മമ്മൂട്ടി നായകന്‍, സംവിധാനം നീയും! അങ്ങനെയാണ് ആ സിനിമ പിറന്നതെന്ന് സംവിധായകന്‍!
ആന്‍റോ ജോസഫിന് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് സംവിധായകനായ ജി മാര്‍ത്താണ്ഡന്‍. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം:-
ആന്റോ ജോസഫ്, ആന്റോ ചേട്ടൻ, അദ്ദേഹമേനിക്ക് ആരാണെന്നു ചോദിച്ചാൽ പറയാൻ അറിയില്ല. എനിക്ക് ഏറെ കടപ്പാടുള്ള, ഗുരു സ്ഥാനത്ത് കാണുന്ന ഒരു വലിയ മനുഷ്യൻ . ആന്റോ ചേട്ടൻ പ്രൊഡക്ഷൻ മാനേജറും, പ്രൊഡക്ഷൻ കണ്ട്രോളറും, പിന്നെ പ്രൊഡ്യൂസറും ഒക്കെ ആയ കാലഘട്ടങ്ങളിലെല്ലാം എനിക്കദ്ദേഹത്തെ അറിയാം. അദ്ദേഹം പ്രൊഡ്യൂസർ ആയ ശേഷം ചെയ്ത അണ്ണൻതമ്പി, രൗദ്രം, കിംഗ് ആൻഡ് കമ്മീഷണർ തുടങ്ങിയ സിനിമകളുടെയെല്ലാം ചീഫ് അസോസിയേറ്റ് ഞാനായിരുന്നു.
എനിക്ക് ആന്റോ ചേട്ടനുമായി വളരെ വലിയൊരു ആത്മബന്ധം ഉണ്ട് . അദ്ദേഹവുമായി ബന്ധപ്പെട്ടുള്ള ഓർമ്മകളിൽ എടുത്തു പറയാവുന്ന ഒന്ന് പറയാം: അതെന്റെ ജീവിതംതന്നെ മാറ്റിമറിച്ച സംഭവം ആരുന്നു. ഒരു ദിവസം ഞാൻ എന്തോ ഒരു കാര്യത്തിന് കാണണം എന്ന് പറഞ്ഞു വിളിച്ചപ്പോൾ അദ്ദേഹം കൊച്ചിയിലുള്ള അബാദിലെ കനോപ്പിയിലേക്ക് വരാൻ പറഞ്ഞു. ഞാനവിടെ ചെന്നപ്പോൾ അദ്ദേഹം മറ്റു ചിലരുമായി അവിടെ കോഫീ ഷോപ്പിലിരുന്നു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നോട് അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞു.
അല്പം കഴിഞ്ഞപ്പോൾ അവർ സംസാരിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്ക് വിളിപ്പിച്ചിട്ട്, കൂടെയുണ്ടായിരുന്നവർക്ക് എന്നെ പരിചയപ്പെടുത്തി: "ഇത് മാർത്താണ്ഡൻ. മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള അസോസിയേറ്റ് ഡയറക്ടറാണ്, മിടുക്കനാണ്". എന്നിട്ട് എന്നോട് പറഞ്ഞു: "ഇത് ഫൈസൽ ലത്തീഫ്. ഇദ്ദേഹം മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ ട്രഷറർ ആണ്. ഫൈസൽ ഒരു പടം നിർമ്മിക്കുകയാണ്. മെഗസ്റ്റാർ മമ്മുട്ടിയാണ് നായകൻ അതിന്റെ സംവിധായകൻ നീയാണ്..!" ഞാൻ ഞെട്ടിപ്പോയി.

കാരണം, സാധാരണ ഫ്രീയുളള സമയങ്ങളിൽ ഞാൻ ആന്റോചേട്ടനെ വിളിച്ചിട്ട് കാണാൻ പോകാറുണ്ട്. ഈ തവണ പോയതും അങ്ങനെ ഒരു ഉദ്ദേശത്തിൽ മാത്രമാണ്. പക്ഷേ, ഈ തവണ അദ്ദേഹം എന്നെ ഒരു നിർമ്മാതാവിനെപരിചയപ്പെടുത്തിയിട്ട് എനിക്കൊരു വലിയ സിനിമ തന്നെ തരികയാണ് ചെയ്തത്! ഒരു സ്വപ്നതുടക്കം"ഇതിന്റെ തിരക്കഥയെഴുതുന്നത് ബെന്നി പി നായരമ്പലം ആണ്. നാളെത്തന്നെ അദ്ദേഹത്തെ പോയി കാണണം. പ്രൊഡക്ഷൻ കണ്ട്രോളർ ഡിക്സൻ പൊഡുത്താസ് നിന്റെ കൂടെ വരും. അവിടെ വച്ച്അഡ്വാന്‍സ് കിട്ടും.
അങ്ങനെ ഈ പ്രോജക്ട് ആവുകയാണ്. ഫൈസലും കൂടെ വരും" എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം എന്നെ അമ്പരപ്പിച്ചുകളഞ്ഞു. അങ്ങനെയാണ് 'ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്' ഉണ്ടായത്. . അതിനു ശേഷം 'അച്ഛാ ദിൻ' എന്ന സിനിമ ചെയ്യുന്നതിനും അദ്ദേഹം ഏറെ സഹായിച്ചു. മണിയൻ പിള്ള രാജുച്ചേട്ടൻ നിർമ്മിച്ച 'പാവാട' എന്ന സിനിമയുടെ വിതരണം ഏറ്റെടുത്തതും ആന്റോ ചേട്ടനാണ്. ഞാൻ ചെയ്ത നാലു സിനിമകളിൽ മൂന്നിലും ആന്റോ ജോസഫ് എന്ന വ്യക്തിയുടെ സാന്നിധ്യം വളരെ വലുതാണ്.
എന്റെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഞാൻ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. . ആന്റോ ചേട്ടന് ദൈവം എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നൽകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. അദ്ദേഹത്തിന് എന്റെയും, എന്റെ അമ്മയുടെയും ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ, ഇതായിരുന്നു ജി മാര്‍ത്താണ്ഡന്‍റെ കുറിപ്പ്.


Click it and Unblock the Notifications











