ഐസ് ഒരതി അഥവാ 'ഐ സോ രതി'; അങ്ങനെ പേരടിയും നായകനായി — ശൈലന്റെ റിവ്യൂ
ശൈലൻ
ബുദ്ധിവളർച്ച തെല്ല് കുറവുള്ള കേന്ദ്ര കഥാപാത്രങ്ങളെ നായകന്മാരാക്കിയുള്ള സിനിമകൾ എല്ലാ ഭാഷയിലും ഒരു നിശ്ചിത ഇടവേളകളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസങ്ങളാണ്. തകര, ചക്കരമുത്ത്, പുട്ടുറുമീസ് തുടങ്ങി ആ നിരയിൽ പെട്ട ക്യാരക്റ്ററുകൾക്കും സിനിമകൾക്കും ചിന്തിച്ച് നോക്കിയാൽ ആദിയുമില്ല അന്ത്യവുമില്ല. ഈ ശ്രേണിയിലെ ഏറ്റവും പുതിയ എൻട്രി ആണ് ഐസ്ഒരതി അഥവാ I saw Rathi.

പ്രേംനസീറും കമലഹാസനും മമ്മൂട്ടിയും മോഹൻലാലും മുതൽ നിവിൻ പോളിയും ജയസൂര്യയും ടോവിനോയും വരെയുള്ളവർ കെട്ടിയാടിയ മെന്റലി ചലഞ്ച്ഡ് നായക നിരയിലേക്ക് ഐസ് ഒരതിയുമായി എത്തുന്നത് ഹരീഷ് പേരടിയാണ്. കഥാപാത്രത്തിന്റെ പേര് മൊയന്ത്. സ്ക്രിപ്റ്റും സംവിധാനവും അഖിൽ കാവുങ്കൽ.

ഐസ് ഒരതി എന്നാൽ കോഴിക്കോട് ബീച്ചിലും പരിസരങ്ങളിലും തട്ടുകടകളിൽ കാണപെടുന്ന ഒരു ഫുഡ് ഐറ്റം ആണ്. വലിയ ഐസ്ബാർ ചിപ്പുളിയിൽ ഉരച്ച് ചിരകി ഗ്ലാസ്സിലാക്കി അതിൽ മധുരപദാർത്ഥങ്ങളും നട്ട്സും (അല്ലെങ്കിൽ മുളകുപൊടിയും എരിവും) ചേർത്ത് ചുമ്മാ സേവിക്കുന്ന പരിപാടി. നായകൻ ആയ മൊയന്തിന്റെ കൂട്ടുകാരന് ഐസ് ഒരതി വിൽക്കുന്ന ഒരു പെട്ടിക്കട ഉണ്ട് എന്നതാണ് സിനിമയും ടൈറ്റിലും തമ്മിൽ ഉള്ള ബന്ധം..

മൊയന്ത് എന്ന പേരിൽ അറിയപ്പെടുന്ന കുഞ്ഞുണ്ണി ഏറക്കുറെ ഒരു മധ്യവയസ്‌കനാണ്. സിനിമകളിൽ കാണപ്പെടുന്ന ബുദ്ധിവൈകല്യമുള്ള നായകന്മാരുടെ ഒരു ടിപ്പിക്കൽ സ്പെസിമെൻ. പരോപകാരിയാണ്. മധു (ബിനു പപ്പു) എന്ന ആൾ നടത്തുന്ന റേഷൻ കടയിൽ സാധനങ്ങൾ അളന്ന് കൊടുക്കുന്ന ഒരു ജോലിയുണ്ട് മൊയന്തിന്. മധുവിന്റെ ഭാര്യ ആശ പലപ്പോഴും മൊയന്തിനെ മനുഷ്യനായി പരിഗണിക്കുന്നുണ്ട്. വീട്ടിൽ കിടപ്പിലായ ഒരു അമ്മ മാത്രമാണ് ഉള്ളത്.

ഇത്ര പ്രായമായിട്ടും ഒരു സ്ത്രീയുടെ ഒപ്പം കിടന്നിട്ടില്ല എന്നതും ലൈംഗികസുഖം അറിഞ്ഞിട്ടില്ല എന്നതുമാണ് മൊയന്തിന്റെ മനസിനെ അലട്ടുന്ന പ്രധാന പ്രശ്നം. തകരയിലെയും ചക്കരമുത്തിലെയും ട്രിവാൻഡ്രം ലോഡ്ജിലെയും കരുമാടിക്കുട്ടനിലെയും എല്ലാം നായകന്മാരുടെ പ്രശ്നം ഇതുതന്നെ ആയിരുന്നു എന്ന് ഓർക്കുക. നായകന്റെ ലൈംഗികതൃഷ്ണകളിൽ പെട്രോളൊഴിച്ച് ഊതിക്കത്തിക്കുന്ന സുഹൃത്ത് കം വിദഗ്ദോപദേശികൾ ഇവിടെയുമുണ്ട്. പെട്ടിക്കട നടത്തുന്ന പലകയും (നിർമൽ പാലാഴി) സഹായിയുമാണ് ഇവിടെ ആ റോളുകളിൽ.

ആവർത്തനമെങ്കിലും കണ്ടിരിക്കാവുന്ന തരത്തിൽ ഒരു സിനിമ ഒരുക്കാനുള്ള പശ്ചാത്തലവും ചേരുവകളും ഒക്കെ പടത്തിനുണ്ട്. പക്ഷെ നൂല് പൊട്ടിയ പട്ടം പോലെയാണ് ഐസ് ഒരതിയുടെ 141 മിനിറ്റ് നേരവുമുള്ള ഉടനീളപ്രയാണം. മടുത്ത് പോവും നന്നായി. അതിനിടയിൽ നിർബന്ധിത നന്നാക്കലുകൾക്കായി ബാംഗ്ലൂരിൽ നിന്ന് വരുന്ന യോഗടീച്ചറും (നീരജ) അവരുടെ നന്മമരമായ അച്ഛനും (ബാലചന്ദ്രൻ ചുള്ളിക്കാട്) എല്ലാം മാറ്റമൊന്നും കൂടാതെ സംഭവിക്കുന്നു.
മൊയന്ത് ആയി ഹരീഷ് പേരടി നന്നായിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്നോ നന്നായിട്ടില്ലേ എന്ന് ചോദിച്ചാൽ ഇല്ല എന്നോ പറയാനാവില്ല. എങ്ങനെയും ചെയ്യാവുന്ന ഒരു മൊയന്തൻ ആണ് കഥാപാത്രം എന്നത് തന്നെ കാരണം.ബിനു പപ്പു, നിർമ്മൽ പാലാഴി, ആശ അരവിന്ദ് , നീരജ ഒക്കെ വരുന്നു പോവുന്നു. അത്ര തന്നെ.
Recommended Video

മൊയന്തിന്റെ കാമനകൾക്ക് ഒരു പരിഹാരവും നിർദേശിക്കാതെ ആ പാവത്തിനോട് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കഥാപാത്രം സെക്സിനെ കുറിച്ച് 'കൊണപതികാരവും' സാഹിത്യവും പറയുന്നത് കേൾക്കുമ്പോൾ സ്‌ക്രീനിൽ കേറി അടിക്കാൻ തോന്നിപ്പോകും. എന്നാൽ അതിന് മുൻപുള്ള നാലഞ്ച് മിനിട്ടിൽ മൊയന്ത്, ആശയുടെ വീട്ടിലേക്ക് ചെല്ലുന്നതും അതിന്റെ അനുബന്ധരംഗങ്ങളും പടത്തിന്റെ മൊത്തത്തിൽ ഉള്ള നിലവാരത്തിൽ നിന്നും ഒരുപാട് ഒരുപാട് ഉയരത്തിൽ ആണ്. അവിടെ നിർത്തിയാൽ മതിയായിരുന്നു സിനിമ.
കൂടുതൽ എന്ത് പറയാൻ.


Click it and Unblock the Notifications











