twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊച്ചിന്‍ ഹനീഫയുടെ ഓര്‍മ്മകളില്‍ കൊച്ചി

    By Ravi Nath
    |

    മലയാളസിനിമയില്‍ മൂന്നരപതിറ്റാണ്ട് തിളങ്ങി നിന്ന നടനും സംവിധായകനും തിരക്കഥാകൃത്തും സര്‍വ്വോപരി മലയാളം തമിഴ് സിനിമ ഇന്‍ഡസ്ട്രിയുടെ പ്രിയപ്പെട്ടവനുമായ കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് മൂന്നുവര്‍ഷം തികയുമ്പോള്‍ കൊച്ചിയില്‍ ആ ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ മലയാളത്തിന്റെ മെഗാസ്റ്റാറുകള്‍ ഒരുമിച്ചെത്തുകയായിരുന്നു.

    മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും ഏറ്റവും പുതിയ ചിത്രങ്ങളുടെ പ്രധാന ലൊക്കേഷന്‍ കൊച്ചിയായിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഇമ്മാനുവല്‍ സിദ്ദിഖിന്റെ ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്നീ ചിത്രങ്ങളാണ് വലിയ നക്ഷത്രങ്ങളുടെ കണ്ടുമുട്ടലുകള്‍ക്കും കൊച്ചിയില്‍ നടന്ന കൊച്ചിന്‍ ഹനീഫയുടെ അനുസ്മരണത്തിലെ സാന്നിദ്ധ്യത്തിനും നിമിത്തമായത്.

    Mammooty-Mohanlala with Cochin Haneefa's kids

    മമ്മൂട്ടിക്കും മോഹന്‍ലാലിനും പുറമേ ഹരിശ്രീ അശോകനും മറ്റ് പ്രമുഖതാരങ്ങളും തിരക്കഥാകൃത്ത് ജോണ്‍പോള്‍, എം. പി ഹൈബി ഈഡന്‍ എന്നിവരും പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തു. മലയാളത്തിന്റെ മഹാനടന്‍മാര്‍ക്ക് മാത്രമല്ല ദക്ഷിണേന്ത്യയിലെ പ്രമുഖതാരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍ എന്നിവര്‍ക്കെല്ലാം കൊച്ചിന്‍ ഹനീഫയെ കുറിച്ച് ഓര്‍ക്കാനും പറയാനും ഒരുപാട് നന്മയുടെ സുഗന്ധമുള്ള ഓര്‍മ്മകളുണ്ട്.

    ഗുണ്ടയായി വന്ന് പ്രതിനായകനായി പിന്നെ നര്‍മ്മങ്ങളുടെ തോഴനായി മാറിയ ഹനീഫ ആദ്യമായ് മുഖത്ത് ചായമിട്ടത് അഴിമുഖം എന്ന ചിത്രത്തിനു വേണ്ടിയാണ്. ഏറ്റവും ഒടുവില്‍ സിദ്ധിഖിന്റെ ബോഡിഗാര്‍ഡിലും. അഴിമുഖത്തിനും ബോഡിഗാര്‍ഡിനുമിടയില്‍ മുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ട കൊച്ചിന്‍ ഹനീഫ താരപരിവേഷത്തിനപ്പുറം ഇന്‍ഡസ്ട്രിയിലെ എല്ലാവരുമായി കടുത്ത ഹൃദയ ബന്ധം
    സൂക്ഷിച്ചിരുന്നു.

    മലയാളസിനിമയില്‍ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത പരിഗണനയാണ് കൊച്ചിന്‍ ഹനീഫയ്ക്ക് തമിഴ് സിനിമാവേദി നല്കി
    യിരുന്നത്. തമിഴിലെ ആദ്യാകാല എഴുത്തുകാരും സംവിധായകരും അഭിനേതാക്കളും വലിയ രീതിയിലുള്ള സൌഹൃദമാണ് കൊച്ചിന്‍ ഹനീഫയോട് വെച്ചുപുലര്‍ത്തിയത്. കരുണാനിധിയും ശിവാജി ഗണേശനുമെല്ലാം ഹനീഫയുടെ അടുത്ത സൗഹൃദത്തിനുടമകളായിരുന്നു.

    തമിഴിലെ വിഖ്യാതമായ ചിത്രങ്ങളിലെല്ലാം കൊച്ചിന്‍ഹനീഫയുടെ അഭിനയസാന്നിദ്ധ്യം അനിവാര്യമായി കണ്ടിരുന്നു ശങ്കര്‍ ഉള്‍പ്പെടെ പലപ്രമുഖ സംവിധായകരും. മഹാനദി, അന്യന്‍, യന്തിരന്‍, മദിരാശിപട്ടണം തുടങ്ങി നിരവധിചിത്രങ്ങളില്‍ ഹനീഫ സജാവമായിരുന്നു. നടന്‍ എന്നതിലുപരി തിരക്കഥാകൃത്ത് സംവിധായകന്‍ എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ച കൊച്ചിന്‍ ഹനീഫ മലയാളത്തിലും തമിഴിലും പ്രതിഫലനങ്ങള്‍
    സൃഷ്ടിച്ചു.

    ഒരു സന്ദേശം കൂടി, ആണ്‍ കിളിയുടെ താരാട്ട്, വാല്‍സല്യം തുടങ്ങി ഏഴോളം ചിത്രങ്ങള്‍ മലയാളത്തിലും പാശാപറൈവകള്‍, നാളെ എങ്കള്‍
    കല്യാണം എന്നിങ്ങനെ ഏഴോളം ചിത്രങ്ങള്‍ തമിഴിലും സംവിധാനം ചെയ്ത ഹനീഫ പത്തിലേറെ മലയാള ചിത്രങ്ങള്‍ക്ക് തിരക്കഥയുമെഴുതിയിട്ടുണ്ട്.

    ഏറെ വൈകി വിവാഹിതനായ കൊച്ചിന്‍ ഹനീഫയ്ക്ക് വൈകിയാണ് കുട്ടികള്‍ പിറന്നത്. അവര്‍ ഇരട്ടകളുമായിരുന്നു. വിശുദ്ധ പര്‍വ്വതങ്ങളായ സഫ, മര്‍വ്വ പേരിലറിയപ്പെടുന്ന കുട്ടികള്‍ അനുസ്മരണചടങ്ങില്‍ ഏവരുടേയും മനം കവര്‍ന്നു. മമ്മൂട്ട ിയും മോഹന്‍ലാലും കുട്ടികളെ ലാളിക്കുന്നത് സദസില്‍ നൊമ്പരവും സന്തോഷവുമുണര്‍ത്തുന്ന കാഴ്ചയായിരുന്നു.

    സിനിമയുടെ അലങ്കാര ലോകത്ത് ജാഡകളില്ലാതെ ജീവിച്ച കൊച്ചിന്‍ ഹനീഫയെകുറിച്ച് ഏവര്‍ക്കും നല്ലതുമാത്രമേ പറയാനുള്ളൂ എന്നത് തന്നെയാണ് ആ സ്മരണയെ അവിസ്മരണീയമാക്കുന്നത്. പ്രേക്ഷകഹൃദയങ്ങളിലും ആ ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കും കാലങ്ങള്‍ എത്ര പിന്നിട്ടാലും.

    English summary
    In the heart of every Malayalee, there lies a nostalgic thread that connects to the villain turned comedian Cochin Haneefa, who left us on 2 February, 2010.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X