മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ജീവിതത്തില്‍ ഇതാദ്യം; മലയാള സിനിമയുടെ നഷ്ടം 600കോടി
അഞ്ചാംപാതിര, ഫോറന്‍സിക്, വരനെ ആവശ്യമുണ്ട് മികച്ച ചിത്രങ്ങളുമായി മലയാള ചലച്ചിത്ര ലോകം പ്രതീക്ഷയോടെ മുന്നോട്ട് പോവുന്നതിനിടയായിരുന്നു കൊറേണയുടെ അപ്രതീക്ഷിത ട്വിസ്റ്റ്. അവധിക്കാലം ലക്ഷ്യമാക്കി റിലീസ് ചെയ്യാനിരുന്ന സിനിമകളുടെയെല്ലാം റിലീസ് മാറ്റി വെച്ചു. ഇനി ഈ സിനിമകളൊക്കെയും എന്നുറിലീസ് ചെയ്യാനാകും എന്ന ആശങ്കയിലാണ് മലയാള സിനിമ ലോകം. ഇപ്പോഴിതാ കോവിഡ് കാലം മലയാള സിനിമയ്ക്ക് വരുത്തിവെച്ചത് 600 കോടിരൂപയുടെ നഷ്ടമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍. മനോരമ ന്യൂസിന്റെ പുലര്‍വേള എന്ന പരിപാടിയിലാണ് കോവിഡ് കാലത്തെ മലയാള സിനിമയെ ക്കുറിച്ച് അദ്ധേഹം പറഞ്ഞത്.
'' സിനിമ നിര്‍മ്മാണം എന്നത് സ്വകാര്യ പണണിടപാട് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും കടമെടുത്ത് ചെയ്യുന്നതാണ്. കോടിക്കണക്കിനു മുതല്‍മുടക്കുള്ള സിനിമ നിര്‍മ്മാതാക്കള്‍ വലിയ പലിശയാണ് ഇക്കാലയളവില്‍ കൊടുക്കുന്നത്. കേട്ടുകേള്‍വിയില്ലാത്ത, നമുക്ക് വിദൂരമായ ഓര്‍മ്മകളില്‍ പോലും ഇല്ലാത്ത പ്രതിസന്ധിയാണ്. ഇങ്ങനെയാരു സമ്പൂര്‍ണമായ, സമഗ്രമായിട്ടുള്ള സ്തംഭനമെന്നു പറയുന്നത് കേരളത്തിലെ സിനിമയെ മാത്രമല്ല ഇന്ത്യന്‍ സിനിമ മേഖലയെ വരെ ആകെ സ്തംഭിപ്പിച്ചിരിക്കുന്നു. ആഗോളമായി ലോകത്തെവിടെയും സിനിമ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ല. സിനിമ വ്യവസായം സ്തംഭിച്ചിരിക്കുകയാണെന്നും സിനിമകളുടെ റിലീസിങ്ങ് എല്ലാം തന്നെ, വലുതും ചെറുതമായ എല്ലാ സിനിമകളുടെയും തന്നെ റിലീസ് മാറ്റിവെച്ചിരിക്കുകയാണെന്നും'' ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

'' കേരളത്തെ സംബന്ധിച്ച് നമ്മുടേത് ചെറിയൊരു ഫിലിം ഇന്‍ഡസ്ട്രിയാണ്.
തമിഴ്, തെലുങ്ക് ഓക്കെ നോക്കുമ്പോള്‍ നമ്മുടേത് വളരെ ചെറിയ ഇന്‍ഡസ്ട്രിയാണ്. പക്ഷേ ഈ ഇന്‍ഡസ്ട്രിയില്‍ പതിനായിരത്തിനടുത്ത് സാങ്കേതിക പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പത്ത് അറുന്നൂറ് നടിനടന്മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഞ്ഞൂറിനടുപ്പിച്ച് നിര്‍മ്മാതാക്കളുണ്ട്, വിതരണക്കാരുണ്ട്. ഇവരും അവരെ ചുറ്റിപറ്റി നില്‍ക്കുന്ന അനുബന്ധ തൊഴില്‍ ചെയ്യുന്ന ആളുകളും പാടെ അവരുടെ നിലനില്‍പ്പിന് ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ഞങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നം അനുഭവിക്കുന്നത് ദിവസവേതനക്കാരായിട്ടുള്ള ആളുകളാണ്. ഏകദേശം അയ്യായിരത്തിനുടുപ്പിച്ച് അത്തരത്തിലുള്ള അംഗങ്ങളുണ്ട്. അതിനകത്ത് ഞങ്ങള്‍ ഇപ്പോള്‍ ഒരു കണക്കെടുത്തപ്പോള്‍ 2700 പേരാണ് ഉടന്‍ സാമ്പത്തിക ആനുകൂല്യം ആവശ്യപ്പെട്ടിരിക്കുന്നതെന്നും'' ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
'' നിര്‍മാതാക്കളായ ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരും പുതിയ സിനിമകള്‍ക്കായി മുടക്കിയ പണത്തിന് കൊടുക്കുന്ന പലിശ മാത്രം ആലോചിച്ച് നോക്കിയാല്‍ മതി. ആന്റോ ജോസഫിന്റെ പടം 22 കോടി രൂപ, ആന്റണി പെരുമ്പാവൂരിന്റെ പടം 100 കോടി രൂപ. ഇവരുടെ പലിശ എത്രമാത്രമാകും. ഇപ്പോള്‍ തന്നെ 600 കോടിയുടെ നഷ്ടം മലയാള സിനിമയ്ക്ക് ഉണ്ടായിരിക്കുന്നു. അപ്പോള്‍ ഓരോ ദിവസം പെരുകുന്തോറും ഇത് ഇങ്ങനെ എസ്‌കലേറ്റ് ചെയ്ത് കഴിഞ്ഞാല്‍ അത്രയും നഷ്ടം ഉള്‍ക്കൊള്ളാനുള്ള വലുപ്പമോ ശക്തിയോ മലയാള സിനിമ ഇന്‍ഡസ്ട്രിക്കില്ല എന്നതാണ് സത്യമെന്നും'' ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
''മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നാല്‍പത് വര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ ആദ്യമായാണ് ഇരുവരും ഷൂട്ടിങ്ങ് ഇല്ലാതെ ഇത്രയും ദിവസം ഇരുിക്കുന്നത്. ഒരു പരിധിവരെ എല്ലാവരും ഈ സമയം കുടുംബങ്ങളോടൊപ്പം സര്‍ഗാത്മകമായി സമയം ചെലവഴിക്കുന്നുണ്ട്. മോഹന്‍ലാല്‍, താന്‍ അഭിനയിച്ച പ്രശസ്തമായ പല സിനിമകളും ഈ ലോക്ക്ഡൗണ്‍ കാലത്താണ് കാണുന്നത്. 1990ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം താഴ്വാരം അദ്ധേഹം ആദ്യമായി കാണുന്നത് ലോക്ഡൗണിലാണ്. പൃഥ്വിയോടും ബ്ലെസിയോടും നിരന്തരം സംസാരിക്കുന്നുണ്ട്.അവര്‍ അവിടെ ഉള്ള ഭാഗങ്ങള്‍ കഴിയുന്നതും ഷൂട്ട് ചെയ്ത് തീര്‍ക്കാനാണ് നോക്കുന്നതെന്നും'' ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


Click it and Unblock the Notifications











