ഷമ്മിയെ പോലെയാണ് ഞാൻ!! അങ്ങനെ ഒരു പാത്രം എന്റെ വീട്ടിലുമുണ്ട്.. തുറന്ന് പറഞ്ഞ് ശ്യം പുഷ്കരൻ
സങ്കീർണ്ണമായ കാര്യങ്ങളെ വളരെ ലളിതമായി പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന തിരക്കഥകൃത്താണ് ശ്യാം പുഷ്കരൻ. അദ്ദേഹത്തിന്റെ കഥകളിലും നമുക്ക് ചുറ്റിലുമുളള ഒരുപാട് പേരെ കാണാൻ സാധിക്കുന്നുണ്ട്. സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിലുളള ലളിതമായ കഥ പറച്ചിലാണ് ഇദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട തിരക്കഥകൃത്താക്കുന്നത്. സങ്കീർണ്ണമായ കാര്യത്തെ ലളിതമായി അവതരിപ്പിക്കുക എന്നതാണ് തന്റെ തീയറി എന്നും ശ്യാം പുഷ്കരൻ തുറന്ന് പറയുകയാണ്. കേരളകൗമുദി ഓൺലൈനുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.
സങ്കീർണ ഘടനയുള്ള സിനിമ എഴുത്ത് തന്നെ സംബന്ധിച്ചടത്തോളം അത്ര എളുപ്പമുളള കാര്യമല്ല. എനിക്ക് വഴങ്ങുന്ന ശൈലിയിലാണ് ഇപ്പോഴത്തെ എഴുത്ത്. ഇപ്പോൾ തുടർന്ന് വരുന്ന എന്റെ തീയറി അനുസരിച്ചാണ് മഹേഷിന്റെ പ്രതികാരം, മയാനദി, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങൾ എഴുതിയതെന്നും ശ്യാം പുഷ്കരൻ പറഞ്ഞു. സിനിമയിൽ സഹസംവിധായകനായി എത്തുകയും പിന്നീട് ആവശ്യം മൂലം തിരക്കഥകൃത്താവുകയായിരുന്നെന്നും ശ്യാം പുഷ്കർ പറഞ്ഞു.

റാണി പദ്മിനി മുതൽ
തിരക്കഥ എഴുത്ത് വളരെ ഗൗരവമായി കാണാൻ തുടങ്ങിയിട്ട് രണ്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ. റാണി പദ്മിനി മുതലാണ് തിരക്കഥ എഴുത്തിലെ സമയം തിരിച്ചറിയാൻ തുടങ്ങിയത്. എന്റെ ആദ്യ സിനിമകളും ഇപ്പോഴത്തെ സിനിമയും പരിശോധിച്ചാൽ ഇത് തിരിച്ചറിയാൻ സാധിക്കുമെന്നും ശ്യാം പുഷ്കർ പറഞ്ഞു. മായാനദി മുതലാണ് എന്നെ അംഗീകരിക്കാൻ അറിയുന്നതും തിരിച്ചറിയുന്നതും.

മഹേഷും സജിയും പോലെയല്ല
മഹേഷും സജിയു സാധാരണക്കാരാണ്. എന്റെ ജീവിതം ലളിതമല്ല. കൊച്ചിയിൽ താമസിക്കുന്ന ആഡംബര കാറിൽ സഞ്ചരിക്കുന്ന, ഇഷ്ടമുളള ഭക്ഷണം കഴിക്കുന്ന ആളാണ് ഞാൻ. എന്നാൽ എന്റെ പെരുമാറ്റത്തിൽ ലാളിത്യമുണ്ടാകും. വിനയത്തോടെ എല്ലാവരോടും പെരുമാറാണമെന്ന് അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ പഠിപ്പിച്ചിരുന്നു. അത് എന്റെ പെരുമാറ്റത്തിൽ ഉണ്ടെന്നാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുറന്നു പറച്ചിലുകൾ ചർച്ചയാകുന്നു
എന്റെ കാര്യത്തിൽ ഇതുവരെ നടത്തിയ തുറന്നു പറച്ചിലുകളും നല്ലതായിരുന്നെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആദ്യത്തെ രണ്ട് ദിവസത്തെ ബുദ്ധിമുട്ട് ഉണ്ടാകും. പക്ഷെ ആ ചർച്ചകൾ മനോഹരമാണ്. കുമ്പളങ്ങി നൈറ്റ്സിനു ശേഷം നടത്തിയ തുറന്നു പറച്ചിൽ ശ്രദ്ധിക്കപ്പെട്ടു എന്ന് തോന്നുന്നു. ഓടുന്ന സിനിമയുടെ ഭാഗമായി നിൽക്കുന്ന നമ്മൾ ചർച്ചയാകുന്നത് സ്വാഭാവികം മാത്രമാണ്. താനൊരു സാധാരണക്കാരനാണ്. അതിനാൽ കൂട്ട്കാരോട് സംസാരിക്കുന്നതു പോലെ പൊതു സമൂഹത്തിലും സംസാരിക്കുന്നു. അത് സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഞാൻ പറയുന്നതിന് സമൂഹം വലിയ വില കല്പിക്കുന്നുണ്ടെന്ന് കരുതുന്നില്ല. എല്ലാം പോസിറ്റീവായി കാണാനാണ് ഇഷ്ടം.

തനിയ്ക്ക് അറിയാത്ത കഥാപാത്രങ്ങൾ
മഹേഷിനേയും സജിയേയും എനിക്ക് നന്നായി അറിയാവുന്ന കഥാപാത്രങ്ങളാണ്. എന്നാൽ സോൾട്ട് ആന്റ് പെപ്പർ എഴുതുമ്പോൾ ആ ആർക്കിയോളജിസ്റ്റിനെ എനിക്ക് അറിയില്ലായിരുന്നു. 22 ഫീമെയിൽ കോട്ടയം എഴുതുമ്പോൾ നഴ്സ്മാരുടെ ജീവിതം എനിയ്ക്ക് കൃത്യമായി അറിയില്ലായിരുന്നു. അതു പോലെ ഇടുക്കി ഗോൾഡിൽ , സ്ഥലം എന്റെ നാട്ടിന് അരുകിൽ ആണെങ്കിലും ആ നാട് എനിക്ക് അത്ര സുപരിചിതമായിരുന്നില്ല. എന്നാൽ കുമ്പളങ്ങി എന്റെ നാട്ടിനോട് ഏറെ ചേർന്ന് കിടക്കുന്ന സ്ഥലമാണ്. എന്റെ നാട്ടിലെ ഭാഷ തന്നെയാണ് അവിടേയും , പരിചിതമായ മേഖലയിൽ നിന്ന് കഥപറയാൻ സാധിച്ചത് കുമ്പളങ്ങി നൈറ്റ്സിലൂടെയാണ്.

ഷമ്മിയെ പോലെ ഞാനും
എന്റെ ജീവിതാംശം സിനിമയിലെ പല കഥാപാത്രങ്ങളിലുമുണ്ട്.മഹേഷിൽ ഞാനുണ്ട്. സജിയിലും ഷമ്മിയിലുമൊക്കെ ചില അവസരങ്ങളിൽ എന്നെ കാണാൻ സാധിക്കുന്നുണ്ട്. ഷമ്മിയെ പോലെ വീട്ടിൽ എനിക്കും സ്വന്തം പാത്രമുണ്ട്. മാത്തനിലും ഞാനുണ്ട്. മാത്തനെ പോലെ തളരാത്ത കാമുകനാവണമെന്ന് ആഗ്രഹിക്കാറുണ്ട്.


Click it and Unblock the Notifications











