ആരാധകനെ കൊലപ്പെടുത്തിയ സംഭവം: കന്നഡ നടൻ ദർശനും കൂട്ടുപ്രതി പവിത്ര ഗൗഡക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി
രേണുകസ്വാമി കൊലപാതക കേസിൽ കന്നഡ നടൻ ദർശന് ഒടുവിൽ ജാമ്യം. ദർശന് പുറമെ കേസിലെ കൂട്ടുപ്രതിയായ പങ്കാളി പവിത്ര ഗൗഡയ്ക്കും കർണാടക ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചു. അറസ്റ്റിലായി ആറ് മാസത്തിനുശേഷമാണ് ഇരുവർക്കും ജാമ്യം ലഭിക്കുന്നത്. ആരോഗ്യസ്ഥിതി മോശമാണെന്നും ശസ്ത്രക്രിയ ആവശ്യമാണെന്നും കാണിച്ചാണ് നടൻ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. അറസ്റ്റിലായത് മുതൽ ജാമ്യത്തിനുള്ള ശ്രമത്തിലായിരുന്നു നടൻ.
കഴിഞ്ഞമാസം ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയപ്പോൾ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. രണ്ട് കാലുകളിലും മരവിപ്പ് അനുഭവപ്പെടുന്നുണ്ടെന്നും നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്നും ഉന്നയിച്ചായിരുന്നു കോടതിയിൽ ജാമ്യം തേടിയത്. ഇതുമായി ബന്ധപ്പെട്ടുള്ള മെഡിക്കൽ റിപ്പോർട്ടുകൾ നടൻ്റെ അഭിഭാഷകർ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

രേണുക സ്വാമി വധക്കേസിൽ പോലീസ് ഉദ്യോഗസ്ഥർ ഇയാളുടെ പങ്കാളിത്തം അന്വേഷിക്കുകയും സെൽഫോണുകളും മറ്റും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇക്കഴിഞ്ഞ ജൂൺ 11ന് മൈസൂരുവിൽ നിന്നാണ് ദർശനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ പലതവണ ദർശന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡക്ക് അശ്ലീല സന്ദേശം അയച്ചെന്ന കാരണത്താൽ ദർശന്റെ ആരാധകൻ കൂടിയായ ചിത്രദുർഗ സ്വദേശി രേണുക സ്വാമിയെ ബെംഗളൂരുവിലെത്തിച്ച് ദർശനും കൂട്ടാളികളും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ചിത്രദുർഗ ലക്ഷ്മി വെങ്കടേശ്വര ലേഔട്ട് സ്വദേശിയും മെഡിക്കൽഷോപ് ജീവനക്കാരനുമായിരുന്നു കൊല്ലപ്പെട്ട രേണുക സ്വാമി. ദർശന്റെ സുഹൃത്താണ് ഒന്നാം പ്രതി പവിത്ര ഗൗഡ.
രേണുക സ്വാമിയെ ശിക്ഷിക്കണമെന്ന പവിത്രയുടെ ആവശ്യം ദർശൻ കൂട്ടാളികളുടെ സഹായത്തോടെ നടപ്പാക്കുകയായിരുന്നു. ചിത്രദുർഗയിലെ ദർശൻ ഫാൻ ക്ലബ് കൺവീനർ രാഘവേന്ദ്ര എന്ന രഘു രേണുക സ്വാമിയെക്കുറിച്ച് എല്ലാ വിവരവും ശേഖരിച്ച ശേഷം ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുവന്ന് കാമാക്ഷിപാളയ പട്ടണഗരെയിലെ കാർ ഷെഡിലെത്തിച്ച് ദർശന്റെ നേതൃത്വത്തിൽ മർദ്ദിച്ചു. ഗുരുതര പരിക്കേറ്റ ഇയാളുടെ ശരീരത്തിൽ പല ഭാഗത്തെയും അസ്ഥികൾ ഒടിഞ്ഞ നിലയിലായിരുന്നു.
മൃതദേഹം പിന്നീട് സുമനഹള്ളിയിലെ അഴുക്കുചാലിൽ കൊണ്ടുതള്ളി. കഴിഞ്ഞ ജൂൺ ഒമ്പതിന് സുമനഹള്ളിയിലെ അഴുക്കുതോടിൽ നിന്ന് രേണുക സ്വാമിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ദർശൻ, പവിത്ര ഗൗഡ എന്നിവരടക്കം പതിനേഴ് പ്രതികളുടെ അറസ്റ്റിലേക്ക് എത്തിച്ചത്.

അറസ്റ്റിലായ നടന് ജയിലിൽ പ്രത്യേക പരിഗണന നൽകിയതും വിവാദമായിരുന്നു. ദര്‍ശന്‍ മറ്റ് അന്തേവാസികള്‍ക്കൊപ്പം ഇരുന്ന് സിഗരറ്റ് വലിക്കുന്നതിന്‍റെയും ചായ കുടിക്കുന്നതിന്‍റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവാദമായത്.
വീഡിയോ കോള്‍ ചെയ്യുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവം വിവാദമായതോടെ നടന് പ്രത്യേക പരിഗണന നൽകിയതിനെ തുടർന്ന് ഏഴ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും ജയിൽ സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











