twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കണാരനും നിമിഷയുമില്ലെങ്കിൽ കാണാരുന്നു മാംഗല്യത്തിന്റെ തന്തുനാന പോയ വഴി, ശൈലന്റെ റിവ്യൂ

    By Ambili John
    |

    ശൈലൻ

    എഴുത്തുകാരന്‍
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. site: Shylan.in

    Rating:
    2.5/5
    Star Cast: Kunchakko Boban, Nimisha Sajayan, Hareesh Perunana
    Director: Soumya Sadanandan

    കുഞ്ചാക്കോ ബോബനും നിമിഷ സജയനും നായികാ നായകന്മാരാകുന്ന മാംഗല്യം തന്തുനാനേന" പുതുമുഖ സംവിധായികയായ സൗമ്യ സദാനന്ദൻ അണിയിച്ചൊരുക്കിയിരിക്കുന്നു. ഹരീഷ് കണാരൻ, ശാന്തി കൃഷ്ണ, അലൻസിയർ ലോപ്പസ് എന്നിവരാണ് മറ്റ് താരങ്ങൾ. സിനിമയ്ക്ക് ശൈലൻ എഴുതിയ റിവ്യൂ താഴെ.

    വനിതാ സംവിധായകർ

    മലയാളത്തിൽ മുൻപൊരുകാലത്തും ഇല്ലാത്ത വിധം വനിതാ സംവിധായകർ സജീവമാകുന്നു എന്നതിലെ സന്തോഷവുമായിട്ടാണ് "‌മാംഗല്യം തന്തുനാനേന" കാണാൻ പോയത്. അഞ്ജലി മേനോന്റെ കൂടെ"യും രോഷ്നി ദിവാകറിന്റെ "മൈ സ്റ്റോറിയും രണ്ട് വ്യത്യസ്ത രീതികളിൽ ചർച്ചയായി കഴിഞ്ഞ അതേ വർഷം തന്നെ സംവിധാന രംഗത്തേക്ക് കടക്കുന്ന സൗമ്യ സദാനന്ദൻ ആണ് മാംഗല്യം തന്തുനാനെയ്ക്ക് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ടിവി ആങ്കർ ആയും ഷോർട്ട്-ഫിലിമുകളുടെ സംവിധായികയായും നിരവധി ഫീച്ചർ ഫിലിമുകളുടെ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് സൗമ്യ ആദ്യ സിനിമയുമായി വരുന്നത് എന്നതിന് വിക്കിപീഡിയ സാക്ഷി.

     മാംഗല്യം തന്തുനാനേന,

    പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരു കല്യാണരംഗത്തിലൂടെ തുടങ്ങുന്ന സിനിമ, അതെ തുടർന്ന് ആ നവദമ്പതികളുടെ കുടുംബ ജീവിതത്തിൽ ഉണ്ടാവുന്ന അസ്വാരസ്യങ്ങളും കല്ലുകടികളും പ്രതിസന്ധികളും മറ്റും കാണിച്ചു കൊണ്ട് മുന്നോട്ട് പോവുന്നു. ഒടുവിൽ എല്ലാവരും പ്രതീക്ഷിക്കുന്ന ഒരു ശുഭാന്ത്യത്തോടുകൂടി സമാപിക്കുകയും ചെയ്യുന്നു.

     ആദിമകാലം

    വളരെ കാലങ്ങൾക്കുശേഷം മലയാളസിനിമ കണ്ട ഒരു ടിപ്പിക്കൽ കുടുംബ സിനിമയാണ് മാംഗല്യം തന്തു നാനേന. പക്ഷെ, അത് ആദിമകാലം മുതൽ നമ്മൾ കണ്ടുശീലിച്ച കുടുംബ സിനിമകളുടെ അതേ പാറ്റേണിലും പടുതിയിലും തന്നെ മുന്നോട്ട് പോവുന്നു.. ഉള്ളടക്കത്തിനോ പരിചരണത്തിനോ ക്ലൈമാക്സിനോ തെല്ലുമില്ല പുതുമ. എന്നാൽ കണ്ടിരിക്കുമ്പോൾ അത്രമാത്രം വിരസതയൊട്ട് അനുഭവപ്പെടുന്നില്ല താനും.

     റോയി

    വിദേശത്തു ജോലി ചെയ്ത് വരികയായിരുന്ന സാധാരണ മിഡിൽ ക്ലാസുകാരനായ റോയി ഫെയ്സ്ബുക്കിലൂടെയാണ് ക്ലാരയെ പരിചയപ്പെടുന്നതും പ്രണയമാകുന്നതും. കോടീശ്വരനായ അവറാച്ചൻ ഏകമകളായ ക്ലാരയുടെ ഇഷ്ടത്തിന് എതിരു നിൽക്കാതെ റോയിയുടെ സാമ്പത്തിക സമത്വമില്ലായ്മ അവഗണിച്ചും കല്യാണം നടത്തിക്കൊടുക്കുന്നു. വട്ടിപ്പലിശയെടുത്ത് കല്യാണം പൊലിപ്പിച്ച ദുരഭിമാനക്കാരനായ റോയിക്ക് ജോലി നഷ്ടപ്പെടുന്നതിനെ തുടർന്ന് അനുഭവിക്കുന്ന പ്രതിസന്ധികളാണ് സിനിമ. പ്രതിസന്ധികളെ അതിജീവിക്കാൻ അവറാച്ചനും ക്ലാരയും നല്ല ഒന്നാന്തരം മാർഗങ്ങൾ മുന്നോട്ട് വെക്കുന്നുണ്ടെങ്കിലും സുഹൃത്തായ ഷംസുവിന്റെ ഉപദേശങ്ങൾ ശിരസാവഹിച്ച് റോയി കാണിക്കുന്ന ബാലിശതകൾ സഹതാപാർഹമായ രീതിയിൽ ആണ് പുരോഗമിക്കുന്നത്.

    കഥാസന്ദർഭങ്ങൾ

    പല നൂറ് സിനിമളിൽ കണ്ട് പഴകിയ കഥാസന്ദർഭങ്ങൾ ആണെങ്കിലും പടത്തെ ദൃശ്യയോഗ്യമായി രക്ഷിച്ചെടുക്കുന്നത് നിമിഷ സജയൻ, ഹരീഷ് പെരുമണ്ണ എന്നിവർ ചേർന്നാണ്. തൊണ്ടി മുതലിലും ഈടയിലും സ്വാഭാവിക ചലനങ്ങൾ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ നിമിഷ ഒരിക്കൽ കൂടി തന്റെ മിടുക്ക് തെളിയിച്ചു. പലനൂറ് വട്ടം കണ്ട അതേ ഭാര്യാ കഥാപാത്രമായിട്ടും ക്ലാരയിൽ എവിടെയും ഒരു സിനിമാ നടിയുടെ ശരീരഭാഷ കലർന്നിട്ടേ ഇല്ലായിരുന്നു. ഷംസു എന്ന മണ്ടനായ കൂട്ടുകാരൻ കഥാപാത്രവും ആയിരം വട്ടം സിനിമകളിൽ ആവർത്തിച്ചതാണെങ്കിലും. ഹരീഷ് തന്റെ സ്വതസിദ്ധമായ പ്രത്യുല്പന്നമതിത്വത്താൽ തിയേറ്ററുകളെ ഇളക്കിമറിക്കുകയും സിനിമയെ ലൈവായി നിർത്തുകയും ചെയ്തു. ഷംസുവിന്റെ ഓരോ കൗണ്ടറുകളും ഒരൊന്നൊന്നര ആയിരുന്നു.

    കുഞ്ചാക്കോ ബോബന്റെ റോയിച്ചൻ

    കുഞ്ചാക്കോ ബോബന്റെ റോയിച്ചൻ പ്രത്യേകിച്ച് മുഷിപ്പിക്കലൊന്നുമില്ലാതെ ടിപ്പിക്കൽ ചാക്കോച്ചനായി നിലനിന്നുവെങ്കിലും നിമിഷയ്ക്കൊപ്പമുള്ള സെന്റി സീനുകളിൽ ഇടർച്ച പ്രകടമായിരുന്നു. അമ്മയായ ശാന്തി കൃഷ്ണയുമായുള്ള ചില കോമ്പി സീനുകൾ കുട്ടനാടൻ മാർപ്പാപ്പയുടെ തുടർച്ചയായി ഫീൽ ചെയ്യിപ്പിച്ചുവെങ്കിലും ഇവിടത്തെ അമ്മവേഷം ഒട്ടും സ്വഭാകസ്ഥിരത പുലർത്തിയതേയില്ല. ലിയോണയുടെ ക്യാരക്റ്ററൊക്കെ എന്തായിരുന്നോ എന്തോ..

    സംവിധായിക

    ഡയറക്ടർ വനിത ആണെന്നതു കൊണ്ട് മാംഗല്യം തന്തുനാനെയ്ക്ക് എന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടായതായി കണ്ടിരിക്കുമ്പോഴോ ഇറങ്ങിപ്പോരുമ്പോഴോ തോന്നിയില്ല. ക്ലാരയും റോയിമായുള്ള ഒരു ബെഡ് റൂം സീൻ മാത്രം കുറച്ച് ടച്ചിംഗായി തോന്നിയത് ഒരുപക്ഷെ ഒരു പുരുഷ സംവിധായകനായിരുന്നെങ്കിൽ ഇത്ര നന്നാവുമായിരുന്നില്ല. ടോണി മഠത്തിൽ എഴുതിയ സ്ക്രിപ്റ്റിൽ ചിലയിടത്തൊക്കെ സ്ത്രീ വിരുദ്ധ സംഭാഷണങ്ങൾ ഉൾപ്പെടുത്തിയത് സ്ത്രീയെന്ന നിലയിൽ സൗമ്യ സദാനന്ദൻ വെട്ടാതിരുന്നത് അതിന് തിയേറ്ററിൽ കിട്ടാവുന്ന ഓളം മുൻ കൂട്ടി കണ്ടുകൊണ്ട് തന്നെയാവും. സ്ത്രീകളെന്നാൽ അഴകിലും അളവിലും മാത്രമേ മാറ്റമുള്ളൂ, സ്വഭാവഗുണത്തിൽ മൊത്തം ഒരേപോൽ ഇറിറ്റേറ്റിംഗ് ആണ് എന്ന മട്ടിലുള്ള സംഭാഷണമൊക്കെ ഒഴിവാക്കാമായിരുന്നു. ഏതായാലും_, ഒരു വനിത കൂടി സംവിധായികയായി എന്നൊരു വിശേഷം മാത്രം ബാക്കിവെച്ച് തിയേറ്ററിൽ നിന്നിറങ്ങുന്നു.

    സിനിമാ വാര്‍ത്തകള്‍ അതിവേഗം അറിയാന്‍ ഫില്‍മിബീറ്റിന്‍റെ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ. facebook.com/filmibeatmalayalam

    English summary
    Kunchacko Boban's Mangalyam Thanthunanena Review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X