സീക്വലുകൾ കൊണ്ടും ഹൊറർ കോമഡികൾ കൊണ്ടും പൊറുതി മുട്ടുന്ന തമിഴ് സിനിമ.. ശൈലന്റെ ദേവി2 റിവ്യൂ
ശൈലൻ
തമിഴ്നാട്ടിൽ ഹൊറർ കോമഡി ഴോണറിൽ പെട്ട സിനിമകളുടെ കുത്തൊഴുക്ക് തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല . ചുരുങ്ങിയത് അഞ്ച് കൊല്ലമെങ്കിലും ആയി നടപ്പുദീനം പോലെ ഒരു ട്രെൻഡ് ആയി അത് പടർന്ന് പിടിച്ചിട്ട്.. ആ ട്രെൻഡ് തുടർന്ന് കൊണ്ടിരിക്കെ തന്നെ ഇപ്പോൾ തമിഴ്‌സിനിമ നേരിട്ട് കൊണ്ടിരിക്കുന്ന പുതിയ പ്രതിസന്ധി, പോയ അഞ്ചു വർഷങ്ങൾക്കിടയിൽ ഇറങ്ങിയവയിൽ ഭേദപ്പെട്ടവയെന്നു ശ്രദ്ധിക്കപ്പെട്ടവയുടെ സീക്വലുകളുടെ ബഹളമാണ്. കുത്തൊഴുക്കിന്റെ ഇടയിലെ കുത്തൊഴുക്ക് എന്നോ കൂനിന്മേൽ കുരു എന്നോ ഇതിനെ വിശേഷിപ്പിക്കേണ്ടത് എന്ന് അറിയില്ല.

2016 ൽ ഇറങ്ങിയ പ്രഭുദേവ-തമന്ന ഭാട്ടിയ ജോഡിയുടെ *ദേവി* എന്ന ഹൊറർകോമഡി മൂവിയുടെ സെക്കന്റ് പാർട്ട് ആണ് ഈയാഴ്ച ഈ ശ്രേണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്. തന്റെ ആദ്യകാലസിനിമകളിലൂടെ ഭേദപ്പെട്ട സംവിധായകൻ എന്ന് പേര് നേടിയിരുന്ന എ എൽ വിജയ് പ്രേക്ഷകരെ ക്ഷമയുടെ നെല്ലിപ്പടി കാണിക്കുന്ന സിനിമാനുഭവം എന്ന് ദേവി2വിനെ സിമ്പിളായി വിശേഷിപ്പിക്കാം..

ആദ്യ ഇൻസ്റ്റാൾമെന്റിൽ നായികയായ ദേവിയുടെ ദേഹത്തായിരുന്നു റൂബി എന്ന പ്രേതത്തിന്റെ കളി എങ്കിൽ ഇത്തവണ നായകനായ കൃഷ്ണന്റെ ഊഴമാണ്. റൂബിയിൽ നിന്ന് രക്ഷ നേടാൻ ദേവിയും കൃഷ്ണനും മുംബൈയിൽ നിന്നും മൗറീഷ്യസിലേക്ക് കുടിയേറുന്നത് ഗോസ്റ്റുകൾക്ക് ദ്വീപുകൾ അപ്രാപ്യമെന്ന ഇതുവരെ കേൾക്കാത്ത പൊട്ട ലോജിക്ക് വെച്ചാണ്. എന്നാൽ അവിടെത്തി അധികം വൈകുന്നതിന് മുൻപ് തന്നെ കൃഷ്ണൻ വിചിത്രസ്വഭങ്ങൾ കാണിക്കുന്നതും അന്യസ്ത്രീകൾക്ക് പിറകെ കറങ്ങുന്നതായുമൊക്കെ ഭാര്യ കണ്ടെത്തുന്നു..

പതിവ്രതയുടെ സംശങ്ങൾ വരുത്തി വെക്കുന്ന അസഹനീയതയുമായി പടം മുന്നോട്ട് പോവുന്നതിനിടെ ദേവി കണ്ടെത്തുന്നു, കൃഷ്ണനല്ല, കൃഷ്ണന്റെ ഉടലിൽ കേറിയ ബാധ ആണ് ഉടായിപ്പുകൾ കാണിക്കുന്നത് എന്ന്. ബാധ അല്ല ബാധകൾ.. അലക്‌സ്, രംഗറെഡ്ഢി എൻനിങ്ങനെ രണ്ട് പ്രേതത്തെയും ഉടലിൽ വഹിച്ച് പ്രഭുദേവ നടത്തുന്ന വിളയാട്ടമാണ് പിന്നീട്..

രണ്ടുബാധകൾക്കും രണ്ടു ഭൂതകാലങ്ങൾ രണ്ടു പ്രണയങ്ങൾ രണ്ടു നായികമാർ രണ്ടു വില്ലന്മാർ അങ്ങനെ ആകെമൊത്തം ജഗപൊക വറൈറ്റിയുടെ കന്നിമാസമാണ് എ എൽ വിജയ് ഉദ്ദേശിച്ചത് എങ്കിലും ഒന്നും കാര്യമായിട്ടങ്ങാട്ട് കളങ്ങിയില്ല. വിക്രമിന്റെയും ശങ്കറിന്റെയും അന്നിയൻ-അമ്പി-റെമോ കളിയുടെ വികൃതാനുകരണമായി പലപ്പോഴും പടം കൂപ്പുകുത്തുകയും ചെയ്യുന്നു.

കോവൈ സരളയെ കാഞ്ചനയിലേതിന് തുല്യമായ ഒരു പാരഡി റോളിൽകൊണ്ടുവരുന്നുണ്ടെങ്കിലും അതും വിപരീതഫലമാണ് ഉണ്ടാക്കുന്നത്. കോവൈ സരളയുടെ വക്കീലിനെ വച്ച് ദേവി പ്രേതങ്ങൾക്ക് മുന്നിൽ contract വക്കുന്നതും അലക്‌സും രംഗറെഡ്ഢിയും അതിൽ ഒപ്പുവെക്കുന്നതും പടത്തിലെ ഏക പുതുമയാണ്.

പ്രഭുദേവ ബോഡിയൊക്കെ വളരെയാധികം സ്ലിമ്മാക്കി പുതിയ മേക്കോവറിൽ ആണ് വരുന്നത്. താമണ്ണയുടെ ജോഡിയായി നിൽക്കുമ്പോൾ പിടിച്ചു നിൽക്കാൻ ഉപകരപ്രദമാവുന്നു എന്നതിലുപരി മറ്റ് കാര്യമൊന്നുമില്ല.. ഷാർപ്പ് ഷൂട്ടർ എന്ന ദുഷ്‌പേര് ഉണ്ടെങ്കിലും ഇതുവരെ ഒറ്റവെടിയും ലക്ഷ്യത്തിൽ കൊണ്ട ചരിത്രമില്ലാത്ത സോനു സൂദിന്റെ ഒരു വെടി ഇത്തവണ ലക്ഷ്യം കാണുന്നത് വിസ്മയത്തോടെ ആണ് കണ്ടിരുന്നത്.. അതുമാത്രം ഏക സന്തോഷം
കാണുന്ന സമയത്തിനും കൊടുക്കുന്ന പണത്തിനും മുതലവാത്ത ബിലോ ആവറേജ് അനുഭവം.


Click it and Unblock the Notifications











