പൃഥ്വിരാജ് എന്തര് പറയണ് തള്ളേ
യെവന് ആള് പുലിയാണ് കേട്ടാ... തെക്കൻ തിരുവിതാംകൂറിലെ നാടൻ ജാതിയിൽപ്പെട്ടവരുടെ ഈ ഭാഷ ജനകീയമാക്കിയ ചിത്രമാണ് മമ്മൂട്ടിയുടെ രാജമാണിക്യം. അതിൻറെ മുഖ്യ പങ്ക് സുരാജ് വെഞ്ഞാറമൂടിനാണെന്ന് പറയാതെ വയ്യ. പിന്നീട് പല ചിത്രങ്ങളിലും സുരാജ് ഈ ഭാഷ ഉപയോഗിക്കുമ്പോള്‍ പ്രേക്ഷകര്‍ ചിരിച്ചു.
ഭാഷകള്‍ക്ക് മലയാള സിനിമയില്‍ എന്നും പ്രാധാന്യം നല്‍കാറുണ്ട്. 'സപ്തമശ്രീ തസ്‌കര'യിലെ തൃശ്ശൂര്‍ ഭാഷയ്ക്ക് ശേഷം തെക്കൻ തിരുവിതാംകൂറുകാരുടെ ഈ ഭാഷയുമായി പൃഥ്വിരാജ് എത്തുന്നു. ദിലീഷ് കുമാര്‍ ആദ്യമായി കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന 'ടമാര്‍ പഠാര്‍' എന്ന ചിത്രത്തിലാണ് പൃഥ്വിയുടെ തിരോന്തോരം ഭാഷ പ്രയോഗം.

ചിത്രത്തില്‍ എസ് പി പൗരന്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ട്രെയിലറിലെ മുഖ്യ ആകര്‍ഷണം പൃഥ്വിയുടെ തെക്കൻ തിരുവിതാംകൂറിലെ ഈ ഭാഷ തന്നെയാണ്.
സുരാജ് വെഞ്ഞാറമൂടാണ് മലയാള സിനിമയില്‍ തെക്കൻ തിരുവിതാംകൂറിലെ ഈ ഭാഷയുടെ ഉപജ്ഞാതാവെന്ന് വേണമെങ്കില്‍ പറയാം. ഈ ഭാഷയില്‍ നിന്നാണ് സുരാജിന്റെ തുടക്കം തന്നെ. പിന്നീട് സുരാജ് ഈ ഭാഷയെ ജനകീയമാക്കി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും ഈ ഭാഷ പയറ്റി തെളിയിച്ചു.


Click it and Unblock the Notifications











