'അച്ഛൻ ഹീറോയെങ്കിൽ അമ്മ സൂപ്പർ ഹീറോ..., ഇവർ എനിക്ക് സ്വന്തമായ ബോബനും മോളിയും'
കുഞ്ചാക്കോ ബോബൻ എന്ന അഭിനേതാവ് സിനിമയ്ക്കൊപ്പം വളർന്ന താരമാണ്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് തന്നെയായിരുന്നു കുഞ്ചാക്കോ ബോബനും സിനിമയിലേക്ക് എത്തിയത്. കുഞ്ചാക്കോ ബോബന്റെ അച്ഛൻ ബോബൻ കുഞ്ചാക്കോയും ചലച്ചിത്ര രംഗത്ത് സജീമായിരുന്നു. സംവിധായകനായും ബാലനടനായും ബോബൻ കുഞ്ചാക്കോ തിളങ്ങി. ബോബൻ കുഞ്ചാക്കോ അന്തരിച്ചത് 2004 ജൂലൈ ഒമ്പതിനാണ്. ബാലതാരമായി സിനിമയുടെ ഭാഗമായ ബോബൻ കുഞ്ചാക്കോ പാലാട്ട് കുഞ്ഞിക്കണ്ണൻ, സഞ്ചാരി, ആഴി തുടങ്ങിയവയാണ് സംവിധാനം ചെയ്‍തത്.
അപ്പന്റേയും അമ്മയുടേയും വിവാഹ വാർഷിക ദിനത്തിൽ കുഞ്ചാക്കോ ബോബൻ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധനേടുകയാണ്. ഇരുവരുടേയും ഒരു പഴയകാല ഫോട്ടോയ്ക്കൊപ്പമായിരുന്നു കുഞ്ചാക്കോ ബോബന്റെ കുറിപ്പ്. 'ബോബനും മോളിയും….. എല്ലാവർക്കും അവരുടെ അച്ഛൻ ഒരു ഹീറോയാണ്... പിന്നെ അവരുടെ അമ്മ ഒരു സൂപ്പർ ഹീറോ ആണ്... കുടുംബം, സുഹൃത്തുക്കൾ, സിനിമകൾ, ജീവിതം എന്നിവയെക്കുറിച്ച് എല്ലാം എന്നെ പഠിപ്പിച്ച അത്ഭുതങ്ങളായ ദമ്പതികൾക്ക് വിവാഹ വാർഷിക ആശംസകൾ... മിസ്റ്റർ ബോബൻ... നിങ്ങളെ ഇവിടെ മിസ് ചെയ്യുന്നുണ്ട്.... പക്ഷേ സ്വർഗത്തിൽ നിന്ന് നിങ്ങൾ ഞങ്ങളെ കണ്ടുകൊണ്ടിരിക്കുകയാണ് അറിയാം... ഉമ്മ!' എന്നായിരുന്നു കുഞ്ചാക്കോ ബോബൻ കുറിച്ചത്.
Also Read: 'ഒരുങ്ങാനും കുളിക്കാനും ഏറ്റവും കൂടുതൽ സമയം എടുക്കുന്നത് രൺവീർ', ദീപിക പറയുന്നു!

പിതാവിന്റെ ഓർമദിനത്തിലും ഹൃദയം തൊടുന്ന കുറിപ്പുകളുമായി കുഞ്ചാക്കോ ബോബൻ എത്താറുണ്ട്. പലപ്പോഴും കുഞ്ചാക്കോ ബോബനൊപ്പം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട് താരത്തിന്റെ അമ്മ മോളി. ചാക്കോച്ചന് രണ്ട് പെങ്ങമാരാണുള്ളത്. പക്ഷെ സിനിമാ പാരമ്പര്യമുള്ള കുടുംബമായിട്ടും കുഞ്ചാക്കോ ബോബൻ മാത്രമാണ് സിനിമയിലേക്ക് എത്തിയത്. വില്ലനായി എത്തിയാലും പലവിധ വേഷങ്ങൾ സ്ക്രീനിൽ അവതരിപ്പിച്ചാലും കുഞ്ചാക്കോ ബോബൻ എന്നും മലയാളിക്ക് ചോക്ലേറ്റ് ഹീറോയാണ്. എന്നിരുന്നാലും എല്ലാത്തരം സിനിമകളും റോളുകളും ഇപ്പോൾ അനായാസം ചെയ്ത് ഫലിപ്പിക്കാറുണ്ട് കുഞ്ചാക്കോ ബോബൻ.

അനിയത്തിപ്രാവായിരുന്നു കുഞ്ചാക്കോ ബോബൻ നായികനായി എത്തിയ ആദ്യ സിനിമ. ഫാസിൽ സംവിധാനം ചെയ്ത സിനിമയിൽ ശാലിനിയായിരുന്നു നായിക. ഈ ഒരു സിനിമകൊണ്ട് കുഞ്ചാക്കോ ബോബന് ആരാധകരായി മാറിയവരിൽ ഏറെയും പെൺകുട്ടികളായിരുന്നു. നിരവധി പ്രണയലേഖനങ്ങളും കത്തുകളുമെല്ലാം അക്കാലത്ത് ചാക്കോച്ചനെ തേടിയെത്തുമായിരുന്നു. എല്ലാത്തിനും തിരികെ മറുപടി കത്തും നൽകിയിരുന്നതിനെ കുറിച്ചെല്ലാം ചാക്കോച്ചൻ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ചാക്കോച്ചന് അനിയത്തിപ്രാവിലെ അഭിനയത്തിന് പ്രതിഫലമായി ലഭിച്ച തുകയെ കുറിച്ച് താരം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സുരേഷ് ഗോപിക്കൊപ്പം ഒരു ഗെയിംഷോയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് തനിക്ക് ലഭിച്ച ആദ്യ പ്രതിഫലത്തെ കുറിച്ച് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത്.
Recommended Video

അമ്പതിനായിരം രൂപയാണ് അനിയത്തിപ്രാവിലെ നായക വേഷത്തിന് ലഭിച്ച പ്രതിഫലം എന്നാണ് കുഞ്ചാക്കോ ബോബൻ പറഞ്ഞത്. സംവിധായകൻ ഫാസില്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. 1997ൽ ആണ് അനിയത്തിപ്രാവ് പുറത്തിറങ്ങിയത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിർമിച്ചത്. കുഞ്ചാക്കോയുടെ ഉടമസ്ഥതയിലുള്ള ഉദയ സ്റ്റുഡിയോസാണ് ധന്യ എന്ന സിനിമ നിർമിച്ചത്. നിറം, കസ്തൂരിമാൻ, സ്വപ്നക്കൂട്, ദോസ്ത്, നക്ഷത്രത്താരാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ താരം യുവാക്കളുടെ ഹരമായി മാറുക ആയിരുന്നു. ഇപ്പോൾ അണിയറയിൽ റിലീസിനൊരുങ്ങുന്നത് നിരവധി കുഞ്ചാക്കോ ബോബൻ സിനിമകളാണ്. ഭീമന്റെ വഴി, പട, ഒറ്റ്, എന്തടാ സജി, പദ്മിനി, നീല വെളിച്ചം, അറിയിപ്പ് എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന മറ്റ് കുഞ്ചാക്കോ ബോബൻ സിനിമകൾ. ഒറ്റ് തമിഴിലും റിലീസിന് തയ്യാറെടുക്കുകയാണ്. തെന്നിന്ത്യൻ താരം അരവിന്ദ് സ്വാമിക്കൊപ്പമാണ് കുഞ്ചാക്കോ ബോബൻ ഒറ്റിൽ അഭിനയിക്കുന്നത്.


Click it and Unblock the Notifications











