മമ്മൂക്കയുടെ പൂണ്ടുവിളയാട്ടമാണ്! ഓഡിയോ ലോഞ്ചില്‍ വാചാലരായി താരങ്ങളും സംവിധായകനും!
പ്രേക്ഷകരെല്ലാം കാത്തിരിക്കുന്ന ചിത്രമായ ഷൈലോക്കിന്റെ ഓഡിയോ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം. ദുബായില്‍ വെച്ച് നടന്ന ചടങ്ങില്‍ അണിറപ്രവര്‍ത്തകരും താരങ്ങളുമുള്‍പ്പടെ നിരവധി പേരാണ് പങ്കെടുത്തത്. ചിത്രത്തിലെ ബാര്‍ സോംഗ് സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. അജയ് വാസുദേവും മമ്മൂട്ടിയും വീണ്ടും ഒരുമിച്ച ഈ സിനിമ നിര്‍മ്മിച്ചത് ജോബി ജോര്‍ജാണ്. ജനുവരി 23നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത്. ഈ ദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കഴുത്തറപ്പന്‍ പലിശക്കാരനായി മെഗാസ്റ്റാര്‍ എത്തുമ്പോള്‍ ശക്തമായ കഥാപാത്രങ്ങളുമായി മീനയും രാജ്കിരണും ഒപ്പമുണ്ട്.
ഇതാദ്യമായാണ് രാജ്കിരണ്‍ ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വേര്‍പിരിഞ്ഞുപോയ മീനയേയും രാജ്കിരണിനേയും ഒരുമിപ്പിക്കുകയെന്ന ദൗത്യമാണ് ഇത്തവണ തനിക്കുള്ളതെന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഈ സിനിമയില്‍ നായികയില്ലെന്നുള്ളതും ശ്രദ്ധേയമാണ്. പതിവ് പോലെ തന്നെ സിനിമയെക്കുറിച്ച് അധികം വാചാലനാവാതെയായിരുന്നു മമ്മൂട്ടി സംസാരിച്ചത്. സത്യന്‍ അന്തിക്കാടായിരുന്നു മുഖ്യാതിഥിയായത്. യാദൃശ്ചികമായാണ് താന്‍ ഈ പരിപാടിയിലേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ബിബിന്‍ ജോര്‍ജ്, അശ്വിന്‍, മീന, ഗോപി സുന്ദര്‍, ജോബി ജോര്‍ജ്, അജയ് വാസുദേവ് സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയവരായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.

മമ്മൂട്ടി തലമുറകളുടെ നായകനാണ്
ഞാനും മമ്മൂട്ടിയുമൊക്കെ ഒരേ സമയം സിനിമയിൽ വന്നവരാണ്. അന്നെനിക്ക് മക്കൾ ജനിച്ചിട്ടില്ല..പിന്നീട് എന്റെ മക്കൾ സ്ക്രീനിൽ കണ്ട് ഏറ്റവും കൂടുതൽ കെെയ്യടിച്ചിട്ടുള്ളത് മമ്മൂട്ടി സിനിമകൾക്കാണ്...അവരുടെ എന്നത്തേയും ഹീറോ മമ്മൂട്ടിയാണ്.. ഈ അടുത്ത കാലത്ത് ഞാൻ വീട്ടിലിരുന്ന് സിനിമ കാണുമ്പോൾ സ്ക്രീനിൽ മമ്മൂട്ടിയെ കാണിച്ചപ്പോ എൻ്റെ മടിയിലിരുന്ന എൻ്റെ പേരക്കുട്ടി കെെയ്യടിച്ചു ...ആദിത്യൻ... അവന് 4 വയസാണ്.. അവന്റെയും ഹീറോ മമ്മൂട്ടിയാണ്. എനിക്ക് സന്തോഷമായി കാരണം എന്റെ അടുത്ത സിനിമയിലെ നായകനും മമ്മൂട്ടിയാണ്. സത്യന്‍ അന്തിക്കാടിന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

അതുക്കും മേലെ
സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെക്കുറിച്ച് വാചാലനായി ജോബി ജോര്‍ജും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മമ്മൂട്ടിക്കൊപ്പമുള്ള മൂന്നാമത്തെ ചിത്രവുമായാണ് അദ്ദേഹം എത്തുന്നത്. തനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ദുബായ്. ഷൈലോക്ക് ഒരു മാസ് സിനിമയാണ്, മനോഹര സിനിമയാണ്. താന്‍ സിനിമ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. മമ്മൂക്കയുടെ കസബയിലെ കഥാപാത്രം തനിക്കേറെ പ്രിയപ്പെട്ടതാണ്. അത് കഴിഞ്ഞായിരുന്നു അബ്രഹാമിലേക്ക് എത്തിയത്. അതിന് നൂറിരട്ടി മുകളിലാണ് ഷൈലോക്കിന്റെ സ്ഥാനം. എല്ലാവരും സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പൂണ്ടുവിളയാട്ടം അഥവാ മരണമാസ്സ്
മമ്മൂക്കയുടെ പൂണ്ടുവിളയാട്ടം അഥവാ മരണമാസ് അഭിനയം നിങ്ങള്‍ക്ക് ചിത്രത്തില്‍ കാണാമെന്നും ജോബി ജോര്‍ജ് പറഞ്ഞിരുന്നു. അദ്ദേഹത്തിന് പിന്നാലെയായാണ് അജ്യ് വാസുദേവ് സംസാരിച്ചത്. തിരക്കഥാകൃത്തുക്കളും സംസാരിച്ചിരുന്നു. തങ്ങളെപ്പോലെയുള്ള പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയതിന് ഒരുപാട് നന്ദിയെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഒരുപാട് സന്തോഷത്തോടെയാണ് താനിവിടെ നില്‍ക്കുന്നതെന്നായിരുന്നു ബിബിന്‍ ജോര്‍ജ് പറഞ്ഞത്. ആദ്യമായി താന്‍ കണ്ട സിനിമ വാത്സല്യമാണ്.

മീനയുടെ വരവ്
ചിത്രത്തിലെ നായികയായ മീനയും പരിപാടിയില്‍ പങ്കെടുക്കാനായി ത്തെിയിരുന്നു. സാന്ത്വനമെന്ന സിനിമയിലൂടെയായിരുന്നു മീന മലയാളത്തിലേക്ക് എത്തിയത്. ഷൈലോക്കിനെക്കുറിച്ച് തനിക്ക് കൂടുതലൊന്നും പറയാനാവില്ല. മകളെക്കുറിച്ചും മകളുടെ അഭിനയത്തെക്കുറിച്ചും ചോദിച്ചപ്പോള്‍ ഒരുമിച്ച് അഭിനയിക്കാനായുള്ള തിരക്കഥയ്ക്കായി കാത്തിരിക്കുകയാണ് തങ്ങളെന്നായിരുന്നു മീന പറഞ്ഞത്.
Recommended Video

സന്തോഷമുണ്ടെന്ന് മമ്മൂട്ടി
ഇത്രയും വലിയ ജനക്കൂട്ടത്തിന് മുന്നില്‍ വെച്ച് ഈ പരിപാടി നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഇവരെക്കാണുമ്പോള്‍ നമുക്കൊരു ചെറിയ ടെന്‍ഷനുണ്ട്. നിങ്ങള്‍ വിചാരിക്കുന്നത് പോലെയായിരിക്കുമോ സിനിമയെന്നുള്ള ആശങ്കയുണ്ട്. വളരെ ആത്മാര്‍ത്ഥമായാണ് എല്ലാവരും പ്രവര്‍ത്തിച്ചത്. സിനിമ ഉണ്ടാക്കിയതിന് ശേഷമേ നമ്മള്‍ കാണുന്നുള്ളൂ. വ്യത്യസ്തമായെടുക്കാനാണ് ഞങ്ങള്‍ ശ്രമിച്ചിട്ടുള്ളത്. ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കി അനാവശ്യ പ്രതീക്ഷകളിലേക്ക് നിങ്ങളെ നയിക്കുന്നില്ലെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.


Click it and Unblock the Notifications











