മരിക്കുന്നതിന് മണിക്കൂറുകൾ മുൻപും ഫേസ്ബുക്കിൽ പോസ്റ്റുകൾ; വിയോഗത്തിന്റെ ഞെട്ടലിൽ ആരാധകർ
സിനിമാലോകത്ത് തൻ്റേതായ ഒരിടം നേടിയെടുത്ത നടനും സംവിധായകനുമായ പ്രതാപ് പോത്തൻ വിടവാങ്ങി. അദ്ദേഹത്തെ ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പും അദ്ദേഹം ഫേസ്ബുക്കിൽ സജീവമായിരുന്നു. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള പോസ്റ്റായിരുന്നു. രണ്ട് ദിവസമായി അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ തുടരെ തുടരെ ഒരോകുറിപ്പുകൾ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഏറ്റവും ഒടിവിലായി കുറിച്ചത് 'എനിക്ക് തോന്നുന്നു കലാ രംഗത്ത്, പ്രത്യേകിച്ച് സിനിമയിൽ എല്ലാവരും നിലനിൽപിന് വേണ്ടിയാണ് പരിശ്രമിക്കുന്നത്' - ജിം മോറിസൺ.
അദ്ദേഹമ മരിക്കുന്നതിന് തലേദിവസം മൂന്ന് വാചകങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒന്ന്, 'എനിക്ക് തോന്നുന്നു കലാ രംഗത്ത്, പ്രത്യേകിച്ച് സിനിമയിൽ എല്ലാവരും നിലനിൽപിന് വേണ്ടിയാണ് പരിശ്രമിക്കുന്നത്' - ജിം മോറിസൺ . ഇതായിരുന്നു അവസാനത്തെ പോസ്റ്റ്. അതിന് തൊട്ട് മുമപ് പോസ്റ്റ് ചെയ്തത് 'ഗുണനം എന്നത് ഒരു കളിയുടെ പേരാണ്. എല്ലാ തലമുറകളും ആ കളി കളിക്കുന്നു'.
അതേ ദിവസം തന്നെ അവസാന കുറിപ്പ് പോസ്റ്റ് ചെയ്യുന്നതിന് ഒരു മണിക്കൂർ മുമ്പ്, ജീവിതം എന്നത് ബില്ലുകൾ അടയ്ക്കാനാണ്' എന്ന് പോസ്റ്റ്. അതിനും ഒരു മണിക്കൂർ മുമ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്,'ഒരു പ്രശ്‌നത്തിന്റെ കാരണത്തെ ചികിത്സിക്കാതെ അതിൻ്റെ ലക്ഷണങ്ങൾക്ക് ചികിത്സ നൽകിയാൽ പിന്നെ നിങ്ങൾക്ക് ഫാർമസിയെ ആശ്രയിക്കേണ്ടി വരും'. എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നത്.

ഈ പോസ്റ്റുകളുടെ താഴെ നിരവധി ആരാധകരാണ് ദുഃഖം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്. ഏറെ നടുക്കത്തോടെയാണ് പ്രതാപ് പോത്തന്റെ വിയോഗ വാർത്ത മലയാളികൾ കേട്ടറിഞ്ഞത്. 1978 ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം 'ആരവ'ത്തിലൂടെയാണ് സിനിമ ലോകത്ത് വന്നത്. എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ തരംഗമായിരുന്നു പ്രതാപ്. സിബിഐ 5 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. മോഹന്‍ലാലിന്റെ ബറോസ് എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരിക്കവേയാണ് മരണം.
പ്രതാപ് പോത്തൻ രണ്ടു തവണ വിവാഹിതനായെങ്കിലും അവ രണ്ടും വേർപിരിയലിൽ കലാശിച്ചു. തമിഴ് താരം രാധികയായിരുന്നു ആദ്യ ഭാര്യ. ആ ബന്ധം അധികകാലം നീണ്ടു നിന്നില്ല. രണ്ടു പേരും രണ്ടു വഴിക്ക് പിരിഞ്ഞു. പിന്നീട് ചലച്ചിത്രതാരം ശരത്കുമാറിനെ രാധിക വിവാഹം ചെയ്തു. പ്രതാപും മറ്റൊരു വിവാഹം കഴിച്ചെങ്കിലും 2012ൽ അതും വേർപിരിഞ്ഞു. അമല സത്യനാഥുമായുള്ള ആ വിവാഹത്തിൽ പ്രതാപിന് കേയ എന്നൊരു മകളുണ്ട്.

വിവാഹം വെറുമൊരു അഡ്‌ജസ്‌റ്റ്‌മെന്റാണ്, അതിൽ സ്‌നേഹമില്ല. പ്രണയമില്ല. ഒരു റൂട്ട് തയ്യാറാക്കി ആ വഴിയിലൂടെ മാത്രം പോകണം എന്നുപറഞ്ഞാൽ എന്തൊരു ബോറാണ് എന്നാണ് മുമ്പൊരിക്കൽ വിവാഹത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ജീവിതത്തിൽ പ്രതാപ് പോത്തനെ ഏറ്റവുമധികം സ്വാധീനിച്ച സ്‌ത്രീ അദ്ദേഹത്തിൻ്റെ അമ്മയായിരുന്നു എന്ന് പലപ്പോളും പറഞ്ഞിട്ടുണ്ട്. പ്രതാപിന്റെ ഇരുപത്തൊൻപതാമത്തെ വയസ്സിലാണ് അമ്മ മരിക്കുന്നത്. അതോടെ താൻ തീർത്തും അനാഥനായെന്നാണ് പ്രതാപ് പറയാറുള്ളത്.
മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ അന്യഭാഷ ചിത്രങ്ങളിലായി 95 ചിത്രങ്ങളിൽ താം അഭിനയിച്ചിട്ടുണ്ട്. കൂടാതെ മുപ്പതോളം ചിത്രങ്ങൾ സംവിധാനം ചെയ്തു. തിരക്കഥാകൃത്ത് എന്ന നിലയിലും നിർമ്മാതാവ് എന്ന നിലകളിലും താരം അറിയപ്പെട്ടിരുന്നു. ഋതുഭേദം, ഡെയ്‌സി, ഒരു യാത്രാമൊഴി എന്നിങ്ങനെയുള്ള മലയാള ചിത്രങ്ങളും തെലുങ്കില്‍ ചൈതന്യ എന്ന ചിത്രവും തമിഴില്‍ ജീവ, വെറ്റ്റ്രിവിഴ, ലക്കിമാന്‍ തുടങ്ങിയ ചിത്രങ്ങളുമടക്കം ചിത്രങ്ങള്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്തു.


Click it and Unblock the Notifications











