Don't Miss!
- Automobiles ഐപിഎല്‍ ശമ്പളം 16 കോടി, ബിസിസിഐ നല്‍കുന്നത് 7 കോടി; എന്നിട്ടും രോഹിത് ശര്‍മ കറങ്ങുന്നത് മാരുതി കാറില്‍
- News 'സുധാകരന് എന്തോ തകരാറുണ്ട്, മരുന്ന് കഴിച്ചിട്ടില്ലെന്ന് തോന്നുന്നു'; മറുപടിയുമായി ഇപി ജയരാജൻ
- Lifestyle വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില്‍ വാസ്തുദോഷമുണ്ടാവാം
- Finance 7000 രൂപ നിക്ഷേപിക്കാനുണ്ടോ? 12 ലക്ഷം റിട്ടേൺസ് നേടാം, കൂടുതൽ അറിയാം...
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ആനന്ദമേകുന്ന യാത്ര! ദുൽക്കറിന്റെ ഹിന്ദി ചിത്രം “കാർവാൻ” - റിവ്യൂ
Recommended Video
കാർവാൻ എന്ന ചിത്രത്തിലൂടെ ഇർഫാൻ ഖാനൊപ്പം വളരെ സുരക്ഷിതവും, മികച്ചതുമായ രംഗപ്രവേശനമാണ് ദുൽക്കർ സൽമാൻ ബോളിവുഡിൽ ചെയ്തിരിക്കുന്നത്. ആദ്യ ദിവസം ചിത്രം കണ്ടിറങ്ങിയവരിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് ചിത്രത്തേക്കുറിച്ചും ദുൽക്കറിനേക്കുറിച്ചും ലഭിക്കുന്നത്.
മലയാളത്തിൽ ശക്തമായ ഇരിപ്പിടം ഉറപ്പുവരുത്തിയ ദുൽക്കർ സൽമാൻ തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച് പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ശേഷം വളരെ നല്ലൊരു തുടക്കം തന്നെയാണ് ബോളിവുഡിലെ തൻ ചരിത്രത്തിലും രേഖപ്പെടുത്തിയിരിക്കുന്നത്.
താരങ്ങളും, അണിയറക്കാരും:
തന്റെ വേറിട്ട അഭിനയ ശൈലിയിലൂടെ ബോളിവുഡിലും, ഹോളിവുഡിലും പ്രിയങ്കരനായ നടൻ ഇർഫാൻ ഖാനും കാർവാൻ എന്ന ചിത്രത്തിൽ ദുൽക്കറിന് സമാനമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഒരു യാത്രയെ ആധാരമാക്കിയുള്ള ചിത്രത്തിൽ സുപ്രധാനമായ മൂന്ന് കഥാപാത്രങ്ങളിൽ മൂന്നാമത്തെ കഥാപാത്രമായി നടി മിഥില പൽക്കർ എത്തുന്നു. കൃതി ഖർബന്ധ, അമല അക്കിനേനി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ദുൽക്കർ നായകനായ ‘സോലോ' സംവിധാനം ചെയ്ത ബിജോയ് നമ്പ്യാർ തന്നെയാണ് കാർവാന്റെ കഥയും എഴുതിയിരിക്കുന്നത്. റോണി സ്ക്രൂവാല, പ്രിതി രതി ഗുപ്ത എന്നിവർ നിർമ്മിച്ച ചിത്രത്തിന്റെ സംവിധായകൻ ആകർഷ് ഖുറാണയാണ്.
യാത്രകൾ നേടിത്തരുന്നത് :
തിരക്ക്പിടിച്ച ജീവിതത്തിൽ ആരും സംതൃപ്തരല്ല, ഓട്ടപ്പാച്ചിലിൽ പിന്നിട്ട വഴികളിൽ നഷ്ട്ടപ്പെട്ടതെന്തൊക്കെയായിരുന്നുവെന്നും അതിന്റെ വില എന്തെന്നും മനസ്സിലാക്കാൻ സാധാരണ തിരക്കുകൾ മാറ്റി നിർത്തിയുള്ള ഒരു യാത്ര തന്നെ ധാരാളമാണ്. നമ്മളെ സ്വയം വിലയിരുത്താനും മനസ്സിലെ ഭാരം കളഞ്ഞ് ജീവിതത്തെ ആനന്ദകരമാക്കാനും യാത്രകൾക്ക് അനായാസം സാധിക്കും എന്ന ലളിതമായ തത്വത്തിലാണ് ബിജോയ് നമ്പ്യാർ ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്.
ഒരു യാത്രയിലൂടെ മൂന്ന് വ്യക്തികളുടെ ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളാണ് ഹാസ്യവും ഇടകലർത്തി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
കഥയുടെ തുടക്കം:
വളരെയധികം ദൃശ്യ മികവ് പുലർത്തുന്ന ചിത്രത്തിൽ നിറയെ ഭൂപ്രകൃതിയുടെ ആകർഷകങ്ങളായ വിവിധ പകർപ്പുകൾ കാണാൻ കഴിയുന്നതാണ്.
ഗംഗോത്രിയിലേക്ക് തീർത്ഥയാത്ര പോകുന്ന ഒരു ബസും മനോഹരമായ പശ്ചാത്തലവും കാണിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. അതിനു ശേഷം ബാംഗ്ലൂരിലെ ഒരു ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന അവിനാഷ് (ദുൽക്കർ സൽമാർ)എന്ന ചെറുപ്പകാരനിലേക്ക് സിനിമ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോവുകയാണ്.
ഫോട്ടോഗ്രാഫർ ആകുവാൻ ആഗ്രഹിച്ചിരുന്ന അവിനാഷ് അച്ഛന്റെ നിർബന്ധ പ്രകാരം ഏറ്റെടുത്ത ഐടി കമ്പനിയിലെ ജോലിയിൽ തൃപ്തനായിരുന്നില്ല. അനാവശ്യമായി സ്റ്റാഫുകളോട് കയർക്കുന്ന അരോചകനായ ബോസിനു കീഴിൽ തീർത്തും സന്തുഷ്ട്ടിയില്ലാതെ യാന്ത്രികമായാണ് അവിനാഷിന്റെ ജീവിതം മുന്നോട്ട് പോകുന്നത് എന്ന് ആദ്യമെ വ്യക്തമാകുന്നു.
ഒരു ദിവസം ജോലി കഴിഞ്ഞ് ഫ്ളാറ്റിലെത്തിയ അവിനാഷിന് ഒരു ട്രാവൽ ഏജൻസിയുടെ കസ്റ്റമർ കെയറിൽ നിന്നും കാൾ വരുന്നു.
ഗംഗോത്രി ദർശ്ശനത്തിന് പോയ ട്രാവൽസിന്റെ ബസ് അപകടത്തിൽപ്പെട്ടുവെന്നും,അവിനാഷിന്റെ അച്ഛൻ മരണപ്പെട്ടുവെന്നുമാണ് അവർ അറിയിച്ചത്.
അച്ഛന്റെ ശവശരീരം ഏറ്റ് വാങ്ങാൻ സുഹൃത്തായ ഷൗക്കത്തുമായി (ഇർഫാൻ ഖാൻ ) അയാളുടെ വാനിൽ ചെന്ന അവിനാഷിന് അച്ഛന്റെ ശരീരത്തിന് പകരം മറ്റൊരു പ്രായമായ സ്ത്രീയുടെ ഡെഡ്ബോഡിയാണ് ലഭിച്ചത്. അവരുടെ കൺസൈമെന്റിൽ ആകെ രണ്ട് ബോഡികളാണ് വന്നത് എന്നതിനാൽ അച്ഛന്റെ ബോഡിയുള്ള പെട്ടി കൊച്ചിയിലെ അഡ്രസിലേക്ക് പോയിരിക്കും എന്ന് അവിനാഷിന് മനസ്സിലായി.
കൊച്ചിയിലുള്ള മരിച്ച സ്ത്രീയുടെ മകളുമായി ഫോണിൽ ബന്ധപ്പെട്ട ശേഷം അവിനാഷ് ബോഡിയടങ്ങിയ പെട്ടി മാറ്റിയെടുക്കാൻ ഷൗക്കത്തിന്റെ വാനിൽ തന്നെ യാത്ര തിരിക്കുകയാണ്.
ഇടയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ മരിച്ച സ്ത്രീയുടെ കോയമ്പത്തൂരിൽ പടിക്കുന്ന ചെറുമകൾ താനിയയേയും ( മിഥില പൽക്കർ)അവർക്ക് ഒപ്പം കൂട്ടേണ്ടി വരുന്നു.
ഇവരുടെ യാത്രയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് തുടന്ന് ചിത്രത്തിൽ പറയുന്നത്.
കേരളത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങൾ:
ദുൽക്കർ സൽമാൻ എന്ന നമ്മുടെ സ്വന്തം കുഞ്ഞിക്കയുടെ സാന്നിധ്യത്തിന് പുറമെ ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത് മലയാളിയായ ബിജോയ് നമ്പ്യാർ ആണെന്നതും, ചിത്രത്തിലെ ആകർഷണീയമായ പശ്ചാത്തലങ്ങളിൽ ഏറെയും കേരളമാണെന്നതും കാർവാൻ ഒരു മികച്ച ചിത്രമായി അറിയപ്പെടുമ്പോൾ അതിൽ മലയാളികൾക്കും അഭിമാനിക്കാനുള്ള വകകളാണ്.
കുഞ്ഞിക്കയുടെ പെർഫോമൻസ് :
എങ്ങനെയാണോ തന്റെ ജന്മസിദ്ധമായ കഴിവുപയോഗിച്ച് ദുൽക്കർ മലയാളികളുടെ ഇഷ്ട്ട താരമായത് അതുപോലെ തന്നെ ബോളിവുഡിലും ശ്രദ്ധിക്കപ്പെടാനുതകുന്ന വേഷമാണ് നടൻ കാർവാൻ എന്ന ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
ഒരു സാധാരണ യുവാവിന്റെ വേഷപ്പകർച്ചയോടെ ഒരു കണ്ണട വച്ച, തികച്ചും ലളിതമായ ലുക്കിലാണ് ദുൽക്കർ തന്റെ കന്നി ഹിന്ദിചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ചെറിയൊരു സിനിമ ആയിരുന്നതിനാൽ തന്നെ പരിചയമില്ലാത്തവർ താരത്തെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുമോ എന്ന് ഞാനടക്കം പലരും വ്യാകുലപ്പെട്ടിട്ടുണ്ടാകും (പ്രത്യേകിച്ച് കുഞ്ഞിക്ക - ഇക്ക ഫാൻസ്). പക്ഷെ ദുൽക്കർ തന്റെ അഭിനയ മികവിനാൽ ആ സംശയത്തിന് അധികം ആയുസ്സ് നൽകിയില്ല.
അവിനാഷ് എന്ന കഥാപാത്രത്തിന്റെ നിരാശയും, അമർഷവും, പ്രണയനഷ്ട്ടവും, ദുഃഖവും, സന്തോഷവുമെല്ലാം വിവിധ സന്ദർഭങ്ങളിൽ വ്യക്തമായി ദുൽക്കറിലൂടെ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ കഴിയുന്നതാണ്.
ഫൈറ്റ്, മറ്റ് ആക്ഷൻ രംഗങ്ങൾ, ഡാൻസ്, മാസ്സ് ഡയലോഗ്, സ്ലോ മോഷൻ ബിൽഡപ്പ് തുടങ്ങിയ ഒരു ഘടകങ്ങളും ഇല്ലാതെ തന്നെ ചിത്രത്തിൽ ദുൽക്കർ നന്നായി തിളങ്ങിയിട്ടുണ്ട് എന്നതാണ് വസ്തുത.
ചിത്രത്തിന്റെ ജീവനാഡി:
കുഞ്ഞിക്ക അവതരിപ്പിച്ച കഥാപാത്രത്തിന്റെ അതേ പ്രാധാന്യമുള്ള ഷൗക്കത്തായി എത്തിയ ഇർഫാൻ ഖാൻ തന്നെയാണ് ചിത്രത്തെ പ്രേക്ഷകർക്ക് പ്രിയമാക്കുന്ന പ്രധാന ഘടകം. ഇർഫാൻ ഖാൻ വായ തുറന്ന് എന്ത് പറഞ്ഞാലും തീയറ്ററിൽ ചിരിപടരുന്ന കാഴ്ച്ചയാണ് കണ്ടത്. സംഭാഷണത്തിലൂടെ മാത്രമല്ല, നടൻ വെറും നോട്ടം കൊണ്ടുപോലും പ്രേക്ഷകരെ പൂർണ്ണമായും കൈയ്യിലെടുത്തു. തന്റെ കുടിയനായ ബാപ്പ തന്നെയും ഉമ്മയേയും ഉപദ്രവിച്ചിരുന്നതും തുടർന്ന് തനിക്ക് കുടുംബം നഷ്ട്ടപ്പെട്ടതുമായ കാര്യങ്ങൾ ഷൗക്കത്ത് വിവരിക്കുമ്പോഴും അയാളുടെ മനോവിഷമം മനസ്സിലാക്കാൻ കഴിയുന്നുണ്ടെങ്കിലും ചിരി നിർത്താൻ കഴിയില്ല, അതാണ് ഇർഫാൻ ഖാൻ എന്ന നടന്റെ മിടുക്ക്.
താനിയ എന്ന കൗമാരക്കാരിയായെത്തിയ മിഥില പൽക്കർ താൻ ആ കഥാപാത്രത്തിന് വളരെയധികം യോജിച്ച നടി തന്നെയാണെന്ന് അടിവരയിട്ട് ബോധ്യപ്പെടുത്തി തന്നു.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തതിനാൽ അഭിനയതലത്തിൽ ചിത്രം വളരെ മുന്നിട്ട് നിൽക്കുന്നു.
കഥയും,സംവിധാനവും :
പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത കഥയും സന്ദർഭങ്ങളുമാണ് ചിത്രത്തിലുള്ളത് എന്നതാണ് ആകെ തോന്നിയ ചെറിയൊരു പോരായ്മ്മ.
പക്ഷെ ഒരു തരത്തിലും പോരായ്മ്മകൾ അനുഭവപ്പെടത്തവിധം വരിഞ്ഞുമുറുക്കിയ തിരക്കഥയും, സംവിധാനവുമാണ് ചിത്രത്തിന്റെത്.
അധികം ദീർഘിപ്പിക്കാതെ ഏകദേശം രണ്ട് മണിക്കൂറോളം മാത്രം വരുംവിധമാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്.
അവിനാഷിനും, ഷൗക്കത്തിനും, താനിയക്കുമൊപ്പം പ്രേക്ഷകരേയും ഒരു യാത്രക്ക് കൂട്ടിക്കൊണ്ട് പോകുന്ന സംവിധായകൻ ആ യാത്ര അവസാനിപ്പിക്കുമ്പോൾ പൂർണ്ണ സംതൃപ്തിയും, നിറയെ അനുഭവസമ്പത്തും പ്രദാനം ചെയ്യുന്നു.
സന്ദർഭത്തിന് ചേരുന്ന ലോജിക്കായ ഹാസ്യസംഭാഷണങ്ങളാൽ പൂരിതമായ ചിത്രം പ്രേക്ഷകർക്ക് വളരെ ഇഷ്ട്ടപ്പെടുന്നതിനാൽ ഒരിടത്തും ലാഗിംഗ് അനുഭവപ്പെട്ടിട്ടില്ല.
മറ്റ് സവിശേഷതകൾ :
ചിത്രത്തിലെ കഥാസന്ദർഭങ്ങളോട് വളരെ ഇഴുകിച്ചേർന്ന വിധത്തിലാണ് ഗാനങ്ങളുള്ളത്, അതിൽ
‘ഛോട്ടാ സാ ഫസാനാ', ‘സാസേം' തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയമാണ്.
ചിത്രത്തിന്റെ മറ്റൊരു മുഖ്യ ആകർഷണം ആദ്യം പറഞ്ഞത് പോലെ ദ്യശ്യങ്ങളാണ്, മനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന് വേണ്ടി പകർത്തിയിരിക്കുന്നത് അവിനാഷ് അരുണാണ്.
റേറ്റിംഗ്: 8/10
കാർവാൻ വെറുമൊരു നേരമ്പോക്ക് ചിത്രമല്ല, ഒരു യാത്ര പോകുമ്പോൾ ലഭിക്കുന്ന അതേ ആനന്ദനിർവൃതി ചിത്രം കണ്ടിറങ്ങുമ്പോൾ നമ്മൾക്ക് ലഭിക്കും. വളരെ ആഴത്തിൽ മനസ്സിലേക്ക് പതിയുന്ന കഥാപാത്രങ്ങളാണ് ചിത്രത്തിലേത്. പ്രത്യേകിച്ച് ഇർഫാൻ ഖാൻ അവതരിപ്പിച്ചത്. ഷൗക്കത്തിന്റെ പ്രണയം പൂവണിയുന്നതും, അവിനാഷിന് തന്റെ ഇഷ്ട്ട മേഖലയിൽ തന്നെ തിളങ്ങാൻ കഴിയുന്നതും, താനിയയും അമ്മയും തമ്മിലുള്ള ആത്മബന്ധം വർദ്ധിച്ചതും സർവ്വോപരി ഇവർക്കെല്ലാം ഒരു യാത്രയിലൂടെ ജീവിതത്തെ മനോഹരമായി മാറ്റിയ നല്ല അനുഭവങ്ങൾ ലഭിച്ചതും കണ്ട് സന്തോഷത്തോടെ തീയറ്ററിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കുന്നു എന്നതിനാൽ കുടുംബസമേതം കാണാൻ കഴിയുന്ന അല്ലെങ്കിൽ കാണാൻ ശ്രമിക്കേണ്ട ചിത്രമാണ് കാർവാൻ എന്ന നിഗമനത്തിലെത്താം.
കുഞ്ഞിക്ക ഇങ്ങളിൽ നിന്ന് ഇതൊക്കെ തന്നെയാണ് പ്രതീക്ഷിച്ചത് ,ബോളിവുഡിലും തുടക്കം അസ്സലായി എന്നതിൽ സന്തോഷം.