നായകനാവാൻ താല്പര്യമില്ല; കാരണം വെളിപ്പെടുത്തി സൈജു കുറുപ്പ്
സോണി ലിവിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'അന്താക്ഷരി' എന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ടു പോവുകയാണ്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ പുതുമ നിറഞ്ഞതാണ്.
തിരക്കഥയും മേക്കിങ്ങും സിനിമയെ കൂടുതൽ ശ്രദ്ധേയമാക്കുമ്പോൾ അഭിനേതാക്കൾ എല്ലാവരും തന്നെ മികച്ച പ്രകടനം നടത്തിയിരിക്കുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ സൈജു കുറുപ്പും പ്രിയങ്ക നായരും പ്രേക്ഷകരെ അതിശയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസിന് ശേഷം ഇരുവരും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖം ജനശ്രദ്ധ നേടുകയാണ്. അഭിമുഖത്തിൽ ഇരുവരും
'അന്താക്ഷരി' സിനിമയെപ്പറ്റിയും ചിത്രത്തിന്റെ ചിത്രീകരണസമയത്ത് ഉണ്ടായ രസകരമായ അനുഭവത്തെ പറ്റിയും സംസാരിക്കുന്നു.

ചിത്രത്തിന്റെ പേര് 'അന്താക്ഷരി എന്നാണെങ്കിലും ചിത്രം ഒരു സൈക്കോ ത്രില്ലെർ ആണെന്നും വളരെ ലളിതമായ ഒരു ഗെയിം എങ്ങനെ ഒരു സൈക്കോ ത്രില്ലറിന്റെ ഭാഗമാകുന്നു എന്നതാണ് തന്നെ ഈ ചിത്രം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും സൈജു കുറുപ്പ് പറഞ്ഞു.
ചിത്രം വളരെ ലൈഫ് ഉള്ള ഒന്നാണെന്നും ഭയങ്കര ലൈഫ് ഉള്ളത് പോലെയാണ് അത് ഷൂട്ട് ചെയ്തിരിക്കുന്നതെന്നും സൈജു പറഞ്ഞു. സംവിധായകൻ വിപിൻ ഈ ചിത്രത്തിന് മുൻപ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തെ ചെയ്യാൻ തന്നെ വിളിച്ചിരുന്നെന്നും എന്നാൽ മറ്റ് പ്രോജെക്റ്റുകൾ ഉണ്ടായിരുന്നതിനാൽ ചെയ്യാൻ പറ്റിയില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
അന്ന് സ്ക്രിപ്റ്റ് വായിച്ചപ്പോൾ അത് ചെയ്യണമായിരുന്നു എന്ന് അതിയായ ആഗ്രഹം ഉണ്ടായിരുന്നതായും സൈജു പറഞ്ഞു.
അന്താക്ഷരിയുടെ സ്ക്രിപ്റ്റുമായി വിപിൻ ദാസ് എത്തിയപ്പോൾ തന്നെ അയാളിൽ വിശ്വാസം ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെ തനിക്ക് സിനിമ ചെയ്ത കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു ആത്മനിർവൃതി ഉണ്ടാതായെന്നും അദ്ദേഹം വ്യക്തമാക്കി.
നായക കഥാപാത്രങ്ങൾ ചെയ്യുന്നതിൽ വലിയ താല്പര്യം ഉള്ള ഒരാളല്ല താനെന്നും. ഗുണ്ടജയനിലും അന്താക്ഷരിയിലും ഗംഭീരമായൊരു കഥയുണ്ട് എന്ന് തിരിച്ചറിഞ്ഞാണ് താൻ ഈ റോളുകൾ ചെയ്യാൻ ഒരുങ്ങിയതെന്നും സൈജു അഭിമുഖത്തിൽ പറയുകയുണ്ടായി.

എല്ലാ അഭിനയതകളുടെയും ആഗ്രഹം നായകനാവുക എന്നതാണെന്നും അത്തരത്തിൽ ചിത്രങ്ങൾ താങ്കളെ തേടി വരുന്നത് നല്ലതല്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് എന്തിനാണ് ഡിമാൻഡിനേക്കാൾ കൂടുതൽ സപ്ലൈ ചെയ്യുന്നത് എന്നാണ് സൈജു കുറുപ്പ് തമാശരൂപേണ ചോദിച്ചത്.
" സപ്പോർട്ടിങ് റോളുകളിൽ എനിക്ക് നല്ല വേഷങ്ങൾ കിട്ടുന്നുണ്ട്. വെറുതെ ഞാൻ മറ്റേ സദനം കയറി പിടിച്ചിട്ട് സപ്പോർട്ടിങ് റോളിന് സമയവും കാണില്ല... സപ്ലൈ കൂടുതലായിരിക്കും ഡിമാന്റിനെക്കാളും... അപ്പോൾ നമ്മൾ വെറുതെ എന്തിനാണ് നമ്മുടെ കഞ്ഞിയിൽ പാറ്റ ഇടുന്നത്." സൈജു കുറുപ്പ് പറഞ്ഞു.
നായകനായി വരുന്നത് റിസ്‌ക്കാണെന്നും താൻ സിനിമയിലേക്ക് വന്നത് തന്നെ വലിയൊരു റിസ്ക്ക് എടുത്ത് കോർപറേറ്റ് ജോലി കളഞ്ഞിട്ടാണെന്നും അന്ന് മയൂഖവും ലയണും മാത്രമായിരുന്നു താൻ അഭിനയിച്ചതായി പുറത്തിറങ്ങിയ ചിത്രങ്ങൾ എന്നും സൈജു പറഞ്ഞു.
തന്റെ ജീവിതത്തിലെ എട്ട് വർഷം സിനിമക്ക് വേണ്ടി കാത്തിരുന്നു എന്നത് വലിയ റിസ്‌ക്കായിരുന്നു എന്നും ഇപ്പോൾ തനിക്ക് 42 വയസ്സായെന്നും ഇനി റിസ്കെടുക്കാൻ താല്പര്യം ഇല്ലാത്ത കൊണ്ടാണ് താൻ നായക വേഷങ്ങൾ ചെയ്യാൻ കൂടുതൽ ആഗ്രഹിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
ഗോകുൽ സുരേഷിനെ നായകനാക്കി 2016 ൽ വിപിൻ ദാസ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് മുദ്ദുഗൗ. തുടർന്ന് നീണ്ട ഒരു ഇടവേളക്ക് ശേഷമാണ് അന്താക്ഷരി ഒരുക്കിയിരിക്കുന്നത്. അന്താക്ഷരി എന്ന ഗെയിമിനെ പോലെ തന്നെ ഒരു മുത്തിൽ കോർത്തിണക്കിയ പോലുള്ള സംഭവങ്ങളാൽ സമ്പന്നമാണ് ചിത്രം.


Click it and Unblock the Notifications











