വീണ്ടും പകയുടെയും പ്രതികാരത്തിന്റെയും ചരിത്രവുമായി ധനുഷും വെട്രിമാരനും; അസുരൻ അഡാറ് — ശൈലന്റെ റിവ്യു
ശൈലൻ
12 കൊല്ലം മുമ്പ് 'പൊല്ലാതവൻ' കണ്ടത് ഇപ്പോഴും ഓർമ്മയുണ്ട്. വെറുമൊരു ധനുഷ് മസാലയെന്ന അലസഭാവത്തിൽ കണ്ടുതുടങ്ങിയ ഞാൻ ബൈസൈക്കിൾ തീവ്‌സ് പോലൊരു ലോകക്ലാസിക്കിനെ അനുസ്മരിപ്പിക്കുന്ന കഥപറച്ചിലും മേക്കിംഗും കണ്ട് അത്ഭുതപ്പെട്ടുപോയി. അന്നേ മനസിൽ എഴുതിയിട്ടു ആ സംവിധായകന്റെ പേര് — വെട്രിമാരൻ. ഞാൻ മാത്രമല്ല, നല്ല സിനിമയുടെ ആരാധകർ മുഴുവൻ മനസിൽ കോറിയിട്ടുണ്ടാകണം വെട്രിമാരനെന്ന പേര്. 2011ൽ മൂന്ന് ദേശീയ അവാർഡുകളുമായിട്ടാണ് ധനുഷ്–വെട്രിമാരൻദ്വയം 'ആടുകള'വുമായി രണ്ടാം വരവ് നടത്തിയത്. ഇവർ രണ്ടുപേരും ഒന്നുചേരുമ്പോൾ സ്‌ക്രീനിൽ സംഭവിക്കുന്നത് മാജിക്കുതന്നെയാണെന്ന് ഈയാഴ്ച തിയേറ്ററിൽ എത്തിയ അസുരനും സാക്ഷ്യപ്പെടുത്തുന്നു.

അൻപത് വയസിലേറെ പ്രായമുള്ള കർഷകൻ ശിവസ്വാമിയാണ് അസുരനിലെ ധനുഷ്. മുൻ സിനിമകളെ പോലെ പകയും പ്രതികാരവും രക്തചൊരിച്ചിലുമുള്ള വയലന്സിന്റെ രക്തഭൂപടത്തിൽ തന്നെ വെട്രിമാരൻ ഇത്തവണയും ക്യാമറ വെക്കുന്നു. എന്നാൽ അസുരൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം ഗംഭീരമാണ്.

ഒരർത്ഥത്തിൽ മാരി സെൽവരാജിന്റെ 'പരിയേറും പെരുമാളും' പാ രഞ്ജിത്തിന്റെ 'കാല'യും മുന്നോട്ട് വെച്ച ദളിത് രാഷ്ട്രീയത്തിന്റെ തുടർച്ച തന്നെ അസുരനും കൈകാര്യം ചെയ്യുന്നു. എൺപതുകളുടെ പശ്ചാത്തലത്തിൽ തെക്കൻ തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ ചില ഉൾഗ്രാമങ്ങളിലാണ് സിനിമയുടെ തുടക്കം. സെക്കന്റ് ഹാഫിലാകട്ടെ അതിനും ഇരുപത് കൊല്ലം മുൻപുള്ള ഫ്ലാഷ് ബാക്ക് കാണാം. കാലഘട്ടം ഏതായാലും ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വേർതിരിവും ഉന്നതജാതിക്കാരന് ദളിതനോടുള്ള മനോഭാവവും മാറുന്നേയില്ല.

അൻപതു വയസിലേറെ പ്രായമുണ്ട് ശിവസ്വാമിയ്ക്ക്. അൻപത്കാരന് ചേർന്ന ശരീരഭാഷയിലും ചലനങ്ങളിലും ശബ്ദ വ്യതിയാനങ്ങളിലും ധനുഷിന്റെ പകർന്നാട്ടം ഗംഭീരം. ശിവസ്വാമിയുടെ ഭാര്യ പച്ചൈയമ്മാളായി മഞ്ജുവാര്യർ വേഷമിടുന്നു. മഞ്ജുവിന് മലയാളത്തിൽ ലഭിച്ചിട്ടില്ലാത്ത ഒരു കരുത്തുറ്റ റോൾ ആദ്യ തമിഴ്സിനിമതന്നെ സമ്മാനിച്ചിരിക്കുകയാണ്. ശിവസ്വാമിയുടെയും പച്ചയമ്മാളുടെയും മൂത്ത മകൻ മുരുകന് ഇരുപത് വയസിലേറെ പ്രായമുണ്ട്. രണ്ടാമത്തെ മകൻ ചിദംബരം പതിനാറ് വയസുള്ള കൗമാരക്കാരനാണ്. ചെറിയ ഒരു പെണ്മകൾ കൂടിയുണ്ട് മൂന്നാമതായി.

പൂർണചന്ദ്രൻ പൗർണമി നിലാവ് വിതച്ച് നിൽക്കുന്ന ഒരു രാത്രിയാണ് അസുരന്റെ ഓപ്പണിംഗ് ഫ്രെയിം. തുടർന്ന് വെള്ളത്തിൽ അതിന്റെ പ്രതിബിംബം ചിതറിപ്പോവുന്നു. അപ്രതീക്ഷിതമായ ഒരു സംഭവത്തെ തുടർന്നുള്ള ശിവസ്വാമിയുടെ കുടുംബത്തിന്റെ പ്രയാണമാണ് പിന്നീട്. സിനിമ തീരും വരെ അസ്വസ്ഥത നിറഞ്ഞ ആ ഓട്ടം തുടരുകയും ചെയ്യും. വെട്രിമാരനും മണിമാരനും ചേർന്നെഴുതിയ തിരക്കഥയിൽ അനാവശ്യ മസലചേരുവകളൊന്നും തന്നെയില്ല. തിരക്കഥ ഗംഭീരമായതിനാൽ ഒരു ചെറിയ പിരിമുറുക്കവും സംത്രാസവും അസുരനിൽ ഉടനീളം ഫീൽ ചെയ്യാനാവും. പ്രശസ്ത തമിഴ് റൈറ്റർ പൂമണിയുടെ വെക്കൈ എന്ന പഴയ നോവലിൽ നിന്നാണ് അസുരന്റെ പിറവി. വെക്കൈ എന്നാൽ ചൂട് എന്നർത്ഥം.

വേൽരാജിന്റെ ക്യാമറ വർക്കും ജിവി പ്രകാശിന്റെ മ്യൂസിക് ഡിപ്പാർട്ട്‌മെന്റും അസുരന്റെ ജീവാംശമാണ്. കണ്ടിരിക്കുന്ന ഓരോരുത്തരിലും സിനിമയും സംവിധായകനും ഉദ്ദേശിക്കുന്ന അനിശ്ചിതത്വത്തിന്റെ അസ്വസ്ഥത നിറയ്ക്കാൻ രണ്ട് പേർക്കും ആവശ്യത്തിലേറെ സാധ്യമാവുന്നു. ഒഴിവാക്കിയ ഘടകങ്ങളിൽ തമിഴ് സിനിമയ്ക്ക് അനിവാര്യമായ ഗാനരംഗങ്ങളുമുണ്ട്. ഫ്ലാഷ് ബാക്കിൽ വരുന്ന അമ്മു അഭിരാമിയോടൊപ്പമുള്ള ധനുഷിന്റെ ഒരു പാട്ട് കൂടി ഒഴിവാക്കമായിരുന്നില്ലേ എന്ന് ചോദിക്കാം. ഒരുപക്ഷെ പറയുന്ന കഥയ്ക്ക് തീക്ഷ്ണത കൊടുക്കാൻ ആ പാട്ടിന് സാധ്യമാവുമെന്നു മാരന് തോന്നിക്കാണാം.

ധനുഷിന്റെ ഗംഭീരൻ പ്രകടനത്തിനോട് കിടപിടിക്കാൻ മക്കളായി വരുന്ന ടീജേ അരുണാസലത്തിനും കെൻ കരുണാസിനും കഴിയുന്നുണ്ട്. പശുപതിയുടേതാണ് മറ്റൊരു പ്രധാനറോൾ. നന്മമരമായ അച്ഛനായൊക്കെ സാധാരണ കാണാറുള്ള ആടുകളം നരേൻ ഇക്കുറി ക്രൂരനായ വില്ലൻ വടക്കൂരാൻ നരസിമ്മനാണ്. ഗംഭീരൻ ഗെറ്റപ്പ്. പ്രകാശ് രാജിന്റേ വക്കീൽ വേഷത്തിന് ചെറുതെങ്കിലും സിനിമയിൽ പ്രാധാന്യമുണ്ട്.

സെന്റിമെന്റസും സ്ലോപേസും വച്ച് അവാർഡ് പടങ്ങൾ ഒരുക്കാൻ പെടാപാട് പെടുന്ന സംവിധായകരെ ഒരുപാട് കണ്ട നാടാണിത്. പകയും പ്രതികാരവും വയലൻസും കൊണ്ട് തുടർച്ചയായി ക്ളാസിക്കുകളെന്ന് പറയാവുന്ന അഡാറ് സിനിമകൾ ഒരുക്കാൻ വേറിമാരനോളം മറ്റാർക്കും സാധിച്ചിട്ടില്ലെന്ന് തോന്നുന്നു. ഈ വർഷത്തെ ദേശീയ അവർഡുകളിൽ പലതും അസുരൻ തന്റെ വടിവാളുകൊണ്ട് കൊയ്തെടുക്കാൻ സാധ്യത ഞാൻ കാണുന്നുണ്ട്.
അസുരൻ; ഒരു കണ്ടമ്പററി ക്ലാസിക്ക് എന്ന് നിസ്സംശയം പറയാം


Click it and Unblock the Notifications











