സീരിയല്‍ സിനിമാ താരം രമേഷ് അന്തരിച്ചു; സിനിമാലോകത്തെ നടുക്കി താരത്തിൻ്റെ ആത്മഹത്യ
സീരിയല്‍ സിനിമാ താരം രമേഷ് അന്തരിച്ചു. വീട്ടില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊവിഡ് കാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ താരത്തിന് ഉണ്ടായിരുന്നതായിട്ടാണ് അറിയുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് വിവരം പുറത്ത് വിട്ടത്. ഇതിന് പിന്നാലെ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ-സീരിയല്‍ രംഗത്ത് നിന്നുള്ള പ്രമുഖരടക്കം നിരവധി പേരാണ് എത്തുന്നത്.
നാടക രംഗത്ത് നിന്നും സീരിയലിലേക്ക് എത്തി അവിടുന്നാണ് രമേഷ് സിനിമയിലും അഭിനയിക്കുന്നത്. തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ പഠിക്കുമ്പോഴായിരുന്നു നാടകത്തില്‍ സജീവമാകുന്നത്. സംവിധായകന്‍ ഡോ. ജനാര്‍ദനന്‍ അടക്കമുള്ളവര്‍ക്കൊപ്പം നാടകത്തില്‍ പ്രവര്‍ത്തിച്ചു. ഇരുപത്തി രണ്ട് വര്‍ഷത്തിന് മുകളിലായി ടെലിവിഷന്‍ പരമ്പരകളില്‍ സജീവമായി അഭിനയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും സിനിമയില്‍ അഭിനയിച്ച് മടങ്ങിയ താരത്തിന് പെട്ടെന്ന് എന്താണ് സംഭവിച്ചതെന്ന അങ്കലാപ്പിലാണ് പ്രിയപ്പെട്ടവര്‍.

'പശ്‌നങ്ങള്‍ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തില്‍ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികള്‍' എന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ബാദുഷ എഴുതിയിരിക്കുന്നത്. അതുപോലെ ബാദുക്കാ... അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവര്‍ ഒളിച്ചോടുമോ? എന്ന് ചോദിച്ച് ബാദുഷയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി ചിലര്‍ എത്തിയിരുന്നു. 'മൂന്ന് ദിവസം മുമ്പ് വരെ എന്റെ വരാല്‍ എന്ന സിനിമയില്‍ അഭിനയിച്ച ആളാണ് അയാള്‍ക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ആരോടെങ്കിലും പറയണ്ടെ' എന്നായിരുന്നു ആരാധകന്റെ ചോദ്യത്തിന് ബാദുഷ മറുപടി നല്‍കിയത്.

രണ്ട് ദിവസം മുന്‍പ് വരാല്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചു അഭിനയിച്ചപ്പോഴും പൂര്‍ണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങള്‍? എന്ത് പറ്റി രമേഷേട്ടാ? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങള്‍ക്ക് എന്ത് സഹിക്കാന്‍ പറ്റാത്ത ദുഃഖമാണുള്ളത്? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ? വിശ്വസിക്കാനാകുന്നില്ല. ഞെട്ടല്‍ മാത്രം! കണ്ണീര്‍ പ്രണാമം... നിങ്ങള്‍ തന്ന സ്‌നേഹവും കരുതലും എന്നും മനസ്സിലുണ്ട്... ആദരാഞ്ജലികള്‍ നേര്‍ന്ന് കൊണ്ട് നടന്‍ ബാലാജി ശര്‍മ്മ കുറിച്ചത് ഇങ്ങനെയാണ്.

കലാകാരന്മാര്‍ പലരും ഈ കോവിഡ് കാലത്ത് ദുരിത കയത്തിലാണ്. പലരും സങ്കടക്കടലിലാണ്. പലര്‍ക്കും താഴേത്തട്ടിലേയ്ക്ക് ഇറങ്ങി വരാന്‍ പറ്റുന്നില്ല. സ്വയം ഉണ്ടാക്കിയതും പ്രേക്ഷകര്‍ കൊടുത്തതുമായ അന്തസ്സില്‍ നിന്നും പുറത്ത് ചാടാന്‍ പറ്റുന്നില്ല. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ കലാകാരന്മാരുടെ ഒരു സംഘടന (എല്ലാ മേഖലയിലേയും കൂട്ടായ്മ) താങ്കള്‍ മുന്‍കൈ എടുത്ത് ഉണ്ടാക്കുമോ? ഒരു പരിധി വരെ കലാകാരന്മാരുടെ ആത്മഹത്യകള്‍ക്കും സങ്കടങ്ങള്‍ക്കും അറുതി വരുത്താം. എന്നാണ് മറ്റൊരാള്‍ പറയുന്നത്.

മരിക്കുന്നത് വരെ അഭിനയിക്കാനാണ് ആഗ്രഹമെന്ന് മുന്‍പൊരു അഭിമുഖത്തില്‍ രമേശ് പറഞ്ഞിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ നിര്‍മ്മാതാവാന്‍ കഴിയില്ല. മുന്‍പ് താന്‍ നിര്‍മ്മാണത്തിലും കൈവെച്ചിരുന്നു. അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ ക്യാമറയ്ക്ക് മുന്നില്‍ വീണ് മരിക്കുക അതാണ് ആഗ്രഹം എന്ന് താരം പറഞ്ഞത്. അങ്ങനെ യാത്രയായ ഒരുപാട് പേരുണ്ട്. രാവിലെ എഴുന്നേറ്റ് വന്നാല്‍ കണ്ടാല്‍ കണ്ടു എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് സൂചിപ്പിച്ച രമേശിന്റെ വാക്കുകള്‍ അതുപോലെ ഫലിച്ചിരിക്കുകയാണ്. താന്‍ ഒരുപാട് പേരെ സഹായിച്ചിട്ടേയുള്ളൂ, കൂടെ നിന്ന് കാലുവാരിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. നമ്മളോട് വിളിച്ച് അത് കമ്മിറ്റ് ചെയ്തോയെന്ന് ചോദിച്ചയാള്‍ ആ പ്രൊജക്റ്റ് തന്നെ കമ്മിറ്റ് ചെയ്ത അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വരെ രമേശ് അടുത്ത കാലത്ത് വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











