പ്രായത്തിലല്ല കാര്യം.. 21കാരൻ 28കാരിയെ ഭാര്യയാക്കുമ്പോൾ.. -ശൈലന്റെ 'ബോബി' റിവ്യൂ!!
ശൈലൻ
വിവാഹ ജീവിതത്തില്‍ പ്രായം ഒരു തടസമാണോ? അങ്ങനെ ഒരു നിബന്ധനകളില്ലെങ്കിലും അത്തരം ബന്ധങ്ങളിലുണ്ടാവുന്ന കാര്യങ്ങള്‍ എന്തൊക്കേയായിരിക്കുമെന്ന് കാണിച്ച് തരികയാണ് ബോബി എന്ന സിനിമയിലൂടെ.. നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജനാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. മിയ ജോര്‍ജ് നായികയായി അഭിനയിക്കുന്ന സിനിമ ഷൊബി ചൗഘട്ടാണ് സംവിധാനം ചെയ്യുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതുന്ന റിവ്യൂ വായിക്കാം...

പ്രായം ഒരു പ്രതിസന്ധിയാണോ?
മലേന, ഛോട്ടീ സി ലവ്സ്റ്റോറി, രതിനിർവ്വേദം തുടങ്ങി ഒട്ടനവധി ഭാഷാചിത്രങ്ങളിൽ പ്രമേയമായി വന്നതാണ് പ്രായത്തിൽ മുതിർന്ന പെണ്ണും ചെറിയ പയ്യനുമായുള്ള അഫയറുകളുടെ പുകിലുകൾ.. ചെറിയൊരു സോഫ്റ്റ് പോൺ ചുവയോടെയും ചിലപ്പോഴൊക്കെ അസ്സല് കമ്പിയായും അവതരിപ്പിക്കപ്പെട്ട് കാണികളെ കോൾമയിർ കൊള്ളിപ്പിച്ചിട്ടേയുള്ളൂ എക്കാലവും പ്രസ്തുത തീം. എന്നാൽ ഷൊബി ചൗഘട്ട് സംവിധാനം ചെയ്ത "ബോബി" എന്ന കുഞ്ഞുസിനിമ പ്രായത്തിൽ മുതിർന്ന പെണ്ണിനെ കല്യാണം കഴിച്ച ചെക്കന്റെ കഥ ഒട്ടൊരു നിഷ്കളങ്കതയോടെ പറഞ്ഞുപോവുന്നു എന്നിടത്താണ് അത് പ്രസ്താവ്യയോഗ്യമായി മാറുന്നത്.

വിശുദ്ധിയും ലൈംഗികതയും
വീട്ടുകാരുടെ നേർച്ച പ്രകാരം സെമിനാരിയിൽ ചേർന്ന ബോബി എന്ന 21വയസു പയ്യൻ, ബൈബിളിലെ സോളമന്റെ ഉത്തമഗീതങ്ങളിൽ മാത്രം ആകൃഷ്ടനാവുന്നതും വല്യ അച്ചൻ ലൈംഗികതയെ കുറിച്ച് ക്ലാസെടുക്കുമ്പോൾ സഹപാഠികൾക്കൊപ്പം ആക്രാന്തം കാണിക്കുന്നതുമൊക്കെ ആയാണ് സിനിമ തുടങ്ങുന്നത്. സോളമന്റെ ഗീതത്തിലെ യവനകന്യകയെ പോലൊരു മുഗ്ദ്ധ സുന്ദരി ബോബിയുടെ സ്വപ്നങ്ങളിലും പകൽക്കിനാവുകളിലുമൊക്കെ സ്ഥിരം വരുന്നുമുണ്ട്. മതിലുചാടിപ്പോയി രാത്രിയിൽ ബാറിൽ ചെന്ന് വെള്ളമടിച്ച് അലമ്പുണ്ടാക്കുകയും ഒരാളുടെ തലയടിച്ച് പൊട്ടിക്കുകയും ചെയ്തതിനെ തുടർന്ന് ബോബിയെയും രണ്ടുകൂട്ടുകാരെയും സെമിനാരിയിൽ നിന്ന് പിരിച്ചുവിടുന്നതോടുകൂടിയാണ് സിനിമയുടെ ടൈറ്റിൽസ് തെളിഞ്ഞ് വിഷയത്തിലേക്ക് കടക്കുകയും ചെയ്യുന്നു.

വികാരങ്ങളെ തൊട്ടുണർത്തിയ യവനസുന്ദരി
അച്ഛനും രണ്ടാനമ്മയും അനിയനും താമസിക്കുന്ന ഫ്ലാറ്റിൽ തിരിച്ചെത്തുന്ന ബോബി അയൽ ഫ്ലാറ്റിൽ തന്റെ സ്വപ്നങ്ങളിൽ സ്ഥിരമായി പ്രത്യക്ഷയാകുന്ന യവന സുന്ദരിയെ മിയാജോർജിന്റെ രൂപത്തിൽ മരിയ എന്നപേരിൽ കണ്ടുമുട്ടുന്നതും തുടർന്നുള്ള കാലം അവളെ വായിൽനോക്കി നടക്കാൻ മാത്രമായി ചെലവഴിക്കുന്നതുമായാണ് തുടർന്നുള്ള ഭാഗങ്ങൾ.. ജീവിതത്തിൽ എല്ലാ ഗതിയും മുട്ടിപ്പോവുന്ന ഒരു സന്ദർഭത്തിൽ മരിയ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതും രക്ഷപ്പെടുത്തുന്ന ബോബിയെ പഴയകാലകാമുകന്റെ കല്യാണദിവസം അയാളോടുള്ള പ്രതികാരബുദ്ധിയാൽ വിവാഹം ചെയ്യുകയും ചെയ്യുന്നതോടുകൂടി അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന സുവിശേഷങ്ങൾ ആണ് സെബി ചൗഘട്ട് ഒരുപരിധി വരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.

ഇനിയും മനോഹരമാക്കാമായിരുന്നു
അമച്വർ എന്നോ ബാലിശമെന്നോ തോന്നിക്കാവുന്ന സീനുകളാൽ സമ്പന്നമാണ് ബോബി. ഇതിലുമെത്രയോ മനോഹരമാക്കാമായിരുന്നല്ലോ എന്ന് പല നിർണായക സന്ദർഭങ്ങളിലും തോന്നിപ്പോകും. പക്ഷെ, സംവിധായകന്റെയും ടീമിന്റെയും ആത്മാർത്ഥത തോന്നിപ്പിക്കുന്ന നിരുപദ്രവകരമായ സമീപനം തന്നെയാണ് സിനിമയെ ദൃശ്യയോഗ്യവും പരാമർശ യോഗ്യമാക്കി മാറ്റുന്നത്.

താരപുത്രന്റെ സിനിമ
മണിയൻപിള്ള രാജുവിന്റെ മകനായ നിരഞ്ജ് ആണ് ബോബി എന്ന ടൈറ്റിൽ റോളിൽ വരുന്നത്. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന സിനിമയിലൂടെ സാന്നിധ്യം അറിയിച്ചിട്ടുള്ള നിരഞ്ജ് മടുപ്പിക്കുന്നില്ല എന്നത് തന്നെയാണ് സിനിമയുടെ ലൈഫ്. ചുരുങ്ങിയ പക്ഷം കാണികളെ സീറ്റിൽ നിന്ന് എഴുന്നേറ്റോടിപ്പിക്കാതിരിക്കാനെങ്കിലും നായകന് സാധ്യമാവുന്നുണ്ട്. രൂപം കൊണ്ടും ഭാവം കൊണ്ടും മണിയൻ പിള്ള രാജുവിനോടല്ല, തമിഴ് നടൻ സന്താനത്തോടാണ് നിരഞ്ജന് കൂടുതൽ സാമ്യം.. സന്താനത്തിന്റെ ഒരു മൈലേജ് നിരഞ്ജിനും കിട്ടുമെങ്കിൽ നല്ലത്.

മിയയുടെ മികച്ച പ്രകടനം
മരിയ ആയി മിയയും സ്റ്റേബിൾ ആയുള്ള പെർഫോമൻസ് കാഴ്ചവെക്കുന്നു. ലോബഡ്ജറ്റ് ആയതു കൊണ്ടാവും മിയയെ അധികം കളർഫുള്ളാക്കാനൊന്നും ഡയറക്ടർ ശ്രമിച്ചിട്ടില്ല. മരിയ എന്ന പേര് കേക്കുമ്പോൾ നായകന്റെ കൊട്ടേഷൻ കാരനായ കൂട്ടുകാരൻ പഴയകാല തുണ്ടു നടി മറിയയെ കൃതജ്ഞതയോടെ സ്മരിക്കുന്നുണ്ട്. പാഷാണം ഷാജിയും അങ്കമാലിഡയറീസ് സിനോജുമായുള്ള കൂട്ടുകെട്ട് നായകനും സിനിമയ്ക്കും പ്രേക്ഷകർക്കും ആശ്വാസമാവുന്നുണ്ട്.

കുഞ്ഞു സിനിമയാണ്
ബോബി പോലുള്ള കുഞ്ഞുസിനിമകൾ കാണുമ്പോൾ തീർച്ചയായും ആസ്വാദനത്തിന്റെ മാനദണ്ഡങ്ങളിൽ വളരെ അധികം ഇളവുകൊടുത്താണ് ഞാൻ സീറ്റിൽ ഇരിക്കാറുള്ളത്. അത് കൊണ്ടുതന്നെ അധികം നിരാശയ്ക്കൊന്നും സ്കോപ്പ് ഉണ്ടാവാറില്ല പലപ്പോഴും. എല്ലാവർക്കും അത് സാധ്യമാകുമോ എന്നറിയില്ല. അതുകൊണ്ട് തന്നെ കാണണമെന്നോ കാണരുതെന്നോ എന്നൊന്നുമുള്ള റെക്കമെന്റേഷൻസും ഇല്ല.


Click it and Unblock the Notifications











