ഓളെ കണ്ട നാൾ; സമ്പൂർണ പുതുമുഖചിത്രം (ട്വിസ്റ്റോട് ട്വിസ്റ്റ്) — ശൈലന്റെ റിവ്യൂ
ശൈലൻ
സ്ക്രീനിലും ക്യാമറയ്ക്ക് പിറകിലും പുതുമുഖങ്ങൾക്ക് നിറയെ അവസരമൊരുക്കിക്കൊണ്ട് ഇന്ന് പ്രദർശനത്തിനെത്തിയിരിക്കുന്ന ഒരു മണ്ണാർക്കാടൻ ചലച്ചിത്രസംരംഭമാണ് 'ഓളെ കണ്ട നാൾ'. ക്യാംപസ് പശ്ചാത്തലത്തിൽ ഒരുക്കിയ പ്രണയചിത്രം എന്നതാണ് ഴോണർ.

മലപ്പുറത്ത് നിന്ന് ലിൻഡ എന്ന കൂട്ടുകാരിയോടൊപ്പം പഠിക്കാനായി (മാത്രം) ചിറ്റൂർ കോളേജിലേക്ക് എത്തുന്ന ജെന്ന എന്ന മുസ്ലിം പെണ്കുട്ടിയാണ് ടൈറ്റിലിൽ കാണുന്ന ഓള്. കോളേജിൽ എത്തിയ ജെന്നയെ കണ്ട പാട് ഓളെ പിന്നാലെ നടന്ന് പ്രണയിപ്പിക്കുന്ന ആദി ആണ് സിനിമയിലെ നായകൻ. തട്ടത്തിൻ മറയത്ത് ആണ് ടെക്സ്റ്റ് ആയി സ്വീകരിച്ചിരിക്കുന്നത്.

കോളേജ് എന്ന പേരിൽ കാണിച്ചു കൂട്ടുന്ന പരാക്രമങ്ങളും പേക്കൂത്തുകളും കാണുമ്പോൾ ഇക്കൂട്ടത്തിൽ ആരുമില്ലേ ഒരു യഥാർത്ഥ കോളേജിൽ പഠിച്ചവരായിട്ട് എന്ന് തോന്നിപ്പോകും. സംഭാഷണങ്ങൾ ഒക്കെ വൻ അബദ്ധം. ആദ്യമൊക്കെ സഹിക്കാൻ വല്യ ബുദ്ധിമുട്ട് തോന്നും സിനിമ.
പന്ത്രണ്ടരയ്ക്ക് തുടങ്ങിയ ഓളെ കണ്ട നാൾ ഇന്റർവെൽ ആയപ്പോഴേക്ക് രണ്ട് മണിയോളം ആയിരുന്നു. ഘടാഘഡിയൻ മൂന്ന് ട്വിസ്റ്റുകൾ അപ്പോഴേക്കും സംഭവിക്കുന്നുണ്ട്. സത്യം പറയാല്ലോ, അപ്പോഴേക്കും സഹിക്കാവുന്ന ഒരു മാനസികാവസ്ഥയിൽ എത്തിയിരുന്നു.

സെക്കന്റ് ഹാഫിലേക്കായി കേറുമ്പോൾ പിന്നെ മൊത്തം ഇന്റർവെൽപഞ്ച് സൃഷ്ടിച്ചിട്ട ശോകത്തിലൂടെയാണ് പടത്തിന്റെ പോക്ക്. ജെട്ടി എന്നറിയപ്പെടുന്ന സജീവ് എന്ന കഥാപാത്രം ഈ അവസരത്തിൽ പറയുന്ന പല കുകുചാ, എഫ്എഫ്സി ഡയലോഗുകളും സെൻസർ ബോർഡിൽ മെമ്പ്രന്മാർക്ക് മനസിലായിട്ടില്ല. അതുകൊണ്ട് മാത്രമാണ് ബീപ് ബീപ് അടിക്കാതെ രക്ഷപ്പെട്ടുപോവുന്നത്. ടിയാൻ ഇൻട്രോ സീനിൽ മ്യൂസിക് ഡയറക്ടറോട് ഫോർത്ത് വാൾ പൊളിച്ചുകൊണ്ടു പറയുന്ന "ഇടെടാ ഹിഷാമേ മ്യൂസിക്" ആണ് പടത്തിലെ ഏക രസികൻ പഞ്ച്.

കൃഷ്ണപ്രിയ ആണ് ജെന്നയുടെ റോളിൽ. ജ്യോതിഷ് ആണ് ആദി. ഇത്തരമൊരു സിനിമയിലേക്ക് ഇവർ തന്നെ ധാരാളം. പുതുമുഖങ്ങൾ എന്ന നിലയിൽ മോശമായിട്ടില്ല. കോളേജ് സ്റ്റുഡന്റ് എന്ന നിലയിൽ നായകൻ കുറച്ചു മൂപ്പ് കൂടുതൽ തോന്നുമെങ്കിലും അമിതവളർച്ച ഓന്റെ ജനിതകപ്രകൃതമാവും എന്നുകരുതി സമാധാനിക്കാം.
Recommended Video

മറ്റു പുതുമുഖങ്ങളും തങ്ങളാൽ കഴിയും വിധം നന്നാക്കുകയും കുളമാക്കുകയും ചെയ്തിട്ടുണ്ട്. നീനാകുറുപ്പ്, സന്തോഷ് കീഴാരൂർ, ശിവാജി ഗുരുവായൂർ എന്നിവരാണ് പുതുമുഖങ്ങളല്ലാതെ സിനിമയിലുള്ള പഴയ മൂന്ന് മുഖങ്ങൾ. ഹിഷാം അബ്ദുൽ വഹാബ് ആണ് സംഗീതവിഭാഗം കൈകാര്യം ചെയ്യുന്നത്. വയറുനിറയെ ഗാനങ്ങളുണ്ട് സിനിമയിൽ. വിനീത് ശ്രീനിവാസൻ പാടിയ ഒരു പാട്ട് കേൾക്കാൻ രസമുണ്ട്.
ഫസ്റ്റ് ഹാഫിനെ വെല്ലുന്ന ട്വിസ്റ്റുകൾ സെക്കന്റ് ഹാഫിലും ക്ളൈമാക്സിലും ഒക്കെയുണ്ട്. മുസ്തഫ ഗട്ട്സ് ആണ് ട്വിസ്റ്റ് നിർഭരമായ ഓളെ കണ്ട നാളിന്റെ എഴുത്തും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഓരോരുത്തരുടെ ഓരോ സന്തോഷമല്ലേ. നടക്കട്ടെ.


Click it and Unblock the Notifications











