ആർക്കോവേണ്ടി വീശുന്ന കാലഹരണപ്പെട്ട കാറ്റ്... ശൈലന്റെ കാറ്റ് റിവ്യൂ!!

By Muralidharan

ശൈലൻ

കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

Rating:
2.5/5
Star Cast: Asif Ali,Murali Gopy,Varalaxmi Sarathkumar
Director: Arun Kumar Aravind

ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് കാറ്റ്. പി. പത്മരാജന്റെ പ്രശസ്തമായ ഒരു കഥയിലെ കഥാപാത്രങ്ങളാണ് പ്രധാനവേഷത്തിലെത്തുന്നത്. പത്മരാജന്റെ മകനും തിരക്കഥാകൃത്തുമായ അനന്തപത്മനാഭനാണ് കാറ്റിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആസിഫ് അലിക്കൊപ്പം മുരളി ഗോപി, ഉണ്ണി രാജൻ പി ദേവ്, ശിഖ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. കാറ്റിന് ശൈലൻ ഒരുക്കുന്ന റിവ്യൂ.

കാറ്റ് പോയ സിനിമ - കാറ്റ്

കാറ്റ് പോയ സിനിമ - കാറ്റ്

അഞ്ചേമുക്കാലിന് തുടങ്ങിയ അരുൺകുമാർ അരവിന്ദിന്റെ "കാറ്റ്" എട്ടര കഴിഞ്ഞ് അവസാനിക്കുമ്പോഴേക്കും ഒരു പരുവമായിരുന്നു. ഒന്നരയോ രണ്ടോ മണിക്കൂർ കൊണ്ട് പറയാമായിരുന്ന ഒരു കഥയെ അണ്ടേമുക്കാൽ മണിക്കൂറിലധികമെടുത്ത് നീട്ടിവലിച്ച് പരത്തിവെച്ചപ്പോഴെയ്ക്ക് സിനിമയെന്ന നിലയിൽ അതിന്റെ കാറ്റ് പോയിരുന്നു. കണ്ടിരുന്നവൻ എന്ന നിലയിൽ എന്റെയും!!

കാലഹരണപ്പെട്ട കാറ്റ്

കാലഹരണപ്പെട്ട കാറ്റ്

പക്ഷെ, ദൈർഘ്യക്കൂടുതൽ എന്നതായിരുന്നില്ല ആ സിനിമയുടെ ഒന്നാമത്തെയോ രണ്ടാമത്തെയോ പ്രശ്നം എന്നത് വേറെ കാര്യം. കാലഹരണപ്പെട്ട ഒരു പ്രമേയവും ആഖ്യാനവും സിനിമയുമാണ് കാറ്റ് എന്നത് തന്നെയാണ് അതിന്റെ ആദ്യത്തെതും പ്രധാനമായതുമായ പ്രശ്നം.. എഴുപതുകളുടെ അവസാനത്തിലോ എൺപതുകളുടെ ആദ്യത്തിലോ വന്ന പദ്മരാജൻ-ഭരതൻ സിനിമകളുടെ ഫോർമാറ്റിലുള്ള ഒരു നിർമിതിയാണ് കാറ്റിന്റെത്..

എന്തിനായിരുന്നു ഈ ശ്രമം?

എന്തിനായിരുന്നു ഈ ശ്രമം?

അക്കാലത്തുള്ള സിനിമകളുടെ ഒരു പുനരാഖ്യാനം എന്ന് തന്നെ പറയാം.. കാലഘട്ടവും ക്യാരക്റ്ററുകളും ട്രീറ്റ്മെന്റും എല്ലാം അക്കാലത്തേത് സാങ്കേതികവിദ്യ മാത്രം ഇക്കാലത്തേത്.. ഈ 2017 ഒക്റ്റോബർ കാലത്ത് ഏറെ മല്ലുക്കെട്ടി ഇങ്ങനെയൊരു വിചിത്രസൃഷ്ടി എന്തിന് എന്ന കാര്യം മാത്രമേ സംശയമുള്ളൂ. ആ കാലത്ത്, അവരുടെ നല്ല കാലത്ത് തന്നെ പി. പദ്മരാജൻ തിരക്കഥ എഴുതി സ്വയം സംവിധാനം ചെയ്തതും ഭരതൻ സംവിധാനം ചെയ്തതുമായ നല്ല സിനിമകൾ ആവശ്യത്തിന് വന്നിട്ടുണ്ട്.

പാളിപ്പോയ ബുദ്ധി

പാളിപ്പോയ ബുദ്ധി

അന്നത്തെക്കാലത്തെ ദൃശ്യവിപ്ലവം എന്നുതന്നെ അവയിൽ ചിലതിനെ വിളിക്കാം.. അന്നത്തെയും ഇന്നത്തെയും എക്കാലത്തെയും നല്ല സിനിമാസ്വാദകരുടെ ഇഷ്ട സിനിമകൾ തന്നെയാണവ.. എന്നും വച്ച് മുപ്പത്തഞ്ച് കൊല്ലം കഴിഞ്ഞ് അവയ്ക്ക് അനുകരണവുമായെത്തി ആളുകളെ തിയേറ്ററിൽ കേറ്റാമെന്ന് കരുതുന്ന കാഞ്ഞബുദ്ധിയെ നമിക്കുക തന്നെ വേണം

അരുൺ കുമാർ അരവിന്ദ്

അരുൺ കുമാർ അരവിന്ദ്

സംവിധായകനായ അരുൺ കുമാർ അരവിന്ദ് തന്നെയാണ് കാറ്റിന്റെ നിർമ്മാതാവ് എന്നതാണ് മുടിഞ്ഞ കോമഡി.. മറ്റാരുടെയെങ്കിലും കാശ് ആണെങ്കിൽ കക്ഷിക്ക് അതിലൊരു സാഡിസ്റ്റ് നിർവൃതിയെങ്കിലും അനുഭവിക്കാനായെന്ന് കരുതി സമാധാനിക്കാരുന്നു.. എഡിറ്ററെയൊന്നും വച്ചിട്ടില്ലെന്ന വണ്ണം കാറ്റ് പോലെ കിടക്കുന്ന സിനിമയുടെ എഡിറ്ററും അരുൺ കുമാർ അരവിന്ദ് തന്നെയെന്നതാണ് അടുത്ത പോയിന്റ്.. പ്രതിഫലം തരാൻ പ്രൊഡ്യൂസറില്ലെങ്കിൽ എന്റെ പട്ടി ചെയ്യും ചിത്രസംയോജനം എന്ന് പറഞ്ഞ് പണിമുടക്കിയതോ എന്തോ...

തിരക്കഥ, സംഭാഷണം

തിരക്കഥ, സംഭാഷണം

പദ്മരാജന്റെ റാണികളുടെ കുടുംബം എന്ന് പേരായ ചെറുകഥയെ പ്രതിപാദിച്ച് പുള്ളിയുടെ മകനായ അനന്തപദ്മനാഭൻ എഴുതിയതാണ് തിരക്കഥയും സംഭാഷണവും.. പടം തുടങ്ങുന്നതും അവസാനിക്കുന്നതും തമിഴ്നാട്ടിലും ഇടയ്ക്കുള്ള പ്രധാന പോർഷൻ കേരളത്തിലുമാണ്.. മീൻ, അങ്ങാടി എന്നീ ഐവി ശശി സിനിമകളെ കുറിച്ചും ജയൻ സിനിമ എന്നിവരെക്കുറിച്ചും പരാമർശമുള്ളതുകൊണ്ടു കാലഘട്ടം എൺപതുകളുടെ ആദ്യവർഷങ്ങൾ തന്നെ എന്നുറപ്പിക്കാം..

കാറ്റ് എന്ന സിനിമയുടെ പ്രതിസന്ധി

കാറ്റ് എന്ന സിനിമയുടെ പ്രതിസന്ധി

ക്യാരക്റ്ററുടെ സ്വഭാവസുവിശേഷങ്ങളും വസ്ത്രധാരണവും എല്ലാം അക്കാലത്തേതിനെ നന്നായി ഇമിറ്റേറ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്.. അനുകരിക്കാൻ നന്നായി ശ്രമിക്കുമ്പോഴും പദ്മരാജൻ-ഭരതൻ സിനിമകളുടെ ആത്മാവോ സ്റ്റബ്സ്റ്റൻസോ ഇല്ലെന്നതാണ് കാറ്റിന്റെ അടുത്ത പ്രധാന പ്രതിസന്ധി... കടലും കടലാടിയും എന്നുതന്നെ പറയാം.. കഥാപാത്രങ്ങളെ അവതരിപ്പിച്ച ചില അഭിനേതാക്കളുടെ കാര്യത്തിൽ മാത്രമാണ് സിനിമ അന്നത്തേക്കാൾ മെച്ചപ്പെട്ടുനിൽക്കുന്നത്..

മുരളി ഗോപിയുടെ ചെല്ലപ്പൻ

മുരളി ഗോപിയുടെ ചെല്ലപ്പൻ

ചെല്ലപ്പൻ, നൂഹുക്കണ്ണ്, മുത്തുലക്ഷ്മി എന്നീ ക്യാരക്റ്ററുകളെ ചെയ്ത മുരളി ഗോപി, ആസിഫ് അലി, വരലക്ഷ്മി എന്നിവരെ സിനിമ നന്നായി അടയാളപ്പെടുത്തുന്നുണ്ട്.. മുരളി ഗോപി എന്ന നടൻ പലപ്പോഴും തന്റെ അച്ഛനായ ഭരത് ഗോപിയെ മറികടക്കുന്ന കാഴ്ചകൾക്ക് കാറ്റ് സാക്ഷ്യം തരുന്നുണ്ട്.. അക്കാലത്തൊക്കെ അഭിനയിക്കേണ്ട ആളായിരുന്നെന്ന് തോന്നിപ്പിക്കുന്ന ഒരു മട്ടും മാതിരിയും അക്കാലത്തെ നാടകീയത ഒഴിവാക്കിത്തന്നെ മുരളി ഗോപി സാധ്യമാക്കുന്നു..

ആസിഫ് അലിയുടെ നൂഹുക്കണ്ണ്

ആസിഫ് അലിയുടെ നൂഹുക്കണ്ണ്

ആസിഫിന്റെ അരണക്കണ്ണ് എന്ന നൂഹുക്കണ്ണ് പരുങ്ങിക്കൊണ്ടാണ് തുടങ്ങിയതെങ്കിലും പിന്നീട് കത്തിക്കയറി. വരലക്ഷ്മി ശരത്കുമാറിന്റെ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മിതത്വമുള്ളതും നല്ലതുമായ ക്യാരക്റ്റർ ആണ് മുത്തുലച്ച്മി.. രാജൻ പി ദേവിന്റെ മകൻ ഉണ്ണി പി ദേവും ഒരു മുഴുനീളവേഷത്തിലുണ്ടെങ്കിലും കാര്യമൊന്നുമില്ല..

തിരക്കഥ, സംഭാഷണം, സംഗീതം

തിരക്കഥ, സംഭാഷണം, സംഗീതം

ദീപക് ദേവിന്റെ സംഗീതവിഭാഗം കൊണ്ടും പ്രയോജനമൊന്നുമുണ്ടായില്ലെന്ന് വേണം പറയാൻ.. അനന്തപദ്മനാഭൻ എഴുതിയ കഥാഗതികളിലും സംഭവങ്ങളിലും എൺപതുകളുടെ മെലോഡ്രാമ വരുത്തിയത് മന:പ്പൂർവമാണെങ്കിലും അല്ലെങ്കിലും പരമബോറായിട്ടുണ്ട്.. അച്ഛന്റെ പേരിനു മങ്ങലേൽപ്പിക്കുന്ന ഇത്തരം കുരിശുകൾ പെരടിയിൽ എടുത്ത് വെക്കാതിരിക്കുക എന്നതാവും മകനെന്ന അദ്ദേഹത്തിന് ചെയ്യാവുന്ന വല്യ ഔദാര്യം.

കാണികളുടെ സംഭാവന

കാണികളുടെ സംഭാവന

തിയേറ്ററിൽ എണ്ണത്തിൽ കുറവായ സഹകാണികൾ ആദ്യപാതിയിലൊക്കെ പിടിപ്പത് കമന്റുകൾ സംഭാവന ചെയ്തുകൊണ്ട് സജീവമായിരുന്നു.. രണ്ടാം പാതി ആയപ്പൊഴേക്കും അവരും തളർന്ന് വീണു.. രണ്ടേമുക്കാൽ ദൈർഘ്യം കൊണ്ട് അങ്ങനെ ഒരു ഉപകാരമുണ്ടായത് കാണാതെ വയ്യ.

നിങ്ങളൊക്കെ ഏത് ലോകത്താണ്

നിങ്ങളൊക്കെ ഏത് ലോകത്താണ്

കാണികളുടെ നിലവാരമില്ലായ്മ കൊണ്ടാണ് കാറ്റിന് ആളുകേറാത്തത് എന്നൊരു കുറ്റപ്പെടുത്തൽ ആസിഫ് ഉൾപ്പടെയുള്ള പിന്നണിക്കാരുൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും ഉണ്ടായതായി അറിയാൻ കഴിഞ്ഞു.. ഭരതന്റെയും പദ്മരാജന്റെയും എല്ലാപടങ്ങളും ഡിവിഡിയിലും യൂട്യൂബിലും ലഭ്യമായിരിക്കെ 150 രൂപയും സമയവും മുടക്കി ഇതിനൊക്കെ വന്ന് തലവെക്കുന്ന ഞങ്ങളെയല്ലേ സുഹൃത്തേ നമിക്കേണ്ടത്.. നിങ്ങളൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത്???

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X