ആ പാർവതി താനല്ല!! തെക്ക്-വടക്ക് ഭിന്നിപ്പ് പോസ്റ്റ് തന്റേതല്ല, പ്രളയകാലത്ത് ഇത്തരം പോസ്റ്റ് അരുത്
കേരളം മഹാ പ്രളയത്തിൽ മുങ്ങി നിൽക്കുമ്പോഴും ചേരിതിരിവുണ്ടാക്കി വിഭജിക്കാൻ ശ്രമിക്കുന്നത് അത്യന്തം ഹീനമാണ്. വ്യാജവാർത്ത പ്രചരിക്കുന്നവർ കർശനമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രിയുടെ കർശന നിർദേശവുമുണ്ട്. ഈ അവസ്ഥയിലും ചിലർ വ്യാജ സന്ദേശങ്ങൾ പടച്ചു വിടുകയാണ്. കേരള ജനതയെ ദുരന്തത്തിൽ നിന്ന് കൈ പിടിച്ചു കയറ്റാൻ സർക്കാരിനോടൊപ്പം താരങ്ങളും കൂടെയുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ താരങ്ങൾ സജീവമാണ്. ഇപ്പോഴിത നടി പാർവതിയുടെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ ഭിന്നത ഉളവാക്കുന്ന വ്യാജ സന്ദേശങ്ങൾ പ്രചരിക്കുകയാണ്. ഇതിനെതിരെ താരം തന്നെ രംഗത്തെത്തിരിക്കുകയാണ്.

വ്യാജ പോസ്റ്റ്
കഴിഞ്ഞ ദിവസം മുതൽ നടി പാർവതിയുടെ പേരിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ചുളള വ്യാജ പോസ്റ്റുകളാണ് നടിയുടെ പേരുളള വ്യാജ ഐഡിയിലൂടെ പ്രചരിച്ചത്. പാർവതി ടികെ എന്ന പേജിലൂടെ ജനങ്ങളിൽ ഭിന്നത പ്രചരിക്കുന്ന തരത്തിലുളള സന്ദേശങ്ങളാണ് എത്തിയിരിക്കുന്നത്. ഇതിനെതിരെ പാർവതി തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഫേക്ക് പേജ് അലാർട്ട് എന്ന തലക്കെട്ടോടെ ഔദ്യാഗിക ഫേസ്ബുക്ക് പേജിൽ സത്യാവസ്ഥ പങ്കുവെച്ചിട്ടുമുണ്ട്.

പാർവതിയുടെ പേരിൽ വ്യാജ പ്രൊഫൈൽ
നമ്മുടെ നാട് വീണ്ടും ഒരു മഹാമാരിയെയും പ്രളയത്തെയും ഒറ്റക്കെട്ടായി നിന്ന് അതിജീവിക്കാൻ ശ്രമിക്കുകയാണ്. ഇതിനിടയിലാണ് എന്റേത് എന്ന പേരിൽ ഒരു വ്യാജ പ്രൊഫൈൽ ഈ അവസരത്തിൽ തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയും ദൂരങ്ങളും സൃഷ്ടിക്കുന്നതുമായ പോസ്റ്റുകൾ ഇടുന്നത് ശ്രദ്ധയിൽ പെട്ടത്. ഇതറിഞ്ഞയുടനെ പ്രസ്തുത പേജുമായി ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും മറുപടിയൊന്നും ലഭച്ചില്ല.

തെറ്റായ വാർത്ത പ്രചരിപ്പിക്കാതെയിരിക്കുക
കേരളത്തെ തന്നെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകൾ കണ്ടതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ്. നമുക്ക് ദയവായി തെറ്റായതും വ്യാജമായതും ആയ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കാതെ ഇരിക്കാം. സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാം. അതിജീവിക്കാം ഒരിക്കൽ കൂടി. ഒരുമിച്ച് -പാർവതി കുറിച്ചു

വ്യാജ വാർത്ത ഇങ്ങനെ
കഴിഞ്ഞ വർഷം തെക്കൻ കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ കോഴിക്കോട് നിന്നും മലപ്പുറത്തു നിന്നും വയനാട്ടിൽ നിന്നും യഥേഷ്ടം ഭക്ഷണവും വസ്ത്രവും മറ്റ് അവശ്യസാധാനങ്ങളുമായി ഓടിവന്ന മനുഷ്യരാണ്. വീടുകളിൽ അടിഞ്ഞ ചളിയും കഴുകി വൃത്തിയാക്കി തന്നിട്ടേ അവർ തിരിച്ചു പോന്നിട്ടുള്ളൂ. ഉരുൾപൊട്ടിയും വെള്ളം പൊങ്ങിയും അവരിൽ ഏറെ പേരും ബന്ധുക്കളും ദുരിതാശ്വാസ ക്യാമ്പുകളിൽ ആണ്. മതിയായ ഭക്ഷണമോ വസ്ത്രമോ ഒന്നുമില്ലാതെ കഴിയുകയാണ് പല ക്യാമ്പുകളിലും. മഴക്കെടുതി കാര്യമായി ബാധിച്ചിട്ടില്ലാത്ത തെക്കൻ കേരളത്തിലെ സുഹൃത്തുക്കളേ, ആലോചിച്ചു നിൽക്കാതെ ഉണർന്നു പ്രവർത്തിക്കൂ. ഇപ്പോഴല്ലാതെ എപ്പോഴാണ് നിങ്ങൾ സഹായിക്കുക?- പാർവതി ടികെ എന്ന പേജിൽ നിന്നും പ്രചരിച്ച പോസ്റ്റായിരുന്നു ഇത്.

കടുത്ത വിമർശനം
വ്യാജ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. കടുത്ത വിമർശനമായിരുന്നു ഈ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചത്.
കേരളീയരെ തെക്ക് ഭാഗത്തുള്ളവർ എന്നും വടക്ക് ഭാഗത്തുള്ളവർ എന്ന് രീതിയിൽ രണ്ടായി കാണരുതെന്നും ജനങ്ങൾ പറയുന്നുണ്ട്. ദുരിതബാധിതരായ ജനങ്ങൾ എല്ലാവിധ സഹായവുമായി കേരള ജനത ഒറ്റക്കെട്ടായി തന്നെ കൂടെയുണ്ട്. ഒരുമിച്ച് നിൽക്കേണ്ട സമയത്താണ് ഇത്തരത്തിലുള്ള വാർത്ത പ്രചരിപ്പിക്കുന്നതെന്നുള്ളത് ഏറെ വിഷമം ജനിപ്പിക്കുന്ന കാര്യമാണ്.


Click it and Unblock the Notifications











