലീറ്റ് ചെയ്തിരുന്നു. അത് മറ്റൊരു വിവാദത്തിനും വിമർശനത്തിനും വഴിവെച്ചിരുന്നു. യേശുദാസിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത വിഷയത്തിൽ പ്രതികരണവുമായി നടൻ സലിംകുമാറും അലൻസിയാറും രംഗത്തെത്തിയിട്ടുണ്ട്.

യേശുദാസിന് അഹങ്കരിക്കാം
യേശുദാസിന് അൽപം അഹങ്കരിക്കാനുള്ള അവകാശമുണ്ടെന്ന് നടൻ സലിം കുമാർ. അതിൽ മറ്റുള്ളവർ ബഹളമുണ്ടാക്കിയിട്ട് ഒരു കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം നടന്നു വരുമ്പോൾ അനുവാദം ചോദിക്കാതെ എടുത്ത സെൽഫി, ഫോൺ വാങ്ങി ഡിലീറ്റ് ചെയ്യുന്നതിൽ എന്താണ് തെറ്റ്? കൂടാതെ നിൽക്കുന്ന ആളിന്റെ സമ്മതത്തോടെ എടുക്കുന്നതാണ് സെൽഫി. ഒന്നെങ്കിൽ അനുവാദം ചോദിച്ചതിനു ശേഷം എടുക്കാം അല്ലെങ്കിൽ അദ്ദേഹം നടന്നു വരുമ്പോൾ സാധാരണ രീതിയിലുള്ള ഫോട്ടോ എടുക്കാമെന്നു സലിംകുമാർ പറഞ്ഞു.

നിലപാടെടുക്കാൻ അവകാശമുണ്ട്
പുരസ്കാരം ബഹിഷ്കരണത്തെ കുറിച്ചും സലീം കുമാർ തന്റെ അഭിപ്രായം വ്യക്താമാക്കിയിട്ടുണ്ട്. പുരസ്കാരം നിരസിച്ചവരുടെ നിലപാട് പോലെ തന്നെ അതു സ്വീകരിക്കാനുള്ള നിലപാടെടുക്കാനും യേശുദാസിന് അവകാശമുണ്ട്. ഇത്തവണത്തെ ദേശീയ അവാർഡിൽ മലയാള സിനിമയ്ക്ക് ഏറെ മുൻതൂക്കം ലഭിച്ചിരുന്നു. എന്നാൽ അവാർഡ് സ്വീകരിച്ചത് മൂന്ന് പേർ മാത്രമായിരുന്നു.

ഏകാധിപത്യ നിലപാട്
യേശുദാസിനെ പരോക്ഷമായി വിമർശിച്ച് നടൻ അലൻസിയാർ രംഗത്തെത്തിയിട്ടുണ്ട്. പുരസ്കാരം സ്വീകരണമാണ് കാരണം. ചിലരുടെ ഏകാധിപത്യം മലയാള സംഗീതലോകത്തെ ബഹുസ്വരത നഷ്ടപ്പെടുത്തി. എല്ലാം അവരുടെ വരുതിയിലാക്കാനാണ് ചിലരുടെ ആഗ്രഹം. പലര്‍ക്കും ലഭിക്കേണ്ട വിശാല സാദ്ധ്യതകളാണ് ഇവര്‍ ഇല്ലാതാക്കിയത് അദ്ദേഹം പറഞ്ഞു.

അവസാനം കാല് മാറി
രാഷ്ട്രപതി അവാർഡ് നൽകാത്തതിൽ പ്രതിഷേധിച്ച് താരങ്ങൾ അവാർഡ് വിതരണ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. ആദ്യം പ്രതിഷേധത്തിന് പിന്തുണ നൽകി ഗായകൻ യേശുദാസും കൂടെയുണ്ടായിരുന്നു. എതിർപ്പ് അറിയിച്ച് വാർത്ത വിതരണ മന്ത്രാലയത്തിന് നൽകിയ കത്തിൽ യേശുദാസും സംവിധായകൻ ജയരാജനും ഒപ്പ് വെച്ചിരുന്നു.
എന്നാല്‍ പിന്നീട് ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കുകയായിരുന്നു.

പ്രതിഷേധത്തിന് കാരണം
അറുപത്തിയഞ്ചാമത് ദേശീയ അവാർഡ് വിതരണത്തോട് അനുബന്ധിച്ചായിരുന്നു വിവാദങ്ങൾ പെട്ടിപ്പുറപ്പെട്ടത്. പതിനൊന്ന് പേര്‍ക്ക് മാത്രമേ രാഷ്ട്രപതി പുരസ്‌കാരം നൽകുകയുള്ളുവെന്നും ബാക്കിയുളളവർക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയായിരിക്കും അവാർഡ് സമ്മാനിക്കുക എന്നുള്ള കേന്ദ്രത്തിന്റെ നിലപാടാണ് വിവാദമായത്. അവസാന നിമിഷം മാത്രമാണ് ഇക്കാര്യം അറിയിച്ചതെന്നായിരുന്നു താരങ്ങളുടെ നിലപാട്. ഇതിനെ തുടർന്ന് മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും അത് ഫലം കണ്ടിട്ടില്ല .എഴുപതില്‍ പരം അവാർഡ് ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.


Click it and Unblock the Notifications











