റാണി മുഖർജിയുടെ തിരിച്ചുവരവ് ഗംഭീരമായോ?- “ഹിച്കി” മൂവി റിവ്യൂ
നാല് വര്‍ഷത്തെ ഇടവേളക്കു ശേഷം ബോളിവുഡ് താരറാണിയായ റാണി മുഖര്‍ജി തിരിച്ചുവന്നിരിക്കുന്നു. റാണി മുഖര്‍ജി പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമായ 'ഹിച്ച്കി’ മാർച്ച് 23 വെളളിയാഴ്ച്ചയാണ് തിയറ്ററുകളിൽ എത്തിയത്. യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ മനീഷ് ശര്‍മ, ആദിത്യ ചോപ്ര എന്നിവർ നിര്‍മിച്ച് സിദ്ധാര്‍ത്ഥ് പി.മല്‍ഹോത്ര സംവിധാനം ചെയ്ത ചിത്രം ബ്രാഡ് കൊഹെൻ എഴുതിയ ഫ്രണ്ട് ഓഫ് ദ ക്ലാസ്: ഹൗ ടൂറെറ്റെസിൻഡ്രോം മേഡ് മി ദ ടീച്ചർ ഐ നെവർ ഹാഡ് - എന്ന ബുക്കിനെ ആസ്പദമാക്കിയുള്ളതാണ്.

ഹിച്കിയിലെ നൈന മാത്തുർ
സാധാരണ ഇക്കിൾ വരുന്നതിനെയാണ് ഹിന്ദിയിൽ ‘ഹിച്കി'എന്നു പറയുന്നത്, പക്ഷെ ചിത്രത്തിൽ റാണി മുഖർജി അവതരിപ്പിക്കുന്ന നൈന മാത്തുർ എന്ന കഥാപാത്രത്തിന് ടൂറെറ്റെ സിൻഡ്രോം എന്ന ന്യൂറോ സൈക്കാട്രിക്ക് ഡിസോർഡർ ആണ്.
ഇടയ്ക്കിടക്ക് പ്രത്യേക രീതിയിൽ ശബ്ദം ഉണ്ടാക്കുന്നതാണ് ഇതിന്റെ ലക്ഷണം.
സംസാര വൈകല്യമുള്ള, എന്നാല്‍ അധ്യാപികയാവുകായണ് തന്റെ ജന്മലക്ഷ്യം എന്നു കരുതുന്ന നൈന മാഥൂറിന്റെ ഒരു സ്കൂളിലേക്കുള്ള അഭിമുഖത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. അഞ്ച് വർഷങ്ങളായി പലതവണ ശ്രമിച്ചിട്ടും അധ്യാപികയായി നൈനക്ക് ജോലി ലഭിക്കുന്നില്ല.

നൈന അധ്യാപികയായി
പരിശ്രമങ്ങൾക്കൊടുവിൽ നൈനക്ക് ആഗ്രഹിച്ച പോലെ അധ്യാപികയായി ജോലി ലഭിക്കുന്നു. സ്വന്തം അച്ഛനടക്കമുള്ളവർ മറ്റൊരു ജോലി തിരഞ്ഞെടുക്കുവാൻ നിർബന്ധിക്കുന്നുവെങ്കിലും നൈന അതിനു തയ്യാറല്ല. കുട്ടിക്കാലം മുതലെ സ്കൂളിലെ അധ്യാപകരുടേയും സഹപാഠികളുടേയും പരിഹാസം ഒരുപാട് സഹിക്കേണ്ടി വരുന്നുണ്ട് നൈനക്ക്. ഫ്ലാഷ് ബാക്കിലൂടെ ക്ലാസിൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്നു എന്ന കാരണത്താൽ സ്കൂളിൽ നിന്നും നൈനയെ പറഞ്ഞു വിടുന്നതായും കാണിക്കുന്നുണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന, മോശം കുട്ടികളെന്ന് മറ്റ് അധ്യാപകർ പറയുന്ന 14 വിദ്യാര്‍ത്ഥികളടങ്ങുന്ന ഒരു ക്ലാസിന്റെ ചുമതല ലഭിക്കുന്ന കഥാപാത്രം കടന്നുപോകുന്ന സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം

ചിത്രത്തിന്റെ മുഖ്യ ആകർഷണം
മുഖ്യ കഥാപാത്രത്തിന് ഒരു വൈകല്യമുണ്ടെന്നതൊഴിച്ച് ചിത്രത്തിന്റെ കഥയ്ക്ക് മറ്റൊരു പുതുമയും അവകാശപ്പെടാനില്ല. ചിത്രത്തിന്റെ മുഴുവൻ ഭാരവും റാണി മുഖർജിയുടെ തോളിൽ മാത്രമാണ്. വളരെയധികം അഭിനയ സാധ്യതകളുള്ള കഥാപാത്രത്തെ നടി മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. കഥാപാത്രത്തിന്റെ വികാരങ്ങൾ തിരശീലയിലൂടെ പ്രേക്ഷകന് വ്യക്തമായി മനസിലാക്കാൻ സാധിക്കും. നാല് വർഷത്തിനു ശേഷം നടി തിരഞ്ഞെടുത്ത സിനിമയെന്ന നിലയിൽ റാണി മുഖർജിക്ക് തെറ്റുപറ്റിയിട്ടില്ല എന്ന് നിസംശയം പറയാം.

ചിത്രത്തെ ഉന്മേഷത്തോട് നയിക്കുന്നത്
റാണി മുഖർജിയുടെ അഭിനയം മാറ്റി നിർത്തിയാൽ പിന്നെ ചിത്രത്തെ കുടുതൽ ആസ്വാദന യോഗ്യമാക്കുന്ന ഘടകം നൈന പഠിപ്പിക്കുന്ന കുട്ടികളാണ്. അവരുടെ കുസൃതികളും അവരെ മെരുക്കിയെടുക്കാനുള്ള നൈനയുടെ ശ്രമങ്ങളുമാണ് ചിത്രത്തിനോട് പ്രേക്ഷകരെ അടുപ്പിക്കുന്നത്.

ചിത്രം നൽകുന്ന പ്രചോദനം
ആഗ്രഹിച്ച ജോലി തന്നെ ലഭിക്കാൻ പല തവണ തോറ്റിട്ടും പരിശ്രമം ഉപേക്ഷിക്കാത്ത നൈന എല്ലാവർക്കും മാതൃകയാണ്. തന്റെ പോരായ്മ്മയെ തന്റെ ഏറ്റവും വലിയ ശക്തിയായി മാറ്റുന്ന നൈന ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവർക്കും പ്രചോദനമേകുന്നു. ചിത്രത്തിൽ സാമ്പത്തികമായി താഴ്ന്ന കുടുംബങ്ങളിൽ നിന്നും വരുന്ന, തങ്ങൾക്ക് പഠിക്കേണ്ട ആവശ്യം ഇല്ലെന്ന് ചിന്തിക്കുന്ന കുട്ടികളെയാണ് നൈന (റാണി മുഖർജി ) പഠിപ്പിക്കുന്നത്. ഇവരെ പഠനത്തിലേക്ക് ആകർഷിക്കാൻ നൈന സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ വളരെ രസകരവും, മാതൃകാപരവുമാണ്.

ചെറിയ ചില പോരായ്മകൾ
വളരെ പെട്ടെന്നു തന്നെയാണ് കഥ പറഞ്ഞു പോകുന്നത്. ചിത്രം രണ്ട് മണിക്കൂർ തികച്ചില്ല, അതു കൊണ്ടു തന്നെ നൈനയുടെ കുടുംബ ജീവിതത്തിന് ചിത്രത്തിൽ വലിയ പ്രാധാന്യം നൽകിയിട്ടില്ല. കഥാപാത്രത്തിന്റെ കുടുംബ ബന്ധത്തിന്റെ ആഴം കുറച്ചു കൂടി പ്രേക്ഷകർക്ക് വ്യക്തമാക്കി നൽകാമായിരുന്നു.
ചിത്രത്തിലെ ഗാനങ്ങളിൽ ചിലത് അനാവശ്യമായ തിരുകികയറ്റലായി അനുഭവപ്പെടുന്നുണ്ട്. കഥയ്ക്ക് യോജിക്കുന്ന ഗാനങ്ങൾ മാത്രം തിരഞ്ഞെടുക്കുവാൻ സംവിധായകൻ ശ്രദ്ധിക്കണമായിരുന്നു. അതുപോലെ സിനിമയായാൽ വില്ലൻ വേണമെന്ന് നിർബന്ധമുള്ളതുപോലെ സ്കൂളിലെ പ്രിൻസിപ്പലിനെ ചിത്രീകരിച്ചിട്ടുണ്ട്.
നിർധനരായ വിധ്യാർത്ഥികളെ ഇഷ്ടപ്പെടാത്ത പ്രിൻസിപ്പലും നൈനയും തമ്മിൽ ഒരു മത്സരം ചിത്രത്തിൽ സൃഷ്ടിച്ചിട്ടുണ്ട്, അത് ഒരുപാട് കണ്ടുമടുത്ത വിഷയം തന്നെയാണ്.
താരങ്ങളുടെ അഭിനയത്തിലാണ് പ്രധാനമായും ചിത്രം പിടിച്ചു നിൽക്കുന്നത്.

റേറ്റിംഗ് - 7.25/10
സിനിമയിലെ റാണി മുഖർജിയുടെ കഥാപാത്രവും കുട്ടികളും തമ്മിലുണ്ടാകുന്ന ബന്ധം വളരെ ആകർഷണീയമാണ്. ലളിതമായി കൊണ്ടുപോയ കഥയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ് എന്നിരുന്നാലും എല്ലാ പോരായ്മകളെയും നികത്തുന്ന പ്രകടനമാണ് റാണി മുഖർജിയുടേത്.
"മോശം വിധ്യാർത്ഥികളായി ആരുമില്ല, മോശം അധ്യാപകരാണുള്ളത്"- എന്നാണ് ഹിച്ച്കി എന്ന റാണി മുഖർജി ചിത്രം പ്രേക്ഷകരോട് പറയുന്നത്.


Click it and Unblock the Notifications











