ലാല്‍ എന്ന നടനവൈഭവം

By Nirmal Balakrishnan
<ul id="pagination-digg"><li class="previous"><a href="/reviews/ozhimuri-madhupal-lal-jeyamohan-review-104367.html">« Previous</a>

Lal
ലാല്‍ എന്ന സംവിധായകനിലെ നടനെ നല്ലരീതിയില്‍ പ്രയോജനപ്പെടുത്താന്‍ നടനായ മധുപാലിലെ സംവിധായകനു സാധിച്ചു. അതാണ് ഒഴിമുറി എന്ന ചിത്രത്തിന്റെ ജയം. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളെ പോലെയോ ന്യൂജനറേഷന്‍ ചിത്രങ്ങളെപോലെയോ പ്രേക്ഷകര്‍ ഇടിച്ചു കയറുന്ന ഒരു ചിത്രമല്ലെങ്കിലും കണ്ടിറങ്ങുന്നവര്‍ക്ക് രണ്ട് അഭിപ്രായമേ പ്രത്യേകം പറയാനുള്ളൂ. നല്ല ചിത്രം, ലാലിന്റെ അഭിനയം അതി ഗംഭീരം.

ജയരാജ് സംവിധാനംചെയ്ത കളിയാട്ടത്തിലൂടെയാണ് സംവിധായകനായ ലാല്‍ ആദ്യമായി കാമറയ്ക്കു മുമ്പിലെത്തുന്നത്. പനിയന്‍ എന്ന ദുഷ്ടകഥാപാത്രത്തെ ഒട്ടുംമോശമല്ലാതെ അവതരിപ്പിച്ച ലാലിനെ തേടി പിന്നീട് എത്തിയതെല്ലാം കോമഡി കഥാപാത്രങ്ങളായിരുന്നു. ഡപ്പാംകൂത്ത് ഡാന്‍സ് കളിക്കുന്ന, ഒന്നുപറഞ്ഞ് രണ്ടാമത് അടിക്കുന്ന കഥാപാത്രങ്ങള്‍. സിദ്ദീഖിനൊപ്പം സംവിധാനം നിര്‍വഹിച്ചിരുന്ന കാലത്ത് അവര്‍ വളര്‍ത്തി കൊണ്ടുവന്നിരുന്നത് അത്തരം കഥാപാത്രങ്ങളായിരുന്നു.

റാഫി മെക്കാര്‍ട്ടിന്റെ തെങ്കാശിപ്പട്ടണം വിജയിച്ചതോടെ ലാലിനെ തേടിയെത്തുന്നതെല്ലാം അത്തരം ചിത്രങ്ങളായിരുന്നു. ആളൊരു മണ്ടന്‍, മിണ്ടിയാല്‍ അടിക്കും, അടിച്ചാല്‍ സങ്കടം കൊണ്ട് കരയും. ഇതായിരിക്കും കഥാപാത്രത്തിന്റെ പൊതുവായ സ്വഭാവം. ഇതിനിടയില്‍ വ്യത്യസ്തങ്ങളായ ചില കഥാപാത്രങ്ങള്‍ തേടിയെത്തി എന്നു പറയാം. ലോഹിതദാസ് സംവിധാനംചെയ്ത കന്‍മദത്തിലെ വില്ലന്‍ കഥാപാത്രം അത്തരത്തിലൊന്നായിരുന്നു.

കോമഡി ചിത്രങ്ങളായിരുന്നു ലാലിനെ തേടി അധികവും എത്തിയത്. ബെന്നി പി. നായരമ്പലമോ റാഫി മെക്കാര്‍ട്ടിനോ കഥയെഴുതുന്നതായിരിക്കും മിക്ക ചിത്രവും. അത് അധികവും നിര്‍മിച്ചിരിക്കുന്നത് ലാലും. എല്ലാറ്റിനും പൊതുസ്വഭാവമുള്ള കഥാപാത്രമായിരിക്കും. പക്ഷേ അതെല്ലാം നന്നായി ചെയ്തു വിജയിപ്പിക്കുന്നതില്‍ ലാല്‍ പ്രത്യേകം കഴിവും പ്രകടിപ്പിച്ചിരുന്നു.

വ്യത്യസ്തമായ കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളാന്‍ ലാലിനു സാധിക്കുമെന്ന് നല്ലരീതിയില്‍ ശരിക്കും തിരിച്ചറിഞ്ഞത് മധുപാല്‍ ആയിരുന്നു. ആദ്യചിത്രമായ തലപ്പാവ് എന്ന ചിത്രത്തില്‍ വര്‍ഗീസിനെ വെടിവയ്ക്കാന്‍ ചുമതലപ്പെടുത്തുന്ന പൊലീസുകാരനായി വേറെയാരെയും മധുപാല്‍ തേടിപോകാതിരുന്നതും അതുകൊണ്ടുതന്നെയായിരുന്നു. കാരണം സംവിധായകനാകുന്നതിനു മുമ്പ് മധുപാല്‍ നല്ലൊരു നടനായിരുന്നു. ഒരു നടന് മറ്റൊരു നടനെ തിരിച്ചറിയാന്‍ സാധിക്കുമെന്നതിന്റെ തെളിവായിരുന്നു ലാലിനെ പൊലീസുകാരനായ രവീന്ദ്രന്‍പിള്ളയുടെ വേഷം ഏല്‍പ്പിക്കല്‍.

മധുപാലിന്റെ കണക്കുകൂട്ടലുകളെ തെറ്റിക്കാതെ ലാല്‍ കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു. ആ വര്‍ഷത്തെ (2008)മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലാലിനെ തേടിയെത്തിയത് ഇദ്ദേഹത്തിലെ നടനെ തിരിച്ചറിഞ്ഞതുകൊണ്ടായിരുന്നു. കോമഡി വേഷങ്ങള്‍ ചെയ്തു നടന്നിരുന്ന നടനെ തേടി മികച്ച നടനുള്ള അവാര്‍ഡെത്തിയപ്പോള്‍ പലരും നെറ്റിചുളിച്ചു. മലയാളത്തില്‍ ഏറ്റവുമധികം വളര്‍ച്ചയുള്ള നടന്‍ ലാലായിരുന്നുവെന്ന് അവര്‍ക്കൊന്നും അറിയില്ലായിരുന്നു. ഏതു വേഷവും ചെയ്യാന്‍ പറ്റുന്ന നടന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. കോമിഡയോ വില്ലന്‍ വേഷമോ സ്വഭാവ നടനോ ആരായാലും ലാലിന്റെ കയ്യില്‍ ഭദ്രമായിരുന്നു.

തമിഴ്- മലയാളം എഴുത്തുകാരന്‍ ജയമോഹന്റെ കഥയെ അടിസ്ഥാനമാക്കി ഒഴിമുറി എന്ന രണ്ടാാം ചിത്രം ചെയ്യുമ്പോഴും മധുപാലിന് അതിലെ നായകവേഷം ചെയ്യാന്‍ വേറെയൊരാളുടെ മുഖം മനസ്സില്‍ വരാതിരുന്നത് ലാലിലെ അഭിനേതാവിലുള്ള വിശ്വാസമായിരുന്നു. കാരണം മൂന്നു കാലഘട്ടത്തിലെ ആളിനെ അവതരിപ്പിക്കുമ്പോള്‍ ഏതൊരു നടനും പതറിപ്പോകാന്‍ സാധ്യതയുണ്ട്. ഇങ്ങനെ വ്യത്യസ്ത കാലഘട്ടം അഭിനയിച്ചു ഫലിപ്പിച്ച നടന്‍മാര്‍ മലയാളത്തില്‍ മോഹന്‍ലാല്‍, തിലകന്‍, ജഗതി, മമ്മൂട്ടി എന്നിവര്‍ മാത്രമേയുള്ളൂ. മറ്റുള്ളവരെല്ലാം അത്തരം വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അവിടെയെല്ലാം ഏച്ചുകെട്ടല്‍ പെട്ടന്നു തോന്നിയിരുന്നു. കല്യാണരാമനില്‍ ദിലീപ് മൂന്നുകാലഘട്ടത്തിലെ മുഖവുമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷേ അന്നേരമെല്ലാം മേക്കപ്പ് അധികമായ ദിലീപിന്റെ മുഖമാണ് നാം കാണുന്നത്.

അഭിനയം നന്നായി വഴങ്ങുന്ന ആളുകള്‍ക്കു മാത്രമേ ഒഴിമുറിയിലെ നായകനെ അവതരിപ്പിക്കാന്‍ സാധിക്കൂ. മല്ലനായ അച്ഛന്‍, അച്ഛന്റെ ദാരുണ അന്ത്യം കണ്ട് ക്രൂരനായ മകന്‍ ഇങ്ങനെയുള്ള വേഷമായിരുന്നു ഒഴിമുറിയില്‍ ലാലിനെ കാത്തിരുന്നത്. മകന്റെ വേഷത്തിനു തന്നെ നിരവധി കാലഘട്ടത്തെ പ്രതിനിധീകരിക്കുകയും വേണം. ഒരിടത്തും പാളിപ്പോകാതെ ലാല്‍ ചെയ്തത് കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ സാധിച്ചതു കൊണ്ടായിരുന്നു.

മുണ്ഡനം ചെയ്ത തലയുമായെത്തുന്ന മല്ലന്‍ വെറ്റിലചെല്ലം പുറത്തുവച്ച് തന്നെ പുറത്താക്കുന്ന ഭാര്യയുടെ ക്രൂരതയുടെ മുമ്പില്‍ പകച്ചു നില്‍ക്കുന്ന സീനുണ്ട് ഒഴിമുറിയില്‍. അമിതാഭിനയം കൊണ്ട് പാളിപ്പോകാമായിരുന്നു അവിടെ. പക്ഷേ വാക്കുകളൊന്നും പറയാതെ കണ്ണിലെ ഭാവം കൊണ്ടുമാത്രം ലാല്‍ അത് ഗംഭീരമായി സാധിച്ചു.

മകനോടും ഭാര്യയോടും ക്രൂരമായി പെരുമാറുന്ന താണുപ്പിള്ളയുടെ വേഷമാണ് മറ്റൊന്ന്. ക്രൂരതയാണ് അയാളുടെ സ്ഥായീഭാവം. എന്നാല്‍ ഉള്ളില്‍ സ്‌നേഹവുമുണ്ട്. അത് പുറത്തുവരാനും പറ്റില്ല. മുമ്പ് തിലകനൊക്കെ നന്നായി ചെയ്ത വേഷങ്ങളുടെ തുടര്‍ച്ച. ഏതു സമയത്തും അയാളുടെ ഭാവം മാറാം. അവിടെയും ലാല്‍ വിജയിച്ചു. വയറിളക്കം പിടിച്ച് മരണത്തോടടുക്കുന്ന മകനെ കൊണ്ട് ഓടി ആശുപത്രിയില്‍ എത്തിച്ച് ഡോക്ടറുടെ കാലില്‍ വീഴുന്ന സീനിലെല്ലാം ലാല്‍ പ്രേക്ഷകരുടെ കണ്ണു നനയിക്കുകയാണ്.

മലയാളത്തില്‍ സ്വഭാവ നടന്‍മാരുടെ കുറ്റിയറ്റുവരികയാണ്. തിലകനും ജഗതിയുമെല്ലാം ആശുപത്രിയില്‍ ആയതോടെ ഇത്തരം വേഷം ചെയ്യാന്‍ ആരുണ്ടാകുമെന്ന ആശങ്കയുണ്ടായിരുന്നു. ഇവിടെ ലാല്‍ താണുപ്പിള്ളയിലൂടെയും മല്ലനിലൂടെയും ഒരു കാര്യം കൂടി വ്യക്തമാക്കി തരുന്നു. നല്ല വേഷം നല്‍കിയാല്‍ ഇനിയും അത്ഭുതം സൃഷ്ടിക്കാന്‍ തനിക്കു കഴിയുമെന്ന്.

സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തില്‍ കാണുന്ന ലാല്‍ അല്ല ഒഴിമുറിയില്‍. ആദ്യചിത്രമായ കളിയാട്ടത്തിലെ പനിയനില്‍ നിന്ന് കുറഞ്ഞകാലം കൊണ്ട് അവിശ്വസനീയമായ വളര്‍ച്ചയാണ് ലാല്‍ കൈവരിച്ചിരിക്കുന്നത്. സിനിമയെന്ന കലയെ നെഞ്ചിലേറ്റിയ ആള്‍ക്കു മാത്രമേ ഇതു സാധിക്കൂ.

മുന്‍ പേജില്‍ വായിക്കുക

<ul id="pagination-digg"><li class="previous"><a href="/reviews/ozhimuri-madhupal-lal-jeyamohan-review-104367.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X