ജോർജേട്ടൻ അത്രക്കങ്ങട്ട് പോര.. ശൈലൻറെ ജോർജേട്ടൻസ് പൂരം നിരൂപണം... റേറ്റിംഗാണ് സൂപ്പർ!!
ശൈലൻ
ഏപ്രിൽ ഒന്ന് എന്ന ദിനത്തിനെ മാത്രം പ്ലാൻ ചെയ്ത് തയ്യാറാക്കിയതാണോ എന്ന് തോന്നിപ്പിക്കുന്ന മട്ടിലാണ് കെ ബിജു ഒരുക്കിയ ദിലീപ് ചിത്രം "ജോർജേട്ടൻസ് പൂരം പുരോഗമിക്കുന്നതും അവസാനിക്കുന്നതും.. (തെറ്റിദ്ധരിക്കണ്ട, വെക്കേഷന്റെ തുടക്കമാണ് ഉദ്ദേശിക്കുന്നത്) - ശൈലൻറെ ജോർജേട്ടൻസ് പൂരം റിവ്യു..

സ്ക്രിപ്റ്റിൽ തന്നെ തുടങ്ങാം
അവധിക്കാലത്ത് കുട്ടികളെ സിനിമകാണിക്കാൻ തിയേറ്ററിലെത്തുന്ന കുടുംബങ്ങൾക്ക് അധികം ചിന്തിക്കുകയും മനസിന് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്യാത്ത വിധത്തിൽ എങ്ങും തൊടാത്ത മട്ടിൽ ഒരു പ്രതിസന്ധിയും ഉണ്ടാക്കാതെയാണ് വൈ വി രാജേഷിന്റെ സ്ക്രിപ്റ്റിന്റെ പോക്ക്

ഇത് പൂരവുമല്ല പെരുന്നാളുമല്ല
ദിലീപേട്ടൻ എന്ന് പറയുമ്പോൾ കുട്ടികൾക്ക് ഉണ്ടായിരുന്ന സ്നേഹത്തിനെ പൊലിപ്പിക്കുന്ന മട്ടിലോ ജോർജേട്ടൻ എന്ന ക്യാരക്റ്ററിനെ അവസാനമിനുറ്റുകളിൽ കാണും വണ്ണം "നാടിന്റെ പൊന്നോമന" ഫെയിം ആയി വളർത്തിയെടുക്കാനോ ഒന്നും ബിജുവും രാജേഷും മെനക്കെടുന്നൊന്നുമില്ല.. ഒരു പൂരമെന്നോ പെരുന്നാളെന്നോ തോന്നുന്ന മട്ടിൽ പൊലിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുകാണുന്നില്ല..

ആരാണീ ജോർജ്ജ്
ജോലിയും കൂലിയും ഉത്തരവാദിത്തമൊന്നുമില്ലാതെ എന്നാൽ, അഞ്ചു പൈസയ്ക്കു ഗതിയില്ലാഞ്ഞിട്ടും അടിച്ചുപൊളിക്ക് ഒരു കമ്മിയുമില്ലാതെ എല്ലാ നാട്ടിലും കാണപ്പെടുന്ന ചെറുപ്പക്കാരുടെ ഒരു സ്പെസിമെൻ ആണ് ജോർജ് എന്നാണ് വെപ്പ്.. വാൾട്ടർ വർഗീസ്, പിപി അബുതാഹിർ എന്നീപേരുകളിലുള്ള രണ്ടുകൂട്ടുകാരും പിന്നെ നിറവും മണവും ഗുണവുമൊന്നുമില്ലാത്ത വേറൊരു ഗഡിയുമാണ് ജോർജിന്റെ ബാല്യകാലം മുതലേ ഉള്ള ഇണാപിരിയാ (not the point)ക്കൂട്ട്..

ഇതൊക്കെയാണ് പ്രധാന വ്യത്യാസങ്ങൾ
ഫിഗറിലൊക്കെ നല്ല ഒതുക്കം വരുത്തി 15-20 കൊല്ലം മുൻപുള്ള കാലഘട്ടത്തിലേക്ക് തിരികെപ്പോവാനാണ് ദിലീപിന്റെ ശ്രമം.. വിനയ് ഫോർട്ടും കൗണ്ടറടിവീരൻ ഷറഫുദ്ദീനുമാണ് ഒപ്പമുള്ള ഡാവുകൾ എന്നതും ആ മാറ്റിപ്പിടിക്കലിന്റെ ഭാഗമാവും...സ്ഥിരം ദിലീപ് പടങ്ങളിൽ കാണുന്ന പല ക്ലീഷേ അനുഷ്ഠാനങ്ങളും ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നതും ഡബിൾ മിനിംഗ് ഡയലോഗുകൾ അനാവശ്യത്തിലുള്ളത് ഒഴിവാക്കി അത്യാവശ്യത്തിന് കേറ്റിയതും ഒരു വ്യത്യാസമായി കണ്ടെത്താം.

ഇനിയൊരു അവാർഡ് കൂടി?
രജിഷാ വിജയനാണ് നായിക.. ജൂറി പിടിച്ച് വീണ്ടും സ്റ്റേറ്റ് അവാർഡ് കൊടുക്കുമോ എന്തോ.. കന്യാസ്ത്രീയാവാന്‍ കൊതിക്കുന്ന മെല്‍വിനെ കന്യകയല്ലാതാക്കാനും തന്റെ കൊച്ചുങ്ങളുടെ അമ്മയാക്കാനുമാണ് ജോര്‍ജിന്റെ നോട്ടം.
രണ്ടുമണിക്കൂർ മുപ്പത്തഞ്ച് മിനിറ്റുള്ള സിനിമയിൽ അവസാനത്തെ 15 മിനിറ്റിൽ ആണ് എന്തെങ്കിലുമൊരു നേർത്ത വൈകാരികപ്രതിസന്ധിയെങ്കിലും ഉടലെടുക്കുന്നത്.. അതുതന്നെ നായകനെ നേരിട്ടു ബാധിക്കുന്ന വിഷയമേ അല്ല താനും...

ഉത്തരം തീയറ്റർ പറയും
എന്തിന് ഇങ്ങനെയൊക്കെയുള്ള പടങ്ങൾക്കൊക്കെ ദിലീപ് തല വെച്ചു കൊടുക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം തിയേറ്ററിലുണ്ട്... കൊതുവിനെ കൊല്ലാൻ എ കെ 47 ഒന്നും വേണ്ടേടേ...യ്.
റേറ്റിങ് - അവരായി.. അവരുടെ പാടായി..

വില്ലന്റെ പരിവേഷവുമായി വരുന്ന ചെമ്പനെ നിലം തൊടീക്കാന്‍ പോലും സംവിധായകനും ജോര്‍ജേട്ടനും സമ്മയിക്കുന്നില്ല.. പുള്ളി ചമ്മി എന്നു പറഞ്ഞാാ മതീലോ. രണ്‍ജി പണിക്കര്‍ , ടി ജി രവി, കലാരഞ്ജിനി, ഹരീഷ് പെരുമണ്ണ എന്നിവരൊക്കെയാണ് മറ്റു അനുബന്ധ കഥാപാത്രങ്ങള്‍..

ജോര്‍ജേട്ടന്‍ എന്നൊക്കെ ചുമ്മാ ഒരു ഡെക്കറേഷന് വേണ്ടി കെ ബിജു പേരിട്ട് വിളിക്കുന്നു എന്നേ ഉള്ളൂ.. ജോര്‍ജിനെ അങ്ങനെ വിളിക്കുന്ന ആളുകളോ വിളിപ്പിക്കുന്ന സന്ദര്‍ഭങ്ങളോ ഒന്നും സിനിമയില്‍ കാര്യമായില്ല കേട്ടോ.

ഗോപീസുന്ദറിന്റെ സംഗീതം, വിനോദ് ഇല്ലമ്പള്ളിയുടെ ക്യാമറ, ലിജോ പോളിന്റെ കട്ടുകള്‍ ഇവയൊന്നുംതന്നെ സിനിമയുടെ പൊതുസ്വഭാവത്തില്‍ നിന്നും ഒട്ടും മേലോട്ടുപോവാതെ കീപ്പ് ചെയ്യാന്‍ പ്രസ്തുതര്‍ നന്നായി മെനക്കെട്ടിട്ടുണ്ട്..
ചുരുക്കം: പുതുമ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ ചിത്രമായി ജോര്‍ജേട്ടന്റെ പൂരം അവസാനിക്കുന്നു.


Click it and Unblock the Notifications











