മറിയം വന്ന് വിളക്കൂതി; രസമുള്ള കഥ പറച്ചിൽ, കുസൃതിയുള്ള ചിരി, ഇത്തിരീ നട്ടപ്പിരാന്ത് — ശൈലന്റെ റിവ്യൂ
ശൈലൻ
"അത്തള പിത്തള തവളാച്ചി
ചുക്കുമ്മിരിക്കണ ചൂളാപ്പ
മറിയം വന്ന് വിളക്കൂതി
ഗുണ്ടാ മാണീ സാറാ കോട്ട്"
എന്ന കുട്ടിക്കുസൃതിക്കളിപ്പാട്ടിന്റെ രസികത്തവും അബ്‌സേഡിറ്റിയും ആസ്വദിക്കാത്തവർ ഉണ്ടാവില്ല . അതിന്റെ ഒരു രണ്ട് മണിക്കൂർ ഇലബോറേറ്റഡ് വേർഷൻ ആണ് ജെനിത് കാച്ചപ്പിള്ളി സംവിധാനം ചെയ്തിരിക്കുന്ന മറിയം വന്ന് വിളക്കൂതി എന്ന സിനിമ . ആ അർത്ഥത്തിൽ ടൈറ്റിൽ തീർത്തും കറക്റ്റ് ആണ് എന്ന് പറയാം .

മന്ദാകിനി എന്നായിരുന്നു ഈ സിനിമയ്ക്ക് ആദ്യം നൽകിയിരുന്ന പേര് എന്ന് പണ്ട് വായിച്ച ഓർമകളിൽ ഉണ്ട് . മെക്സിക്കോയിൽ നിന്ന് വന്ന പൊളപ്പനൊരു ഡ്രഗ് ഐറ്റമാണ് മന്ദാകിനി . എൽ എസ് ഡി യും മരിയുവാനായും ബ്ലെൻഡ് ചെയ്ത കോമ്പോ എന്നോ മറ്റോ സിനിമയിൽ പറയുന്നുണ്ട് . ഏതായാലും ഈ ഐറ്റം ചെലുത്തിയ നാല് ചെറുപ്പക്കാരുടെ ഒരു രാത്രിയിലെ രണ്ടുമൂന്നുമണിക്കൂർ നേരത്തെ രസകരമായ സംഭവങ്ങൾ ആണ് മറിയം വന്ന് വിളക്കൂതിയുടെ ഉള്ളടക്കം .

സ്റ്റോണർ ജോണറിൽ പെട്ട കോമഡി എന്ന് പറഞ്ഞാൽ കൈകാര്യം ചെയ്യാൻ ഇച്ചിരി പാടുള്ള ഒരു കേസുകെട്ടാണ് . (കൈകാര്യം ചെയ്യാനല്ല , ചെയ്ത് വിജയിപ്പിക്കാൻ .) 2013ൽ ഇറങ്ങിയ കിളി പോയി ആയിരുന്നു മലയാളത്തിൽ ഇറങ്ങിയ ലക്ഷണമൊത്ത ഒരു സ്റ്റോണർ മൂവി . അന്ന് അങ്ങനെ ഒരു സ്റ്റോണർ സ്വീകരിക്കാൻ ഉള്ള മാനസികവസ്ഥയിൽ ആയിരുന്നില്ല . ആ വർഷം തന്നെ ഇറങ്ങിയ ഹണി ബീ , നി കൊ ഞാ ചാ എന്നീ സിനിമകളും സ്റ്റോണർ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തിയിരുന്നു .

95ശതമാനം നേരവും ഒരു വീടിനുള്ളിൽ അല്ലെങ്കിൽ ഒരു റൂമിനുള്ളിൽ കഥ പറഞ്ഞ് , മറ്റധികം ലൊക്കേഷനുകളില്ലാതെ തന്നെ സിനിമയെ എൻഗേജിങ് ആയി നിലനിർത്തുന്നു എന്നതാണ് മറിയം വന്ന് വിളക്കൂതിയുടെ ഒരു ഹൈലൈറ്റ് . രസകരവും കുസൃതിയോടെയുമുള്ള സിറ്റുവേഷണല്‍ ട്രീറ്റ്‌മെന്റ് തന്നെ കാരണം . സന്ദർഭങ്ങളും സംഭാഷണങ്ങളും സമ്മാനിക്കുന്ന ഫ്രഷ്നസ് .

ടൈറ്റിലിൽ കാണുന്ന മറിയം എന്ന മറിയാമ്മ ചേടത്തിയെ കൊളംബിയ പിക്‌ചേഴ്‌സിന്റെ
ലോഗോയിൽ കാണുന്ന റോമൻ വനിതാ യോദ്ധാവിന്റെ പോസിൽ കാരിക്കേച്ചർ ചെയ്ത് നിർത്തിയ എംബ്ലം കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത് . ടൈറ്റിൽസിൽപോലും ഇത്തിരി നോട്ടിനെസ് ഉണ്ട് . സേതുലക്ഷ്മി ചേച്ചിയാണ് മറിയാമ്മയെ അവതരിപ്പിക്കുന്നത് . മറിയാമ്മ ചേച്ചിയുടെ വീടിന്റെ ഒരു പോർഷനിൽ വാടകയ്ക്ക് താമസിക്കുന്നവൻ ആണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി (അൽതാഫ് ). നമ്പൂതിരിയുടെ ഉറ്റ കൂട്ടുകാരാണ് ഉമ്മൻ ,റോണി , ബാലു ,അദ്ദു എന്നിവർ .

നിവിനൊപ്പം പ്രേമത്തിൽ ഉണ്ടായിരുന്ന ഗെഡികൾ ഒന്നിക്കുന്നു എന്നൊക്കെ ആയിരുന്നു മന്ദാകിനി ആദ്യം അനൗൺസ് ചെയ്തിരുന്ന സമയത്തെ പ്രധാന വിശേഷമായി പറഞ്ഞിരുന്നത് . സിജു വിത്സൺ ,ശബരീഷ് വർമ്മ , കൃഷ്ണപ്രസാദ് , കൃഷ്ണശങ്കർ എന്നിവർ മേല്പറഞ്ഞ കൂട്ടുകാരായി അൽത്താഫിനൊപ്പം പടത്തെ ലെവൽ താഴാതെ പിടിച്ചു നിർത്തുന്നു . പക്ഷെ ഷറഫുവിന്റെ അസാന്നിധ്യം ഇവർക്കിടയിൽ നോട്ടബിൾ ആണ് . ഷിയാസിന് അത് നികത്താനാവുന്നുമില്ല.

അദ്ദുവിനെ കളിയാക്കാൻ കൂട്ടുകാർ ബോഡി ഷെയ്‌മിംഗിനെ കൂട്ടുപിടിക്കുന്നതൊക്കെ ഈ രണ്ടായിരത്തി ഇരുപതിലും കേൾക്കേണ്ടിവരുന്നത് ദയനീയമാണ് . മന്ദാകിനി അടിച്ചതല്ലേ എന്ന് കരുതി ആശ്വസിക്കാനാവുന്നവർ അങ്ങനെ ചെയ്യട്ടെ . അവസാനഭാഗത്ത് സാരോപദേശം നേരിട്ട് പറയുന്ന പോലൊരു തോന്നൽ ഉണ്ടാവുന്നു എന്നതും ചെറിയൊരു പ്രശ്നമാണ് .

മീഡിയാ പ്രവർത്തകനും ആർ ജെ യുമായിരുന്ന ജെനിത് കാച്ചപ്പിള്ളിയുടെ സംവിധായകൻ ആയുള്ള വരവ് വിജയകരമാണ് . കയ്യിൽ നിന്ന് പോവാൻ സകലമാന സാധ്യതയുമുള്ള ഒരു ഉള്ളടക്കത്തെ എൻഗേജിങ് ആയി നിർത്തി സെയ്ഫ് ആയി ലാൻഡ് ചെയ്യിപ്പിച്ച സ്ക്രിപ്റ്റിന്റെ പേരിലും ചെങ്ങായി ശ്രദ്ധ നേടുന്നു .സിനോജിന്റെ ക്യാമറ , വസിം-മുരളിയുടെ ബാക് ഗ്രൗണ്ട് സ്കോറിംഗ് എന്നിവയും പടത്തിന്റെ ജീവൻ ആണ് . കിളി പോയി യുടെ കാലഘട്ടത്തിൽ നിന്നും പ്രേക്ഷകരുടെ മനോനില എങ്ങനെ മാറിയിരിക്കുന്നു എന്നത് പടത്തിന്റെ ബോക്സോഫീസ് റിസൾട്ടിൽ നിർണായകമായിരിക്കും.

ദൈവത്തിന് നന്ദി അങ്ങേര് ശരിക്കും മാസാണ് എന്നാണ് സംവിധായകൻ തുടക്കത്തിൽ സംവിധായകൻ സാക്ഷ്യപ്പെടുന്നത്. പ്രിയദർശന് ഒരു മാപ്പ് പറച്ചിലുമുണ്ട്. കാരണം മാന് ആണ്.
സ്മാർട്ട് ആൻഡ് നോട്ടി എന്ന് അടിവര .


Click it and Unblock the Notifications











