അപ്രതീക്ഷിതമായ അന്താരാഷ്ട്ര വഴികളിലൂടെ ദുൽഖറും അമൽ നീരദും.. ശൈലന്റെ കോമ്രേഡ് ഇൻ അമേരിക്ക റിവ്യൂ!!
ശൈലൻ
വിപ്ലവാചാര്യൻ കാറൽമാർക്സിന് ജന്മദിനാശംസകൾ അർപ്പിച്ചുകൊണ്ട് തുടങ്ങുന്ന അമൽ നീരദിന്റെ സി ഐ എ ലോകത്തിലെ എല്ലാ അഭയാർത്ഥികൾക്കും സമർപ്പിച്ചുകൊണ്ട് നിർത്തുന്നതിനിടയിലുള്ള 134 മിനിറ്റ് സമയം കൊണ്ട് മലയാളസിനിമ ഇന്നേവരെ കടന്നുപോയിട്ടില്ലാത്ത അന്താരാഷ്ട്ര അതിർത്തി പാതകളിലൂടെയും വേലിമുള്ളുകളിലൂടെയുമാണ് കടന്നുപോവുന്നത്. - ദുൽഖർ സൽമാൻ - അമൽ നീരദ് കൂട്ടുകെട്ടിലെ ആദ്യചിത്രമായ സി ഐ എയ്ക്ക് ശൈലൻ എഴുതുന്ന നിരൂപണം.

മൈഗ്രേഷൻ മൂവി കാറ്റഗറിയിലെ സിഐഎ
ഷൂട്ടിംഗിന്റെ എല്ലാ ഘട്ടങ്ങളിലും സസ്പെൻസ് കാത്തുസൂക്ഷിച്ച സിനിമ ഇന്ന് തിയേറ്ററിലെത്തുമ്പോൾ മനസിലാവുന്നു, വെറുമൊരു സഖാവ് പടമോ അമേരിക്കൻ പടമോ അല്ല സി ഐ എ എന്നും മറിച്ച് മൈഗ്രേഷൻ മൂവി കാറ്റഗറിയിൽ പെടുത്താവുന്ന ഒരു ഐറ്റമാണ് ഇതെന്നും. സി ഐ എ, എന്നതിന്റെ എക്സ്പാൻഷൻ കോമ്രേഡ് ഇൻ അമേരിക്ക എന്ന് ഒതുക്കാതെ കോമ്രേഡ് ഇൻ അമേരിക്ക, മെക്സിക്കോ, ഹോണ്ടുറാസ്, നിക്കരാഗ്വ etc. ആക്കി മാറ്റുന്ന കാഴ്ചകളിലൂടെ ആണ് അമൽ നീരദ് പ്രേക്ഷകനെ മുന്നോട്ട് കൊണ്ടു പോവുന്നത്.

അമൽ നീരദിൽ നിന്നും പ്രതീക്ഷിക്കാത്ത ചിത്രം
ബിഗ് ബി, അൻവർ, സാഗർ ഏലിയാസ് ജാക്കി, ബാച്ചിലർ പാർട്ടി, ഇയ്യോബിന്റെ പുസ്തകം തുടങ്ങി മലയാളത്തിലെ എക്കാലത്തെയും വിഷ്വൽ ട്രീറ്റുകളായ സ്റ്റൈലിഷ് മൂവീസ് ഒരുക്കിയ അമൽ നീരദ് എന്ന സംവിധായകനിൽ നിന്നും ഒട്ടും പ്രതീക്ഷിക്കാത്ത സിനിമയാണ് അയാൾ തന്റെ ആറാം വരവിൽ ഒരുക്കിയിരിക്കുന്ന സി ഐ എ.. സാങ്കേതികതയിലോ ഛായാഗ്രഹണഭംഗിയിലോ ഒരിക്കൽ പോലും അഭിരമിക്കാൻ നിൽക്കാത്ത പടത്തിൽ സ്ലോമോഷൻസ് പോലും നാമമാത്രമായിട്ടേ ഉള്ളൂ എന്നുപറഞ്ഞാൽ കാര്യങ്ങൾ വ്യക്തമാകുമല്ലോ.

ആരാധകരെ തൃപ്തിപ്പെടുത്തുന്ന സ്ക്രിപ്റ്റ്
ഷിബിൻ ഫ്രാൻസിസിന്റെതാണ് സി ഐ എ സ്ക്രിപ്റ്റ്. ദുൽഖർ ആരാധകരെ തൃപ്തിപ്പെടുത്തും വിധം മുന്നോട്ട് കൊണ്ടുപോവുന്ന മാസ് ആയിട്ടുള്ള തുടക്കവും ആദ്യപാതിയുമാണ് പടത്തിന്.. കുള്ളന്റെ ഭാര്യ" യിൽ പുറത്തെടുത്ത ലാളിത്യം നിറഞ്ഞ അവതരണത്തിലൂടെ അമൽ നീരദ് മറ്റൊരു ആമ്പിയൻസിലൂടെ കാണികളെ കയ്യിലെടുക്കുന്നതും ഇവിടെ കാണാം.

മികച്ച കെമിസ്ട്രി, മറ്റ് കഥാപാത്രങ്ങൾ
കേരള കോൺഗ്രസ് നേതാവായ മാത്യൂസും (സിദ്ദിക്ക്) സീപിയെമ്മുകാരനായ മകൻ അജി മാത്യു (ദുൽഖർ) വും തമ്മിലുള്ള കെമിസ്ട്രിയൊക്കെ നന്നായിട്ട് വർക്കൗട്ട് ചെയ്യിക്കാൻ ആദ്യഭാഗത്തിനായിട്ടുണ്ട്.. സഹ സഖാക്കളായ ഹരി പാല (ദിലീഷ് പോത്തൻ) ജോമോൻ (സൗബിൻ) എന്നിവരെ നന്നായി സ്പെയ്സ് ചെയ്തതും ശ്രദ്ധേയനാണ്.. കെ എം മാണിയുടെ പ്രതീകമായി വരുന്ന കോരസാറിനെ അവതരിപ്പിച്ചിരിക്കുന്നത് അമൽ നീരദിന്റെ അച്ഛനായ പ്രോഫ. സി ആർ ഓമനക്കുട്ടൻ ആണെന്നതാണ് മറ്റൊരു കൗതുകം.

രണ്ടാം പകുതി വേറൊരു ട്രാക്കിൽ
കാമുകിയായ സാറയെ (കാർത്തിക മുരളീധരൻ) രക്ഷാകർത്താക്കൾ യു എസിലേക്ക് പൊക്കിയതിനെ തുടർന്ന് അജി അവളെ തേടിപോകുന്ന ഇന്റർവെലോടു കൂടി സിനിമ മാസ് ഓഡിയൻസ് പ്രതീക്ഷിക്ഷിക്കാത്ത മറ്റൊരു ട്രാക്കിലേക്ക് കടക്കുന്നതാണ് കാണുന്നത്.. അമേരിക്കയിൽ നിന്നും മെക്സിക്കോയിൽ നിന. പിന്നീട് സി ഐ എ യ്ക്ക് സാമ്യം (iffk 2016 ൽ ഇമിഗ്രന്റ് മൂവീസ് എന്നൊരു പാക്കേജ് തന്നെ ഉണ്ടായിരുന്നു.)

ചിത്രീകരണത്തിലെ പ്രത്യേകതകൾ
നിക്കരാഗ്വയിലും ഹോണ്ടുറാസിലും മെക്സിക്കോയിലും യു എസ് - മെക്സിക്കൻ അതിർത്തിയിലും ഒക്കെ ചിത്രീകരണം നടത്തി എന്ന പേരിൽ ആണ് ആ ഭാഗം ശ്രദ്ധേയമാവുക.. പാതകളും രാജ്യങ്ങളും അപ്രതീക്ഷിതമാണെങ്കിലും കഥാഗതികൾ പ്രതീക്ഷിക്കാവുന്നത് തന്നെയാണ് എന്നതാണ് . മാസ് പ്രേക്ഷകൻ നനഞ്ഞിരിക്കേണ്ടി വരുന്ന നേരങ്ങൾ എന്നും പറയാം...

പൊളിച്ചടുക്കിയ ക്ലൈമാക്സ്
ക്ലീഷെ എന്നു പറയാവുന്ന കഥാപാത്രങ്ങളും സന്ദർഭങ്ങളും കൂടി ആവുമ്പോൾ ആ ഭാഗത്തിന്റെ പ്രശ്നങ്ങൾ വർധിക്കുന്നുണ്ട്. എന്നാൽ അവസാന പത്തുമിനിറ്റിൽ അമൽ നീരദും സ്ക്രിപ്റ്റും പ്രേക്ഷകന്റെ പൊതുബോധത്തെ പ്വൊളിച്ചടുക്കിയ ഒരു ക്ലൈമാക്സ് കൊണ്ടുവരുന്നത് പടത്തെ വീണ്ടും മാസിലേക്ക് തിരികെ കേറ്റുകയും പ്രേക്ഷകന് നഷ്ടപ്പെട്ട എനർജി തിരികെക്കൊടുകയും ചെയ്യുന്നു.

ദുൽഖറും സിദ്ദിഖും ശ്രദ്ധേയം
അജിപ്പാൻ എന്ന അജി മാത്യൂ ആയി ദുൽഖർ അപ്പീലില്ലാത്ത പെർഫോമൻസ് ആണ്.. വെള്ളമടി സീനുകളിലും സ്റ്റണ്ടുരംഗങ്ങളിലും ദുൽഖർ സൽമാൻറെ പരിമിതികൾ വെളിവാകുന്നുമുണ്ട്. സിദ്ദിഖ്, സൗബിൻ, ദിലീഷ് പോത്തൻ എന്നിവരോടൊപ്പമുള്ള കോമ്പി സീനുകൾ ആണ് പടത്തിന്റെ ഹൈലൈറ്റ്. പ്രത്യക്ഷമാകുന്ന ഫ്രെയ്മുകളിലെല്ലാം പോസിറ്റീവ് എനർജി നിറയ്ക്കുന്നുണ്ട് സിദ്ദിഖിന്റെ മാത്യൂസ്

സംഭാഷണങ്ങളും ബീജിയെമ്മും കിടു
അമൽ നീരദിന്റെ പടങ്ങളിൽ മുതൽക്കൂട്ടാവാറുള്ള ക്യാമറാ വർക്കും ലൊക്കേഷൻ ഭംഗിയും എഡിറ്റിംഗിന്റെ ചടുലതയും ഒക്കെ സി ഐ എ യിൽ ആവറേജ് ആണ്.. സാധ്യതകൾ ഒരു നഗരം കൊണ്ടപാടുള്ള ഏരിയ ആയിട്ടും ഒതുങ്ങിക്കളഞ്ഞത് പടത്തിന്റെ ബഡ്ജറ്റിനെ പിടിച്ചുനിർത്താനാണോ എന്തോ.. (നിർമാതാവും അമൽ നീരദ് തന്നെ ആണ്) സ്മാർട്ടായ സംഭാഷണങ്ങളും കിടുകിടിലനായ ബീജിയെമ്മുമാണ് സി ഐ എ യിൽ എടുത്തുപറയേണ്ട രണ്ടുഘടകങ്ങൾ.. ബീജിയെമ്മിന്റെ അടിവേരു തേടിപ്പോവുന്ന സാഹസികർ ക്ഷമിക്കുക

ചില സാധാരണ കാഴ്ചകൾ
കാമുകിക്കായി മതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഷയുടെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിരുകൾ ഭേദിച്ചുപോവുന്ന നായകന്മാർ സിനിമയിൽ പുതുമയുള്ള കാഴ്ചയല്ല.. ദുൽക്കർ തന്നെ നീലാകാശം പച്ചക്കടലിൽ നാഗാലാൻഡ് വരെ ബുള്ളറ്റിൽ പോണതു നമ്മൾ കണ്ടതാണ്.. പുതുക്കോട്ടൈ ശരവണനിൽ ധനുഷ് ഒരു കടലാസുമില്ലാതെ നായികയെയും കൊണ്ട് മലേഷ്യയിൽ നിന്നും തായിലാന്റ് മ്യാന്മർ വഴി ഇൻഡ്യയിൽ എത്തുന്നുണ്ട്.

പതിവ് പോരായ്മകളുണ്ട് പക്ഷേ
ഇത്തരം സിനിമകളുടെ പലപ്പോഴുമുള്ള പ്രശ്നം ഇത്രമേൽ റിസ്കെടുത്ത് മല്ലുക്കെട്ടി അതിരുകൾ കടന്നു പോവാൻ മാത്രം കോപ്പുണ്ടെന്ന മട്ടിൽ അതിനുമുൻപുള്ള പ്രണയം വർക്കൗട്ട് ചെയ്ത് പ്രേക്ഷകനെ ബോധിപ്പിച്ചിട്ടുണ്ടാവില്ല എന്നതാണ്. സി ഐ എയുടെ കാര്യവും വിഭിന്നമല്ല. അങ്ങനെയുള്ള പതിവുപോരായ്മകളെക്കുറിച്ച് ചിന്തിക്കാതെ കണ്ടുകൊണ്ടിരിക്കുന്നതാവും ടിക്കറ്റുകാശ് മുതലാവാനുള്ള എളുപ്പവഴി.
ചുരുക്കം: ചില പോരായ്മകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, വ്യത്യസ്തമായ ഒരു പ്രണയകഥ പറയുന്നതില്‍ കോമ്രേഡ് ഇന്‍ അമേരിക്ക ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











