' ഇറങ്ങി പോ യഷേ മോനോട് വരാൻ പറ' കെ.ജി.എഫ്. ഡബ്ബിങ്ങിന് ശേഷമുള്ള അനുഭവങ്ങൾ പങ്കുവച്ച് അരുൺ
മലയാള സിനിമ ലോകത്ത് മൊഴി മാറ്റം ചെയ്യപ്പെട്ട് നിരവധി ചിത്രങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഇവയിൽ പലതും വമ്പൻ ഹിറ്റുകളായി മാറിയിട്ടും ഉണ്ട്. ഇത്തരത്തിൽ മലയാളത്തിൽ ഹിറ്റുകളായി മാറിയ നിരവധി അന്യഭാഷാ ചിത്രങ്ങളിലെ നായകന്മാർക്ക് വേണ്ടി ശബ്ദം നൽകിയത് മലയാളത്തിലെ പ്രഗത്ഭരായ ഡബ്ബിങ് ആർട്ടിസ്റ്റുകളാണ്. ഇവരുടെയൊക്കെ ശബ്ദം ആ നടന്മാരുടേതായി നമ്മുടെ മനസ്സിൽ പതിയുകയും ചെയ്തു.
ഇതിൽ എടുത്ത് പറയേണ്ട ചില ഡബ്ബിങ് ആർട്ടിസ്റ്റുകൾ ഉണ്ട്. അല്ലു അർജുൻ സിനിമകളിൽ അദ്ദേഹത്തിന് വേണ്ടി ഡബ്ബ് ചെയ്യുന്ന ജിസ് ജോയ്, ബാഹുബലിയിൽ പ്രഭാസിനും കെ. ജി. എഫിൽ യാഷിനും വേണ്ടി ഡബ്ബ് ചെയ്ത അരുൺ സി.എം. എന്നിവർ.

ഫോട്ടോ കടപ്പാട്: ഫെയ്‌സ്‌ബുക്ക്
അരുൺ സി.എം. വർഷങ്ങളായി ഡബ്ബിങ് രംഗത്ത് പ്രവർത്തിക്കുന്നുണ്ടെങ്കിലും ബാഹുബലി മലയാളത്തിൽ ഇറങ്ങിയതിനു പിന്നാലെയാണ് അരുൺ ശ്രദ്ധേയനാവുന്നത്. കൂടുതല്‍ ആളുകള്‍ തിരിച്ചറിയാന്‍ ഈ സിനിമ കാരണമായി. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ ബാഹുബലിയുടെ മലയാളം ഡബ്ബിങ്ങിന് ശേഷം കരിയറിലും ജീവിതത്തിലും ഉണ്ടായ മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അരുണ്‍.
"ബാഹുബലിക്ക് ശേഷം കമ്മിറ്റ്‌മെന്റ്‌സ് കൂടി. നേരത്തെ കമ്മിറ്റ്‌മെന്റ് ഇല്ലായിരുന്നു എന്നല്ല. കുറച്ചുകൂടി ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങി. ഫോണ്‍ വിളിച്ചു തെറിവിളിക്കുന്നവരുടെ എണ്ണവും കൂടി. ചെയ്യുന്ന വര്‍ക്ക് ആളുകള്‍ ശ്രദ്ധിച്ചു തുടങ്ങി. ആദ്യ കാലങ്ങളിൽ അന്യഭാഷാ ചിത്രങ്ങൾ ആര് ഡബ്ബ് ചെയ്യുന്നു എന്ന് ആരും ശ്രദ്ധിച്ചിരുന്നില്ല." അരുണ്‍ പറഞ്ഞു.
ഈച്ച എന്ന ചിത്രം മലയാളത്തിൽ റിലീസ് ചെയ്തതിനു ശേഷമാണ് ഡബ്ബിങ് മേഖല ആളുകൾ കൂടുതലായി ശ്രദ്ധിച്ച് തുടങ്ങിയതെന്നും അരുൺ വ്യക്തമാക്കി. വളരെ അധികം പരിശ്രമം വേണ്ടിവരുന്ന ഒരു മേഖലയാണ് ഡബ്ബിങ് ഇൻഡസ്ട്രി എന്നും പല നടന്മാർക്ക് വേണ്ടി ശബ്ദം നൽകുമ്പോഴും പല തരത്തിൽ ശബ്ദത്തിനു വ്യത്യാസം വരുത്തേണ്ടതുണ്ടെന്നും അരുൺ പറയുന്നു. ഒരു മിമിക്രി കലാകാരൻ എന്ന നിലയിൽ ഒരു പരിധിവരെ ഇത് തന്നെ സഹായിച്ചിട്ടുണ്ടെന്നും അരുൺ അഭിപ്രായപ്പെട്ടു.
'അന്യ ഭാഷ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴി മാറ്റുമ്പോൾ ഒറിജിനല്‍ സിനിമയുടെ എഴുത്തുകാരും സംവിധായകരും നമുക്ക് ചെയ്യാനുള്ള സ്വാതന്ത്ര്യം തരാറുണ്ട്. ബാഹുബലി ചെയ്തപ്പോഴും ആ സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ട്. ബാഹുബലി ഡബ്ബ് ചെയ്യുമ്പോള്‍ രാജമൗലി സാറിന്റെ അസോസിയേറ്റായ വിജയകുമാര്‍ സാറുണ്ടായിരുന്നു. അതുപോലെ ഇവിടുത്തെ ലൈന്‍ പ്രൊഡ്യൂസര്‍ രാജുമല്ലിക സാര്‍, അവരൊക്കെയുണ്ടായിരുന്നു. പിന്നെ ഇവിടെ ഈ സിനിമക്കായി ആളുകള്‍ എത്രത്തോളം കാത്തിരിക്കുന്നുണ്ടോ അത്രത്തോളം തീവ്രതയോടെ അത് കൊടുക്കണമെന്ന ആഗ്രഹത്തോടെയാണ് ഞങ്ങള്‍ വര്‍ക്ക് ചെയ്യുന്നത്,' അരുണ്‍ പറഞ്ഞു.
ബാഹുബലിയിൽ ഡബ്ബ് ചെയ്തതിനു ശേഷം ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയോ എന്ന അവതാരികയുടെ ചോദ്യത്തിന്. താൻ സംസാരിച്ച് തുടങ്ങുമ്പോൾ ആളുകൾ മനസിലാക്കാറുണ്ടെന്നും വീട്ടിൽ ചെല്ലുമ്പോൾ അമ്മ ' ഇറങ്ങി പോ യഷേ മോനോട് വരാൻ പറ' എന്ന് തമാശ രൂപേണ പറയാറുണ്ടെന്നും അരുൺ പറഞ്ഞു.
ഒന്നരവര്‍ഷമാണ് കെ. ജി. എഫ്. ചാപ്റ്റര്‍ ടു മലയാളത്തിന്റെ ഡബ്ബിങ്ങിനായി അരുണ്‍ പ്രവര്‍ത്തിച്ചത്. ഏപ്രില്‍ 14 റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ. ജി. എഫ്. ചാപ്റ്റര്‍ ടു ഹൊംബാല ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ഡൂരാണ് നിര്‍മിച്ചത്. സഞ്ജയ് ദത്ത്, രവീണ ടണ്ടെന്‍, ശ്രീനിധി ഷെട്ടി, മാളവിക അവിനാഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.


Click it and Unblock the Notifications











