ഹൊറർ അല്ല, അസ്സല് കോമഡിയാണ് ഇഷ - എന്തെഴുതാൻ ഇതിനെക്കുറിച്ച്!!! — ശൈലന്റെ റിവ്യൂ
ശൈലൻ
മായാമോഹിനി, ശൃംഗാരവേലൻ, മാട്ടുപ്പെട്ടി മച്ചാൻ തുടങ്ങിയ ഹെവിഡോസ് കോമഡി സിനിമകളുടെ സംവിധായകൻ ആയ ജോസ് തോമസിന്റെ പുതിയ സിനിമ ആണ് ഇഷ. മേല്പറഞ്ഞ സിനിമകളുടെ ക്രെഡിറ്റ് പോസ്റ്ററിൽ വച്ച് തന്നെയാണ് ഇഷ മാർക്കറ്റ് ചെയ്യാൻ ശ്രമിച്ചിരിക്കുന്നത്. കോമഡിയിൽ നിന്നും ട്രാക്ക് മാറ്റിയ സംവിധായകൻ ഹൊറർ ജോണറിലേക്ക് തിരിഞ്ഞിരിക്കുന്നു എന്നതാണ് ഇഷയെ സംബന്ധിച്ച സുവിശേഷം.

ബേസ്ഡ് ഓൺ ട്രൂ ഇവെന്റ്സ് എന്ന് എഴുതി ക്കാണിച്ചുകൊണ്ടാണ് ഇഷ തുടങ്ങുന്നത്. പിച്ചി ചീന്തപ്പെടുന്ന ബാല്യങ്ങൾക്കോ സ്ത്രീത്വത്തിനോ എന്തോ ഒന്നിന് സമർപ്പണവുമുണ്ട്. ആ അർത്ഥത്തിൽ സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയം നൂറു ശതമാനം സാമൂഹ്യ പ്രസക്തിയുള്ള ഒന്നാണെന്ന് പറയേണ്ടിവരും. കേരളത്തിന്റെ കാര്യമെടുത്താലും ഇന്ത്യയുടെ കാര്യമെടുത്താലും ഓരോ ദിവസവും പുലരുന്നത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള പൈശാചികമായ അക്രമങ്ങളുടെ ചങ്ക് പിളർക്കുന്ന വിവരണങ്ങൾ കേട്ടുകൊണ്ടാണ്.

ജോസ് തോമസിന്റെ സിനിമ തുടങ്ങുന്നതും ഇത്തരം ഒരു സംഭവത്തിലൂടെ ആണ്. ഹൈറേഞ്ചിലെ തോട്ടം മേഖലയിൽ ഒരു പാവപ്പെട്ട തൊഴിലാളി കുടുംബത്തിലെ ഇഷാലക്ഷ്മി എന്ന കൗമാരക്കാരി ക്രൂരമായി കൊല ചെയ്യപ്പെടുന്നു. തേയില തോട്ടങ്ങൾക്കിടയിലെ മാർവെൽ ബംഗ്ലാവിന്റെ സമീപത്ത് നിന്ന് ബോഡി കണ്ടെടുത്ത പോലീസ് പ്രതിയെ പെട്ടെന്ന് തന്നെ പിടികൂടുന്നു. ആ ചാപ്റ്റർ അവിടെ തീരുന്നു. മാർട്ടിൻ എന്നുപേരായ ഒരു മൊതലാളി ആണ് ബംഗ്ലാവിന്റെയും എസ്റ്റേറ്റിന്റേയും ഉടമസ്ഥൻ.

തുടർന്ന് കാണുന്നത് മാർട്ടിനുമായി വിവാഹബന്ധം വേർപെടുത്തിയ ഭാര്യയും മകളും അച്ഛനും അമ്മയും എസ്റ്റേറ്റിൽ താമസത്തിനെത്തുന്നതാണ്. എത്തി അകത്ത് കയറുന്നതിന് മുൻപ് തന്നെ ഇഷയുടെ പ്രേതം മാർട്ടിന്റെ മകളായ ഏഞ്ചൽ എന്ന കുട്ടിയിൽ പ്രവേശിച്ച് പരാക്രമങ്ങൾക്ക് ഒരുങ്ങുകയാണ്. ഇഷയുടെ യഥാർത്ഥ കൊലപാതകികൾ ആരാണെന്ന രഹസ്യം ചുരുളഴിയുന്നതും പ്രേതമായിമാറിയ ഇഷ അവരോട് പ്രതികാരം ചെയ്യുന്നതുമൊക്കെയാണ് തുടന്ന് കാണുന്നത്. ഹെന്റെ പൊന്നോ. ക്ളീഷേ എന്നൊക്കെ പറഞ്ഞാൽ ആ വാക്കുവന്ന് മട്ടല് വെട്ടിയടിക്കും. അജ്‌ജാതി കത്തി.

എന്റെ കുഴപ്പമാണോ എന്നറിയില്ല, ഹൊറർ എന്നാണ് ലേബൽ എങ്കിലും സംഭവം മായാമോഹിനിയെയും മാട്ടുപ്പെട്ടി മച്ചാനെയുമൊക്കെ വെല്ലുന്ന കോമഡി ആയിട്ടാണ് എനിക്ക് തോന്നിയത്. പേടിപ്പിക്കാനുള്ള ഓരോ ശ്രമങ്ങളുടെയും ദയനീയത കണ്ട് മനസറിഞ്ഞ് ചിരിക്കുകയും ചെയ്തു. ദ കണ്‍ഞ്ച്വറിങ്ങിന്റെ
പല വേർഷനുകളും സൈക്കോയും അഞ്ചാം പാതിരായും ഫോറൻസിക്കുമൊക്കെ തിയേറ്ററിൽ കണ്ട് പണ്ടാരടങ്ങി നിൽക്കുന്ന പ്രേക്ഷകന്റെ മുന്നിലേക്കാണ് ഇത്തരം കാലഹരണപ്പെട്ട കുട്ടിക്കളികളുമായി വരുന്നത് എന്ന് സംവിധായകൻ ഓർക്കേണ്ടതായിരുന്നു.

ഇതിലും ഭേദം വിനയനാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയം പ്ലസ് ഹൊറർ എന്ന് പോസ്റ്ററിൽ എഴുതിയിട്ടാൽ സിനിമ ആവൂല്ലല്ലോ.. ടൈറ്റിൽസിൽ കണ്‍ഞ്ച്വറിങ്ങിലെ കുരിശ് കൊണ്ടുവന്നതുകൊണ്ടും കാര്യമില്ല. അതിന് സ്ക്രിപ്റ്റ് കൂടി വേണം. നല്ലൊരു ടെക്നിക്കൽ ടീമും വേണം. ഇഷയുടെ സ്ക്രിപ്റ്റ് രചിച്ചിരിക്കുന്നത് ജോസ് തോമസ് തന്നെയാണ്. സിബി - ഉദയന്റെയും ബാബു ജനാർദന്റെയുമൊക്കെ സ്ക്രിപ്റ്റ് വെച്ച് മുൻ സിനിമകൾ ചെയ്തതിന്റെ യാതൊരു ഓർമ്മയും ഈ രചനാവേളയിൽ ഉണ്ടായിട്ടില്ലെന്ന് സാരം.


Click it and Unblock the Notifications











