'ആരാധകര്‍ക്ക് ആഗ്രഹം നല്‍കിയിട്ട് അവരെ നിരാശരാക്കേണ്ടി വരിക എന്നത് നല്ല കാര്യമല്ല'-ദുൽഖർ സൽമാൻ
നടൻ ദുൽഖർ സൽമാന്റേതായി വിവിധ ഭാഷകളിൽ നിരവധി സിനിമകൾ റിലീസിന് തയ്യാറെടുക്കുന്നുണ്ട്. അവയിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ ആളുകൾ കാത്തിരിക്കുന്നത് കുറുപ്പ് എന്ന ചിത്രത്തിന്റെ റിലീസിന് വേണ്ടിയായിരിക്കും. ഇന്നും കേരള പൊലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽ ഉത്തരം കിട്ടാത്ത ചോദ്യമായിയുള്ള പ്രതി സുകുമാര കുറുപ്പിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം എന്നത് തന്നെയാണ് ഇതിന് പിന്നിലെ കാരണം. എൺപതുകളിൽ നടക്കുന്ന കഥയായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടിയുള്ള ദുൽഖറിന്റെ ലുക്കുകൾ കൂടി പുറത്ത് വന്നത് മുതൽ സിനിമ ഏറെ പ്രതീക്ഷയും സിനിമയെ സ്നേഹിക്കുന്നവർക്ക് സമ്മാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കുറുപ്പിനെ കുറിച്ച് പ്രചരിച്ച ചില വാർത്തകൾ തെറ്റാണെന്ന് കാണിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ. ചിത്രത്തിലെ സുപ്രധാനമായ ഒരു അതിഥി വേഷം പൃഥ്വിരാജാണ് ചെയ്തിരിക്കുന്നത് എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് യുവതാരങ്ങൾ കുറുപ്പിൽ ഒരുമിച്ച് അഭിനയിക്കും എന്ന വാർത്തകൾ വന്നതോടെ ആരാധകർ ആ വാർത്ത ആഘോഷമാക്കുകയും ചെയ്തു. എന്നാൽ പ്രചരിക്കുന്ന വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്തി ദുൽഖർ തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ആളുകളിലെ തെറ്റിദ്ധാരണ ഒഴിവാക്കാകുക എന്നതായിരുന്നു താരത്തിന്റെ ലക്ഷ്യം. വ്യാജ വാർത്തകളിൽ ആരും വീണപോകരുതെന്ന മുന്നറിയിപ്പും താരം ഒപ്പം പങ്കുവെച്ചിട്ടുണ്ട്.

'കുറുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പ്രോത്സാഹനജനകമാണ്. നിങ്ങളിലേക്ക് ചിത്രം വേഗത്തില്‍ എത്തിക്കാനുള്ള ആവേശത്തിലാണ് ഞാനും. അതേസമയം നിലവില്‍ ചിത്രത്തെക്കുറിച്ച് ഒട്ടേറെ തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. സമയമെത്തുമ്പോൾ കുറുപ്പ് കണ്ട് ചിത്രത്തില്‍ ആരൊക്കെയാണ് അതിഥിതാരങ്ങളെന്ന് നേരിട്ടുതന്നെ നിങ്ങള്‍ക്ക് അറിയാനാവും. നിലവില്‍ പ്രചരിക്കുന്നതൊന്നും സത്യമല്ല. അത്തരത്തിലുള്ള വിവരം പ്രചരിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്ന് നിങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

നമ്മുടെ താരങ്ങളുടെ ആരാധകര്‍ക്ക് ആഗ്രഹം നല്‍കിയിട്ട് ഞങ്ങള്‍ക്ക് അവരെ നിരാശരാക്കേണ്ടിവരുന്നത് ഒരു നല്ല കാര്യമല്ല...' ദുൽഖർ കുറിച്ചു. കുറുപ്പിൽ വിവിധ അതിഥി വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് മലയാള സിനിമയിലെ യുവനടന്മാരായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സണ്ണി വെയ്ൻ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന റിപ്പോർട്ടുകൾ. യുവതാരങ്ങളെല്ലാം മറ്റൊരു യുവതാരത്തിന്റെ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ വന്നതോടെ ആരാധകരും ആവേശത്തിലായിരുന്നു.

ഇതിൽ പൃഥ്വിരാജിന്റെ കഥാപാത്രം സിനിമയിൽ ഏറെ പ്രാധാന്യമുള്ളതാണെന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. സിനിമയിൽ പൃഥ്വിരാജ് അതിഥി വേഷത്തിൽ എത്തുമെന്ന വാർത്തകളാണ് ദുൽഖർ അടക്കമുള്ള അണിയറപ്രവർത്തകർ ഇപ്പോൾ നിഷേധിച്ചിരിക്കുന്നത്. സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിക്കായി കേരള പൊലീസ് ഇന്നും കാത്തിരിപ്പ് തുടരുകയാണ്. 1984 ജനുവരി 22 നാണ് സുകുമാര കുറുപ്പും അളിയനും ഡ്രൈവറും ചേർന്ന് എൻ.ജെ ചാക്കോ എന്ന ഫിലിം റെപ്രസന്റേറ്റീവിനെ മാവേലിക്കര കുന്നത്തിന് സമീപം കാറിലിട്ട് ചുട്ടുകൊന്നത്.

താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും ഇൻഷുറൻസ് പണമായി എട്ടുലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ഈ കൊലയിലൂടെ സുകുമാര കുറുപ്പിന്റെ ഉദ്ദേശം. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള കുന്നം എന്ന സ്ഥലത്ത് കൊല്ലകടവ്-പൈനുമ്മൂട് റോഡിനരുകിലെ വയലിലാണ് സുകുമാരക്കുറുപ്പിന്റെ കാറിൽ കത്തിയ നിലയിൽ ചാക്കോയെ കണ്ടെത്തിയത്. ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെ സംവിധായകന്‍. ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്‍ഡ് ഷോ സംവിധാനം ചെയ്തതും ശ്രീനാഥ് രാജേന്ദ്രനാണ്.
Recommended Video

ജിതിൻ.കെ.ജോസ്, ഡാനിയേല്‍ സായൂജ് നായര്‍, കെ.എസ് അരവിന്ദ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ സ്വന്തം ബാനറായ വേഫെറര്‍ ഫിലിംസാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖറിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ മുടക്കുമുതല്‍ 35 കോടിയാണ്. ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക.


Click it and Unblock the Notifications











