വിന്ധ്യന്‍-പകരക്കാരനില്ലാത്ത നിര്‍മ്മാതാവ്
സിനിമ ഒരിക്കലും കച്ചവടത്തിനുള്ള ഉപാധിയായിരുന്നില്ല വിന്ധ്യന്. കലാപരമായ കൊടുക്കല്‍ വാങ്ങലിലൂടെ മികച്ച സിനിമകള്‍ നിര്‍മ്മിച്ച് ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ വിന്ധ്യന്‍ തന്റെ നിലപാടില്‍ ഉറച്ചു തന്നെ നിന്ന നിര്‍മ്മാതാവാണ്. 19ാം വയസ്സില്‍ ഒരു സ്വകാര്യം എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവായി എത്തിയ വിന്ധ്യന്‍ നാലു പതിറ്റാണ്ടിനിടയില്‍ ചെയ്ത സിനിമകളുടെ എണ്ണം കുറവാണെങ്കിലും ഗുണമേന്മ കൊണ്ട് മികച്ചതായിരുന്നു.
പത്മരാജന്റെ ശാലിനി എന്റെ കൂട്ടുകാരി എന്ന ചിത്രം ഹിറ്റായതോടെയാണ് വിന്ധ്യന്‍ നിര്‍മ്മാതാവെന്ന നിലയില്‍ (നിര്‍മ്മാണ പങ്കാളി) ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. മുഖ്യധാര സിനിമ കച്ചവടവഴിയില്‍ മിഴിനട്ടുനിന്ന കാലത്താണ് വിന്ധ്യന്‍ വ്യത്യസ്തമായ ചിത്രത്തിലൂടെ തന്റെ ബാദ്ധ്യത ഏറ്റെടുക്കുന്നത്. തന്റെ ആദ്യസംവിധാനത്തിന് നിര്‍മ്മാതാവിനെ തേടിയിറങ്ങിയ ശ്രീനിവാസനും വിന്ധ്യനാണ് സഹായഹസ്തം നീട്ടിയത്. അങ്ങിനെ വടക്കുനോക്കി യന്ത്രം പിറന്നു.
കലാഭവന്‍ മണിക്ക് കപ്പിനും ചുണ്ടിനുമിടയില്‍ അവാര്‍ഡ് നഷ്ടപ്പെട്ടുപോയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം വിനയനുമായുള്ള വിന്ധ്യന്‍ കൂട്ടുകെട്ടിലൂടെ ജനിച്ചതാണ്. കമലിന്റെ അയാള്‍ കഥയെഴുതുകയാണ, മുല്ലവള്ളിയും തേന്‍മാവും, തസ്‌ക്കരവീരന്‍, ദൈവത്തിന്റെ മകന്‍ എന്നിവ വിന്ധ്യന്റെ നിര്‍മ്മാണത്തില്‍ പിറന്നവയാണ്.
ശ്യാമപ്രസാദും വിന്ധ്യനുമായിരുന്നു ഏറ്റവും കൂടുതല്‍ സിനിമകള്‍ ചെയ്തത്. അരികെ, ഒരേകടല്‍, ഇലക്ട്ര നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രങ്ങളില്‍ ഒരേകടല്‍ മികച്ച സിനിമയ്ക്കുള്ള നാഷനല്‍ അവാര്‍ഡ് കരസ്ഥമാക്കിയപ്പോള്‍ ഇലക്ട്ര മികച്ച സംവിധായകനുള്ള സംസ്ഥാന അംഗീകാരം നേടി. സ്‌ക്കൂള്‍ ഓഫ് ഡ്രാമയിലെ ആദ്യബാച്ചുകാരനായ കേരളകഫേയില്‍ അഭിനയിച്ചിട്ടുമുണ്ട്.
മുല്ലവള്ളിയും തേന്‍മാവുമെന്ന വി.കെ പ്രകാശ് ചിത്രത്തിന്റെ രചന വിന്ധ്യന്റേതായാതിരുന്നു. പെരിങ്ങോട്ടുകര സ്വദേശിയായ സോയയാണ് വിന്ധ്യന്റെ ഭാര്യ. മക്കള്‍ നോവല്‍, പുതുമ. ഞായറാഴ്ച വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്ന ശവസംസ്‌കാര ചടങ്ങില്‍ വിവിധ രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു. നല്ല സിനിമകള്‍ക്കു വഴികാട്ടിയായ വിന്ധ്യനെ എന്നും മലയാളസിനിമ നന്ദിയോടെ സ്മരിക്കും.


Click it and Unblock the Notifications












