ആമേന്‍ നല്ലൊരു മ്യൂസിക്കല്‍ കോമഡി
ഏതു വേഷവും ചെയ്തു ഫലിപ്പിക്കാന്‍ കഴിയുമെന്നതുകൊണ്ടുതന്നെയാണ് ഫഹദിനെ തേടി യുവസംവിധായകരെല്ലാം വ്യത്യസ്ത കഥയും അവതരണരീതിയുമായി എത്തുന്നത്. അത്തരമൊരു കഥയും രീതിയുമാണ് ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍ എന്ന ചിത്രം. കുമരങ്കരി എന്ന കുട്ടനാടന്‍ ഗ്രാമവും അവിടുത്തെ പള്ളിയും നാട്ടുകാരും ബാന്‍ഡ് മല്‍സരവുമായി ആമേന്‍ വ്യത്യസ്തമായൊരു സിനിമയാണ് പശ്ചാത്തലവും കഥയുമാണ് നമുക്ക് പരിചയപ്പെടുത്തുന്നത്. കുട്ടനാടന്‍ ഗ്രാമങ്ങളുടെ കഥ മലയാളത്തില്‍ ധാരാളം വന്നിട്ടുണ്ടെങ്കിലും ഇങ്ങനെ വേറിട്ടു നില്‍ക്കുന്ന രീതിയിലൊന്ന് ആമേന്‍ മാത്രമാണ്.
എണ്‍പതുകളില്‍ ഇവിടെ നടക്കുന്നൊരു കഥയാണ് പിഎസ് റഫീക്ക് ആമേനിലൂടെ എഴുതിയിരിക്കുന്നത്. അത്രയൊന്നും പരിചയമില്ലാത്ത ബാന്‍ഡ് വാദ്യവും മല്‍സരവും പള്ളിയുടെയും സാധാരണക്കാരായ നാട്ടുകാരുടെയും ജീവിതത്തിലൂടെ അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ നൂറുശതമാനവും ജയിച്ചിരിക്കുന്നു എന്നു തന്നെ പറയാം.
ലിജോയുടെ മൂന്നാമത്തെ ചിത്രമാണിത്. ആദ്യചിത്രമായ നായകനില്‍ തന്നെ താന്‍ വ്യത്യസ്തത തേടുന്ന സംവിധായകനാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. രണ്ടാമത്തെ ചിത്രമായ സിറ്റി ഓഫ് ഗോഡ് വ്യത്യസ്തമായ അവതരണരീതിയായിരുന്നെങ്കിലും കാലഗണന എപ്പോഴും മാറി മറിഞ്ഞുവരുന്നതിനാല്‍ പ്രേക്ഷകന്‍ ആശയക്കുഴപ്പത്തിലായി. അതായിരുന്നു ആ ചിത്രത്തിനു ദോഷമായത്. എന്നാല്‍ എല്ലാ കുറവും പരിഹരിച്ചുകൊണ്ടാണ് ആമേന്‍ എത്തിയിരിക്കുന്നത്. ഒരു മ്യൂസിക്കല്‍ കോമഡി എന്നുതന്നെ ചിത്രത്തെ വിശേഷിപ്പിക്കാം.
ഇന്ദ്രജിത്ത്, കലാഭവന്‍ മണി, ജോയ് മാത്യു, തമിഴ്താരം സ്വാതി, രചന, സുനില്‍ സുഗത, നന്ദു, മഖരന്ദ് പാണ്ഡെ എന്നിവരാണ് പ്രധാന താരങ്ങള്‍. ആരും മോശമാക്കിയില്ല എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. കാവാലം നാരായണപ്പണിക്കരും പി.എസ്.റഫീക്കും എഴുതിയ കുട്ടനാടന്‍ വരികള്‍ക്ക് പ്രശാന്ത് പിള്ള നല്‍കിയ ഈണം പ്രേക്ഷകരെ പെട്ടെന്നു ചിത്രത്തിലേക്ക് അടുപ്പിക്കുന്നതാണ്. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ പറഞ്ഞിരിക്കുന്ന ഈ വ്യത്യസ്ത കുടുംബചിത്രം സ്വീകരിക്കാന്‍ നമ്മുടെ പ്രേക്ഷകര്‍ക്ക് മടിയൊന്നുമുണ്ടാകില്ല എന്ന് ഉറപ്പിച്ചുപറയാം.
അടുത്ത പേജിൽ More from Filmibeat


Click it and Unblock the Notifications











