ന്യൂ ജനറേഷനാണത്രെ.. പെറ്റ തള്ള സഹിക്കൂല.. (യെജ്ജാതി ദുരന്തം).. ശൈലന്റെ റിവ്യു!!
രത്നകുമാർ സംവിധാനം ചെയ്യുന്ന കോമഡി - റൊമാന്റിക് ചിത്രമാണ് മേയാത മാൻ. വൈഭവ് റെഡ്ഡി, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.
ശൈലൻ
രത്നകുമാർ സംവിധാനം ചെയ്യുന്ന കോമഡി - റൊമാന്റിക് ചിത്രമാണ് മേയാത മാൻ. വൈഭവ് റെഡ്ഡി, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജിന്‍റെ പ്രൊഡക്ഷന്‍ കന്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മധു എന്ന ഷോര്‍ട്ട് ഫിലിമില്‍ നിന്നും പ്രചോദനം കൊണ്ടതാണ് കഥ. മേയാത മാന്‍ റിവ്യൂ ശൈലന്റെ വക.

കാർത്തിക്ക് സുബ്ബരാജിന്റെ നിർമാണം
പിസ, ജിഗർതണ്ട, ഇരൈവി എന്നീ കിണ്ണം കാച്ചിയ പടങ്ങളിലൂടെ ഞെട്ടിച്ച് സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ പ്രോഡക്ഷൻ കമ്പനി(സ്റ്റോൺ ബഞ്ച്)യിൽ നിന്നുള്ള സിനിമ എന്ന ഒറ്റക്കാരണത്താലാണ് 'മേയാത മാൻ' എന്ന ദീപാവലിപ്പടത്തിന് തലവച്ചത്.. Deer which doesn't graze എന്ന പേരിലും ഒരു കൗതുകമുണ്ടല്ലോ.. (മെർസലിനൊപ്പം റിലീസ് ചെയ്യാൻ കാണിച്ച ധീരതയും ഒരു ആകർഷണം തന്നെ)

മേയുന്നുമില്ല മേയിക്കുന്നുമില്ല
പക്ഷെ, പെട്ടു എന്നു പറഞ്ഞാൽ മതിയല്ലോ, മേയാത മാൻ എന്ന പേര് അന്വർത്ഥമാക്കും വിധം സിനിമയും അതിലെ ക്യാരക്റ്ററുകളുമൊട്ട് മേയുന്നുമില്ല, സിനിമയിലൂടെ നമ്മളെയൊട്ട് മേയിക്കുന്നുമില്ല. "ഈ ലോകം ഒരു സ്റ്റേജാണ്.. എല്ലാ മനുഷ്യരും അതിലെ കഥാപാത്രങ്ങൾ.. സ്വന്തം റോളുതീർന്നാൽ സ്കൂട്ടാകാൻ മാത്രം വിധിയുള്ളവർ" . എന്ന ഷെയ്ക്ക്സ്പിയർ വാചകം എഴുതി കാണിച്ചുകൊണ്ടാണ് സിനിമ തുടങ്ങുന്നത്..

നായകനെക്കുറിച്ച്
വെള്ളമടിച്ച് കോൺ തെറ്റിയ നിരാശാകാമുകനായ നായകൻ ഏറെ ഉയരമുള്ള ഒരു കെട്ടിടത്തിന്റെ മൊട്ടമാടിയിലേറി ആത്മഹത്യാഭീഷണി മുഴക്കിക്കൊണ്ട് കൂട്ടുകാരോട് ആ ഷെയ്ക്ക്സ്പിയർ വചനം വിളിച്ചുപറയുന്നുമുണ്ട്.. അയാളുടെ കാമുകിയുടെ നിശ്ചയതാർത്ഥം ആണ് അന്ന്.. പണക്കാരിയായ കാമുകിയെ അവൾ പോലുമറിയാതെ പ്രണയിച്ചുനടക്കുന്നവനാണ് നായകൻ.. ഇദയം മുരളി എന്ന് അയാളുടെ പേര്.. അതിന് റെഫറൻസ് ആകട്ടെ പഴയകാല നടൻ മുരളി (Late)യും ഹീരയും അഭിനയിച്ച് അന്നത്തെക്കാലത്ത് ഹിറ്റായ 'ഇദയം' എന്ന സിനിമയത്രെ..

മേയാത മാനിന്‍റെ പ്രമേയം
മുരളിയുടെ വൺസൈഡ് പ്രണയവും ആത്മഹത്യാപരാക്രമവും നിശ്ചയം നടക്കുന്ന വീട്ടിൽ വന്ന് കൂട്ടുകാരമ്മാർ നായികയായ എസ്. മധുമിതയെ തുടർന്ന് അടുത്ത ഒന്നൊന്നരവർഷം അവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് മേയാത മാൻ.. അതിനിടയിൽ നായകന്റെ അനിയത്തി ആയ സുടർവിഴിയ്ക്ക് ചേട്ടന്റെ കൂട്ടുകാരനായ വിനോദിനോട് തോന്നുന്ന വൺ സൈഡ് പ്രണയവും പാരലൽ ട്രാക്കിലൂടെ കടന്ന് പോവുന്നുണ്ട്..

നായകൻ ഉദ്ദേശിക്കുന്നത്
നായിക പ്രണയിക്കാൻ തുടങ്ങിയിട്ടും കല്യാണം മുടക്കാനായിട്ട് അവൾ തന്നെ മുൻ കയ്യെടുത്ത് കൂട്ടുകാരിയുടെ ഫ്ലാറ്റിലേക്ക് ക്ഷണിച്ച് "ആലുമാ ധോലുമാ" പാട്ടിട്ട് തുടരെതുടെരെ സെക്സ് ചെയ്യാനും ഗർഭിണിയാവാനും സമ്മതിച്ചിട്ടും പിന്നെയും ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി ആത്മഹത്യ ചെയ്യാനായി മൊട്ടമാടിയിലേക്ക് പാഞ്ഞുകയറുന്ന നായകനെക്കൊണ്ട് സ്ക്രിപ്റ്റർ-കം- ഡയറക്റ്റർ ആയ രത്നകുമാറിനോട് തന്നെ ചോദിക്കേണ്ടി വരും..

നെല്ലിപ്പലക കണ്ടുപോകും
ക്ഷമയുടെ നെല്ലിപ്പലക കാണിക്കുന്ന സീനുകൾ കോമഡിയുടെ അക്കൗണ്ടിലായാലും സെന്റിമെന്റ്സിന്റെ അക്കൗണ്ടിലായാലും ധാരാളമായി ഉണ്ട് 147 മിനിറ്റ് സിനിമയിൽ. (പണ്ടാരടങ്ങാനായി തിയേറ്ററിൽ പോയപ്പോൾ ഞാൻ ജിയോയുടെ നെറ്റ് ഹബ്ബ് മറന്നുവെക്കുകയും ചെയ്തു). വൈഭവ് റെഡ്ഡി ആണ് നായകനായ ഇദയം മുരളി.. എജ്ജാതി ബെർപ്പിക്കലാണ് ബാബ്വേട്ടാ ഇങ്ങള്..

പറയിപ്പാക്കാനായി ഉണ്ടാക്കിയ മൂവി
പുതുമുഖം പ്രിയാഭവാനി ശങ്കറിന്റെ നായിക എത്രയോ ഭേദം.. പാരലൽ ട്രാക്കിൽ വരുന്ന വിവേക് പ്രസന്നയും ഇന്ദുജയും നേരിയ ആശ്വാസം.. എ ലൈറ്റ് മ്യൂസിക്കൽ സ്റ്റോറി എന്നൊക്കെയാണ് മേയാത മാന് ടാഗ്-ലൈൻ ആയി കൊടുത്തിരിക്കുന്നത്.. കൊടൂരം തന്നണ്ണാ.. ഇതൊക്കെ പൈസമുടക്കി നിർമ്മിക്കാനും മാത്രം ചീപ്പും അന്തംകമ്മിയുമാണോ ആർട്ടിസ്റ്റ് കാർത്തിക് സുബ്ബരാജ് എന്നുമാത്രമാണ് കണ്ടിരുന്നപ്പോ മൊത്തം ആലോചിച്ചത്.. തമിഴിലെ പുതുസംവിധായകരെയും അവരുടെ ജീനിയസിനെയും പറയിപ്പിക്കാനായി ഇത്തരത്തിൽ ഒന്നോ രണ്ടോ മാൻ മതിയാവും
ചുരുക്കം: മേയാത മാൻ എന്ന പേര് അന്വർത്ഥമാക്കും വിധം സിനിമയും അതിലെ ക്യാരക്റ്ററുകളുമൊട്ട് മേയുന്നുമില്ല, സിനിമയിലൂടെ നമ്മളെയൊട്ട് മേയിക്കുന്നുമില്ല.


Click it and Unblock the Notifications











