ലാലേട്ടൻ പ്രധാനമന്ത്രി, ആര്യ മകൻ മന്ത്രി, സൂര്യ കാപ്പാൻ, അപ്പോൾ പ്രേക്ഷകനോ? — ശൈലന്റെ റിവ്യൂ
ശൈലൻ
രാവിലെ ഏഴരയ്ക്കായിരുന്നു ഇവിടെ കാപ്പാന്റെ ആദ്യ ഷോ. ഫാൻസ് ഷോയല്ലെന്ന് അറിഞ്ഞപ്പോൾ ഒരൽപ്പം കൗതുകം തോന്നി. സൂര്യയും ലാലേട്ടനും ഒന്നിക്കുന്ന മഹാസിനിമാ എന്നൊക്കെയായിരുന്നു പ്രഖ്യാപനം. കാപ്പാനെ കുറിച്ചുള്ള വമ്പൻ 'ഹൈപ്പ്' വേറെ. പക്ഷെ തിയേറ്ററിൽ ഈ ആരവമൊന്നും കണ്ടില്ല. ലാൽ ഫാൻസ് പടത്തെ പൂർണമായും അവഗണിച്ചതായി തോന്നി. അത് എന്തുകൊണ്ടാണെന്ന് പടം കണ്ടുകൊണ്ടിരുന്നപ്പോൾ മനസ്സിലാവുകയും ചെയ്തു.

കാപ്പാൻ കാണാൻ രാവിലെ എണീറ്റ് പോവുമ്പോൾ സൂര്യ, മോഹൻലാൽ എന്നീ പേരുകൾക്കൊപ്പമോ അതിലപ്പുറമോ പ്രതീക്ഷയും ആവേശവും കെ വി ആനന്ദ് എന്ന സംവിധായകനാമം എനിക്ക് പകർന്നിരുന്നു. അയൻ എന്ന സൂര്യയുടെ എക്കാലത്തെയും വലിയ ബ്ലോക്ക് ബസ്റ്റർ തിയേറ്ററിൽ കണ്ട അനുഭവം ഇന്നലെയെന്ന പോലെ മനസിൽ ത്രില്ലടിപ്പിച്ച് കിടപ്പുണ്ട്. നാളെയൊരു സ്‌പെഷ്യൽ ഷോ ഈയടുത്ത ജില്ലകളിൽ എവിടെയെങ്കിലും അയനിന്റേതായ് സംഘടിപ്പിക്കുകയാണെങ്കിൽ മൂന്നും പിന്നും നോക്കാതെ ഞാനതിന് എത്തിയിരിക്കും.
അനേകൻ, കനാകണ്ടേൻ എന്നീ ആനന്ദ് സിനിമകൾ സമ്മാനിച്ച തിയേറ്റർ അനുഭവവും മറിച്ചായിരുന്നില്ല. വർഷങ്ങളായി വരണ്ടു കിടക്കുന്ന സൂര്യയുടെ ഹിറ്റ് ചാർട്ട് ലിസ്റ്റിലേക്ക് ഒരു ഹെവി ഹിറ്റ് സമ്മാനിക്കാൻ ആനന്ദിന് സാധിക്കുമെന്ന പ്രതീക്ഷ എനിക്കെന്നല്ല, പടത്തിന് വരുന്ന ഓരോരുത്തർക്കുമുണ്ടാവുക സ്വാഭാവികം.

പടം നിങ്ങൾ കേട്ടതുപോലെതന്നെ ചന്ദ്രകാന്ത് വർമ്മ എന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെയും കതിരവൻ എന്ന സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗാർഡിന്റെയും കഥയാണ്. ലാൽ സാറിന്റെ പേര് ആദ്യം പറയൂ, അദ്ദേഹമെന്ന വടവൃക്ഷത്തിന് മുന്നിൽ ഇന്നലെ മുളച്ച കൂണായ ഞാനാര് എന്നൊക്കെ കൊച്ചിയിലെ പ്രൊമോഷൻ പരിപാടിക്കിടെ കോമ്പിയറോട് ഗീർവാണമടിച്ച സൂര്യ, പക്ഷേ പടത്തിന്റെ ടൈറ്റിൽസിൽ ആ മാന്യത കാണിക്കാൻ ശ്രമിച്ചിട്ടില്ല.
സൂര്യയ്ക്കും ആര്യയ്ക്കും സയേഷയ്ക്കും സമുദ്രക്കനിക്കുമൊക്കെ പിറകിലാണ് ലാലേട്ടന്റെ പേരെത്തുന്നത്. തുടർന്ന് പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ്മയ്ക്ക് നേരെയുള്ള ഒരു കൊലപാതക ശ്രമത്തോടെ കാപ്പാൻ തുടങ്ങുന്നു; പരാജയപ്പെട്ട ശ്രമം ലണ്ടനിൽ വീണ്ടും ആവർത്തിക്കുന്നു.

രണ്ട് കൊലപാതക ശ്രമങ്ങൾക്കുമിടയിലാണ് നായകനായ കതിരിന്റെ ഇൻട്രോ ഗാനം. പ്രേക്ഷകൻ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഗെറ്റപ്പിലും മേയ്ക്കോവറിലുമാണിത്. ഇതോടെ ആരാധകർ സന്തുഷ്ടർ. തുടർന്നാണ് കതിരിന്റെ മിലിട്ടറി ഇന്റലിജൻസ് അരങ്ങേറ്റവും എസ് പി ജിയിലേക്കുള്ള പരിവർത്തനവും. എല്ലാമേ ഹെവി; ആരാധകരെ കോൾമയിർക്കൊള്ളിപ്പിക്കുന്നത്.
പ്രധാനമന്ത്രിയുടെ യാത്രകളും വിടാതെയുള്ള തീവ്രവാദികളുടെ പിന്തുടരലും എസ് പി ജിയുടെ രക്ഷപ്പെടുത്തലുകളുമായി ഒന്നാം പകുതി മുന്നോട്ട് പോവുന്നു. അളവുകളില്ലാത്ത ദേശഭക്തിയാണ് ആദ്യ പകുതിയുടെ ആകെ ടോൺ. ബോറടിച്ച് തുടങ്ങുമ്പോൾ അപ്രതീക്ഷിതമെന്നു പറയാവുന്ന ഒരു പഞ്ചിൽ ഇന്റർവെലാവും.

ലാലേട്ടൻ പിൻവാങ്ങിയ ഇടവേളയ്ക്ക് ശേഷം അതുവരെ കണ്ട ഡയമെൻഷനിലല്ല കാപ്പാന്റെ പോക്ക്. സൂര്യയുടെ കളം നിറഞ്ഞുള്ള പൂണ്ടുവിളയാടലാണ് പിന്നീട്. അതിന് വേണ്ടിയുള്ള ചേരുവകൾ ഉടനീളം പട്ടുക്കോട്ടൈ പ്രഭാകരനും കെ വി ആനന്ദും സ്‌ക്രിപ്റ്റിൽ വിന്യാസിച്ചിട്ടുണ്ട്. സ്പൈസിനെസിനായി ചേർത്തിരിക്കുന്ന പല മസാലകളും ക്ളീഷേകളും കാലഹരണപ്പെട്ടതാണെന്ന് ഇവിടെ പരാമർശിക്കണം. സ്‌ക്രിപ്റ്റിന്റെ സംഗ്രഹം നോക്കിയാലും ദശാബ്ദങ്ങളായി ഇന്ത്യൻ വാണിജ്യ സിനിമയിൽ ഓടി ചതഞ്ഞ ഒരു സ്റ്റോറിലൈനാണ് കണ്ടെത്താനാവുക.

പടത്തിന്റെ ജീവാത്മാവും പരമാത്മാവും കതിർ എന്ന കതിരേശനാണ്. സൂര്യ അസാധ്യ തിളക്കത്തിലാണ്. വളരെക്കാലം കൂടിയുള്ള ചടുലനടനവും ആരാധകർക്ക് വിരുന്നാവുന്നുണ്ട്. ലാലേട്ടൻ ഇങ്ങനെയൊരു പ്രധാനമന്ത്രി റോൾ സ്വീകരിച്ചത് സാമ്പത്തിക കാരണങ്ങളാൽ മാത്രമാവണം. ഏത് മധ്യവയസ്കനടനും ചെയ്യാൻ പാകത്തിലുള്ള ഒരു സാധാരണ വേഷം മാത്രമാണ് ആര്യയുടെ അച്ഛൻ റോൾ കൂടിയായ ചന്ദ്രകാന്ത് വർമയുടേത്. മോഹൻലാലിനെപ്പോലൊരു നടനെ ഇത്തരമൊരു റോളിലേക്ക് ക്ഷണിച്ച സൂര്യയും കെവി ആനന്ദുമാണോ അതോ ഈ റോൾ സ്വീകരിച്ച ലാലേട്ടനാണോ ആരാധകരെ കളിപ്പിക്കാൻ ശ്രമിച്ചത് എന്നറിയില്ല. പക്ഷെ ആര് മനസിൽ കണ്ട ഉഡായിപ്പായാലും ഫാൻസ് മക്കൾ അത് മാനത്ത് കണ്ടു. മറ്റൊരു നടനായിരുന്നു ഈ റോളിൽ എങ്കിൽ കിട്ടുമായിരുന്ന ലാൽഫാന്സിന്റെ സപ്പോർട്ട് ഈ അതിബുദ്ധിയിലൂടെ നഷ്ടമാവുകയാണ് ചെയ്തത്.

പക്ഷെ, അതിനിടയിലും രണ്ട് കാര്യങ്ങൾ പറയാതെ വയ്യ. ഇത്തരമൊരു റോൾ സ്വീകരിക്കാനുള്ള ലാലേട്ടന്റെ ആർജവം. ഇമേജിന്റെ യാതൊരു ബാധ്യതയും കൂടാതെ മനോഹരമായി അത് സ്‌ക്രീനിൽ എത്തിക്കുമ്പോൾ കാണുന്ന അദ്ദേഹത്തിന്റെ ക്ലാസ്. കേവലം രണ്ടാഴ്ച മുമ്പ് മാത്രം തിയേറ്ററിൽ എത്തിയ ഇട്ടിമാണി എന്ന കഥാപാത്രത്തിനായി കയറൂരിവിട്ട നിലയിൽ അദ്ദേഹം നടത്തുന്ന അശ്ലീലത്തോളമെത്തുന്ന ആംഗ്യങ്ങളുമായി വെറുതെയൊന്ന് താരതമ്യം ചെയ്യുമ്പോൾ അറിയാം ചന്ദ്രകാന്ത് വർമയുടെ ക്ലാസ്. രാജ്യത്ത് ഇപ്പോൾ നിലവിലുള്ള പ്രധാനമന്ത്രി സങ്കല്പങ്ങളുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ വർമ്മയ്ക്ക് ഇത്ര ക്ലാസ് വേണമോ എന്നത് വേറെ ചോദ്യം.

പ്രധാനമന്ത്രിയുടെ ചോക്കലേറ്റ് മകൻ അഭിഷേക് വർമ്മയായി, രണ്ടാം പകുതിയിൽ പ്രധാനമന്ത്രി തന്നെയായി മാറി നൈസിന് ഗോളടിക്കുന്നത് ആര്യയാണ്. സൂര്യയുടെ മാസ് ഷോക്കിനിടയിലും പുള്ളി നേടിയെടുക്കുന്ന കയ്യടി ശ്രദ്ധേയം. വെറുതെയല്ല ചുള്ളൻ ആ റോൾ സ്വീകരിച്ചത്. സയെഷയുടേത് പതിവുപോലെ ഐകാൻഡി റോൾ. ഹാരിസ് ജയരാജിന്റെ പതിവ് വഴക്കങ്ങൾക്കായി ഡ്യുയറ്റുകൾ വാരി വിതറിയിട്ടുണ്ട്. ചമ്മല് തോന്നുന്നത് കൊണ്ടാവാം പാട്ടുകൾക്കായി ന്യായീകരണം അവതരിപ്പിക്കാനും സംവിധായകൻ ഫോർത്ത് വാൾ ബ്രെയ്ക്ക് ചെയ്തുകൊണ്ട് ശ്രമം നടത്തുന്നുണ്ട്.
Recommended Video

സ്ക്രിപ്പ്റ്റിലോ മേക്കിംഗിലോ കാര്യമായ ബ്രില്യൻസ് ഒന്നും കാണിക്കാൻ ശ്രമിക്കാതെ "ദി കംപ്ലീറ്റ് സൂര്യാ ഷോ" ആയി കാപ്പാനെ മാറ്റാനാണ് ആനന്ദ് ശ്രമിച്ചിരിക്കുന്നതെന്ന് വ്യക്തം. ഇച്ചിരി പഴക്കമൊക്കെ ഫീൽ ചെയ്യുന്നുണ്ട് എന്നത് മാറ്റി വെച്ചാൽ അദ്ദേഹം അതിൽ വിജയിക്കുന്നണ്ടുതാനും. എന്നാലും, കൊളംബിയയിലെ ഹോണ്ടുറസിലുമൊക്കെ പോയി ത്രസിപ്പിക്കുന്ന ചലനവേഗങ്ങളാൽ അയനിലൂടെ തമിഴിനെ ലോകഭൂപടത്തിലേക്ക് പടർത്തിയിട്ട കെവി ആനന്ദ് തന്നെ ഇന്ത്യയെ എല്ലാ അർത്ഥത്തിലും തമിഴ്‌നാട്ടിലേക്ക് ചുരുക്കിക്കെട്ടി കാലഹരണപ്പെട്ട പടവെട്ട് കളിക്കുന്നത് കാണുമ്പോൾ സങ്കടവുമുണ്ട് തീർച്ചയായും.
കാപ്പാൻ ദി കമ്പ്ലീറ്റ് സൂര്യാ ഷോ.


Click it and Unblock the Notifications











