പ്രോജക്ട് എവിടെ - ഭർത്താവിനായുള്ള ആശാ ശരത്തിന്റെ അന്വേഷണങ്ങൾ... ശൈലന്റെ റിവ്യു
ശൈലൻ
നാല്പത്തഞ്ച് ദിവസമായി തന്റെ ഭർത്താവിനെ കാണാനില്ലെന്നും എന്തെങ്കിലും വിവരം കിട്ടുന്നവർ ഉടൻ കട്ടപ്പന പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും വേവലാതിയോടെ പറയുന്ന ആശാ ശരത്തിന്റെ ഒരു വീഡിയോ ഇന്നലെ വൈറലായിരുന്നു. ഇന്ന് പുറത്തിറങ്ങാനുള്ള 'എവിടെ' എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായിരുന്നു അത് എന്ന് മനസിലാകാത്ത പല അപ്പാവികൾ അതിന്റെ വാലിൽ തൂങ്ങി കുറെ ബഹളമുണ്ടാക്കി. അവരുടെ ഭാഗത്തും തെറ്റില്ലായിരുന്നു. കാരണം, ആശാ ശരത്ത് ഫിലിം പ്രൊമോഷൻ ആണെന്ന് വ്യക്തമായ സൂചനയോടെ എഫ് ബിയിൽ പോസ്റ്റ് ചെയ്ത ലൈവ് , ആ ഭാഗം കട്ട് ചെയ്ത് വെറും വീഡിയോ ആയി ഏതോ മഹാപാപി വാട്ട്‌സ്ആപ്പിൽ ഷെയർ ചെയ്യുകയായിരുന്നു.

മലയാളസിനിമയിലെ ഒരു കാലത്തെ വമ്പൻ ബാനറുകൾ ആയ ജൂബിലി പ്രൊഡക്ഷൻസ്, പ്രകാശ് മൂവിടോൺ, മാരുതി പിക്ചേഴ്‌സ് എന്നിവർ വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം സംയുക്തമായി ഹോളിഡേ മൂവീസ് എന്ന പുതിയ പ്രൊഡക്ഷൻ കമ്പനിയുടെതായി നിർമ്മിക്കുന്ന സിനിമ എന്ന പബ്ലിസിറ്റിയോടെ ആണ് എവിടെ"യുടെ ഫ്ലെക്സുകൾ ആദ്യമായി കേരളത്തിലെ വഴിയോരങ്ങളിൽ നിരന്നത്. നിര്‍മ്മാതാക്കളിൽ ഒരാളായ പ്രേം പ്രകാശിന്റെ മക്കൾ ബോബി-സഞ്ജയ് പടത്തിന്റെ എഴുത്തുവിഭാഗം കൈകാര്യം ചെയ്യുന്നു എന്നതായിരുന്നു എവിടെ"യെ സംബന്ധിച്ച പ്രീ പബ്ലിസിറ്റി വാർത്തകളിലെ പ്രധാന ഹൈലൈറ്റ്.

സീരിയൽ രംഗത്തെ പ്രമുഖൻ ആയ കെ കെ രാജീവ് സംവിധാനം ചെയ്തിരിക്കുന്ന 'എവിടെ' ഇന്നലത്തെ ആശാ ശരത്തിന്റെ വൈറൽ വീഡിയോയിൽ കണ്ട പോലെ തന്നെ കാണാതായ തന്റെ ഭർത്താവിനെ തിരഞ്ഞുള്ള ഒരു സ്ത്രീയുടെ അന്വേഷണം ആണ്. ആ അന്വേഷണം നീണ്ടുപോകുന്ന വഴികൾ വിചിത്രമാണ് താനും.. ബോബി സഞ്ജയ് മാർ സിനിമയുടെ കഥ മാത്രമാണ് ഏഴുതിയിരിക്കുന്നത്. സ്ക്രിപ്റ്റ് റൈറ്ററുടെ സ്ഥാനത്ത് കൃഷ്ണൻ സി എന്നൊരു പുതിയ പേര് ആണ്.

ജെസ്സി എന്ന സാധാരണക്കാരിയായ വീട്ടമ്മയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രമായ ആശാ ശരത്ത്. ഗായകനും ഡ്രമ്മറും വിചിത്രസ്വഭാവിയുമായ സിംഫണി സക്കറിയ എന്ന കറിയാച്ചൻ ആണ് ജെസ്സിയുടെ മിസ്സിംഗ് ആയ ഭർത്താവ്. മക്കളായ തൊമ്മി (ഷെബിൻ), കുഞ്ഞ് ഭർതൃപിതാവായ കുട്ടിച്ചൻ (പ്രേം പ്രകാശ്) എന്നിവരോടൊപ്പം ജെസ്സി പരാതികളൊന്നുമില്ലാത്ത ഗാർഹസ്ത്യ ജീവിതമാണ് നയിക്കുന്നത്.

ഇടക്കിടെ ആരോടും പറയാതെ കുറെ കാലത്തേക്ക് അപ്രത്യക്ഷനാവുന്ന സ്വഭാവമുണ്ട് ഇച്ച എന്ന് ജെസി വിളിയ്ക്കുന്ന കറിയാച്ചന്. നാല്പത്തഞ്ച് ദിവസമായിട്ടും പള്ളി പെരുന്നാൾ നടന്നിട്ടും കറിയാച്ചൻ എത്തിച്ചേരാത്തപ്പോൾ ആണ് അവർ പരാതിയുമായി കട്ടപ്പന പോലീസ് സ്റ്റേഷനിൽ എത്തുന്നത്. തുടർന്നങ്ങോട്ട് പോലീസും സമാന്തരമായി ജെസിയും നടത്തുന്ന അന്വേഷണമാണ് എവിടെ എന്ന സിനിമ.

ദുർബലമായ തിരക്കഥ ലൂസ് എൻഡ്‌സ് ധാരാളമുള്ളതാണെന്നതാണ് എവിടെയുടെ ആദ്യ പോരായ്മ. തീർത്തും പ്രതീക്ഷിതമായ ക്ളൈമാക്‌സ് വളരെ നാടകീയമായി എന്നത് പോരായ്മ നമ്പർ റ്റു. രണ്ടുമണിക്കൂർ തിയേറ്ററിൽ ഇരുന്ന് പുറത്തിറങ്ങുമ്പോൾ അതുവരെ കണ്ടു കൊണ്ട് ഇരുന്നത് ഒരു സിനിമ ആയിരുന്നില്ല, മൂന്നു പഴയകാല നിർമാതാക്കൾ കാണികളെ കെണിവച്ച് പിടിക്കാൻ വച്ച ഒരു പ്രോജക്ട് മാത്രമായിരുന്നു എന്ന് ഫീൽ ചെയ്യിപ്പിക്കുന്നത് പ്രധാന പോരായ്മ.

ആശാ ശരത്തിന്ന് സ്വതസിദ്ധമായ അതിനാടകീയതയെ പൊലിപ്പിക്കുന്ന ക്യാരക്റ്റർ ആണ് ജെസി. മനോജ് കെ ജയന്റെ കാര്യവും തഥൈവ. രണ്ടുപേരുടെയും ശൈലിക്ക് പറഞ്ഞൊപ്പിച്ച പോലെ ആണ് ഷെബിൻ ബെൻസനും അവസാനമൊക്കെ ഇടപഴകുന്നത്. ടാക്സിഡ്രൈവർ സതീശന്റെ ആണ് ചെറുതെങ്കിലും ടച്ചിംഗ് ആയ ക്യാരക്റ്റർ. സുരാജിന്റെ മറ്റൊരു നല്ല വേഷം. ബൈജു സന്തോഷും പതിവ് പോലെ കാണികൾക്ക് അല്പം ആശ്വാസമായി.

എന്തിന്റെ പേരിലായാലും ബോബി സഞ്ജയ് ടീം തങ്ങളുടെ പേര് എവിടെയുടെ ക്രെഡിറ്റ്‌സിൽ ചേർക്കാൻ സമ്മതിച്ചത് പ്രേക്ഷകനോട് ചെയ്ത ചതി തന്നെയാണ്. കെ കെ രാജീവിന് പിന്നെ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതിനാൽ ഒരു കുഴപ്പവുമില്ല.
ഏത് ആംഗിളിൽ നോക്കിയാലും ആവറേജിന്റെ താഴെ നിൽക്കുന്ന ഒരു സിനിമാനുഭവം.


Click it and Unblock the Notifications











