twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒഴിമുറി മധുപാലിന്റെ മിടുക്ക്

    By Nirmal Balakrishnan
    |
    <ul id="pagination-digg"><li class="next"><a href="/reviews/ozhimuri-madhupal-lal-jeyamohan-review-2-104368.html">Next »</a></li></ul>

    Madhupal
    ഒഴിമുറി- ഒരു സാധാരണ പ്രേക്ഷകനെ സിനിമയിലേക്ക് ആകര്‍ഷിക്കുന്ന പേരല്ല ഒഴിമുറിയെന്നത്. അതുകൊണ്ടു തന്നെ പേരുകണ്ട് ആരും സിനിമ കാണാന്‍ വന്നെന്നിരിക്കില്ല. എന്നാല്‍ സിനിമ കണ്ടാല്‍ ആരും മോശമെന്ന അഭിപ്രായവുമായി തിയറ്റര്‍ വിട്ടുപോകില്ല. രണ്ടാമത്തെ ചിത്രവും നല്ല ചിത്രമാക്കി മധുപാല്‍ തെളിയിച്ചു, സംവിധാനം തനിക്കു പറഞ്ഞ മേഖല തന്നെയാണെന്ന്.

    രാജീവ് അഞ്ചലിന്റെ കാശ്മീരം എന്നചിത്രത്തില്‍ അസോസിയേറ്റ് കാമറാമാന്‍ ആയി എത്തിയതാണ് മധുപാല്‍ എന്ന കഥാകൃത്ത്. എന്നാല്‍ സംവിധായകന്‍ ചിത്രത്തിലെ വില്ലന്‍ വേഷവും ഈ താടിക്കാരനെ ഏല്‍പ്പിച്ചു. അതോടെ മധുപാല്‍ മലയാളത്തിലെ വില്ലന്‍ നടന്‍മാരില്‍ ഒരാളായി. ആ സമയത്തും മലയാളത്തിലെ നല്ല കഥകള്‍ എഴുതി മധുപാല്‍ വ്യത്യസ്തനായി നിന്നു.

    വര്‍ഗീസ് വധത്തെക്കുറിച്ച് രാമചന്ദ്രന്‍നായര്‍ വെളിപ്പെടുത്തല്‍ നടത്തിയപ്പോഴാണ് ആ പ്രമേയം വച്ച് സിനിമ ചെയ്യണമെന്ന് മധുപാല്‍ തീരുമാനിക്കുന്നത്. സാമൂഹിക വിഷയങ്ങള്‍ നന്നായി കൈകാര്യം ചെയ്യുന്ന ബാബു ജനാര്‍ദ്ദനനോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തപ്പോള്‍ ബാബു തിരക്കഥ എഴുതാമെന്നേറ്റു. അങ്ങനെയാണ് തലപ്പാവ് എന്ന ചിത്രമൊരുങ്ങുന്നത്. സംവിധായകന്‍ മോഹനായിരുന്നു നിര്‍മാണം. പൃഥ്വിരാജ് വര്‍ഗീസ് ആയും രാമചന്ദ്രന്‍ നായര്‍ ആയി ലാലും ഗംഭീര പ്രകടനം നടത്തി. മികച്ച നവാഗത സംവിധായകനുള്ള 2008ലെ അവാര്‍ഡ് മധുപാലിനായിരുന്നു.

    പിന്നെയും നാലുവര്‍ഷമെടുത്തു രണ്ടാമത്തെ ചിത്രത്തിന്. ഇക്കുറി തമിഴ്‌നാട്- കേരള അതിര്‍ത്തിയില്‍ സ്വാതന്ത്ര്യത്തിനു മുമ്പ് നിലനിന്നിരുന്ന പശാ്ചാത്തലമാണ് പ്രമേയമാക്കിയത്. പ്രശസ്ത തമിഴ്-മലയാളം എഴുത്തുകാരന്‍ ജയമോഹന്‍ എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍ ആണ് സിനിമയിലേക്ക് കാര്യങ്ങള്‍ നയിച്ചത്.

    ഒഴിമുറി എന്നാല്‍ വിവാഹമോചനം. കന്യാകുമാരി, കുളച്ചല്‍ ഭാഗങ്ങളില്‍ നിലനിന്നിരുന്ന പ്രയോഗമായിരുന്നു അത്.
    വാര്‍ധക്യത്തിലെത്തിയ വീട്ടമ്മ മീനാക്ഷി (മല്ലിക) ഇപ്പോള്‍ ഭര്‍ത്താവ് താണുപ്പിള്ളയില്‍ നിന്ന് ഒഴിമുറി തേടി കോടതിയില്‍ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. ഇവരുടെ രണ്ടുപേരുടെയും ഓര്‍മയില്‍ നിന്ന് സ്വാതന്ത്ര്യത്തിനു മുമ്പുള്ള തിരുവിതാംകൂര്‍ ജീവിതത്തിലേക്ക് സംവിധായകന്‍ പ്രേക്ഷകനെ കൊണ്ടുപോകുകയാണ്.

    അന്നത്തെ രീതിയും ജീവിതവും സംഭാഷണവുമെല്ലാം അതേപടി കൊണ്ടുവരുന്നതില്‍ സംവിധായകന്‍ ശരിക്കും വിജയിച്ചു എന്നുതന്നെ പറയാം. സ്ത്രീകള്‍ക്ക് കുടുംബത്തില്‍ ശക്തിയുണ്ടായിരുന്ന കാലഘട്ടമായിരുന്നു അതെന്ന് ബോധ്യപ്പെടുത്തുകയാണ് കാളി പിള്ള (ശ്വേതാ മേനോന്‍) യുടെ ജീവിതത്തിലൂടെ. അവിടെ നിന്ന് സ്ത്രീകള്‍ എങ്ങനെ അടുക്കളക്കാരികളായി മാറി എന്നതിന്റെ കാരണങ്ങള്‍ കൂടി വ്യക്തമാക്കിത്തരാന്‍ സംവിധായകനു സാധിച്ചു.

    കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളുന്ന താരങ്ങളെ ഉപയോഗപ്പെടുത്താന്‍ സംവിധായകനു സാധിച്ചു എന്നതാണ് ചിത്രത്തിലെ വലിയ വിജയം. താണുപ്പിള്ളയായി ലാല്‍ തന്റെ ഭാഗം ഭദ്രമാക്കി. ചോക്ക്‌ലേറ്റ് നടനായി മുദ്രകുത്തപ്പെട്ടിരുന്ന ആസിഫ് അലിക്കുപോലും തന്റെ കഴിവ് നല്ല രീതിയില്‍ പുറത്തെടുക്കാന്‍ സാധിച്ചു ഇതിലെ അധ്യാപകനിലൂടെ. എപ്പോഴും നിഷ്‌കളങ്കത നിറഞ്ഞു നില്‍ക്കുന്ന ഭാവമാണ് ആസിഫിന്റെ ശരത് ചന്ദ്രന്.

    വക്കീലായി ഭാവനയും നല്ല രീതിയില്‍ അഭിനയിച്ചു. മല്ലിക എന്ന നടിയുടെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. നിരവധി കാലഘട്ടത്തിലൂടെയാണ് മീനാക്ഷി കടന്നുവരുന്നത്. അപ്പോഴെല്ലാം ആ കാലത്തെ പ്രതിനിധീകരിക്കാന്‍ മല്ലിക പ്രത്യേകം ശ്രദ്ധിച്ചു.
    വളരെയധികം സങ്കീര്‍ണമായൊരു പ്രമേയമാണ് ഒഴിമുറിയിലേത്. നമുക്കൊക്കെ പരിചയമില്ലാത്ത ഒരു കാലവും സ്ഥലവും. അത് പരിചയക്കുറവില്ലാതെ കൊണ്ടുവരാന്‍ സാധിച്ചതാണ് മധുപാലിന്റെ ജയം.

    അടുത്ത പേജില്‍ വായിക്കുക

    ലാല്‍ എന്ന നടനവൈഭവം

    <ul id="pagination-digg"><li class="next"><a href="/reviews/ozhimuri-madhupal-lal-jeyamohan-review-2-104368.html">Next »</a></li></ul>

    English summary
    Ozhimuri proves that Madhupal is a director of substance.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X