വർണമനോഹരിയാണ് ഓള്; വിഭ്രാമകതയുടെ കാഴ്ചകളുമായി ഷെയിൻ നിഗം — ശൈലന്റെ റിവ്യു

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
2.5/5
Star Cast: Shane Nigam, Esther, Indrans
Director: Shaji N. Karun

മലപ്പുറം മുതൽ വടക്കോട്ടുള്ള ജില്ലകളിലും പാലക്കാട്, തൃശൂർ ജില്ലകളിലെ ചില ഭാഗങ്ങളിലും 'അവൾ' എന്ന സർവനാമത്തിന് പകരമുപയോഗിക്കുന്ന നാട്ടു ശൈലിയാണ് 'ഓള്'. എന്നാൽ ഷാജി എൻ കരുണിന്റെ പുതിയ സിനിമ — 'ഓള്', അങ്ങനെ ഏതെങ്കിലുമൊരു വെറും അവളെയല്ല ഉദ്ദേശിക്കുന്നത്. സിനിമയും അതിലെ പ്രജകളും ശക്തി സ്വരൂപിണിയായ ദേവതാ സങ്കൽപത്തെ ഓളെന്നു വിളിക്കുന്നു. ഇതേസമയം, നിഷ്കളങ്കയും നായികയും അരുമയുമായ മറ്റൊരു ഓളും സിനിമയിലുണ്ട്.

ഷാജി നീലകണ്ഠൻ കരുണാകരൻ

പിറവി, വാനപ്രസ്ഥം, കുട്ടിസ്രാങ്ക് തുടങ്ങി ലോകമെങ്ങുമുള്ള സിനിമാപ്രേമികളുടെയും നിരൂപകരുടെയും പ്രശംസ ആവോളമേറ്റുവാങ്ങിയ മുന്കാലസിനിമകളിൽ നിന്ന് വിഭിന്നമായി വിഭ്രാമകതയുടെ തിരശീലയിൽ ഒരു അതീത പ്രണയകഥ പറയാനാണ് ഓളിലൂടെ ഷാജി എൻ കരുൺ ശ്രമിക്കുന്നത്. എന്നാൽ വെറുമൊരു ഫാന്റസി ലവ് സ്റ്റോറിയായി ഓളിനെ ഒതുക്കാൻ അദ്ദേഹമൊട്ടു തയാറായിട്ടുമില്ല. കഥയുടെ വിവിധ ഘട്ടങ്ങളിൽ വർത്തമാനകാലത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ബാലികാപീഡനവും കാലികപ്രസക്തിയുള്ള പലവിഷയങ്ങളും ചർച്ചയ്ക്ക് എത്തുന്നുണ്ട്.

സംവിധായകന്റെ കഥ

സംവിധായകന്റെ കഥയ്ക്ക് പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണനാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. കായലും കായലിന്റെ അടിത്തട്ടും കായലിന്റെ നടുക്കുള്ള ഒരു തുരുത്തുമാണ് സിനിമയുടെ പശ്ചാത്തലം. പ്രായപൂർത്തിയാകാത്ത നാടോടി പെണ്കുട്ടിയെ ഒരുപറ്റം സാമൂഹ്യവിരുദ്ധർ തട്ടിക്കൊണ്ടുവന്ന് പീഢിപ്പിക്കുന്നതും അവൾ കൊല്ലപ്പെട്ടെന്ന് കരുതി കായലിനടിയിലേക്ക് കെട്ടി താഴ്ത്തുന്നതുമായിട്ടാണ് ഓളിന്റെ തുടക്കം. കൗമാരക്കാരിയായ അവൾ കായലിനടിത്തട്ടിൽ അതിജീവിക്കുന്നതും നായകനുമായി ബന്ധം സ്ഥാപിക്കുന്നതുമായ ഫാന്റസി സ്ക്രീനിൽ സിനിമ മുന്നോട്ടു പുരോഗമിക്കുന്നു.

ഷെയിൻ നിഗമാണ് വാസു

തുരുത്തിലെ ചിത്രകാരനായ വാസുവാണ് മായ എന്ന് സ്വയം പരിചയപ്പെടുത്തുന്ന കായലിനടിയിലെ പെണ്കുട്ടിയുമായി ബന്ധം സ്ഥാപിക്കുന്ന നായകൻ. ഷെയിൻ നിഗമാണ് വാസു. ഷാജി എൻ കരുൺ സിനിമയിൽ ഷെയിൻ നിഗം എന്ന് കേൾക്കുമ്പോൾ ഉരുത്തിരിയുന്ന കൗതുകത്തിനും അമ്പരപ്പിനുമപ്പുറം 'ടിപ്പിക്കൽ' ഷെയിൻ നിഗം ക്യാരക്റ്റർ തന്നെയാണ് വാസു. കായലിനടിയിലെ ഫാന്റസി നായികയുടെ സകലമാന നിഷ്കളങ്കതയും കുതൂഹലങ്ങളും ഒപ്പം ആന്തരിക നൊമ്പരങ്ങളും മുഖത്തും ഉടലിലും ആവാഹിച്ചിരിക്കുന്നു എസ്തർ അനിൽ — നമ്മുടെ ദൃശ്യത്തിലെ ജോര്ജുകുട്ടിയുടെ ഇളയമകൾ. പ്രേക്ഷകരുടെ മനസിൽ ലൈവായി കിടക്കുന്ന ദൃശ്യം ഇമേജ് മായയെ ഗംഭീരമാക്കാൻ എസ്‌തറിനെയും ഷാജിയെയും ഒരുപാട് സഹായിക്കുന്നുണ്ട്. എടുത്തുപറയാവുന്ന മറ്റൊരു പ്രകടനം വാസുവിന്റെ പെങ്ങൾ റോളിൽ എത്തുന്ന കനി കുസൃതിയാണ്.

വിഷ്വൽ ബ്യൂട്ടി

ദൃശ്യമനോഹാരിതയാണ് ഓളെന്ന സിനിമയുടെ ഏറ്റവും വലിയ ആകർഷണം. എത്രകാലം കഴിഞ്ഞാലും സിനിമയുടെ ഫ്രെയിമുകൾക്ക് വർണശബളിമ നഷ്ടപ്പെടില്ല — കായൽതണുപ്പോടെ അത് മനസിൽ തങ്ങിനിൽക്കും. എം ജെ രാധാകൃഷ്ണനെന്ന ഛായാഗ്രാഹകപ്രതിഭയ്ക്ക് കഴിഞ്ഞ വർഷത്തെ ദേശീയ അവാർഡ് ഓളിലെ വർക്കിന്റെ പേരിൽ പ്രഖ്യാപിക്കപ്പെട്ടതിലൊട്ടും അദ്‌ഭുതമില്ല. ഫ്രെയിം ടു ഫ്രെയിം അത് അർഹിക്കുന്നുണ്ട്. എന്നാൽ സിനിമയുടെ തിയേറ്റർ റിലീസ് കാണാൻ അദ്ദേഹമുണ്ടായിലെന്നത് സങ്കടകരം. എത്രയെത്ര മികച്ച വർക്കുകൾ ഭാവിയിൽ നമുക്ക് നഷ്ടമാവുന്നു ആ വിയോഗം മൂലം.

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇൻഡ്യ

ഗോവയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇൻഡ്യയിലെ ഇൻഡ്യൻ പനോരമാ ഉദ്ഘാടനചിത്രമായിരുന്നു ഓള്. അന്ന് പറഞ്ഞത് തന്നെ ഇന്നും പറയുന്നു. പിറവിയോ കുട്ടിസ്രാങ്കോ മനസിൽ വെച്ച് ഒരിക്കലും ഓള് കാണാൻ കയറരുത്. ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾനായകി തുടങ്ങിയ ഇടിവെട്ട് നോവലുകൾ എഴുതിയ ടി ഡി രാമകൃഷ്ണൻ ആദ്യമായി തിരക്കഥ എഴുതിയ സിനിമയെന്ന പ്രതീക്ഷയും മുളയിലെ നുള്ളാം. അല്ലെങ്കിൽ സമ്പൂർണമായ നിരാശയായിരിക്കും ഫലം. നിരൂപകപ്രശംസ പിടിച്ചു പറ്റുന്നതിലും സിനിമ പരാജയപ്പെട്ടിരുന്നു. പക്ഷെ അതിന്റെ പേരിൽ ദേശീയ പുരസ്‌കാരവേളയിൽ എം ജെയുടെ ക്യാമറാ വർക്ക് തഴയപ്പെട്ടില്ലെന്നത് ആശ്വാസമാണ്.

ഒരു പ്രതീക്ഷയും കൂടാതെ കയറിയാൽ 'ജസ്റ്റ് ഫോർ ഐസ്' വിഭാഗത്തിൽപ്പെടുത്തി രസമായി കണ്ടിരിക്കാം.

More from Filmibeat

Read more about: review റിവ്യു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X