പണ്ട് വിളമ്പിയ വിഭവങ്ങൾ തന്നെ, അതേ രുചിയും! ഹേറ്റ് സ്റ്റോറി 4 - റിവ്യൂ
ഹേറ്റ് സ്റ്റോറി സിനിമകളിലെ നാലാം ഭാഗമാണ് മാർച്ച് 9ന് തീയറ്ററുകളിലെത്തിയ ഹേറ്റ് സ്റ്റോറി 4. മുൻ ഭാഗങ്ങളെപ്പോലെ തന്നെ എറോട്ടിക്ക് റിവഞ്ച് സ്റ്റോറി തന്നെയാണ് ഈ ചിത്രവും. ഉർവ്വശി രൗതേല, കരൺ വാഹി, വിവാൻ ഭതേണ, ഇഹാന ഡില്ലൺ, ഗുൽഷൻ ഗ്രോവർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ഹേറ്റ് സ്റ്റോറി എന്ന ആദ്യഭാഗം 2012 ലാണ് റിലീസ് ചെയ്തത്. തുടർന്ന് 2014, 2015 വർഷങ്ങളിൽ ചിത്രത്തിന്റെ രണ്ട്, മൂന്ന് ഭാഗങ്ങളും ഇപ്പോഴത്തെ നാലാം ഭാഗവും വിശാൽ പാണ്ഡ്യയാണ് സംവിധാനം ചെയ്തത്.സെന്റിമെൻസ്, സെക്സ്, ക്രൈം എന്നിവ കൂടാതെ പ്രണയം, ചതി, പ്രതികാരം തുടങ്ങിയ വിഷയങ്ങൾ ചേർത്തുവച്ച സിനിമയാണ് ഹേറ്റ് സ്റ്റോറി 4. ആദ്യ മൂന്നു ഭാഗങ്ങളും വാണിജ്യപരമായി വിജയിച്ചവയാണ്. ഇത്തവണ സംവിധായകൻ എത്രത്തോളം വിജയിച്ചിരിക്കുന്നു എന്നൊന്നു വിശകലനം ചെയ്യാം.

പഴയ ഭാഗങ്ങളുമായി വലിയ വ്യത്യാസമില്ലാത്ത കഥ
രാജ് വീർ ( കരൺ), ആര്യൻ (വിവാൻ) എന്നീ സഹോദരന്മാരുടേയും ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന താഷ ( ഉർവ്വശി ) എന്ന പെൺകുട്ടിയുടേയും കഥയാണ് ചിത്രം പറയുന്നത്. രാജ് വീറും ആര്യനും ഒരു പോലെ താഷയിൽ ആകൃഷ്ടരാകുന്നു. എന്നാൽ താഷയുടെ യഥാർത്ഥ ലക്ഷ്യം ഇവരോടൊപ്പം സുഖമായി ജീവിക്കുകയോ, സമ്പാദ്യം നേടുകയോ എന്നതൊന്നുമല്ല.

ട്വിസ്റ്റുകളും സസ്പെൻസും നിറഞ്ഞ ചിത്രം
ഇടവേളയാകുമ്പോഴേക്കും കുറച്ചു രഹസ്യങ്ങൾ പ്രേക്ഷകർക്കു മുന്നിൽ പങ്കുവയ്ക്കുന്നുവെങ്കിലും പ്രേക്ഷകർക്ക് പൂർണ്ണമായി കഥ മനസിലാക്കാൻ ചിത്രം മുഴുവനും കാണേണ്ടി വരും. പ്രധാനമായും താഷയുടെ യഥാർത്ഥ ലക്ഷ്യമെന്തെന്നും, റിഷ്മ (ഇഹാന), വിക്രം ഖുറാണ (ഗുൽഷൻ ഗ്രോവർ)
തുടങ്ങിയ കഥാപാത്രങ്ങളുടെ ചിത്രത്തിലെ പ്രാധാന്യമെന്തെന്നതുമൊക്കെയാണ് ഹേറ്റ്സ്റ്റോറി4-ൽ രഹസ്യങ്ങളായി ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ നല്ലവശങ്ങൾ
ആദ്യമായി എടുത്തു പറയേണ്ടത് ഉർവ്വശി രൗതേലയുടെ ഗ്ലാമർ തന്നെയാണ്, ചിത്രത്തിന്റെ ഹൈലൈറ്റും ഇതു തന്നെ. സമീർ അറോറയുടെ കഥയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് സമീർ അറോറയ്ക്കൊപ്പം സംവിധായകൻ വിശാൽ പാണ്ഡെയും ചേർന്നാണ്. ചിത്രത്തിന്റെ കഥ ശരാശരി നിലവാരമുള്ളത് തന്നെയാണ്. ട്വിസ്റ്റുകളും സസ്പെൻസും കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ചാണ് സിനിമ സഞ്ചരിക്കുന്നത്. തൊട്ടടുത്ത നിമിഷം എന്തൊക്കെ സംഭവിക്കുമെന്ന് പ്രേക്ഷകന് ഊഹിക്കാൻ തന്നെ പ്രയാസമാണ്.

ഉർവ്വശിയുടെ കഥാപാത്രം
ഛായാഗ്രഹണവും, ലൊക്കേഷനുകളും വലിയ തരക്കേടില്ലാത്തതു തന്നെയാണ് അതു പോലെ അഭിനയത്തിന്റെ കാര്യത്തിൽ കരൺ വാഹി വളരെ മെച്ചപ്പെട്ടിട്ടും ഉണ്ട്. ബാക്കിയുള്ള താരങ്ങളുടേയും പ്രകടനം മോശമല്ല എന്നു തന്നെ പറയാം.
പക്ഷെ ഉർവ്വശിയുടെ കഥാപാത്രത്തിന് ഇടവേളയ്ക്ക് മുൻപ് നൽകിയിട്ടുള്ള കരുത്ത് ഇടവേളയ്ക്കു ശേഷം കാണാൻ കഴിയുന്നില്ല.

പോരായ്മ്മകൾ
കഥയെ വികസിപ്പിച്ചെടുക്കുന്നതിനായി അനാവശ്യമായ മെലൊഡ്രാമ കൂട്ടി ചേർത്തിട്ടുണ്ട്. എ സർട്ടിഫിക്കേറ്റിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിൽ പ്രേക്ഷകരുടെ രക്തയോട്ടം വർദ്ധിപ്പിക്കുന്ന നിരവധി രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ കഥയ്ക്ക് ഇത് ഒഴിച്ചുമാറ്റാനാകാത്ത ഘടകമായിരുന്നില്ല എന്നിട്ടും ഇത്തരം രംഗങ്ങൾ തിരുകി ചേർത്ത സംവിധായകന്റെ ഉദ്ദേശ്യം ഇതിലൂടെ സിനിമയിലെ മറ്റ് പരിമിതികൾ മറികടക്കുക എന്നതു മാത്രമാണ്.

“ആഷിക്ക് ബനായാ ആപ്നെ”
ഹിമേഷ് രേഷമ്യയുടെ "ആഷിക്ക് ബനായാ ആപ്നെ" എന്ന ഗാനം പുനരുപയോഗിച്ചതൊഴിച്ചാൽ ബാക്കിയുള്ള ഗാനങ്ങളൊന്നും ചിത്രത്തിന് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്തിട്ടില്ല. പശ്ചാത്തല സംഗീതമാകട്ടെ വെറും ശബ്ദകോലാഹലമായി മാറുകയായിരുന്നു.

എന്തുകൊണ്ട് സിനിമ കാണണം?
ഹേറ്റ് സ്റ്റോറിയുടെ മുൻഭാഗങ്ങൾ ഇഷ്ടപ്പെട്ടിട്ടുള്ളവർ തീർച്ചയായും ഈ നാലാം ഭാഗവും കാണുക. പിന്നെ ഉർവ്വശി രൗതേലയുടെ സൗന്ദര്യ മാസ്വദിക്കാനാഗ്രഹിക്കുന്നവർക്കും നിറയെ ട്വിസ്റ്റുകളുള്ള ചിത്രം കാത്തിരിക്കുന്നവർക്കും വളരെയധികം പ്രതീക്ഷകളോടെ തന്നെ സിനിമ കാണാവുന്നതാണ്.

റേറ്റിംഗ് - 5/10
എന്തൊക്കെ മികച്ച ഘടകങ്ങളുണ്ടെങ്കിലും സിനിമയെ സംബന്ധിച്ച് കഥ തന്നെയാണ് പ്രധാനം. കഥ കൊണ്ടും അവതരണം കൊണ്ടും മുൻ ഭാഗങ്ങളിൽ നിന്നും വലുതായൊന്നും ഈ ‘ഹേറ്റ് സ്റ്റോറി' പ്രേക്ഷകന് നൽകുന്നില്ല.
ഇവിടെ ലഭ്യമായ കഥയുടെ കരുത്ത് നിലനിർത്തി പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുന്നതിലും സംവിധായകന് നിരവധി വീഴ്ച്ചകൾ സംഭവിച്ചിരിക്കുന്നു.

ടി സീരീസ് ഫിലിംസ്
ടി സീരീസ് ഫിലിംസ് നിർമ്മിച്ച ചിത്രം ഏകദേശം 18 കോടിയോളം മുതൽ മുടക്കിലാണെടുത്തിരിക്കുന്നത്. ( ബോളിവുഡിനെ സംബന്ധിച്ച് വളരെ ചെറിയ ബഡ്ജറ്റാണിത് ). അതു കൊണ്ടു തന്നെ പ്രേക്ഷകരുടെ ശരാശരി അഭിപ്രായം നേടിയെടുക്കാൻ കഴിഞ്ഞാൽ തന്നെ ചിത്രത്തിന് നല്ല ലാഭം നേടാൻ സാധിക്കും എന്നതിൽ സംശയമില്ല.


Click it and Unblock the Notifications











