'എനിക്ക് ആരൊക്കെയോ ഉണ്ടെന്ന് തോന്നിയ നിമിഷമായിരുന്നു'; വിവാദങ്ങളും ട്രോളുകളും, പ്രതികരിച്ച് നടൻ കൈലാഷ്
നീലത്താമര എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതനായ നടനാണ് കൈലാഷ്. പത്തനംതിട്ട സ്വദേശിയായ കൈലാഷ് ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിൽ ഹരിദാസ് എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നടി അർച്ച കവിയായിരുന്നു ചിത്രത്തിൽ നായിക. 1979ൽ ഇതേ പേരിൽ പുറത്തിറങ്ങിയ സിനിമയുടെ മലയാളം റീമേക്കായിരുന്നു നീലത്താമര. നായകനാകും മുമ്പ് പാർഥൻ കണ്ട പരലോകം എന്ന ജയറാം സിനിമയിൽ സഹനടനായി കൈലാഷ് അഭിനയിച്ചിരുന്നു. നീലത്താമരയാണ് നടൻ എന്ന നിലയിൽ കൈലാഷിന്റെ ജീവിതത്തിൽ വഴിത്തിരിവായത്.
ചിത്രത്തിലെ അനുരാഗ വിലോചനനായി എന്ന ഗാനം അന്നും ഇന്നും ട്രെന്റിങാണ്. നീലത്താമരയ്ക്ക് ശേഷം പെൺപട്ടണം എന്ന സിനിമയിലാണ് കൈലാഷ് അഭിനയിച്ചത്. ചിത്രത്തിൽ കെപിഎസി ലളിത, രേവതി തുടങ്ങിയ അഭിനേതാക്കൾക്കൊപ്പമായിരുന്നു കൈലാഷ് അഭിനയിച്ചത്. ശേഷൺ ശിക്കാർ, ബെസ്റ്റ് ഓഫ് ലക്ക്, ഒരു സ്മോൾ ഫാമിലി, ഡയമണ്ട് നെക്ലേസ്, റെഡ് വൈൻ, താങ്ക് യു, കസിൻസ്, ക്രോസ് റോഡ്, ഒടിയൻ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പ്രണയമീനുകളുടെ കടൽ തുടങ്ങി നിരവധി സിനിമകൾ ചെയ്തു. മാസങ്ങൾക്ക് മുമ്പ് മിഷൻ സി എന്ന സിനിമ ചെയ്തതിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട നടൻ കൂടിയായിരുന്നു കൈലഷ്.

സിബി എന്നാണ് കൈലാഷിന്റെ യഥാർഥ പേര്. സിനിമയിലെത്തിയപ്പോഴാണ് പേര് കൈലാഷ് എന്നാക്കി മാറ്റിയത്. 2008ൽ സിനിമയിൽ എത്തിയ താരം പതിമൂന്ന് വർഷത്തെ സിനിമാ ജീവിതത്തെ കുറിച്ചും മിഷൻ സിയിൽ അഭിനയിച്ചതിന്റെ പേരിൽ നേരിടേണ്ടി വന്ന ട്രോളുകളെ കുറിച്ചും പ്രതികരിക്കുകയാണ് ഇപ്പോൾ. ട്രോളുകൾ കാണുമ്പോൾ സങ്കടം വരുന്ന കൂട്ടത്തിലല്ലെന്നും പക്ഷെ മകളേയും വീട്ടിലുള്ള മറ്റ് അംഗങ്ങളേയും ഇത് ബാധിക്കുന്നത് കാണുമ്പോൾ തനിക്കും വിഷമം തോന്നാറുണ്ടെന്നും പറയുകയാണ് കൈലാഷ്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് കൈലാഷ് മനസ് തുറന്നത്. കൈലാഷിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ സിനിമ വിധിയാണ്.

'മിഷൻ സി സിനിമയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ വന്ന ട്രോളുകളെല്ലാം ഞാൻ കണ്ടിരുന്നു. പോസ്റ്റർ ഡിസൈൻ ചെയ്ത് അണിയറപ്രവർത്തകർ അയച്ച് തന്നപ്പോൾ ഞാൻ ചോദിച്ചിരുന്നു ഇത് വേണോ എന്ന്. അന്ന് അവര് പറഞ്ഞു കുഴപ്പമില്ലെന്ന്.... പിന്നെ എനിക്കും അവരോട് പറയുന്നതിനും പരിധിയുണ്ടല്ലോ... ആ പോസ്റ്റർ പുറത്തിറങ്ങിയ സമയം ഞാൻ റെയ്ഞ്ചില്ലാത്ത സ്ഥലത്തായിരുന്നു. അതുകൊണ്ട് സോഷ്യൽമീഡിയയിലെ ചർച്ചകളും ട്രോളുകളും ഞാൻ ആദ്യം അറിഞ്ഞിരുന്നില്ല. പിന്നീട് നോക്കിയപ്പോൾ ഫേസ്ബുക്ക് പോലും തുറക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം ട്രോളുകൾ ബാധിക്കില്ല. കാരണം ഞാൻ കുറേനാളുകളായി ഇതിൽ ജീവിച്ച് വരുന്നതാണ്. പക്ഷെ എന്റെ മകളും മറ്റ് കുടുംബാംഗങ്ങളും ഇതൊക്കെ കാണുമ്പോൾ അവർക്കുണ്ടാവുന്ന ബുദ്ധിമുട്ട് എന്നെ വേദനിപ്പിക്കാറുണ്ട്. അന്ന് ട്രോളുകൾ വന്ന് കളിയാക്കലുകൾ കൂടിയപ്പോൾ സിനിമാ മേഖലയിലെ നിരവധി പേർ എന്നെ പിന്തുണച്ചപ്പോഴാണ് എനിക്കും ആരൊക്കെയോ ഉണ്ടെന്ന തോന്നലുണ്ടായത്' കൈലാഷ് പറയുന്നു.
Recommended Video

മരട് ഫ്‌ളാറ്റ് പൊളിക്കൽ പശ്ചാത്തലമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് വിധി:ദി വെർഡിക്റ്റ്. രണ്ട് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മരട് ഫ്‌ളാറ്റ് സംഭവം എല്ലാവർക്കും അറിയുന്നതാണെങ്കിലും അവിടെ ജീവിച്ചു പെട്ടെന്ന് ഒരു ദിവസം പുറത്തിറങ്ങി പോവേണ്ടി വന്ന ജനങ്ങളുടെ അവസ്ഥ അങ്ങനെ ആർക്കും അറിയാൻ വഴി ഇല്ല. അങ്ങനൊരു കഥയാണ് വിധിയിലൂടെ പറയുന്നതും. അനൂപ് മേനോൻ, ഷീലു അബ്രഹം, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സെന്തിൽ രാജമണി, സാജൽ സുദർശൻ തുടങ്ങിയവരാണ് കൈലാഷിന് പുറമെ വിധിയിൽ അഭിനയിച്ചിരിക്കുന്ന മറ്റ് താരങ്ങൾ


Click it and Unblock the Notifications











