മോഹന്‍ലാലിന്റെ കരിയറിലെ മികച്ച സിനിമയായിരുന്നു അത്! മാധവിക്കുട്ടിയുടെ വാക്കുകളാണ് അന്ന് രക്ഷയായത്!
സിനിമാലോകവും പ്രേക്ഷകരുമെല്ലാം കാത്തിരുന്ന സിനിമയായ ഒടിയന്‍ തിയേറ്ററുകളിലേക്കെത്തിയത് ഡിസംബര്‍ 14നാണ്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പ്രകാശ് രാജ്, സിദ്ദിഖ്, നരേന്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നിരുന്നത്. റിലീസിന് മുന്‍പ് തന്നെ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. ടീസറുകളും ട്രെയിലറുമൊക്കെ ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്. വ്യത്യസ്തമായ പ്രമോഷന്‍ രീതിയായിരുന്നു ചിത്രത്തിനായി സ്വീകരിച്ചത്. സിനിമയെക്കുറിച്ച് വാചാലനായ സംവിധായകന്‍ ഒാവര്‍ ഹൈപ്പും അമിത പ്രതീക്ഷയും നല്‍കിയിരുന്നുവെന്നും അതിനും മാത്രമുള്ളതൊന്നും സിനിമയിലില്ലെന്നുമായിരുന്നു ഫാന്‍സ് പ്രവര്‍ത്തകര്‍ പറഞ്ഞത്.
മോഹന്‍ലാല്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇതെന്നും നെഞ്ചുവിരിച്ച് തിയേറ്ററുകളില്‍ നിന്നും ഇറങ്ങിവരാമെന്നുമൊക്കെയായിരുന്നു സംവിധായകന്‍ പറഞ്ഞത്. പഴയപോലെയല്ല ടെക്‌നോളജി അതിദൂരം പിന്നിട്ട കാലമാണിത്. നേരത്തെ നല്‍കിയ അഭിമുഖവും പോസ്റ്റ്‌റുകളും കുറിപ്പുമൊക്കെ കുത്തിപ്പൊക്കാനെളുപ്പമാണ്. ആദ്യ പ്രദര്‍ശനം തീരുന്നതിന് മുന്‍പ് തന്നെ സംവിധായകന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല തുടങ്ങിയിരുന്നു. നവാഗത സംവിധായകനെന്ന നിലയില്‍ മോശമല്ലാത്ത സിനിമയാണ് അദ്ദേഹം ഒരുക്കിയതെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. കുപ്രചാരണവും ഡീഗ്രേഡിങ്ങുമൊക്കെയായി സിനിമയെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ പാളിപ്പോയതിനുള്ള തെളിവാണ് തിയേറ്ററിലെ തിരക്ക്. ഇതാദ്യമായല്ല മോഹന്‍ലാലിന്‍റെ സിനിമയ്ക്ക് ഇത്തരത്തിലൊരു ആക്രമണം നടക്കുന്നതെന്ന് പലരും ചൂണ്ടിക്കാണിച്ചിരുന്നു. അത്തരത്തിലൊരു അനുഭവത്തിലൂടെയാണ് അന്ന് താന്‍ കടന്നുപോയതെന്ന് സംവിധായകനായ ആര്‍ സുകുമാരന്‍ പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

പാദമുദ്രയ്ക്ക് സംഭവിച്ചത്?
റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുന്നതിനിടയിലാണ് ഒടിയനെ തകര്‍ക്കാനുള്ള നീക്കങ്ങളും നടന്നത്. കുപ്രചാരണവും നെഗറ്റീവ് റിവ്യൂവും ഡീഗ്രേഡിങ്ങുമൊക്കെയായിരുന്നു നടന്നത്. 2018 ലെ ഒടിയന് മാത്രമല്ല അത്തരത്തില്‍ സമാനമായ ആക്രമണങ്ങളെയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും നേരിട്ടതെന്ന് സംവിധായകനായ ആര്‍ സുകുമാരന്‍ പറയുന്നു. 1988 ല്‍ പുറത്തിറങ്ങിയ സിനിമയായ പാദമുദ്രയ്ക്കിടയിലായിരുന്നു മോശം സംഭവങ്ങള്‍ അരങ്ങേറിയത്.

മാധവിക്കുട്ടിയുടെ വാക്കുകള്‍
മോഹന്‍ലാലയിരുന്നു പാദമുദ്രയിലെ നായകന്‍. മികച്ച സിനിമയായിരുന്നിട്ട് കൂടി സിനിമയെക്കെതിരെയുള്ള ആക്രമണങ്ങളും ശക്തമായിരുന്നു. എന്നാല്‍ അന്ന് ഇത്തരത്തിലുള്ള ശ്രമങ്ങളെ ചെറുക്കുന്നതിനായി സഹായിച്ചത് മാധവിക്കുട്ടിയുടെ ഇടപെടലുകളായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അവരുടെ വാക്കുകള്‍ കേട്ടതിന് ശേഷമാണ് പലരും അഭിപ്രായം മാറ്റിത്തുടങ്ങിയതും സിനിമ കാണാനായി പോയതും. കുപ്രചാരണങ്ങളെ അവഗണിച്ച് തിയേറ്ററുകളിലേക്കെത്തിയവര്‍ സിനിമയെക്കുറിച്ച് മികച്ച അഭിപ്രായമായിരുന്നു പറഞ്ഞത്.

മോഹന്‍ലാലിന്റെ കരിയറിലെ മികച്ച കഥാപാത്രം
മോഹന്‍ലാല്‍ എന്ന നടന്റെ സിനിമാജീവിതത്തിലെ സുപ്രധാനമായ കഥാപാത്രങ്ങളിലൊന്നാണ് പാദമുദ്രയിലേത്. ഓസ്‌കാര്‍ ലഭിക്കേണ്ടി അഭിനയത്തികവുള്ള സിനിമയാണിതെന്നായിരുന്നു കമലസുരയ്യ പറഞ്ഞത്. മാതു പണ്ടാരം സോപ്പ് കുട്ടപ്പന്‍ ഈ രണ്ട് കഥാപാത്രങ്ങളെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. നെടുമുടി വേണു, സിതാര, സീമ, ഉര്‍വശി, രോഹമിണി, മാള അരവിന്ദന്‍, തിക്കുറിശ്ശി തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.

സിനിമയിലെ ഗാനം
പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഗാനങ്ങളിലൊന്നായ അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും പാദമുദ്രയിലതാണ്. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഗാനം ഇന്നും ആസ്വാദകമനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അസാമാന്യ അഭിനയമികവുമായി മുന്നേറിയ മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നുകൂടിയാണിത്. മികച്ച നടനുള്ള ഫിലം ഫെയര്‍ പുരസ്‌കാരവും ഈ ചിത്രത്തിലൂടെ താരത്തിനെ തേടിയെത്തിയിരുന്നു.


Click it and Unblock the Notifications











