റിയാലിറ്റി ഷോയിൽ നിന്നും ബോളിവുഡിലേക്ക് പറന്ന് വിൻസി അലോഷ്യസ്
മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് വിൻസി അലോഷ്യസ്. വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി തുടങ്ങിയ സിനിമകളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് ചലച്ചിത്ര രംഗത്തും ശ്രദ്ധേയയായി. ഇപ്പോഴിതാ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് താരം എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഷെയ്സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന 'ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്' എന്ന ഹിന്ദി സിനിമലൂടെയാണ് വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുന്നതെന്നാണ് വിവരം.

നായിക നായകൻ റിയാലിറ്റി ഷോയിലെ വിജയികളെ വെച്ച് ലാൽജോസ് സംവിധാനം ചെയ്യുന്ന സോളമന്റെ തേനീച്ചകൾ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വെച്ചാണ് ഇക്കാര്യം അവതാരകനായ മിഥുൻ വെളിപ്പെടുത്തിയത്. വിൻസിയുടെ ബോളിവുഡ് അരങ്ങേറ്റം സത്യമാണെന്ന് വേദിയിൽ ഉണ്ടായിരുന്ന ലാൽജോസും സമ്മതിച്ചു.
സോളമന്റെ തേനീച്ചകളുടെ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ ഖേദം പ്രകടിപ്പിച്ച് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ തന്റെ ബോളിവുഡ് അരങ്ങേറ്റം വിൻസിയും പരസ്യമാക്കി.
ചിത്രത്തിൽ മലയാളിയായ കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്നും പക്ഷേ സിനിമയിലെ 95 ശതമാനം സംഭാഷണങ്ങളും ഹിന്ദിയിൽ തന്നെയാണെന്നും അതൊരു വെല്ലുവിളിയായിരുന്നുവെന്നും താരം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.
'ഒരു മലയാളിയായ കഥാപാത്രത്തെയാണ് ഞാൻ സിനിമയിൽ അവതരിപ്പിക്കുന്നത്. എങ്കിലും 95 ശതമാനം സംഭാഷണങ്ങളും ഹിന്ദിയിൽ തന്നെയാണ്. ഹിന്ദി പഠിച്ചെടുക്കുക എന്നതൊരു വെല്ലുവിളിയായിരുന്നു. പക്ഷേ, അവർ അതിൽ നന്നായി സഹായിക്കാം എന്നു പറഞ്ഞതോടെ ഞാൻ ഓകെ പറഞ്ഞു.
ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലസ് എന്ന സിനിമയുടെ പ്രോജക്ട് ഹെഡ് എഡിറ്റർ രഞ്ജൻ എബ്രഹാം സർ ആണ്. അദ്ദേഹം വഴിയാണ് എനിക്ക് ഈ സിനിമയിലേക്ക് അവസരം ലഭിക്കുന്നത്. ദേശീയ പുരസ്കാര ജേതാവ് കൂടിയായ മഹേഷ് റാണെ ആണ് സിനിമയുടെ ക്യാമറ.
അദ്ദേഹമാണ് ക്യാമറ ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ വലിയ എക്സൈറ്റ്മെന്റ് ആയിരുന്നു. ഷാരൂഖ് ഖാന്റെ സ്വദേശ് പോലുള്ള സിനിമകൾക്ക് ക്യാമറ ചെയ്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം,' തന്റെ ആദ്യ ബോളിവുഡ് ചിത്രത്തെ കുറിച്ച് വിൻസി പറഞ്ഞു.

സംവിധായകൻ ഷെയ്സൺ ഔസേപ്പ് മലയാളിയാണെങ്കിലും മുംബൈ കേന്ദ്രീകരിച്ചാണ് അദ്ദേഹം സിനിമകൾ ചെയ്യുന്നതെന്നും . 30-35 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു എന്നും. മുംബൈ, പുണെ തുടങ്ങിയ സ്ഥലങ്ങളിൽ ആയിരുന്നു
ഷൂട്ടെന്നും വിൻസി പറഞ്ഞു.
ആ ദിവസങ്ങളിലായിരുന്നു സോളമന്റെ തേനീച്ചകളുടെ ഓഡിയോ ലോഞ്ച് നടന്നിരുന്നത് അതുകൊണ്ടാണ് തനിക്ക് ആ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതിരുന്നത് എന്നും വിൻസി വ്യക്തമാക്കി.
എട്ടു സംസ്ഥാനങ്ങളിൽ നിന്നുള്ള അഭിനേതാക്കൾ സിനിമയുടെ ഭാഗമായിട്ടുണ്ടെന്നും ട്രൈബൽ കമ്മ്യൂണിറ്റിയുടെ വിഷയങ്ങള്‍ സിനിമ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും വിൻസി പറഞ്ഞിരിക്കുകയാണ്. 'ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ 25ന് നടക്കും എന്നും വിൻസി അറിയിച്ചു .
2019ല്‍ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് വിൻസി സിനിമയിലെത്തുന്നത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ പ്രക്ഷക ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് കനകം കാമിനി കലഹം, ഭീമന്റെ വഴി, ജന ഗണ മന തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
കോമഡി കഥാപാത്രങ്ങളെ രസകരമായി അവതരിപ്പിക്കുന്ന വിൻസി കരിക്ക് പോലുള്ള വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. സോളമന്‍റെ തേനീച്ചകൾ, 1744 വൈറ്റ് ഓൾട്ടോ എന്നിവയാണ് വിൻസിയുടേതായി ഇനി ഇറങ്ങാനിരിക്കുന്ന മലയാള സിനിമകള്‍.


Click it and Unblock the Notifications











