കോപ്പിയടി കലയാണ്- പ്രിയദര്‍ശന്‍

By Ajith Babu

മോഷണം ഒരു കലയാണെന്ന് ഉദാഹരണസഹിതം കാണിച്ചുതന്നയാളാണ് സംവിധായകന്‍ പ്രിയദര്‍ശന്‍. മലയാളത്തിലെ മറ്റു ചില വിരുതന്മാരെപ്പോലെ കോപ്പിയടി ഒളിപ്പിച്ചുവയ്ക്കാനൊ ന്നും പ്രിയന്‍ മെനക്കെട്ടിട്ടില്ല. ഇതുമാത്രമല്ല തന്റെ സിനിമകള്‍ കോപ്പിയടിയാണെന്ന് പറയാനും ഈ സംവിധായകന്‍ ചങ്കൂറ്റം കാണിച്ചു.

ഏറ്റവും മികച്ച രീതിയില്‍ കോപ്പിയടിയ്ക്കുന്നതാണ് തന്റെ വിജയരഹസ്യമെന്നും ഇദ്ദേഹം വെളിപ്പെടുത്തുന്നു. മലയാള സിനിമകള്‍ ബോളിവുഡിലേക്കും പകര്‍ത്തി അവിടെയും രാജാവാകാന്‍ പ്രിയന് കഴിഞ്ഞത് കോപ്പിയടിയിലെ ഈ മികവു കൊണ്ടാണ്. ഹോളിവുഡ്-കൊറിയന്‍- സിനിമകള്‍ സീന്‍ ബൈ സീന്‍ കോപ്പിയടിക്കുനന ന്യൂജനറേഷന്‍ സംവിധായകര്‍ കണ്ടുപഠിയ്‌ക്കേണ്ടതാണ് പ്രിയന്റെ ഈ കഴിവിനെ.

എന്റെ വിജയരഹസ്യം കോപ്പിയടിയാണ്. ഇത് ചെയ്യാന്‍ നല്ല കഴിവു വേണം. ആളുകള്‍ക്കു മനസിലാകാത്ത വിധത്തിലാകണം കോപ്പിയടിക്കേണ്ടത്. നമ്മുടെ മനസിലുള്ള കുട്ടിയ്ക്കു വേണ്ടിയാകണം ഓരോ ഫ്രെയിമും തയ്യാറാക്കേണ്ടത്. വിദേശസിനിമകളുടെ ഷോട്ടുകള്‍ അതേപടി കോപ്പിയടിയ്ക്കുന്നതിനെ ഞാന്‍ അനുകൂലിയ്ക്കുന്നില്ല. ഒരു ഐഡിയ കിട്ടിക്കഴിഞ്ഞാല്‍ അല്ലെങ്കില്‍ നല്ലൊരു സിനിമ കണ്ടാല്‍ അതു നമുക്കിണങ്ങും വിധം പരിഷ്‌കരിച്ചു സ്വന്തം സിനിമയാക്കി മാറ്റുകയാണു വേണ്ടത്. ഞാന്‍ അങ്ങനെയാണു ചെയ്യുന്നത്.' പ്രിയന്‍ തന്റെ ടെക്‌നിക്ക് വെളിപ്പെടുത്തുന്നു. കോപ്പിയടിക്കാര്‍ക്കുള്ള പ്രിയന്റെ ഉപദേശം ഇങ്ങനെ പോകുന്നു.

ഇന്നും ഇന്നലെയുമല്ല പ്രിയദര്‍ശന്‍ കോപ്പിയടി പരിപാടി തുടങ്ങിയത്. ഈ വഴിയിലൂടെ പ്രിയന്‍ ഒരുപാടു ഹിറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ആദ്യമൊന്നും പ്രിയന്‍ ടെക്‌നിക്ക് ജനത്തിന് പിടികിട്ടിയിരുന്നില്ല. ഡൗണ്‍ലോഡ് ചെയ്ത സിനിമ കാണുന്ന പരിപാടി അന്നത്തെ പിള്ളാര്‍ക്കുണ്ടായിരുന്നില്ല. അതാണ് പ്രിയന് ഗുണമായത്. കാലമേറെക്കഴിഞ്ഞ് കിട്ടുന്ന വീഡിയോ കാസറ്റുകളിലൂടെയായിരുന്നു കോപ്പിയടി പഴയ ജനറേഷന്‍ കണ്ടുപിടിച്ചിരുന്നത്.

ഇന്നത്തെ കാര്യം നേരത്തെ തിരിച്ചാണ്. നൂണ്‍ഷോ കഴിയുംമുമ്പേ ന്യൂജനറേഷന്‍ പ്രേക്ഷകര്‍ ഒറിജിനല്‍ സിനിമയുടെ ജാതകവും തലക്കുറിയുമെല്ലാം കണ്ടെത്തും. ഹോളിവുഡ് മാത്രമല്ല കൊറിയന്‍ ഹോങ്കോങ് ആഫ്രിക്കന്‍ സിനിമകളെല്ലാം പുതുതലമുറയ്ക്ക് പരിചിതമാണ്. ഇതാണ് ന്യൂജനറേഷന്‍ കോപ്പിയടിക്കാര്‍ക്ക് പാരയായിരിക്കുന്നത്.

എന്നാല്‍ കോപ്പിയടി ദാരിദ്ര്യം പ്രിയനെയും പിടികൂടിയെന്ന് സമ്മതിച്ചേ തീരൂ... വന്നുവന്ന് തന്റെ പഴയ പടങ്ങളില്‍ നിന്ന് കോപ്പിയടിയ്‌ക്കേണ്ട ഗതികേട് ഈ സംവിധായകന് വന്നുചേര്‍ന്നിരിയ്ക്കുന്നു. പ്രിയന്റെ അവസാന മലയാള ചിത്രമായ ഒരു മരുഭൂമിക്കഥ ഇതിന് ഉത്തമ ഉദാഹരണമാണ്. ഈ സിനിമ കണ്ടവര്‍ക്കെല്ലാം കാക്കക്കുയിലും വെട്ടവും ചന്ദ്രലേഖയും കിലുക്കവുമെല്ലാം ഓര്‍മ വന്നത് പ്രിയന്റെ ദാരിദ്ര്യത്തെയാണ് സൂചിപ്പിയ്ക്കുന്നത്.

മലയാളത്തിലും തമിഴിലും ഹിന്ദിയിലുമൊക്കെയായി വ്യാപിച്ചു കിടക്കുന്ന പ്രിയന്റെ കോപ്പിയടി സിനിമകളും അതിന്റെ ഒറിജിനലും അന്വേഷിച്ച് കണ്ടെത്തുകയെന്നത് ബൃഹദ് ദൗത്യമാണെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്തായാലും മലയാളത്തിലെ പ്രിയന്റെ പ്രധാന കോപ്പിയടി സിനിമകളും ഒറിജിനലും ഏതൊക്കെയാണെന്ന നിങ്ങള്‍ തന്നെ വായിച്ചറിയൂ.....

നിന്നിഷ്ടം എന്നിഷ്ടം (1986)

കോപ്പിയടി പ്രിയന്‍...

ഹാസ്യരാജാവ് ചാളിചാപഌന്റെ സിറ്റി ലൈറ്റ് (1931) കേരളക്കരയിലെത്തിയപ്പോള്‍ നിന്നിഷ്ടം എന്നിഷ്ടമായി മാറി. മോഹന്‍ലാലായിരുന്നു ചിത്രത്തിലെ നായകന്‍.

ഹലോ മൈഡിയര്‍ റോങ് നമ്പര്‍ (1986)

കോപ്പിയടി പ്രിയന്‍...

ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ ക്ലാസിക് ഹിറ്റായ നോര്‍ത്ത് ബൈ നോര്‍ത്ത് വെസ്റ്റി(1959)നെ ഉടച്ചുവാര്‍ത്താണ് ഹലോ മൈഡിയര്‍ റോങ് നമ്പറെന്നാണ് വിമര്‍ശകരുടെ കണ്ടെത്തല്‍.

വന്ദനം (1989)

കോപ്പിയടി പ്രിയന്‍...

മോഹന്‍ലാലിന്റെ കോമഡി ത്രില്ലര്‍ ചിത്രമായ വന്ദനത്തിന്റെ ഒറിജിനല്‍ ഹോളിവുഡ് ചിത്രമായ സ്‌റ്റേക്ക്ഔട്ടില്‍ (1987) നിന്നാണ്.

അഭിമന്യു (1991)

കോപ്പിയടി പ്രിയന്‍...

ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ഗോഡ്ഫാദര്‍ 2 (1974) നെ മോഹന്‍ലാലിന്റെ ആക്ഷന്‍ ചിത്രമായ അഭിമന്യുവാക്കാനും പ്രിയന്‍ ധൈര്യം കാണിച്ചു. ഗോഡ്ഫാദര്‍ പരമ്പര ഇന്നും പല രൂപത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിയ്ക്കുന്നു.

കാലാപാനി (1996)

കോപ്പിയടി പ്രിയന്‍...

ജയില്‍ഭേദനത്തിന്റെ ബൈബിളായി വിശേഷിപ്പിയ്ക്കുന്ന പാപ്പിയോണ്‍ എന്ന ആത്മകഥ പാപ്പിയോണ്‍ (1973) എന്ന പേരില്‍ തന്നെ ഹോളിവുഡ് സിനിമയാക്കിയപ്പോഴും പ്രേക്ഷകര്‍ക്ക് അത്ര കണ്ട് ദഹിച്ചിരുന്നില്ല. പാപ്പിയോണില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് കാലാപാനി നിര്‍മിച്ചപ്പോള്‍ കൈപൊള്ളിയത് ലാലിനും പ്രിയനുമാണ്.

ചന്ദ്രലേഖ (1997)

കോപ്പിയടി പ്രിയന്‍...

ഹോളിവുഡ് റൊമാന്‍സ് മൂവി വൈല്‍ യു വേര്‍ സ്പ്പീങ്(1995) ഒന്ന് തല കുത്തനെ മറിച്ചിട്ടപ്പോഴാണ് ചന്ദ്രലേഖ പിറന്നത്. ഹോളിവുഡില്‍ നായകന് ബോധം കെട്ടപ്പോള്‍ മലയാളത്തില്‍ നായികയ്ക്കാണ് ബോധം പോയതെന്ന് മാത്രം.

കാക്കക്കുയില്‍(2001)

കോപ്പിയടി പ്രിയന്‍...

ഹോളിവുഡ് റോബറി മൂവി എ ഫിഷ് കോള്‍ഡ് വാന്റ(1988)യെ കാക്കക്കുയിലാക്കി മാറ്റിയപ്പോഴേക്കും പ്രേക്ഷകന് വേണ്ടത്ര ദഹിച്ചില്ല.

വെട്ടം(2004)

കോപ്പിയടി പ്രിയന്‍...

ഫ്രഞ്ച് കിസ്സെന്ന(1995) പ്രണയചിത്രത്തെ വെട്ടമെന്ന കോമാളിത്തരമാക്കി മാറ്റി പ്രേക്ഷകനെ ചതിയ്ക്കാനും പ്രിയന്‍ തയാറായി.

താളവട്ടം (1986)

കോപ്പിയടി പ്രിയന്‍...

മനോഹരമായി കോപ്പിയടിച്ചൊരു ചിത്രം, താളവട്ടത്തെ അങ്ങനെയെ വിലയിരുത്താന്‍ കഴിയൂ.. വണ്‍ ഫ്‌ളൂ ഓവര്‍ ദ കുക്കൂസ് നെസ്റ്റിനെ(1975) സുന്ദരമായാണ് പ്രിയന്‍ അഴിച്ചുപണിതത്.

ബോയിങ് ബോയിങ് (1985)

കോപ്പിയടി പ്രിയന്‍...

ബോയിങ് ബോയിങ് പ്രിയന്റെ തട്ടുപൊളിപ്പന്‍ കോമഡി ഹിറ്റിന്റെ ഹോളിവുഡ് ഒറിജിനല്‍ പേരും ബോയിങ് ബോയിങ് (1965) തന്നെ...

ഒരു മരുഭൂമിക്കഥ (2011)

കോപ്പിയടി പ്രിയന്‍...

നത്തിങ് ടു ലൂസ് (1997) എന്ന ഹോളിവുഡ് കോമഡി ചിത്രമാണ് മരുഭൂമിക്കഥയാക്കി പ്രിയന്‍ മാറ്റിയത്. എക്‌സെസ്സ് ബാഗ്ഗേജിലെ കിഡ്‌നാപ്പിങ് രംഗവും സെറിന്‍ഡിപ്പിറ്റിയിലെ ലിഫ്റ്റ് രംഗവും ചുരണ്ടാന്‍ പ്രിയന്‍ മറന്നില്ല. തന്റെ തന്നെ പഴയ മലയാള സിനിമകളും ഇതിനോട് കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിയ്ക്കുന്ന പ്രിയനെയും മരുഭൂമിക്കഥയിലൂടെ പ്രേക്ഷകര്‍ കണ്ടു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X