ജിത്തു ജോസഫിന്റെ കാളിദാസ് ചിത്രം മിസ്റ്റര്‍ ആന്റ് മിസ് റൗഡി- ശൈലന്‍ എഴുതിയ റിവ്യു
ശൈലൻ
വീണ്ടും ജിത്തു ജോസഫിന്റെ കുട്ടിക്കളി.. കാളിദാസന് യെന്ത് റൗഡി!!! - ശൈലന്റെ റിവ്യൂ..
സിനിമാ പാരഡൈസോ ക്ലബ്ബിന്റെ അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കുമ്പോൾ "ജയറാമോ കാളിദാസനോ മികച്ച നടൻ?" എന്ന ചോദ്യത്തിന് ഒരു നിമിഷം പോലും ആലോചിക്കാതെ "ഞാൻ തന്നെ" എന്ന് കാളിദാസൻ ഉത്തരമേകിയതായി പിറ്റേന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. കാളിയുടെ ആ ഉത്തരം അഹങ്കാരമായിട്ടല്ല സ്വാഭാവികമായിട്ടാണ് എല്ലാവരും കേട്ടത്...
ബാലതാരമായി വന്നപ്പോൾ സ്റേററ്റ് അവാർഡും നാഷണൽ അവാർഡും ഒന്നിച്ച് നേടിയവനാണ് കാളിദാസൻ.. സ്റ്റേജിലും അനുകരണത്തിലും ആളുകളെ കയ്യിലെടുക്കുന്നവനാണ്. മുതിർന്ന ശേഷം ആദ്യമായി അഭിനയിച്ച പൂമരത്തിൽ നായകനൊന്നും അല്ലായിരുന്നെങ്കിലും കൊള്ളാമായിരുന്നു. അങ്ങനെ പൊതുവിൽ ലവ്വബിൾ ആയി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന കാളിദാസന് കിട്ടിയിരിക്കുന്ന "പാലുംവെള്ളത്തിൽ പണി" ആണ് പുള്ളി ആദ്യമായി പൂര്ണനായക വേഷത്തിൽ എത്തുന്ന മിസ്റ്റർ ആൻഡ് മിസ്സ് റൗഡി..

ഒരു താരപുത്രന്റെ അപ്പൂക്കളി കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ മലയാളിപ്രേക്ഷകന്റെ തലയിൽ വന്നു ഭവിക്കുന്ന അടുത്ത അപ്പൂക്കളി എന്നോ ആദി"യിൽ അപ്പുവിനെ വച്ച് ഞഞ്ഞാമിഞ്ഞ കളിച്ച ജിത്തു ജോസഫ് കണ്ണനെ വച്ച് നടത്തുന്ന അടുത്ത കുട്ടിക്കളി എന്നോ മിസ്റ്റർ ആൻഡ് മിസ്സ് റൗഡിയെ വിശേഷിപ്പിക്കാം.. മുപ്പതുകൊല്ലം പൂർണമായും സിനിമയിൽ അഭിനയിച്ചിട്ടും വൃത്തിക്ക് ഒരു റൗഡി വേഷം ചെയ്യാൻ കഴിഞ്ഞിട്ടില്ലാത്ത ജയറാമിന്റെ മകനെ ജിത്തു രണ്ടാമത്തെ പടത്തിൽ തന്നെ റൗഡി വേഷം കെട്ടിക്കുന്നത് എന്നത് നോട്ട് ദ പോയിന്റ് ആണ്..

(അങ്ങനെ ആണെങ്കിൽ ദുൽഖർ ആദ്യ പടത്തിൽ കൊട്ടേഷൻ കാരനായല്ലേ വന്നത് എന്ന ചോദ്യം വരും.. അത് ഐറ്റം വേറെ..)
പേര് സൂചിപ്പിക്കുമ്പോലെ അപ്പു കൗമാരത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കെ ജി എഫിലെ റോക്കിയെ പോലെ റൗഡിയായി പിച്ച വെക്കുന്നതും ചുവടുറപ്പിക്കുന്നതും ക്വട്ടേഷനുകൾ പിടിക്കുന്നതുമൊക്കെ മുക്തകണ്ഠമായി അവതരിപ്പിച്ചുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. റോക്കി മോണ്സ്റ്റർ ആയിരുന്നെങ്കിൽ അപ്പു ഗ്യാംഗ്സ്റ്റർ ആണ്. ആസിഫ്, ആന്റപ്പൻ, പത്രോ, മണിയൻ എന്നിവരൊക്കെയാണ് ഗ്യാംഗിലെ മറ്റംഗങ്ങൾ..

യഥാക്രമം ഗണപതി, വിഷ്ണു ഗോവിന്ദൻ , ഷെബിൻ എന്നിവരാണ് ആദ്യത്തെ മൂന്ന് പേർ. മുടിയും താടിയും നീട്ടിവളർത്തിയിട്ടുണ്ടെങ്കിലും അപ്പുവിന്റെ മുഖത്ത് ആഞ്ഞ് ശ്രമിച്ചിട്ടും ക്വട്ടേഷൻ കാരന്റെ കലിപ്പ് അല്ല പാൽക്കുപ്പിത്തമാണ് വിടർന്നു നിൽക്കുന്നത് ,. ന്യു ജനറേഷൻ കലാകാരന്മാർ ഗുണ്ടാതൊഴിലാളികൾ ഇങ്ങനെയുമാവാം എന്നുകരുതി സമാധാനിക്കാം.. പേരറിയാത്ത നാലാമനാണ് കലിപ്പിൽ മുറ്റിയത്. ഗണപതിയും കൊള്ളാം..

കയ്യിലിരുപ്പിന്റെ ഭാഗമായി ഒരു പെണ്ണ് വന്ന് അപ്പുവിനൊപ്പം പൊറു തി തുടങ്ങുന്നതാണ് രണ്ടാമത്തെഘട്ടം. തല്ലിപ്പൊളികളുടെ ഒപ്പം ജീവിക്കാൻ വരുന്ന ബോൾഡ് ആയ പെണ്ണ്.. അതാണ് ടൈറ്റിലിൽ കാണുന്ന മിസ് റൗഡി. പൂർണിമ എന്ന് പേരായ പ്രസ്തുത ക്യാരക്റ്ററിനെ അവതരിപ്പിക്കുന്നത് അപർണ ബാലമുരളി ആയതുകൊണ്ട് കണ്സപ്റ്റിനോട് അവർ നീതി പുലർത്തുന്നുണ്ട്. അപർണയുടെ സാന്നിധ്യത്തിൽ പടത്തിനൊരു ഉന്മേഷം കൈവരുന്നു. തിയേറ്ററിൽ അങ്ങിങ്ങായി ചിരിയൊക്കെ കേൾക്കുന്നു.

ഗുണ്ടയുടെ അല്ലെങ്കിൽ ഗുണ്ടാസംഘത്തിന്റെ അടുത്ത് വന്ന നായിക പൊറുതി തുടങ്ങിയാൽ സംഭവിക്കുന്ന കാര്യങ്ങൾ ഒക്കെത്തന്നെ പിന്നീട് സംഭവിക്കുന്നു. അടി, നേരിയ സൗഹൃദം, നന്നാവാനുള്ള ശ്രമം, പ്രണയത്തിന്റെ എത്തിനോട്ടം, നായികയ്ക്ക് വരുന്ന ഭീഷണി അങ്ങനെയങ്ങനെ.. ക്ളൈമാക്‌സും തഥൈവ.. ഒരിഞ്ചെങ്കിലും മാറ്റിപ്പിടിക്കാൻ സ്‌ക്രിപ്റ്റിൽ നേരിയൊരു ശ്രമം പോലും നടത്തുന്നില്ല. Written by ലിന്റാ എന്നാണ് ടൈറ്റിലിൽ കണ്ടത്. ജിത്തുവിന്റെ ഭാര്യ ആണത്. കൊള്ളാം.. ജിത്തുവിനൊത്ത linda..

വിജയരാഘവൻ, മേഘനാഥൻ, വിജയ് ബാബു, ജോയ് മാത്യു, സായ്കുമാർ, എന്നിവരൊക്കെ ഗസ്റ്റ് റോൾ എന്നുപറയാവുന്ന മട്ടിൽ വന്നുപോവുന്നുണ്ട്. ഇതിൽ രണ്ട് പേർ വില്ലന്മാരും ആണ്. നിർമ്മാണം ഗോകുലം ഗോപാലൻ ആണെങ്കിലും സഹ നിർമാതാവ് ആയി ജിത്തുവിന്റെയും പേര് എഴുതി കാണിക്കുന്നുണ്ട്. അതിന്റെ ഭാഗമായി അഡ്ജസ്റ്റ്‌മെന്റ് ആവാം.
ചുരുക്കം: ദൃശ്യം, മെമ്മറീസ് എന്നിങ്ങനെ മലയാളം കണ്ട എക്കാലത്തെയും മികച്ച രണ്ട് സിനിമകള്‍ സമ്മാനിച്ച ജിത്തു ജോസഫിന്റെ പുതിയ ചിത്രം ശരാശരിയില്‍ മാത്രം ഒതുങ്ങുന്ന അനുഭവമാകുന്നു


Click it and Unblock the Notifications











