twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീണ്ടുമൊരു ആത്മാവിന്റെ വിളി

    By Super
    |

    വീണ്ടുമൊരു ആത്മാവിന്റെ വിളി

    സംവിധാനം: സിബി മലയില്‍
    രംഗത്ത്: മോഹന്‍ലാല്‍, ജഗദീഷ്, ജഗതി, ജയപ്രദ, വിജയലക്ഷ്മി തുടങ്ങിയവര്‍
    സംഗീതം: വിദ്യാസാഗര്‍

    ആത്മാവിന്റെ വിളികള്‍ മലയാള സിനിമക്ക് അപരിചിതമല്ല. യോദ്ധ, മണിച്ചിത്രത്താഴ് തുടങ്ങിയ ചിത്രങ്ങള്‍ തന്നെ അതിന് നല്ല ഉദാഹരണമാണ്. സിബിമലയില്‍ സംവിധാനം ചെയ്ത ദേവദൂതനും ആത്മാവിന്റെ വിളി തന്നെയാണ് പറയാനുള്ളത്.

    ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ദേവദൂതന്റെ അണിയറക്കാര്‍ ഒരിക്കല്‍പോലും സസ്പെന്‍സ് അവകാശപ്പെട്ടിരുന്നില്ല. അവകാശപ്പെടാത്ത ആ സസ്പെന്‍സാണ് ചിത്രത്തിന്റെ ഭംഗിയും ജീവനും. കൂടെ രഘുനാഥ് പലേരിയുടെ തിരക്കഥയുടെ കെട്ടുറപ്പും കൂടിയാകുമ്പോള്‍ ദേവദൂതന്‍ ഒരനുഭവമാകുന്നു.

    വിശ്രുത സംഗീതജ്ഞനായ വിശാല്‍ കൃഷ്ണമൂര്‍ത്തി (മോഹന്‍ലാല്‍) അവതരിപ്പിച്ച റിഥം ഓഫ് ലൗ എന്ന സിംഫണി ലോകപ്രശസ്തിയാര്‍ജിക്കുന്നു. തന്റെ സിംഫണി ഇനിയും വെളിപ്പെടുത്താത്ത ഗുരുവിനാണ് വിശാല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ആ ഗുരുവിനെ തേടി വിശാലിന്റെ ഭൂതകാലത്തിലേക്ക് ചിത്രം പ്രവേശിക്കുന്നു.

    സംഗീതമോഹം ഉള്ളിലിരിക്കെ തന്നെ ബിസിനസുകള്‍ നടത്തിപ്പോന്ന വിശാലിനെ അവിചാരിതമായാണ് ഒരു സംഗീത ശില്പം തയ്യാറാക്കാനുള്ള അവസരം കൈവന്നത്. താന്‍ പഠിച്ച ഹോളി ഫാദര്‍ കോളേജില്‍ നടക്കുന്ന ഇന്റര്‍യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റിവലിന് അവതരിപ്പിക്കാനുള്ള സംഗീതശില്പമായിരുന്നു അത്.

    തന്റെ വിദ്യാര്‍ത്ഥി ജീവിതകാലത്തെ കയ്പേറിയ ഒട്ടേറെ അനുഭവങ്ങളുടെ ഓര്‍മ്മയുമായാണ് വിശാല്‍ കോളേജിലെത്തുന്നത്. വിശാല്‍ രംഗത്തെത്തുന്നതോടെ സംഗീതശില്പത്തിന്റെ കഥ തന്നെ മാറിമറിയുന്നു. ഏതോ അദൃശ്യമായ ഒരു ശക്തി വിശാലിനെക്കൊണ്ട് പലതും ചെയ്യിക്കുന്നു. കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന ചവിട്ട്ഹാര്‍മോണിയം താനെ സംഗീതം പൊഴിക്കുന്നത് വിശാലിനെ അത്ഭുതപ്പെടുത്തുന്നു. മുമ്പ് ഈ ഹാര്‍മോണിയം വായിച്ചുവെന്ന് പറഞ്ഞാണ് വിശാലിനെ കോളേജില്‍ നിന്ന് പുറത്താക്കിയത്.

    തന്റെ ജീവിതത്തെ കാര്യമായി ബാധിച്ച ഈ സംഭവത്തിന്റെ യഥാര്‍ത്ഥ സ്ഥിതി അറിയാന്‍ വിശാല്‍ തീരുമാനിക്കുന്നു. ഇതിന് വിശാലിന് കോളേജില്‍ നിന്ന് ഒരു കൂട്ടു കിട്ടി. സംഗീത ശില്പത്തില്‍ അലീന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്നേഹ (വിജയലക്ഷ്മി). കോളേജില്‍ മുമ്പ് പഠിച്ചിരുന്ന മഹേശ്വര്‍ (വിനീത് കുമാര്‍) എന്ന സംഗീതവിദ്യാര്‍ത്ഥിയുടെ കദനകഥയിലേക്കാണ് വിശാലിന്റെ അന്വേഷണം നമ്മെ നയിക്കുന്നത്.

    കോളേജ് ഉടമസ്ഥന്റെ മകളായ അഞ്ജലീന ഇഗ്നേഷ്യസു (ജയപ്രദ)മായി മഹേശ്വര്‍ പ്രണയത്തിലായിരുന്നു. അന്ധനായിരുന്നെങ്കിലും മഹേശ്വറിന്റെ സംഗീതമാണ് അലീന എന്ന അഞ്ജലീനയെ അയാളിലേക്കടുപ്പിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം അലീനയുടെ അച്ഛന്‍ അറിയുന്നു.

    അലീനയും മഹേശ്വറുമായുള്ള വിവാഹത്തിന് അയാള്‍ അനുമതി നല്‍കുന്നു. ഈ വിവരം അറിയിക്കാനായി അച്ഛനെയും അമ്മയെയും കാണാന്‍ പോയ മഹേശ്വര്‍ പിന്നെ തിരിച്ചുവന്നില്ല. മഹേശ്വറിനെയും കാത്ത് അലീന ഇപ്പോഴും കഴിയുന്നു. ഇപ്പോള്‍ അവര്‍ കോളേജിന്റെ പേട്രനാണ്.

    വിശാല്‍ അദൃശ്യപ്രേരണയാല്‍ നടത്തുന്ന അന്വേഷണത്തില്‍ മഹേശ്വര്‍ കൊല്ലപ്പെട്ടതാണെന്ന് മനസ്സിലാകുന്നു. മകളെ പ്രേമിച്ച അന്ധഗായകന്റെ കൈവിരലുകള്‍ വെട്ടിമുറിച്ച് ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു അലീനയുടെ അച്ഛന്‍. ഇതിനു കൂട്ടുനിന്നതാകട്ടെ വിശ്വസ്തനായ കുതിരക്കാരന്‍ ആല്‍ബര്‍ട്ടോയും (മുരളി). വിശാലിന് ലഭിച്ച അദൃശ്യപ്രേരണ മഹേശ്വറിന്റെ ആത്മാവിയിരുന്നു എന്ന് നാം അറിയുന്നു.

    മഹേശ്വറിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശാല്‍ അഞ്ജലീനയെ ബോധ്യപ്പെടുത്തുന്നു. മഹേശ്വറിനെത്തേടി ലൈബ്രറിയിലെത്തുന്ന അഞ്ജലീന ചില്ലുകൂട്ടില്‍ സൂക്ഷിച്ചിരിക്കുന്ന മഹേശ്വറിന്റെ അസ്ഥിക്കൂടം കാണുന്നു. അവിടെവെച്ചു തന്നെ ജീവന്‍ നഷ്ടപ്പെടുന്ന അഞ്ജലീന മഹേശ്വറുമൊത്ത് രണ്ടു വെള്ളരിപ്രാവുകളായി പറന്നകലുന്നതോടെ ദേവദൂതന്‍ അവസാനിക്കുന്നു.

    നേരത്തെ സൂചിപ്പിച്ചതുപോലെ രഘുനാഥ് പലേരിയുടെ തിരക്കഥയാണ് ദേവദൂതന്റെ ശക്തി. ചിത്രം കൈപ്പിടിയില്‍ നിന്ന് വഴുതിപ്പോകാതെ സിബി സൂക്ഷിച്ചു. അത്തരം അവസരങ്ങള്‍ ഏറെയായിരുന്നു. വിശാലും വിജയലക്ഷ്മിയും തമ്മിലുള്ള ബന്ധം തന്നെ ഉദാഹരണം. യുവാക്കളെ രസിപ്പിക്കാന്‍ ഈ ബന്ധത്തിന്റെ വ്യാപ്തി ഒന്നു കൂട്ടിയിരുന്നെങ്കില്‍ ചിത്രത്തിന്റെ ഗതി തന്നെ മാറിപ്പോകുമായിരുന്നു.

    ദേവദൂതന്‍ പലപ്പോഴും മണിച്ചിത്രത്താഴിനെയും യോദ്ധയെയും അനുസ്മരിപ്പിക്കുന്നുമുണ്ട്. മണിച്ചിത്രത്താഴിലെ ഷോട്ടുകളും സംഭാഷണങ്ങളും അതേപോലെ പകര്‍ത്തി വെച്ചിരിക്കുകയാണന്നു ചിലപ്പോള്‍ തോന്നിപ്പോകും.

    മറുഭാഷാ നടിയായ ജയപ്രദയുടെ അലീന ചിത്രത്തിന്റെ ആത്മാവാണ്. അലീനയെ അവതരിപ്പിക്കുന്നതില്‍ ജയപ്രദ പൂര്‍ണവിജയമായി. മറുഭാഷാ നടിയെ കൊണ്ടു വന്നതിലൂടെ ഒരു പുതുമ വരുത്താനും സിബിക്ക് സാധിച്ചു. എന്നാല്‍ സ്നേഹയെ അവതരിപ്പിക്കാന്‍ മറ്റൊരു മറുഭാഷാ നടിയെ തിരഞ്ഞെടുത്തത് എന്തിനാണെന്ന് മനസ്സിലായില്ല. മലയാളത്തില്‍ ഇപ്പോഴുള്ള ഏതൊരു നടിക്കും അവതരിപ്പിക്കാവുന്ന കഥാപാത്രമാണ് സ്നേഹ. ഈയൊരവസ്ഥയില്‍ വിജയലക്ഷ്മിയെ ഇറക്കുമതി ചെയ്യാന്‍ സംവിധായകനെ പ്രേരിപ്പിച്ച വികാരം എന്താണ്..? എത്രയായാലും പ്രതിസന്ധിയില്‍ പെട്ടുഴലുന്ന മലയാള സിനിമയില്‍ ഈയൊരു പരീക്ഷണം വേണ്ടിയിരുന്നില്ല.

    വിശാല്‍ കൃഷ്ണമൂര്‍ത്തി പലപ്പോഴും മണിച്ചിത്രത്താഴിലെ സണ്ണിയെ അനുസ്മരിപ്പിച്ചെങ്കിലും നരസിംഹം ഇമേജില്‍ നിന്നുള്ള മോഹന്‍ലാലിനുള്ള മോചനമാണ് ഈ കഥാപാത്രം.

    മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു കഥാപാത്രം മഹേശ്വറാണ്. ആ കഥാപാത്രത്തെ അവതരിപ്പിച്ച വിനീത് കുമാര്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു. ജഗദീഷിന്റെ ഇത്താക്ക്, ജഗതിയുടെയും ജനാര്‍ദ്ദനന്റെയും അച്ചന്മാര്‍, മുരളിയുടെ ആല്‍ബര്‍ട്ടോ എന്നിവരും മികച്ചു നിന്നു.

    വിദ്യാസാഗറിന്റെ സംഗീതം ഡിടിഎസ് ശബ്ദവിന്യാസത്തെ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു. ഊട്ടിയുടെ



    Read more about: jayapradha sibi malayil
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X