മണിച്ചിത്രത്താഴ് അടക്കം സൂപ്പർഹിറ്റ് സിനിമകള്‍! 9 വര്‍ഷങ്ങള്‍ക്ക് ശേഷം മധു മുട്ടം തിരികെ വരുന്നു
ഫാസിലിന്റെ സംവിധാനത്തിലെത്തിയ എക്കാലത്തെയും മലയാളത്തിലെ ഹിറ്റ് സിനിമയാണ് മണിച്ചിത്രത്താഴ്. മലയാളത്തില്‍ നിന്നും വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മണിച്ചിത്രത്താഴ് ഇന്നും സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നായി തുടരുകയാണ്. ഫാസില്‍ സംവിധാനം ചെയ്തപ്പോള്‍ മധു മുട്ടം ആണ് തിരക്കഥ ഒരുക്കിയിരുന്നത്. ശേഷം വേറെ സിനിമകള്‍ക്കും മധു മുട്ടം കഥ ഒരുക്കിയെങ്കിലും വര്‍ഷങ്ങളായി മാറി നില്‍ക്കുകയായിരുന്നു.
ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മധു മുട്ടം തിരികെ വരികയാണെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ലഭിക്കുന്നത്. വിനോദ് കട്ടച്ചിറ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഈ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്ത് വരാനിരിക്കുകയാണ്.

വിനോദ് കട്ടച്ചിറയുടെ കുറിപ്പ് വായിക്കാം
ഓണാട്ടുകരയുടെ സ്വന്തം എഴുത്തുകാരന്‍, മധുമുട്ടം. 'വരുവാനില്ലാരുമിന്നൊരുനാളുമീ വഴിയ്ക്കറിയാം അതെന്നാലുമെന്നും....' ഈ ഗാനം ഇഷ്ടപ്പെടാത്തതായി ആരും കാണില്ല. അത്രമേല്‍ മനസിനെ മൃദുവായി തഴുകുന്ന നോവിന്റെ സുഖമുള്ള ഗാനം. മധുമുട്ടം എഴുതിയഗാനം. ശരിയ്ക്കും മധു മുട്ടത്തിന്റെ മേല്‍വിലാസമാണ് ഈ ഗാനം. കവി, കഥാകാരന്‍, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, എന്നീ നിലകളിലൊക്കെ പ്രശസ്തനാണ് അദ്ദേഹം. കായംകുളത്തിന് ഏഴുകിലോമീറ്റര്‍ വടക്കുമാറിയാണ് മുട്ടം എന്ന കൊച്ചുഗ്രാമം. അവിടെയൊരു കൊച്ചുവീട്ടില്‍ ആഡംബരങ്ങളൊന്നുമില്ലാതെ, അവിവാഹിതനായി ഏകനായികഴിയുകയാണ് അദ്ദേഹം.

കായംകുളം ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം, നങ്ങ്യാര്‍കുളങ്ങര ടി.കെ.എം കോളേജില്‍നിന്ന് ധനതത്വ ശാസ്ത്രത്തില്‍ മധു ബിരുദം നേടി.
പിന്നീട് അദ്ധ്യാപകനായി. കോളേജ് മാഗസിനില്‍ എഴുതിയ കഥ കണ്ട് അവിടത്തെ മലയാളം പ്രൊഫസറാണ് മധുവിന്, മധുമുട്ടം എന്ന പേരിട്ടത്. കുങ്കുമം വാരികയിലെഴുതിയ 'സര്‍പ്പംതുള്ളല്‍' എന്ന കഥയാണ് സംവിധായകന്‍ ഫാസില്‍ 'എന്നെന്നുംകണ്ണേട്ടന്റെ' എന്ന സിനിമയാക്കിയത്. പിന്നീട് കമല്‍ സംവിധാനം ചെയ്ത 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍' എന്ന ചിത്രത്തിന്റെ കഥയെഴുതി.

മധുവിന്റെ തറവാട്ടില്‍ പുരാതനകാലത്ത് നടന്നതെന്ന് അമ്മ പറഞ്ഞറിഞ്ഞ കഥയെ അടിസ്ഥാനപ്പെടുത്തി മധു തന്നെ കഥയും തിരക്കഥയുമെഴുതി ഫാസില്‍ സംവിധാനം ചെയ്ത, ഹിറ്റ് ചിത്രമായിരുന്നു മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴിലെ ''വരുവാനില്ലാരുമെന്ന സൂപ്പര്‍ഹിറ്റ് ഗാനം മധുമുട്ടം മലയാളനാട് വാരികയിലെഴുതിയ ഒരു കവിതയായിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ എഴുത്തുകാരനായിരുന്നു മധുമുട്ടം. സന്യാസജീവിതം നയിക്കുന്ന എഴുത്തുകാരന്‍. 'മണിച്ചിത്രത്താഴ്' സിനിമ വന്‍വിജയമായിട്ടും തിരക്കുള്ള എഴുത്തുകാരനാകാന്‍ മധുമുട്ടം ആഗ്രഹിച്ചില്ല. എന്നാല്‍ അടങ്ങിയൊതുങ്ങി കഴിഞ്ഞിരുന്ന മധു മുട്ടം ഒരുദിവസം വാര്‍ത്തകളില്‍ പ്രത്യേക സ്ഥാനം പിടിച്ചു. അത് മറ്റൊന്നിനുമായിരുന്നില്ല, സ്വന്തംകഥയുടെ അവകാശത്തിനുവേണ്ടി മാത്രം.
Recommended Video

മണിച്ചിത്രത്താഴ് തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും റീമേക്ക ചെയ്തപ്പോള്‍ തന്റെ അനുവാദം വാങ്ങുകയോ പ്രതിഫലം നല്‍കുകയോ ചെയ്തില്ലെന്ന പരാതിയുമായി മധുമുട്ടം കോടതിയിലെത്തി. അതിന് മുന്നേ, കഥാവകാശം ലക്ഷങ്ങള്‍ക്കു വിറ്റുകഴിഞ്ഞിരുന്നു. എന്നാലതിന്റെ ഒരുവിഹിതവും മധുമുട്ടത്തിന് ലഭിച്ചില്ല, എന്തിന്, കഥാകൃത്തിന്റെ പേര് പോലുമില്ലായിരുന്നു. ഒടുവില്‍ കേസ് നടത്താന്‍ കൈയില്‍ കാശില്ലാതെവന്നപ്പോള്‍ അദ്ദേഹം പിന്മാറുകയായിരുന്നു. (ഹിന്ദിയില്‍ മാത്രം മനസ്സില്ലാ മനസ്സോടെയെങ്കിലും മധുവിന്റെ പേരുമാത്രം കൊടുക്കുകയുണ്ടായി). എന്നാല്‍ ഈ വിഷയത്തില്‍, സിനിമാ രംഗത്തു നിന്നും ആരുമദ്ദേഹത്തെ പിന്തുണച്ചതുമില്ല.

ഈ സംഭവത്തോടെ അദ്ദേഹം സിനിമാ ലോകത്തു നിന്നും മാറി നിന്നു. എന്നെന്നും കണ്ണേട്ടന്റെ, മണിച്ചിത്രത്താഴ്, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, കാണാക്കൊമ്പത്ത്, ഭരതന്‍എഫക്ട്, എന്നീ അഞ്ചുചിത്രങ്ങള്‍ക്ക് മാത്രമാണ് അദ്ദേഹം കഥയും തിരക്കഥയും സംഭാഷണവും എഴുതിയത്. കൂട്ടത്തില്‍, സയന്‍സ് വിഷയം പ്രമേയമാക്കിയ 'ഭരതന്‍എഫക്ട്' മാത്രമാണ് ജനം സ്വീകരിക്കാതിരുന്നത്. 'കാക്കേംകീക്കേം കാക്കത്തമ്പ്രാട്ടീം...' (എന്നെന്നും കണ്ണേട്ടന്റെ) പലവട്ടംപൂക്കാലം വരുവാനില്ലാരും...' (മണിച്ചിത്രത്താഴ്), 'ഓര്‍ക്കുമ്പം ഓര്‍ക്കുമ്പം....'(കാണാക്കൊമ്പത്ത്) തുടങ്ങിയ ഏതാനും ഹിറ്റ്ഗാനങ്ങളും ആ തൂലികയില്‍ പിറന്നു.

മലയാളികള്‍ എന്നുമോര്‍ത്തിരിക്കുന്ന സിനിമകളും പാട്ടുകളും. അതാണ് അദ്ദേഹത്തിന്റെ കൈമുദ്ര. ആരോടും പരിഭവമില്ലാതെ, തിരക്കുകളില്‍ നിന്നെല്ലാമകന്ന്, പേരിനു മാത്രം സൗഹൃദം വച്ച് മുട്ടത്തെവീട്ടില്‍ ഉന്മേഷവാനായിരിക്കുന്നു അദ്ദേഹം. എഴുതുവാന്‍ വലിയ മടിയാണ്. പക്ഷേ ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ എഴുതുമെന്നു മാത്രം. വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയൊരു തിരക്കഥ എഴുതി തുടങ്ങിയിരിക്കുകയാണ് മധു മുട്ടം. ഗ്രാമഭംഗി നിറയുന്ന മനോഹരമായൊരു ക്ലാസിക് ഫിലിം
ഉടനെയുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.


Click it and Unblock the Notifications











