'അമ്മയുടെ ജീവിതം ഞങ്ങൾക്ക് വേണ്ടിയായിരുന്നു, ആ നിർദേശങ്ങൾ അനുസരിക്കാനാണ് ഇഷ്ടം'-ഡോ.ശ്രാവൺ
നടൻ മുകേഷിന്റെയും സരിതയുടേയും മകനായ ഡോ.ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയം ആരംഭിച്ചിരുന്നു. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ഇതിനോടകം സിനിമയിൽ ചെയ്യാനും ശ്രാവണിന് സാധിച്ചു. 2018ൽ പുറത്തിറങ്ങിയ കല്യാണം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രാവൺ നായകനായി അഭിനയിച്ച് തുടങ്ങിയത്. വർഷ ബൊല്ലമ്മയായിരുന്നു ചിത്രത്തിൽ നായിക. രാജേഷ് നായരായിരുന്നു സിനിമ സംവിധാനം ചെയ്തത്.
അച്ഛൻ മുകേഷും ചിത്രത്തിൽ സുപ്രധാന കഥാപാത്രമായി എത്തിയിരുന്നു. അഭിനേതാവ് എന്നതിന് പുറമെ ഇന്നൊരു ഡോക്ടർ കൂടിയാണ് ശ്രാവൺ. ദുബൈയിലാണ് കുടുംബസമേതം ശ്രാവണിന്റെ ജീവിതം. 1988ലാണ് സരിതയെ മുകേഷ് വിവാഹം ചെയ്യുന്നത്. നീണ്ട നാളത്തെ വിവാഹ ജീവിതത്തിനൊടുവിൽ ഇരുവരും 2011ൽ വിവാഹമോചനം നേടി. ശേഷം 2013ൽ നർത്തകിയായ മേത്തിൽ ദേവികയെ മുകേഷ് വിവാഹം ചെയ്തു.

താരത്തിന്റെ അമ്മയും നടിയുമായ സരിത ശ്രാവൺ മുകേഷിനൊപ്പം ദുബൈയിൽ തന്നെയാണ് താമസിക്കുന്നത്. കൊവിഡ് കാലത്ത് ആരോഗ്യരംഗത്ത് ശ്രാവൺ നൽകിയ സംഭാവനകൾ പരിഗാണിച്ച് കഴിഞ്ഞ ദിവസം യുഎഇ ഗവൺമെന്റ് ശ്രാവണിന് ഗോൾഡൻ വിസ നൽകിയിരുന്നു. കൊവിഡ് കാലത്ത് സോഷ്യല്‍ മീഡിയയില്‍ പല ആരോഗ്യ പ്രവർത്തകരും കൃത്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി എത്തിയിരുന്നു.

അവരിൽ ഒരാളായി മലയാളത്തിലെ യുവനടനും നടൻ മുകേഷിന്‍റേയും മുൻ ഭാര്യ നടി സരിതയുടേയും മകനായ ഡോ.ശ്രാവൺ മുകേഷുമുണ്ടായിരുന്നു. ആദ്യ ചിത്രത്തിന് ശേഷം നിരവധി അവസരങ്ങൾ ശ്രാവണിനെ തേടി വന്നുവെങ്കിലും അദ്ദേഹം അവയെല്ലാം ഉപേക്ഷിച്ച് ആരോഗ്യമേഖലയിലും രോഗികളെ ശുശ്രൂഷിക്കുന്നതിനുമാണ് ശ്രദ്ധ നൽകിയിരുന്നത്. ഡോക്ടറായ ശ്രാവണ്‍ റാസല്‍ഖൈമയിലെ കൊവിഡ് പോരാളിയാണ്. ഈ സമയത്ത് പ്രധാന്യം നല്‍കേണ്ടത് കൊവിഡ് സേവനത്തിനാണന്നായിരുന്നു അമ്മ സരിത തന്നോട് പറഞ്ഞതെന്ന് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിനിടെ ശ്രാവൺ വ്യക്തമാക്കി.

ഡോക്ടറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു ശ്രാവണ്‍ അഭിനയത്തിലും പരീക്ഷണം നടത്തിയത്. കൊവിഡ് കാലമായതോടെ ഉറക്കം പോലും മാറ്റിവെച്ച് സേവനത്തിനായി ഇറങ്ങിയിരുന്നുവെന്നും ശ്രാവൺ പറയുന്നു. വിശദമായ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മാത്രമാണ് കൊവിഡ് രോഗിക്ക് ചികിത്സ നല്‍കുന്നതെന്നും ശ്രാവൺ പറയുന്നു. 'രോഗിയെ രക്ഷിക്കാനാവശ്യമായ കാര്യം എന്താണോ അത് പെട്ടെന്ന് ചെയ്യണം. ചികിത്സ നല്‍കി പെട്ടെന്ന് ഡിസ്ചാര്‍ജ് ചെയ്താലേ ബെഡ് ഫ്രീയാവുള്ളൂ. എന്നാലേ വേറെ പേഷ്യന്‍സിന് ചികിത്സ നല്‍കാനാവൂ. ഇപ്പോള്‍ അഭിനയമല്ല വേണ്ടതെന്ന് പറഞ്ഞത് മമ്മിയാണ്. ജനങ്ങളെ സേവിക്കാനുള്ള അവസരമാണ്. കൊവിഡ് അതിജീവനത്തിനുള്ള പോരാട്ടത്തില്‍' പങ്കാളിയായത് അങ്ങനെയാണ് ശ്രാവൺ പറയുന്നു.

'റാസല്‍ഖൈമയിലെ രാജകുടുംബാംഗങ്ങള്‍ വരെ ശ്രാവണിന് അരികിലേക്ക് ചികിത്സ തേടി എത്തിയിരുന്നു. തിരക്കുള്ള സമയത്തായിരുന്നു അവര്‍ വന്നത്. എന്റെ സമയം വരുമ്പോള്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് വെയ്റ്റിങ്ങ് റൂമിലേക്ക് പോവുകയായിരുന്നു. ആ മര്യാദ എല്ലാവരും കണ്ടുപഠിക്കേണ്ടതാണെന്നും' ശ്രാവണ്‍ പറയുന്നു. മക്കൾ ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കണമെന്നത് അമ്മയുടെ ആഗ്രഹമായിരുന്നുവെന്നും സ്‌കൂള്‍ തൊട്ട് എല്ലാ കാര്യങ്ങളിലും കൂടെ നിന്നത് അമ്മ മാത്രമാണെന്നും അതാണ് അമ്മയ്‌ക്കൊപ്പം നില്‍ക്കുന്നതിന് കാരണമെന്നും ശ്രാവൺ കൂട്ടിച്ചേർത്തു.

'ഹോസ്റ്റലില്‍ നിന്നായിരുന്നു ഞങ്ങള്‍ പഠിച്ചത്. ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് ഓടിയെത്തുന്ന അമ്മ ഞങ്ങളെ കണ്ട് നിറകണ്ണുകളുമായാണ് പോവുന്നത്. ഞങ്ങള്‍ക്ക് വേണ്ടി ജീവിക്കുകയായിരുന്നു അമ്മ' അതുകൊണ്ടാണ് എന്നും അമ്മയെ ചേർത്തുപിടിച്ചത് എന്നാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ ശ്രാവൺ പറഞ്ഞത്. മുകേഷ്-മേത്തിൽ ദേവിക വിവാഹ വിഷയവുമായി ബന്ധപ്പെട്ട് ഒരിക്കൽ സരിത പ്രതികരിച്ചപ്പോൾ പറഞ്ഞത്, താനുമായുള്ള വിവാഹബന്ധം നിയമപരമായി വേർപിരിയാതെയാണ് മുകേഷ് മേതിൽ ദേവികയെ വിവാഹം ചെയ്തത് എന്നാണ്. മുകേഷ് നിയമസഭയിലേക്ക് മത്സരിക്കുന്ന സമയത്ത് താരത്തിനെതിരെ രൂക്ഷ വിമർശനവുമായി സരിത രംഗത്തെത്തിയിരുന്നു. സ്വന്തം കുടുംബത്തെ തിരിഞ്ഞുനോക്കാത്തയാൾ എങ്ങനെയാണ് നാടിന്റെ ജനപ്രതിനിധിയാകുക എന്നാണ് സരിത ചോദിച്ചത്.
Recommended Video

ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശിനിയായ സരിത വിവിധ ഇന്ത്യൻ ഭാഷകളിലായി 160ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ്, കന്നട, തെലുങ്ക് എന്നീ ഭാഷകളിലെയും തിരക്കുള്ള നടിയായിരുന്നു താരം. തമിഴ്നാട് സർക്കാരിന്റേതടക്കം ഒട്ടേറെ പുരസ്കാരങ്ങളും മികച്ച അഭിനയത്തിലൂടെ നടി സ്വന്തമാക്കിയിട്ടുണ്ട്. ഒരു കൊച്ചുകഥ ആരും പറയാത്ത കഥ, സന്ദർഭം, കാതോടുകാതോരം, മുഹൂർത്തം 11.30, തനിയാവർത്തനം, സംഘം, കുട്ടേട്ടൻ, ലാൽ അമേരിക്കയിൽ, അമ്മക്കിളിക്കൂട് എന്നിവയാണ് പ്രധാന മലയാള സിനിമകൾ. സരിതയുടെ ആദ്യ ഭർത്താവ് തെലുങ്ക് നടൻ വെങ്കട സുബ്ബയ്യയായിരുന്നു. 1975ലായിരുന്നു ഇരുവരുടേയും വിവാഹം എന്നാൽ പിറ്റേ വർഷം തന്നെ ഇരുവരും വിവാഹമോചിതരായി.


Click it and Unblock the Notifications











