സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകൻ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. 72 വയസ്സായിരുന്നു. ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം.സ്വാഹം, ഭവം, സഞ്ചാരം, കുട്ടിസ്രാങ്ക്, ആദാമിന്റെ മകൻ അബു, കുഞ്ഞനന്തന്റെ കട അടക്കം നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതമൊരുക്കിയിട്ടുണ്ട്. സംഗീത സംവിധായകൻ എന്നതിൽ ഉപരി തിരക്കഥകൃത്ത് കൂടിയാണ് ഇദ്ദേഹം.

മലയാളത്തിനു പുറമെ കന്നഡ,ഹിന്ദി സിനിമകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗിരീഷ് കാസറവള്ളിയുടെ ദേശീയ അവാർഡ് നേടിയ ചിത്രം തായി സഹേബയിലൂടെയാണ് കൊട്ടുകാപ്പള്ളി സിനിമയിൽ എത്തുന്നത്. സലിം അഹമ്മദ് സംവിധാനം ചെയ്ത ആദാമിന്റെ മകൻ അബുവിലെ പശ്ചാത്തല സംഗീതത്തിലൂടെ 2010 ൽ ദേശീയ അവാർഡ് നേടി. കൂടാതെ നാലുതവണ സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്.
സഹസംവിധായകനായിട്ടാണ് സിനിമ ജീവിതം ആരംഭിക്കുന്നത്.പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിച്ച ശേഷം അരവിന്ദന്റെ സംവിധാനസഹായിയായി കൂടുകയായിരുന്നു. തുടർന്ന് കൊടൈക്കനാൽ സ്‌കൂളിലെ അമേരിക്കൻ ടീച്ചേഴ്‌സിൽ നിന്ന് സംഗീതത്തിൽ രണ്ടുവർഷത്തെ പഠനം പൂർത്തിയാക്കി. പിന്നാലെ ലണ്ടൻ ട്രിനിറ്റി കോളജ് ഓഫ് മ്യൂസിക്കിൽ നിന്ന് പിയാനോയിൽ സിക്‌സ്ത്ത് ഗ്രെയ്ഡും പാസായി.
കെ.ജി. ജോർജിന്റെ മണ്ണിലൂടെയാണ് സിനിമയിലെത്തിയത്. പിന്നീട് അരവിന്ദന്റെ തമ്പിൽ അസിസ്റ്റൻറ് ഡയറക്റ്ററായി. ജി അരവിന്ദനൊപ്പം തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ എന്നീ ചിത്രങ്ങളുടെ തിരക്കഥാരചനയിൽ പങ്കുചേർന്നിട്ടുണ്ട്. എസ്തപ്പാനിലൂടെയാണ് പശ്ചാത്തല സംഗീത രംഗത്തേക്കെത്തിയത്. കോട്ടയം ജില്ലയിലെ പാലായിലാണ് ഐസക് തോമസ് കൊട്ടുകാപ്പള്ളിയുടെ ജനനം. മുൻ എംപി ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ്.ചിത്രയാണു ഭാര്യ.


Click it and Unblock the Notifications











