നൂറ് പേരോട് ചോദിച്ചാല്‍ അതില്‍ 98 പേര്‍ക്കും സിനിമയില്‍ അഭിനയിക്കണം; വ്യാജ ഓഡിഷനുകളെ കുറിച്ച് ദിനേഷ് പ്രഭാകര്‍
നായകന്റെ കൂട്ടുകാരനോ, മറ്റ് ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് പിന്നീട് മുഖ്യധാരയിലേക്ക് എത്തിയ താരമാണ് ദിനേഷ് പ്രഭാകര്‍. അഭിനേതാവ് എന്നതിലുപരി കാസ്റ്റിങ് ഡയറക്ടര്‍ കൂടിയാണ് താരം. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്കും താരങ്ങളെ കണ്ടുപിടിച്ചതിന്റെ കഥ ദിനേഷ് തന്നെ പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യാജ ഓഡിഷനുകളെ കുറിച്ചാണ് താരമിപ്പോള്‍ സൂചിപ്പിക്കുന്നത്.
സിനിമയില്‍ എങ്ങനെ എങ്കിലും ഒന്ന് അഭിനയിക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന ചെറുപ്പക്കാര്‍ മുന്‍പും പിന്‍പും ചിന്തിക്കുന്നില്ലെന്നാണ് ദിനേഷ് പറയുന്നത്. പ്രശസ്തിയില്‍ ജീവിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും. എന്നാല്‍ ഓഡിഷനെന്ന പേരില്‍ നടക്കുന്നത് റിയല്‍ ആണോന്ന് ചിന്തിക്കാത്തതാണ് ഒരുവിധം പ്രശ്‌നങ്ങള്‍ക്കും കാരണമെന്നാണ് കൗമുദിയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെ പറയുന്നത്. ദിനേഷിന്റെ വാക്കുകള്‍ വിശദമായി വായിക്കാം...
''എന്നെ പലരും ഈ കാര്യങ്ങള്‍ ചോദിക്കാനായി വിളിക്കാറുണ്ട്. ഇത്തരം ഓഡിഷനുകള്‍ക്ക് പോയിട്ട് പൈസ നഷ്ടപ്പെട്ടവരും വലിയ അബദ്ധങ്ങള്‍ പറ്റിയതുമായ ഒത്തിരി ആളുകളുണ്ട്. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോന്ന് നൂറ് പോരോട് ചോദിച്ചാല്‍ അതില്‍ തൊണ്ണൂറ്റിയെട്ട് പേരും ഉണ്ടെന്നായിരിക്കും പറയുക. ചിലപ്പോള്‍ ഒന്നോ രണ്ടോ പേര് താല്‍പര്യമില്ലെന്ന് പറയുമായിരിക്കും. അത്രയും ഇതിലേക്ക് ആകര്‍ഷിച്ച് നില്‍ക്കുന്നവരാണ്.

ഒരു അവസരം കിട്ടാന്‍ അന്വേഷിച്ച് നടക്കുന്നവരാണെങ്കില്‍ അവര്‍ എന്തിനും കേറിയങ്ങ് സമ്മതിക്കും. കാസ്റ്റിങ് കോള്‍ കണ്ടാല്‍ അതിന്റെ സത്യാവസ്ഥ മനസിലാക്കാതെ, ആരാണ് ഇതിന് പിന്നിലെന്ന് ചോദിക്കാതെ നടത്തുന്നത് ആരാണ്. നിര്‍മാണം ഉത്തരവാദിത്വമുള്ളവരാണോ ഇതൊന്നും അന്വേഷിക്കാതെ പിള്ളേര് അപ്പോള്‍ തന്നെ ചാടി പുറപ്പെടുകയാണ്. നൂറ് രൂപയാണ് ഇതിന്റെ രജിസ്‌ട്രേഷന്‍ എന്ന് പറയുമ്പോള്‍ പിള്ളേരെ സംബന്ധിച്ച് അത് വലിയ തുകയല്ല.
പക്ഷേ മൂവായിരം പേരായിരിക്കും ഈ നൂറ് രൂപ കൊടുക്കുന്നത്. അപ്പോള്‍ ഈ പറയുന്നവരെല്ലാം ചേര്‍ന്ന് മൂന്ന് ലക്ഷം രൂപ അവിടെയിരിക്കുന്നവന്റെ കൈയില്‍ എത്തിക്കും. അവന്‍ അതും വാങ്ങി ആ വഴിക്ക് മുങ്ങും. ഇത്തരത്തില്‍ ഇല്ലാത്ത സിനിമയുടെ അടക്കം പേരില്‍ പലതരം ഫേക്ക് ഓഡിഷന്‍സ് നടക്കാറുണ്ട്. ഓഡിഷന് വിളിച്ചിട്ട് മോശമായ കാര്യങ്ങളും നടന്നേക്കാം. മറ്റ് ഏത് മേഖലയെയും പോലയല്ല. പ്രശസ്തി ആഗ്രഹിച്ച് അതിന് വേണ്ടി വരുന്ന മേഖലയാണ് സിനിമ. അപ്പോള്‍ ഇത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും ഉണ്ടാവുമെന്നും ദിനേഷ് പറയുന്നു.
ഇതിനൊരു ബോധവത്കരണം നടത്താനെന്ന് ഉദ്ദേശിച്ച് ഫെഫ്കയുടെ നേതൃത്വത്തില്‍ ഒരു ചിത്രം ഇറക്കിയതിനെ കുറിച്ചും ദിനേഷ് സൂചിപ്പിച്ചിരുന്നു. മലയാളത്തില്‍ ആര് നിര്‍മ്മിക്കുന്ന സിനിമ ആണെങ്കിലും അതിന് ഫെഫ്കയുടെ അപ്രൂവല്‍ വേണമെന്നായിരുന്നു നിര്‍ദ്ദേശം. അതുകൊണ്ട് തന്നെ ഫെഫ്ക അംഗീകാരം കൊടുക്കുകയാണെങ്കില്‍ അത് വ്യാജമല്ലെന്ന് ഉറപ്പിക്കാം. ഇതൊക്കെ നമ്മള്‍ എത്ര പറഞ്ഞാലും നാളെ ഒരു ഓഡിഷന്‍ കാണുമ്പോള്‍ ആയിരം പിള്ളേരെങ്കിലും അതിലേക്ക് പോകുമെന്നും ദിനേഷ് വ്യക്തമാക്കുന്നു''.
മുൻപ് പല സിനിമകളുടെയും ഓഡിഷനുകൾക്കിടയിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളും അഭിമുഖത്തിൽ ദിനേഷ് പറഞ്ഞിരുന്നു. ഏറ്റവുമൊടുവിൽ ഫഹദ് ഫാസിൽ നായകനായിട്ടെത്തിയ മാലിക് എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത്. ശക്തമായൊരു കഥാപാത്രം ചെയ്ത് പ്രേക്ഷക പ്രശംസ നേടി എടുത്ത സന്തോഷത്തിലാണ് ദിനേഷ് പണിക്കർ.


Click it and Unblock the Notifications











